ADVERTISEMENT

തൊഴിലുകളുടെ കാലത്തോളം തൊഴിൽത്തട്ടിപ്പുകൾക്കും പ്രായം കാണും. കാലാന്തരത്തിൽ വിവിധ സാങ്കേതികവിദ്യകൾക്കനുസരിച്ച് തൊഴിൽത്തട്ടിപ്പ് രംഗവും പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇപ്പോൾ എഐ തട്ടിപ്പുകളുടെ കാലമാണ്. ഇന്റർനെറ്റിന്റെ വ്യാപനത്തോടെ വ്യാപകമായ ഹൈടെക്ക് തട്ടിപ്പുകളുടെ രംഗം ഇന്ന് എഐയുടെ കടന്നുവരവോടെ വിപുലീകരിക്കപ്പെട്ടിരിക്കുന്നു. കൂടുതൽ വിശ്വാസ്യത തോന്നുന്ന തട്ടിപ്പു മെസേജുകളും മറ്റും എഐക്ക് നൽകാനാകും. റിക്രൂട്ടർമാരെ അനുകരിക്കാനും വ്യാജ ഇന്റർവ്യൂ നടത്താനുമൊക്കെ എഐ സംവിധാനങ്ങളിൽ ചിലത് പ്രാപ്തമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കോവിഡ് കാലഘട്ടത്തിൽ ഹൈ ടെക്ക് ജോലി തട്ടിപ്പിന്റെ സംഭവങ്ങൾ രാജ്യാന്തര തലത്തിൽ ഉയർന്നിരുന്നു. യുഎസിലും യുകെയിലുമൊക്കെ വിവിധ കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന മാഫിയകൾ ഇക്കാലയളവിൽ സജീവമാകുന്നതായി ഫോർബ്‌സ് അടക്കമുള്ള പ്രമുഖ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

പോപ് അപ്പ്,പരസ്യം, മെസേജ് തുടങ്ങിയ രീതിയിലാകും തട്ടിപ്പിനുള്ള സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുക. ഉദ്യോഗാർഥികളെ ആകർഷിക്കുന്ന വിധത്തിലാകും ഇതെത്തുന്നത്.പ്രതീക്ഷിക്കുന്നതിലും ഉയർന്ന നിരക്കിലുള്ള ശമ്പളം, മറ്റാനുകൂല്യങ്ങൾ ഒക്കെ ഇതിലുണ്ടാകും.പലപ്പോഴും നിങ്ങൾ ജോലിക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന തരത്തിലാകും സന്ദേശം. ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകാനാകും ആദ്യം ആവശ്യപ്പെടുക. വ്യക്തി വിവരങ്ങൾ ഈ ഘട്ടത്തിൽ അപകടകരമായ കൈകളിലേക്കു പോകുമെന്ന് മനസ്സിലാക്കണം. പിന്നീട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടും.ഈ ഘട്ടത്തിനു ശേഷം അപേക്ഷിക്കുന്നവരോട് ജിഎസ്ടി തുക, പ്രോസസ് ഫീ തുടങ്ങിയ ന്യായങ്ങളുന്നയിച്ച് പണം ആവശ്യപ്പെടും. കൊടുക്കാതിരിക്കുന്നവരോട്, എഗ്രിമെന്റിന്റെ ഭാഗമായി പണം അടയ്ക്കണമെന്നും ഇല്ലെങ്കിൽ നിയമനടപടികളിലേക്കു കടക്കുമെന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തും.ഒടുവിൽ ആളുകൾ പണം നൽകും.

വലിയ കമ്പനികളുടെ ഇമെയിൽ സ്പൂഫ് ചെയ്ത് അയയ്ക്കാറുമുണ്ട് മറ്റു ചിലർ. മെയിൽ ബോക്‌സിൽ വരുമ്പോൾ കമ്പനിയുടെ ശരിയായ ഇമെയിലാണെന്നു തോന്നാമെങ്കിലും ഇതു കബളിപ്പിക്കലാണ്. ഇമെയിലിൽ കമ്പനിയുടെ ലോഗോയും മറ്റു ചിഹ്നങ്ങളുമൊക്കെയുപയോഗിച്ചു യാഥാർഥ്യമെന്നു തോന്നിപ്പിക്കുന്ന ലെറ്ററുകളുമുണ്ടാകും. സെക്യൂരിറ്റി ഡിപ്പോസിറ്റായി ഒരു മാസത്തെ ശമ്പളം മുൻകൂറായി അടയ്ക്കണമെന്നു പറയുന്നവരുമുണ്ട്.കൂടാതെ, ഡേറ്റ എൻട്രി, ട്രാൻസ്‌ക്രിപ്ഷൻ തുടങ്ങി ഒട്ടേറെ പാർട് ടൈം ജോലികളുടെ വ്യാജപ്പരസ്യവും ഇന്റർനെറ്റിലുണ്ട്.

എഐ തട്ടിപ്പ് അൽപം കൂടി ഗുരുതരമാണ്. ഒരു ഉദ്യോഗാർഥിയുടെ തൽപരമേഖലകൾ വരെ കണ്ടെത്തി ജോലിവാഗ്ദാനവുമായി എത്താൻ എഐ അധിഷ്ഠിത തട്ടിപ്പ് പ്ലാറ്റ്ഫോമുകൾക്ക് സാധിക്കും. നിരവധി തവണ അപേക്ഷിച്ചിട്ടും പല ജോലികൾക്കും ആളുകൾക്ക് കോൾ ലെറ്റർ വരാത്ത കാലമാണ് ഇപ്പോൾ,ഇങ്ങനെയുള്ള കാലത്ത് അപേക്ഷയൊന്നും കൊടുക്കാതെ ഇങ്ങോട്ടു വിളിച്ചു ജോലി വാഗ്ദാനം ചെയ്താൽ അപ്പോൾ മനസ്സിലാക്കാം അതു തട്ടിപ്പിന്റെ തുടക്കമാണെന്ന്.

ഒട്ടും നിലവാരമില്ലാത്ത ഇംഗ്ലിഷ് ഭാഷയാകും എഴുതുന്നതും പറയുന്നതും. വലിയ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തായിരിക്കും ഓഫർ. ഇത്തരം ജോലികൾക്ക് സാധാരണ വേണ്ട വിദ്യാഭ്യാസയോഗ്യതയോ പ്രവൃത്തിപരിചയമോ ആവശ്യപ്പെട്ടിട്ടുണ്ടാകില്ല. പണം നൽകാനായി നൽകുന്ന ബാങ്ക് അക്കൗണ്ടുകൾ കമ്പനിയുടെ ഔദ്യോഗികമായ അക്കൗണ്ടുകളായിരിക്കില്ല. മറ്റു സ്ഥലങ്ങളിൽ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള അക്കൗണ്ടുകളാകും ഇവ.

എന്നാൽ പല എഐ ടെക്സ്റ്റ് സംവിധാനങ്ങള്‍ക്കും മെച്ചപ്പെട്ട ഭാഷയിൽ എഴുതാനുള്ള കഴിവുണ്ട്. തൊഴിൽത്തട്ടിപ്പുകാർ ഇവ ഉപയോഗിച്ച് മെച്ചപ്പെട്ട പരസ്യങ്ങളും മറ്റുമുണ്ടാക്കി ഇരകളെ വലയിൽ വീഴ്ത്താനും സാധ്യതയുണ്ട്.‌

വീഴരുത് കുരുക്കിൽ
പല പൊതുമേഖല സ്ഥാപനങ്ങളുടെ പേരിലും വൻകിട തട്ടിപ്പു നടക്കാറുണ്ട്. അത്തരം വിജ്ഞാപനങ്ങൾ കാണുന്ന പക്ഷം സ്ഥാപനങ്ങളുമായി അവരുടെ ഔദ്യോഗിക ഫോണിലോ ഇമെയിലിലോ നേരിട്ടു ബന്ധപ്പെട്ട് സംശയനിവാരണം നടത്തുക.സ്വകാര്യസ്ഥാപനങ്ങളുടെ കാര്യത്തിലും ഇതു തന്നെ ചെയ്യാം. മിക്ക സ്വകാര്യ സ്ഥാപനങ്ങളുടെ എച്ച്ആർ ഡിപ്പാർട്ട്മെന്റുകളും ഇക്കാര്യത്തിൽ ഉദ്യോഗാർഥികളെ സഹായിക്കും. പണം ആവശ്യപ്പെടുന്ന ജോലികളെ സംശയദൃഷ്ടിയോടെ നോക്കുക.വിദേശ ജോലികളുടെ കാര്യത്തിലാണെങ്കിൽ അംഗീകൃത കൺസൽറ്റൻസികൾ വഴി മാത്രം പോകുക.ലിങ്കഡ് ഇൻ വഴി കമ്പനികളുടെ എക്‌സിക്യൂട്ടീവുകളുമായി ബന്ധപ്പെടുന്നതും അവരെ വിവരം അറിയിക്കുന്നതും ഫലം ചെയ്യും.

ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ പേരിൽ എൻജിനീയറിങ് പാസായവർക്ക് ഇടയ്ക്കിടെ മെയിൽ വരാറുണ്ട്. കമ്പനിയിൽ ജോലി ശരിയായെന്നറിയിച്ചാണ് ഉള്ളടക്കം. ജോലി സ്ഥലത്തേക്കു ചെല്ലാനുള്ള വിമാനടിക്കറ്റ് കമ്പനി എടുത്തു തരും. പക്ഷേ ഒരു സെക്യൂരിറ്റിയെന്ന നിലയിൽ ഉദ്യോഗാർഥി അതിന്റെ പകുതി തുക മുൻകൂർ നൽകണം. അവിടെത്തി കഴിയുമ്പോൾ റീഫണ്ട് തരും. പലരും ഈ തട്ടിപ്പിൽ മയങ്ങി പണമടച്ചു. ഇപ്പോഴും ഈ തട്ടിപ്പിന് ഇരയാകുന്നവർ ഉണ്ട്. 2016 നാഷനൽ ബ്യൂറോ ഓഫ് പ്രഫഷനൽ ടെസ്റ്റിങ് എന്ന പേരിൽ ഒരു വെബ്‌സൈറ്റുണ്ടാക്കി ഗാസിയാബാദിൽ നിന്നൊരു സംഘം തട്ടിപ്പു നടത്തി. അധ്യാപകരെ റിക്രൂട്ടു ചെയ്യുന്നെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. മികച്ച വെബ്‌സൈറ്റും മറ്റുമുണ്ടാക്കി അവരുടെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയെഴുതാൻ ഫീസും ഈടാക്കി. പണമടച്ചവർ പറ്റിക്കപ്പെട്ടു.

English Summary:

AI Employment Scams: How Job Seekers are Being Deceived in the Digital Age

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com