തൃശൂർ ∙ പ്ലസ്ടു പരീക്ഷാഫലം പുറത്തുവന്ന് 37 ദിവസം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് എന്നു ലഭിക്കുമെന്നറിയാതെ വിദ്യാർഥികൾ ആശങ്കയിൽ. മെഡിക്കൽ, എൻജിനീയറിങ് അടക്കമുള്ള മേഖലകളിൽ വിദേശ സർവകലാശാലകളിൽ പഠനം ആഗ്രഹിക്കുന്നവർക്കു വീസ അടക്കമുള്ള കടമ്പകൾ താണ്ടാൻ അസ്സൽ സർട്ടിഫിക്കറ്റ് വേണം. പരീക്ഷാ ഭവനുമായി ബന്ധപ്പെട്ടപ്പോൾ 15–30 ദിവസം ഇനിയും വേണ്ടിവന്നേക്കാം എന്ന മറുപടിയാണു ലഭിച്ചത്. ഇതോടെ സെപ്റ്റംബറിൽ പ്രവേശനം പ്രതീക്ഷിക്കുന്ന വിദ്യാർഥികളുടെ സാധ്യത തുലാസിലായി.

Read Also : പ്ലസ് വൺ: മൂന്നാം അലോട്മെന്റിൽ പ്രവേശനം ജൂലൈ 4 വരെ

മേയ് 25നാണ് പ്ലസ്ടു ഫലം പ്രഖ്യാപിച്ചത്. എസ്എസ്എൽസി ഫലം 19നും പ്രഖ്യാപിച്ചു. ഇതിനും രണ്ടാഴ്ച മുൻപ് സിബിഎസ്ഇ, ഐസിഎസ്ഇ ഫലം പ്രഖ്യാപിക്കുകയും സർട്ടിഫിക്കറ്റുകൾ ഡിജിലോക്കർ വഴി ലഭ്യമാക്കുകയും ചെയ്തു. വിദേശ സർവകലാശാലകളിലടക്കം പ്രവേശനം നേടാൻ ഡിജിലോക്കറിലുള്ള സർട്ടിഫിക്കറ്റിന്റെ ലിങ്ക് ലഭ്യമാക്കിയാൽ മതി. ഇവയുടെ പകർപ്പെടുക്കാനും അനായാസം സാധിക്കും. സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനുള്ള നൂലാമാലയും ആവശ്യമില്ല. എന്നാൽ, പ്ലസ്ടു പരീക്ഷാഫലം ഡിജിലോക്കറിൽ നൽകാൻ പോലും നടപടിയില്ലാത്തതാണു വിദ്യാർഥികളെ  ആശങ്കയിലാക്കുന്നത്. സർട്ടിഫിക്കറ്റുകളുടെ അച്ചടി നേരത്തേ തുടങ്ങിയിരുന്നെങ്കിലും എന്നു വിതരണം ചെയ്യാനാകുമെന്നതിൽ വ്യക്തതയില്ല. വൈകുന്നതിന്റെ കാരണവും വ്യക്തമല്ല. 

വെബ്സൈറ്റിൽ മാർക്ക് ലിസ്റ്റ് ഉള്ളതിനാൽ കേരളത്തിനുള്ളിൽ ഉപരിപഠന പ്രവേശനത്തിനു തടസ്സമുണ്ടാകില്ലെങ്കിലും പുറത്തു പല സ്ഥാപനങ്ങളും സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയ്ക്കു പുറത്തു സർട്ടിഫിക്കറ്റില്ലാതെ ഉപരിപഠനത്തിനോ സ്കോളർഷിപ്പിനോ അപേക്ഷിക്കാനാകില്ല. പ്രതികരണം തേടി പരീക്ഷാഭവനുമായി ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല.

Content Summary : Indefinite delay in issuing plus two certificates worries students

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT