ADVERTISEMENT

വയനാടൻ കാടുകളിലെ മഞ്ഞക്കൊന്ന (സെന്ന സ്പെക്ടാബിലിസ്) നിർമാർജനം ചെയ്യാൻ സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള വെള്ളൂരിലെ കെ.പി.പി.എലുമായി സർക്കാർ കരാറുണ്ടാക്കി പുറപ്പെടുവിച്ച ഉത്തരവ് അവ്യക്തവും ഗൂഢാത്മകവുമാണെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി. തമിഴ്നാട് സർക്കാർ നീലഗിരി ജൈവ മേഖലയിലെ മഞ്ഞക്കൊന്ന വേരോടെ പിഴുതുമാറ്റാൻ മെട്രിക് ടണ്ണിന് 350 രൂപ നിരക്കിലാണ് കരാറൊപ്പിട്ടിരിക്കുന്നത്. എന്നാൽ കേരളാ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിൽ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ഉദ്ധരിച്ചിട്ടുണ്ടെങ്കിലും വേരോടെ പിഴുതു മാറ്റണമെന്ന് നിഷ്ക്കർശിച്ചിട്ടില്ലെന്ന് സമിതി പറഞ്ഞു. 

നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ഇപ്പോൾ മഞ്ഞക്കൊന്ന മുറിച്ചു മാറ്റിക്കൊണ്ടിരിക്കുന്നത് മെട്രിക്ക് ടെണ്ണിന്ന് 1800 രൂപ നിരക്കിലാണ്. കുറ്റികളും വേരും ഡിപ്പാർട്ട്മെന്റ് ചിലവിൽ പിഴുത് മാറ്റിക്കൊണ്ടിരിക്കയാണ്. പൊതു മാർക്കറ്റിൽ 2000ത്തിലധികം വിലയുള്ള മഞ്ഞക്കൊന്നമരം 350 രൂപ നിരക്കിൽ നൽകുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നും സമിതി വ്യക്തമാക്കി.

മഞ്ഞക്കൊന്ന മുറിക്കാനെത്തിയവർ
മഞ്ഞക്കൊന്ന മുറിക്കാനെത്തിയവർ

കേന്ദ്രത്തിൽ നിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത സ്ഥാപനമാണ് കെ.പി.പി.എൽ. വിപണിയിലെ വർധിച്ച ആവശ്യം കണക്കിലെടുത്ത് ന്യൂസ് പ്രിന്റ് ഉൽപാദനം വർധിപ്പിക്കുന്നതിന് എല്ലാ സാധ്യതകളും ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് മഞ്ഞക്കൊന്നയും പേപ്പർ നിർമ്മാണത്തിന് ഉപയോഗിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

അധിനിവേശ സസ്യ ഇനത്തിൽപ്പെട്ട മഞ്ഞക്കൊന്ന വയനാട് വന്യജീവി സങ്കേതത്തിലാണ് പ്രധാനമായും വളർന്ന് വ്യാപിക്കുന്നത്. വയനാട് സങ്കേതത്തിലെ 35 ശതമാനത്തിലേറെ പ്രദേശത്ത് 123.86 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയിൽ മഞ്ഞക്കൊന്ന വ്യാപിച്ചിരിക്കുകയാണ്. 55.26% വേഗതയിലാണ് ഈ സസ്യം പടർന്ന് കയറുന്നത്. കാട്ടിലെ സസ്യ, ജന്തുജാലങ്ങൾക്ക് ഭീഷണി ഉയർത്തുന്നതാണ് മഞ്ഞക്കൊന്നയുടെ സാന്നിധ്യം. ചുറ്റുമുള്ള സസ്യങ്ങളേയും മഞ്ഞക്കൊന്നയുടെ സാന്നിധ്യം ദോഷകരമായി ബാധിക്കും. വന്യജീവികൾക്ക് തീറ്റയായും ഇലകൾ ഉപയോഗപ്പെട്ടില്ല. മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ഇത് ഹേതുവാകുന്നതായും വനം വകുപ്പ് വിലയിരുത്തുന്നുണ്ട്.

നീലഗിരി ജൈവമേഖലയുടെ ഭാഗമായ വയനാട് സങ്കേതത്തിൽ മഞ്ഞക്കൊന്ന വ്യാപിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുകയും ആവാസ വ്യവസ്ഥയെ ബാധിക്കുകയും ചെയ്യും എന്ന് കണ്ടാണ് മഞ്ഞക്കൊന്ന മുറിച്ചു മാറ്റാൻ വനം വകുപ്പ് പ്രിൻസിപ്പൽ സി.സി.എഫ് ഉത്തരവിട്ടത്. സംരക്ഷിത വനമേഖലകളിൽ നിന്ന് മുറിച്ചു മാറ്റുന്ന മരം സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ കെ.പി.പി.എല്ലിന് കൈമാറും. ഈ പണം വനം പുനഃസ്ഥാപനത്തിന് ഉപയോഗിക്കും. 5000 മെട്രിക് ടൺ മഞ്ഞക്കൊന്നയാണ് തുടക്കത്തിൽ കെ.പി.പി.എൽ ശേഖരിക്കുക. കെ.പി.പി.എൽ നേരിട്ട് നടത്തിയ പഠനത്തിലാണ് മഞ്ഞക്കൊന്ന പേപ്പർ ഉൽപാദനത്തിന് ഉപയോഗിക്കാൻ കഴിയുമെന്ന് ബോധ്യപ്പെട്ടത്. പേപ്പർ നിർമ്മാണത്തിനുള്ള വനാധിഷ്ഠിത അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നതിനുള്ള ദീര്‍ഘകാല കരാറിന് വനം വകുപ്പും കെ.പി.പി.എല്ലുമായി  നേരത്തെ ധാരണയായിരുന്നു. 

മഞ്ഞക്കൊന്നക്കാട്
മഞ്ഞക്കൊന്നക്കാട്

പ്രതിമാസ ഉൽപാദനത്തിലും വിറ്റുവരവിലും റെക്കോർഡ് നേട്ടമാണ് കെ.പി.പി.എല്‍ കൈവരിച്ചിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ വിപണനം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഉല്‍പാദനമായ 5236 ടൺ ന്യൂസ് പ്രിന്റ് ഉൽപാദനമാണ് മെയ് മാസത്തിൽ കൈവരിച്ചത്.

English Summary:

Wayanad Forests Under Threat: Controversial Government Agreement Sparks Outrage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com