ലോകത്തിലെ ഭീമൻ വിമാനം പുറത്തിറക്കി

മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ പോൾ അലന്റെ ഭീമൻ വിമാനം ആദ്യമായി ഹാങ്കറിനു പുറത്തിറക്കി. കാലിഫോർണിയയിലെ മരുഭൂമിയിലുള്ള ഹാങ്കറിൽ വിമാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുകയായിരുന്നു. ചിറകറ്റങ്ങൾക്കിടയിൽ ഫുട്ബോൾ മൈതാനത്തേക്കാൾ അകലമുള്ള വിമാനം ലോകത്തിലെ ഏറ്റവും വലിയ വിമാനമായിരിക്കും.

385 അടിയാണ് വിമാനത്തിന്റെ ചിറകറ്റങ്ങൾക്കിടയിലെ അകലം. 50 അടി ഉയരവും അഞ്ചു ലക്ഷം പൗണ്ട് ഭാരവുമുള്ള വിമാനത്തിൽ 2,50,000 പൗണ്ട് ഇന്ധനം കയറ്റാനാകും. 2,000 നോട്ടിക്കൽ മൈൽ ദൂരപരിധിയുള്ള വിമാനത്തിന് 35,000 അടി ഉയരത്തിൽ പറക്കാനുമാകും. 28 ചക്രങ്ങളും ആറ് 747 ജെറ്റ് എൻജിനുകളുമുള്ള വിമാനം യാത്രക്കാരെ കയറ്റാൻ ഉദ്ദേശിച്ചുള്ളതല്ല. ബഹിരാകാശത്തേക്ക് റോക്കറ്റുകൾ വിക്ഷേപിക്കാവുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്.

പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിൽനിന്ന് റോക്കറ്റ് വിക്ഷേപിക്കുന്നത് ഇന്ധനം ലാഭിക്കാനും കാലാവസ്ഥ പ്രശ്നങ്ങൾ മറികടക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. ആദ്യ പറക്കൽ 2019ൽ നടത്താനാകുമെന്ന് വിമാനത്തിന്റെ സി.ഇ.ഒ ജീൻ ഫ്ലോയിഡ് അഭിപ്രായപ്പെട്ടു. സ്ട്രാറ്റോലോഞ്ച് പദ്ധതി 2011ലാണ് പ്രഖാപിച്ചിരുന്നത്.