ADVERTISEMENT

കൂട്ടുകാരി തിരിച്ചു പോവുകയാണ് ! ഒരു മാസം എന്റെ നഗരത്തിലെ താമസത്തിനു ശേഷം. ‌

ബാലുശ്ശേരിക്കാരിയാണ്. പിഎച്ച്ഡി ഗവേഷണത്തിനായി വന്നതാണ്. വിഷയം പശുവിൻ പാലും റബർപ്പാലും. നാളെ രാത്രിയാണ് ട്രെയിൻ, മലബാർ എക്സ്പ്രസ്. സ്റ്റേഷനിൽ വച്ച് യാത്ര പറയലിന്റെ ഔപചാരികതകളൊന്നും നടപ്പാവില്ലെന്ന് അവൾ മുൻകൂട്ടി പറ‍ഞ്ഞിരുന്നു. അച്ഛനും അവളുടെ കൂടെയുണ്ടാകും. അദ്ദേഹം കേണൽ പ്രാണനാഥൻ. റിട്ട ആർമി ഓഫിസറാണ്. 

കേണലിനെ പരിചയപ്പെടണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അവൾ വിലക്കി. കർക്കശക്കാരനാണ്. കോളജിൽ പഠിക്കുമ്പോൾ അവൾക്ക് എസ്എംഎസ് അയച്ച രണ്ടു ചെറുപ്പക്കാരെ അദ്ദേഹം ബലംപ്രയോഗിച്ച് സശസ്ത്ര സീമാ ബെല്ലിൽ സൈനികരാക്കി വിട്ടു !

മടക്കയാത്രയുടെ തലേ സായാഹ്നത്തിൽ‍, മടി എന്നു പേരുള്ള, എത്ര നേരം ഇരുന്നാലും എഴുന്നേൽപ്പിച്ചുവിടാൻ ആരും വരാത്ത ആ ചെറിയ റസ്റ്ററിന്റിൽ‍ മുഖത്തോടു മുഖം നോക്കിയിരിക്കെ, ഞാൻ ചോദിച്ചു... എന്റെ നഗരം നിന്നെ എന്തു പഠിപ്പിച്ചു? അവൾ ചിരിച്ചു...  അതിരാവിലെ റബർ പാലൊഴിച്ച് കാപ്പി കുടിക്കാനും രാത്രി കിടക്കാൻ നേരം പനങ്കള്ളൊഴിച്ച് മുഖം കഴുകാനും ! വേറെ ഒന്നും പഠിപ്പിച്ചില്ല. വരുമ്പോളുള്ളതൊക്കെ അതുപോലെയുണ്ട്. ചില യാത്രകളുടെ നേട്ടം അതാണ്. ഒന്നും നഷ്ടപ്പെടുന്നില്ല. 

പക്ഷേ, എന്റെ സ്ഥിതി അതല്ല. ഒരു മാസം കൊണ്ട് നീ കാറ്റ്, ഞാൻ മരം, എന്ന ശൊന്നാലും തലയാട്ടുവേൻ എന്ന അവസ്ഥയിലായി ഞാൻ‍ !

അവൾ പറഞ്ഞു.... ആ പാട്ട് ഒരു ഓവറാക്കലാണ്. അതിലെ ആദ്യ നാലുവരി കഴിഞ്ഞാൽ ഒരേ കാര്യം തന്നെ വിശദീകരിച്ചുകൊണ്ടിരിക്കുന്നു. നീ കറി, ഞാൻ ഉപ്പ്. എത്ര കൂടിയാലും വെള്ളം കുടിക്കില്ല എന്നു കൂടി എഴുതിയില്ലെന്നേയുള്ളൂ.  പ്രണയത്തിലും വഴക്കിലും സാഹിത്യത്തിലും വിശദീകരണം ബോറാണു മിസ്റ്റർ കാമുകൻ! പുലർകാലിയാണ് അവൾ. അതിരാവിലെ ഉണർന്ന് യാത്ര ചെയ്യാനിഷ്ടം. ഞാൻ സായംകാലൻ. ഉച്ചകഴിഞ്ഞേ ഓണാകൂ. എന്നിട്ടും ഒരുമാസത്തിനിടെ നേരം നോക്കാതെ ഞങ്ങളൊരുമിച്ച് എത്രയെത്ര യാത്രകൾ !

കടി പിടി എന്നു കേട്ടാണ് പാലായ്ക്കു പുറപ്പെട്ടത്. അതൊരു പലഹാരക്കടയുടെ പേരാണ്. കടി എന്നാൽ പരിപ്പു വട മുതൽ ഉണ്ടൻപൊരി വരെ ചൂടോടെ. പിടിയോ? 

അത് സാധനം തീരുംമുമ്പേ വാങ്ങാൻ കസ്റ്റമേഴ്സിന്റെ പിടിവലി.

എന്നും രാത്രി അത്താഴ സദ്യയുള്ള വൈക്കത്തമ്പലം. ഇവിടെ ആരെങ്കിലും അത്താഴം കഴിക്കാത്തവരുണ്ടോ എന്ന് ഉറക്കെ വിളിച്ചു ചോദിച്ചിട്ടാണ് രാത്രിയിൽ ഗോപുര വാതിൽ അടയ്ക്കുക. 

ഗോപുരത്തിനു പുറത്ത് ഒളിച്ചു നിന്നു. ചോദ്യം കേട്ടയുടനേ, ഞങ്ങളുണ്ടേ എന്നു വിളിച്ചു പറഞ്ഞു. പായസവും കൂട്ടി അന്നത്തെ സദ്യ. 

കാൽനഖങ്ങളിൽ മീനുകൾ ചുംബിക്കുന്ന അമ്പലക്കുളത്തിന്റെ പടവിൽ അടുത്തിരിക്കെ അവൾ സംശയിച്ചു... ഇനിയൊരിക്കൽ വന്നാൽ ഈ മീനുകൾ എന്നെ തിരിച്ചറിയുമോ?

ഞാൻ പറ‍ഞ്ഞു... അവയുടെ ഹൃദയമിടിപ്പുകൾ നിനക്ക് തിരിച്ചറിയാൻ കഴിയുന്നില്ലേ !

പോകാൻ ഒരിടം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. വഴിയിൽ ഉപേക്ഷിക്കപ്പെട്ട അമ്മമാരെ താമസിപ്പിക്കുന്ന സ്നേഹവീട്. അവിടെ പോകണമെന്നും അമ്മമാർക്കൊപ്പം ഒരു ദിവസം കഴിയണമെന്നും അവൾ ആഗ്രഹിച്ചിരുന്നു.

മക്കൾ ഉപേക്ഷിക്കുന്നതോടെ അവരെല്ലാം അമ്മമാർ അല്ലാതാകില്ലേ? അതോ നഷ്ടമാകുന്നത് മക്കളെന്ന മേൽവിലാസമോ?!.

അവൾ ചോദിച്ചു... നീ വരുന്നുണ്ടോ സ്റ്റേഷനിൽ?

ഉണ്ട്. അടുപ്പമുള്ളവർ അപരിചിതരെപ്പോലെ പെരുമാറുന്ന നിമിഷങ്ങളുണ്ട്. റയിൽവേ സ്റ്റേഷനുകളിൽ അത്തരം നാടകങ്ങളൊക്കെ സ്വാഭാവികമാണ്.

കോട്ടയം റയിൽവേ സ്റ്റേഷനിൽ മൂന്നു പേർക്കിരിക്കാവുന്ന സിമിന്റ് ബഞ്ചിൽ ഞാൻ മാത്രം. അവൾ എന്റെ അരികിൽ വന്നിരുന്നെങ്കിൽ !  മറ്റ് ബഞ്ചുകളിലൊക്കെ തിരക്കായത് ഭാഗ്യം ! 

ഞാനിരിക്കുന്ന ബഞ്ചിന്റെ മറുഭാഗത്ത് ഒരു തെരുവുനായ കയറി വന്നു കിടന്നു. ആ ബഞ്ച് അതിന്റേതാണെന്നു തോന്നി. നന്നായി. അവൾ വരുന്നതു വരെ മറ്റാരും അവകാശം സ്ഥാപിക്കില്ലല്ലോ. കെഎസ്ആർടിസി ബസിന്റെ സീറ്റിലെ തൂവാല പോലെ ഇവിടെ എനിക്കു വേണ്ടി സീറ്റ് പിടിക്കാനൊരു ഒരു നായ!

അച്ഛനോടൊപ്പം അവൾ വരുന്നത് എന്റെ അടുത്തുള്ള സീറ്റിലേക്കു തന്നെ!

വലിയ കനമുള്ള ട്രോളി ബ്രീഫ് കേസ് അവളുടെ അച്ഛൻ എന്റെ കാലിലാണ് വച്ചത്. ഞാൻ വേദന കൊണ്ട് ഉറക്കെ കരഞ്ഞു... ഹമ്മേ.. !

ശത്രുരാജ്യത്തിലെ സൈനികന്റെ വിലാപം കേട്ട ഉന്മാദത്തോടെ അദ്ദേഹം എന്നെ നോക്കി.

ഞാൻ പറഞ്ഞു... പെട്ടി !

അദ്ദേഹം കനമുള്ള ശബ്ദത്തിൽ തിരുത്തി... അല്ല, പട്ടി ! നിങ്ങൾ ആ നായയെ ഓടിച്ചു വിടൂ, എന്നിട്ട് അവിടേക്കു മാറിയിരിക്കൂ. ഞങ്ങൾക്ക് ഇവിടെയിരിക്കണം.

നായയോടു ഞാൻ താഴ്മയായി അഭ്യർഥിച്ചു, അത് അനുസരിച്ചു. 

അദ്ദേഹം നടുവിലും ‍ഞാനും അവളും ഇരുവശത്തുമായി ഇരുന്നു.  കല്യാണപ്പന്തലിൽ ഇങ്ങനെയായിരിക്കാം ഞങ്ങൾ ഇരിക്കുക ! റയിൽവേ സ്റ്റേഷനിലെ ടിവിയിൽ ഏതോ പട്ടുസാരിയുടെ പരസ്യത്തിന് അകമ്പടി കല്യാണപ്പാട്ടുമേളം.

ഞാൻ ചെറിയ ശബ്ദത്തിൽ പാടാൻ തുടങ്ങി... തേരി മേരി ബീച്ച് മേം, കൈസാ ഹേ യാ ബന്ദർ !

അദ്ദേഹം ശബ്ദമുയർത്തി എന്നെ തിരുത്തി.. ബന്ദർ നഹി, ബന്ധൻ. ബന്ദർ എന്നു വച്ചാൽ കുരങ്ങ് എന്നാണ് അർഥം. 

അവൾ അടക്കി ചിരിക്കുന്നു, ചെമ്പകപ്പൂങ്കുല വിടരുംപോലെ! ഈ രാത്രി എത്ര ധന്യം, സുന്ദരം!

ഞാൻ വിനീതനായി ചോദിച്ചു... കേണൽ പ്രാണനാഥനല്ലേ?

യേസ്, കേണൽ പ്രാണനാഥൻ വിഎസ്എം. എങ്ങനെ മനസ്സിലായി?

ഇത്ര നല്ല ഹിന്ദി കേട്ടപ്പോൾ മനസ്സിലായി. 

അദ്ദേഹം ആത്മവിശ്വാസത്തിന്റെ ഭാഷകളിൽ പറഞ്ഞു... എനിക്ക് ഏഴു ലാംഗ്വിജസ് അറിയാം, ഇൻ‍ക്ളൂഡിങ് ഖഡിബോലി ഭോജ്പുരി !

മൂന്നു ഭാഷകളിൽ തീവണ്ടി വരാറായി എന്ന അറിയിപ്പു മുഴങ്ങി. 

അദ്ദേഹം മകളെയും കൂട്ടി തീവണ്ടി അടുത്ത് എത്താൻ തിരക്കു കൂട്ടുന്നു. അവൾ മെല്ലെ ഒന്നു നിന്നു, എന്റെ നേരെ നോക്കി. ഒരുപാട് അർഥങ്ങളും അതിലേറെ ഇഷ്ടങ്ങളുമുള്ള ഒരു നോട്ടം ! അതുമതി ഇനി കാണുംവരെ !

സിമിന്റ് ബഞ്ചിൽ അവൾ എഴുന്നേറ്റു പോയിടത്ത് മൂന്നു കുടമുല്ലപ്പൂക്കൾ ! മുടിയിൽ നിന്നുതിർന്നതോ, അതോ എനിക്കായി കരുതി വച്ചതോ ! 

ഞാനവ കൈയിലെടുത്തു. ആത്മബന്ധങ്ങളുടെ വസന്തം ഞാൻ ആവോളം ശ്വസിച്ചു!

മലബാർ എക്സ്പ്രസ് പ്ളാറ്റ്ഫോം വിട്ടതായി അറിയിപ്പ് മുഴങ്ങുന്നു. മലർവാടി എക്സ്പ്രസ് എന്നാണ് ഞാൻ കേട്ടത് ! സത്യമോ മിഥ്യയോ എന്നറിയാതെ ഞാൻ പ്ളാറ്റ്ഫോമിൽ നിന്നു. 

English Summary:

Colonel's Daughter Returns: A Story of Love, Learning, and Departures on the Malabar Express

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com