ADVERTISEMENT

ഡ്രൈവിങ് ചിലർക്കു ജീവനാണ് പലർക്കും അത് ജീവിതവും. എന്നാൽ ജീവൻ രക്ഷിക്കാൻ വേണ്ടി ഡ്രൈവ് ചെയ്യുന്ന ആളുകളുണ്ട്. ഏതൊരപകടത്തിനടുത്തേക്കും നിമിഷ നേരം കൊണ്ട് ഓടിയെത്തി ശരവേഗത്തിൽ ആശുപത്രികളെ ലക്ഷ്യമാക്കി പായുന്നവർ. സ്വന്തം ജീവൻ നോക്കാതെ മറ്റുള്ള ജീവനു വേണ്ടി പായുന്ന ആംബുലൻസ് ഡ്രൈവേഴ്സ്. ആംബുലൻസ് ഡ്രൈവർ എന്നു കേൾക്കുമ്പോഴെ മനസ്സിൽ തെളിയുന്നത് ഒരു പുരുഷ രൂപമായിരിക്കില്ലേ? എന്നാൽ ആ കാഴ്ചപ്പാടിനെയൊക്കെ മാറ്റിമറിക്കുന്ന ഒരു വനിതാ ഡ്രൈവർ രണ്ടര വർഷമായി കോട്ടയം ജനറല്‍ ഹോസ്പിറ്റലിലുണ്ട്. കോട്ടയം കുറുപ്പന്തറ സ്വദേശി ദീപ.

deepa-ambulance-driver-1

ആതുരാലയത്തിൽ നിന്നും ആംബുലൻസ് ഡ്രൈവിങ്ങിലേക്ക്

ചെറുപ്പം മുതലേ ഡ്രൈവിങ് ഇഷ്ടമായിരുന്നു. ടൂ വീലറാണ് ആദ്യം ഓടിക്കാൻ പഠിച്ചത് പിന്നീട് ഫോർവീലർ ലൈസൻസ് സ്വന്തമാക്കി. ടാക്സി ഡ്രൈവറായും ഡ്രൈവിങ് സ്കൂൾ ടീച്ചറായുമെല്ലാം ജോലി ചെയ്തിട്ടുണ്ട് അതിനിടയിലാണ് ഭർത്താവിനുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയത്. ആശുപത്രി വരാന്തകളിൽ ജീവിത സാഹചര്യങ്ങൾ വഴിമുട്ടിയപ്പോഴാണ് ആംബുലൻസ് ഡ്രൈവിങ് സീറ്റിലേക്കു വഴി തെളിഞ്ഞത്. 

കനിവ് 108 ആംബുലൻ‍സ് സർവീസിലേക്ക് ഡ്രൈവറെ വേണം എന്ന വാർത്ത കണ്ടു അപേക്ഷിച്ചെങ്കിലും  അതിനും ഒരു വർഷത്തിനു ശേഷമാണ് ടെസ്റ്റിനായി വിളിച്ചത് പങ്കെടുത്ത മൂന്നു സ്ത്രീകളിൽ ടെസ്റ്റ് പാസ്സായത് ഞാൻ മാത്രമായിരുന്നു. 2022 മാർച്ച് 8–നു ആരോഗ്യ മന്ത്രിയിൽ നിന്നും ആംബുലൻസിന്റെ താക്കോൽ സ്വന്തമാക്കാൻ സാധിച്ചു. 

deepa-ambulance-driver

ആദ്യ നാളുകൾ ബുദ്ധിമുട്ടുകൾ നിറഞ്ഞത്

ആംബുലൻസ് ഡ്രൈവറായി ജോലി തുടങ്ങിയ ആദ്യനാളുകളിലൊക്കെ മാനസികമായി ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ഓരോ അപകടങ്ങൾ കാണുമ്പോഴും വീട്ടിലുള്ളവർക്ക് അതുപോലെ സംഭവിച്ചാലോ എന്ന ചിന്ത ഉള്ളിലേക്കു കടന്നു വരും പിന്നീട്  അതെല്ലാം മാറി. നമ്മൾ ആശുപത്രിയിലെത്തിക്കുന്നവർ രക്ഷപെടുമ്പോഴുണ്ടാകുന്ന സന്തോഷം അത് തന്നെയാണ് ഈ ‍‍ജോലി ചെയ്യാനുള്ള പ്രചോദനവും. മറ്റു ഡ്രൈവിങ് ജോലി പോലെയല്ല എമർജൻസി റെസ്ക്യൂ സർവീസുകൾ. സമയ ബന്ധിതമായി കാര്യങ്ങൾ ചെയ്യാൻ കഴിയണം  ഒരു അപകടം അറിഞ്ഞു കഴിഞ്ഞാൽ നമുക്ക് തയാറാവാനുള്ള സമയം മൂന്നു മിനിറ്റാണ് ആ സമയത്തിനുള്ളിൽ വാഹനം സ്റ്റാർട്ട് ചെയ്തിരിക്കണം.

deepa-ambulance-driver-3

ക്ഷമ ഇല്ലാതെ ആംബുലൻസുമായി റോഡിലേക്ക് ഇറങ്ങിയിട്ട് കാര്യമില്ല

സ്ത്രീ എന്ന നിലയിൽ ഈ മേഖലയിൽ എനിക്കൊരു വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടില്ല. മെക്കാനിക്കലായി ഒരുപാട് കാര്യങ്ങൾ ഒന്നും അറിയില്ല. രാവിലെ 8 മണി മുതൽ വൈകുന്നേരം 8 മണി വരെയാണ് ജോലി സമയം 30 കിലോമീറ്റർ ദൂരത്തിലുള്ള ഓട്ടങ്ങളേ വരാറുള്ളു. ജനറൽ ഹോസ്പിറ്റലിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്കായിരിക്കും കൂടുതലും രോഗികളെ എത്തിക്കേണ്ടി വരുന്നത്. രോഗിയുമായുള്ള യാത്രകളിലെല്ല‍ാം ഒരു നഴ്സും കൂടെയുണ്ടാകും. സ്ത്രീ പുരുഷ വ്യത്യാസങ്ങളില്ലാതെ ജോലി ചെയ്യാൻ സാധിക്കുന്നുണ്ട്.  

ഇപ്പോൾ റോഡിന്റെ അവസ്ഥ എല്ലാവർക്കും അറിയുന്നതല്ലേ ? വാഹനങ്ങൾ പെരുകി, പകുതിയും തകർന്ന റോഡുകൾ അതിലൂടെ വേണം മുന്നോട്ട് പോകാൻ. ഒരു ജീവൻ രക്ഷിക്കാൻ പോകുമ്പോൾ ഒപ്പം നമ്മുടെ ജീവനും വഴിയിലുള്ളവരുടെ ജീവനും നമ്മുടെ കയ്യിൽ തന്നെയാണുള്ളതെന്ന ഓർമ്മ വേണം. അതുകൊണ്ട് എല്ലാത്തിലുമുപരി നല്ല ക്ഷമ വേണം. ക്ഷമ ഇല്ലാതെ ആംബുലൻസുമായി റോഡിലേക്ക് ഇറങ്ങിയിട്ട് കാര്യമില്ല. വേഗത്തിൽ ഓടുന്ന ഈ വാഹനത്തിന്റെ സാരഥിയാകാൻ ആദ്യം വേണ്ട ഗുണം ക്ഷമയാണ്. റോഡിൽ പല സന്ദർഭങ്ങളും ഉണ്ടാകാം. ആംബുലൻസിനെ കടത്തിവിടാതെ വാഹനം ഓടിക്കുന്ന ഒരുപാട് ആളുകൾ റോഡിലുണ്ട്. ഈ വാഹനത്തിനുള്ളിലുള്ള ആളുകളുടെ അവസ്ഥ മനസിലാക്കാൻ കഴിയുന്നവരാരും അങ്ങനെ ചെയ്യില്ല. ആരെയും തോൽപ്പിക്കാനല്ല ഇത്രയും വേഗത്തിൽ പോകുന്നത്. നമ്മുടെ കയ്യിലുള്ളത് ഒരു ജീവനാണ്. അതിനോട് മത്സരിക്കാൻ നിൽക്കരുത് എന്നൊരു അപേക്ഷയേ ഉള്ളു

deepa-ambulance-driver-4

യാത്രകൾ ഏറെ ഇഷ്ടം

യാത്രകൾ ചെയ്യാൻ ഒരുപാട് ഇഷ്ടമാണ് ഡ്രൈവിങ് പഠിച്ചതു പോലും ഒറ്റയ്ക്കു നാടുകൾ കാണാൻ വേണ്ടിയായിരുന്നു. ഒരു ഡൊമിനർ ബൈക്കിൽ ലഡാക്കു വരെ സഞ്ചരിച്ചിട്ടുണ്ട്. ഓരോ യാത്രകളിലും പുതിയ നാടുകളും ആളുകളെയുമെല്ലാം കാണാൻ കഴിയും. ഇപ്പോഴും ഒരു ദിവസം അവധി കിട്ടിയാൽ ഞാൻ യാത്രകൾ ചെയ്യാൻ ശ്രമിക്കാറുണ്ട്. യാത്ര പോലെ തന്നെ വിലപ്പെട്ടതാണ് കുടുംബവും വീട്ടിലുള്ളവരുടെ പിന്തുണയാണ് തുടക്ക സമയത്ത് പ്രചോദനമായത്. എന്റെ മകനാണ് എനിക്കു ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത്. അവധി സമയങ്ങൾ കുടുംബത്തിനൊപ്പം ചിലവഴിക്കുന്നില്ല എന്നൊരു പരാതി മാത്രമേ അവർക്കുള്ളൂ.

English Summary:

Meet Deepa: The Female Ambulance Driver Saving Lives in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com