ADVERTISEMENT

ഇന്നു രാവിലെ താനൊരു അപൂർവ പുഷ്പമായി മാറി എന്ന് അരുണിമയ്ക്കു തോന്നി. തലയ്ക്കു മുകളിൽ നാലഞ്ചു ഡ്രോൺ വണ്ടുകൾ ! എവിടെപ്പോയാലും കൂർപ്പിച്ച ആകാംക്ഷയുമായി ഫോട്ടോഗ്രഫർമാർ !

കരയാൻ ഒരുങ്ങി നിന്ന അമ്മയെയും അച്ഛനെയും റീൽസ് എടുക്കാൻ നിന്ന കസിൻകുട്ടിയെയും തള്ളിപ്പുറത്താക്കി അവർ വീണ്ടും തന്നെ പൊതിഞ്ഞതോടെ അരുണിമ ചോദിച്ചു...  വലതുകാൽ വച്ച് കാറിൽ കയറണോ?

ക്യാമറക്കൂട്ടം പറഞ്ഞു... വേണം. പ്ളീസ്. 

വലതുകാൽ വയ്ക്കണങ്കിൽ മറുഭാഗത്തെ ഡോറിലൂടെ കയറാമെന്ന് പറഞ്ഞതോടെ ഫോട്ടോഗ്രഫർമാരെല്ലാം അങ്ങോട്ട് ഓടി. ആ സമയം നോക്കി, അമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച്, അച്ഛനൊരു ഷേക്ഹാൻഡ് കൊടുത്ത്, ഫോട്ടോഗ്രഫർമാരെ പറ്റിച്ച് അരുണിമ ഇടതുവശത്തുകൂടി കാറിൽ ചാടിക്കയറി. പിന്നാലെ വരൻ അർജുനും കയറി. വരന്റെ വീട്ടിലേക്ക് നവവധുവിന്റെ ആദ്യയാത്ര.  ഗുരുവായൂരിൽ നിന്ന് വെള്ളിമാടുകുന്നിലെ വരന്റെ വീടു വരെ 100 കിലോമീറ്റർ! ആദ്യയാത്ര തീരുമ്പോൾ ആദ്യ സന്ധ്യ. ന്നെ ആദ്യരാത്രി !

പുത്തൻ വെള്ള ഹോണ്ടാ സിറ്റിയായിരുന്നു അർജുന്റെയും അരുണിമയുടെയും കല്യാണ വണ്ടി. പിൻസീറ്റിൽ അരുണിമയും അർജുനും അർജുന്റെ അമ്മയും. അർജുന്റെ അച്ഛൻ മുൻസീറ്റിൽ. വണ്ടി ഓടിക്കുന്നത് അർജുന്റെ അനുജൻ മിഥുൻ. വണ്ടി പുറപ്പെട്ട ഉടനെ മിഥുൻ വണ്ടിയിൽ പാട്ടിട്ടു.... അരുണിമേ, അഴകേ...!

ഏടത്തിക്ക് ഒരു സർപ്രൈസായി അവൻ പ്രത്യേകം സെലക്ട് ചെയ്ത പാട്ടാണ്. 

അടുത്ത പാട്ട് ഏതായിരിക്കും എന്ന് ഊഹിച്ച് അരുണിമയ്ക്കു ചിരി വന്നു. 

കാറിൽ കയറിയതു മുതൽ ഒരു പോമറേനിയൻ നായക്കുട്ടിയെപ്പോലെ അവൾ മണംപിടിക്കാൻ തുടങ്ങിയിരുന്നു. ഈ കാറിലുള്ളവരെല്ലാം പലതരം പെർഫ്യൂമുകൾ ഉപയോഗിച്ചിട്ടുണ്ട്. കാർ സ്പ്രേ വേറെയും.  അവൾ അർജുന്റെ അമ്മയോടു ചോദിച്ചു... അമ്മ ഏതു പെർഫ്യൂമാ ഉപയോഗിക്കുന്നെ?

മോൾക്കു വേണോ? എന്നു ചോദിച്ചിട്ട് അവർ കൈയിലിരുന്ന പക്ഷിയുടെ ഡിസൈനിലുള്ള ഹാൻഡ് ബാഗിൽ ഒന്നു തൊട്ടു.  പക്ഷി ചിറകു വിരിക്കുന്നതുപോലെയാണ് ആ ബാഗ് തുറക്കുന്നത്. അതിനുള്ളിൽ നിന്ന് ചെറിയ പെർഫ്യൂം ബോട്ടിൽ തുറന്ന് അവർ അരുണിമയുടെ സാരിയിലേക്ക് സ്പ്രേ ചെയ്തു.

അരുണിമ അതു തീരെ പ്രതീക്ഷിച്ചില്ല. കൊഴുത്ത ദ്രാവകമുള്ള ഫിഷ് ടാങ്കിൽ പിടിച്ചിട്ട സ്വർണമീനാണ് താനെന്ന് അവൾക്കു തോന്നി. അവൾ അർജുന്റെ അടുത്തേക്കു ചേർന്നിരുന്നു. അർജുന്റെ ഉടലിലെ സുഗന്ധം അവൾക്കു പരിചയമുള്ളതാണ്. ഇതേ പെർഫ്യൂം അവളുടെ ഓഫിസിലെ ചില സഹപ്രവർത്തകർ ഉപയോഗിക്കാറുണ്ട്.. കാറ്റടിക്കുംതോറും മണം കൂടിക്കൂടി വരും. 

അച്ഛനോ?

അർജുന്റെ അച്ഛൻ പറഞ്ഞു... ഞാൻ സ്ഥിരമായി സാൻഡൽ ഓയിലാ മോളേ. ഒരൽപം മുടിയിൽ പുരട്ടിയാൽ നല്ല മണം വരും. 

അവൾ തല മുന്നോട്ടു നീട്ടി ഡ്രൈവ് ചെയ്യുന്ന അനുജനോടു ചോദിച്ചു... ദേശീയ ഗാനത്തിന്റെ സിഡി ഉണ്ടോ? എനിക്ക് ഒന്ന് എഴുന്നേറ്റ് നിൽക്കാനാണ്. ഈ ഏടത്തിയുടെ ഒരു കാര്യം എന്നു പറഞ്ഞ് മിഥുൻ യുട്യൂബിൽ നിന്ന് ജനഗണമന പ്ളേ ചെയ്തു.  അരുണിമ കാറിന്റെ ടോപ് വിൻഡോ തുറന്ന് കാറിനുള്ളിൽ നിന്ന് പുറത്തേക്ക് തലനീട്ടി എഴുന്നേറ്റു നിന്നു! തൊട്ടു പിന്നാലെ വന്ന ഫോട്ടോഗ്രാഫേഴ്സിന്റെ സംഘം വേഗം കല്യാണ വണ്ടിയെ ഓവർടേക് ചെയ്ത് പല ആംഗിളുകളിൽ നവവധുവിന്റെ പുതുമയുള്ള കാർ യാത്ര പകർത്തി.

ദേശീയ ഗാനം തീർന്നപ്പോൾ വീണ്ടും കാറിനുള്ളിൽ ഇരുന്നിട്ട് അവൾ അർജുന്റെ അമ്മയുടെ ചെവിയിൽ പറഞ്ഞു... അമ്മേ, എനിക്ക് പെർഫ്യൂം കടുത്ത അലർജിയാണ്. തുടർച്ചയായി തുമ്മൽ, മൂക്കൊലിപ്പ്, തലവേദന. രണ്ടു മൂന്നു ദിവസം പോക്കാണ്. ഇന്നത്തെ ആദ്യരാത്രിയൊക്കെ കുളമാകും.

അമ്മ ഒന്നു ഞെട്ടി. എന്നിട്ട് അർജുനോടു പറഞ്ഞു... കട്ടിലിൽ കുറെ മുല്ലപ്പൂക്കളും ഇലഞ്ഞിപ്പൂക്കളും വിതറാൻ പറഞ്ഞിട്ടുണ്ട്. ഇനി അതൊക്കെ എന്തു ചെയ്യും!?

അരുണിമ ഒന്നു സംശയിച്ചു. മിഥുനാണ് മറുപടി പറഞ്ഞത്...  തറവാട്ടിലെ ഒരു ആചാരമാണ്. കസിൻസ് എല്ലാവരും കൂടി ബെഡ്റൂം ഡെക്കറേറ്റ് ചെയ്യും.  ആദ്യ രാത്രി കഴിഞ്ഞ് വരനും വധുവും കൂടി നാണത്തോടെ മുറിയിലെ പൂക്കളെല്ലാം തിരിച്ചു പെറുക്കിയെടുത്ത് എണ്ണണം. കസിൻസ് എണ്ണം ചോദിക്കും. അപ്പോൾ തെറ്റിപ്പോകരുത്. അർജുന്റെ അമ്മ പറഞ്ഞു... ഞങ്ങളുടെ കല്യാണത്തിന് ഞാൻ പറഞ്ഞ എണ്ണം 122. അർജുന്റെ അച്ഛൻ പറഞ്ഞത് 124. അതോടെ അമ്മമ്മ പറഞ്ഞു, ഇവർക്ക് രണ്ടു മക്കളുണ്ടാകും എന്ന്. അത് കൃത്യമായി സംഭവിച്ചു !

അരുണിമ പറഞ്ഞു... ഇപ്പോ വൊമിറ്റ് ചെയ്യണം. അർജുൻ പേടിച്ചു... അയ്യോ, ഇപ്പോഴേ വേണ്ട, പത്തു മാസം കഴിഞ്ഞ് മതി. വെയ്റ്റ് ചെയ്യാൻ പറ്റില്ല,  കല്യാണം പോലെ നല്ല മുഹൂർത്തം നോക്കി വൊമിറ്റിങ് പറ്റുമോ?! 

ഒഴിഞ്ഞയിടം നോക്കി കാർ നിന്നു. എല്ലാവരും ചാടിയിറങ്ങി. നവവധു റോഡരികിൽ നിലത്തിരുന്നു. വരൻ അടുത്തു നിന്ന് പുറം തടവി. ആ കാഴ്ചയും ഫോട്ടോഗ്രഫർമാർ പകർത്തി!

അരുണിമ  ചോദിച്ചു...  ഒരു ഓട്ടോ പിടിച്ചാലോ? എനിക്ക് ഇനി ഈ കാറിൽ ട്രാവൽ ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല. മരണ വീട്ടിലെ സാമ്പ്രാണി മണം, കാറിലെ പെർഫ്യൂം, തിരക്കുള്ള ബസുകളിലെ മണം ഇതൊക്കെ എനിക്ക് അലർജിയാണ്. 

അരുണിമയുടെയും അർജുന്റെയും ആദ്യ രാത്രി. കട്ടിലിലെ കുടമുല്ലപ്പൂക്കളും പുത്തൻ മണക്കുന്ന ബെഡ് ഷീറ്റും മാറ്റിയിരുന്നു.  മഴ തോർന്ന നേരം നോക്കി വന്ന ശുദ്ധ സന്ധ്യപോലെ സിംപിളായി ആ ബെഡ്റൂം. 

അർജുന്റെ മുഖത്തു ചെറുതായി സങ്കടമുണ്ട്. അവൻ പറഞ്ഞു... എല്ലാ വിവരവും ചോദിച്ചിരുന്നു. പെർഫ്യൂമിന്റെ കാര്യം മാത്രം ചോദിക്കാൻ മറന്നു. ഏതു മണമാണ് ആരുവിന് ഇഷ്ടം.

അവൾ പറഞ്ഞു... അമ്മയുണ്ടാക്കുന്ന സാമ്പാറിന്റെ മണം, നെറ്റിയിൽ പുരട്ടുന്ന വിക്സിന്റെ മണം, ഇതൊക്കെ ഭയങ്കര ഇഷ്ടം. നിനക്ക് ഏതു മണമാ ഇഷ്ടം? അവൻ അവളെ ഉടലോടുചേർത്തിട്ടു പറഞ്ഞു... നിന്റെ മണം !

English Summary:

Bride's First Journey: Emotional and Amusing Moments in Arunima and Arjun’s Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com