ആശങ്ക സൃഷ്ടിച്ച് മൊബൈൽ മോഷണം; കഴിഞ്ഞ വർഷം ലണ്ടൻ നഗരത്തിൽ മോഷ്ടിക്കപ്പെട്ടത് 70,137 ഫോണുകൾ

Mail This Article
ലണ്ടൻ ∙ ടെലിഫോൺ മോഷണത്തിൽ സർവകാല റെക്കോർഡ് സൃഷ്ടിച്ച് ലണ്ടൻ നഗരം. ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിലാണ് പുതിയ കണക്കുകൾ. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ യാത്ര ചെയ്യുന്നവർക്കും ലണ്ടൻ കാണാനെത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റുകൾക്കും ആശങ്ക ഉണർത്തുന്ന കണക്കുകൂടിയാണിത്.
2024ൽ 70,137 മൊബൈൽ ഫോണുകൾ ലണ്ടൻ നഗരത്തിൽ മോഷ്ടിക്കപ്പെട്ടു എന്നാണ് പൊലീസിന്റെ കണക്ക്. പൊലീസിൽ പരാതിപ്പെടാത്ത സംഭവങ്ങൾ ഇതിനു പുറമെയും. പരാതി നൽകിയാലും ഒരു റഫറൻസ് നമ്പരിൽ മാത്രം നടപടി ഒതുങ്ങുമെന്ന് വ്യക്തമായതിനാൽ മൊബൈൽ മോഷണത്തിൽ പലരും കേസുമായി പോകാറില്ല. ഈ വസ്തുത കൂടി കണക്കാക്കിയാൽ യഥാർഥ മോഷണസംഖ്യ ഇതിന്റെ ഇരട്ടിയിലേറെയാകും.
2023ൽ 52,428 ഫോൺ മോഷണക്കേസുകളാണ് നഗരത്തിൽ റജിസ്റ്റർ ചെയ്തത്. ഇതാണ് ഒറ്റവർഷംകൊണ്ട് 70,137 ആയി വർധിച്ചത്. 2020ൽ കേവലം 20,000 മാത്രമായിരുന്നു നഗരത്തിലെ ഫോൺ മോഷണങ്ങൾ.നല്ല സ്മാർട്ട് ഫോണിന്റെ വില 1,200 പൌണ്ട് വരെ ആയതിനാൽ മോഷണവസ്തുക്കളുടെ മൊത്തം മൂല്യം ഏകദേശം 70 മില്യൻ വരുമെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നു.
രാജ്യത്താകെ 100,000 ഫോണുകളാണ് കഴിഞ്ഞവർഷം മോഷ്ടിക്കപ്പെട്ടത്. ഇതിൽ 70,137എണ്ണവും ലണ്ടൻ നഗരത്തിലാണ്. മോട്ടർ ബൈക്കുകളിലെത്തി കാൽനടയാത്രക്കാരിൽനിന്നും ഫോൺ തട്ടിയെടുത്ത് ഞൊടിയിടയിൽ അപ്രത്യക്ഷമാകുന്നതാണ് മോഷണങ്ങളിൽ ഏറ്റവും കൂടുതൽ. മോഷ്ടിക്കപ്പെടുന്ന മൊബൈലുകളിൽ അധികവും നൈജീരിയയിലേക്കും ചൈനയിലേക്കും കടത്തി അവിടുത്തെ ബ്ലാക്ക് മാർക്കറ്റിൽ വിൽക്കുകയാണ് പതിവ്.