ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഗുണകരമായ മാറ്റം: കെ. സച്ചിദാനന്ദൻ
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഗുണകരമായ മാറ്റമാണ് ഉണ്ടാക്കിയതെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഗുണകരമായ മാറ്റമാണ് ഉണ്ടാക്കിയതെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഗുണകരമായ മാറ്റമാണ് ഉണ്ടാക്കിയതെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ.
ദുബായ് ∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഗുണകരമായ മാറ്റമാണ് ഉണ്ടാക്കിയതെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. എന്‍ഡിഎയുടെ വിജയം ഒരു പരാജയവും ഇന്ത്യ മുന്നണിയുടെ പരാജയം ഒരു വിജയവുമായ തിരഞ്ഞെടുപ്പാണിതെന്ന് ഒരര്‍ഥത്തില്‍ പറയാം. രാജ്യത്തിന്‍റെ ഭാവിയില്‍ ഗുണപരമായ മാറ്റത്തിന് നിദാനമാകും ഈ ഫലമെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലയാളി എഴുത്തുകൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്‍റെ സില്‍വര്‍ ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സച്ചിദാനന്ദൻ.
യുപി പോലുള്ള പ്രദേശങ്ങളില്‍ എന്‍ഡിഎയ്ക്ക് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. കേവലഭൂരിപക്ഷം പോലും ലഭിക്കാതെ സ്വയം ഭരിക്കാനാവാത്ത അവസ്ഥയിലെത്തി. എന്നു മാത്രമല്ല, നിതീഷ് കുമാറിന്‍റെയും ചന്ദ്ര ബാബു നായിഡുവിന്‍റെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടിയും വന്നു. അതുകൊണ്ടാണ്, ഈ തിരഞ്ഞെടുപ്പ് ഫലത്തെ ഗുണപരമായ മാറ്റമായി താന്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സമഗ്രമായി വിലയിരുത്തിയാല്‍, ബിജെപി അധികാരത്തിലേറിയെങ്കിലും, സൂക്ഷ്മാര്‍ഥത്തില്‍ അവര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് വിലയിരുത്താനാകും. ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന ഭരണമായിരുന്നു കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. അതിനെതിരായ ഒരു തിരിച്ചടിയായി ഈ തിരഞ്ഞെടുപ്പ് ഫലത്തെ അപഗ്രഥിക്കാം. അതുകൊണ്ട്, ബിജെപിക്ക് അവരുടെ പഴയ പദ്ധതികള്‍, പ്രത്യേകിച്ചും ഹിന്ദുരാഷ്ട്രം, അഗ്‌നിവീര്‍, റിസര്‍വേഷന്‍ നയം പോലുള്ള സ്വാര്‍ഥ താല്‍പര്യാര്‍ഥമുള്ള പദ്ധതികളൊന്നും തന്നെ പഴയത് പോലെ നടപ്പാക്കാനാവില്ലെന്നത് തീര്‍ച്ചയാണ്. മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിയുന്നതോടു കൂടി രാജ്യസഭയില്‍ അവര്‍ക്ക് ഇന്നുള്ള സീറ്റുകള്‍ ഇല്ലാതാകും.
അയോധ്യ ക്ഷേത്രം വിജയത്തിന്‍റെ അടിത്തറയായി മാറുമെന്ന് അവര്‍ വിചാരിച്ചിരുന്നു. അങ്ങനെ അവര്‍ സ്വപ്നം കണ്ട പലതും കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. അടിസ്ഥാനപരമായ മാറ്റങ്ങള്‍ അവര്‍ ഉദ്ദേശിക്കുന്ന നിലയില്‍ കൊണ്ടുവരല്‍ അസാധ്യമായി വരും. നിയന്ത്രണങ്ങളോട് കൂടിയുള്ള, അതേസമയം ഏത് സമയവും വീഴാമെന്ന് ഭയപ്പെട്ടു കൊണ്ടിരിക്കേണ്ട സാഹചര്യമാണ് ഉണ്ടായി വന്നിട്ടുള്ളത്. മോദിയുടെ രണ്ടാം സര്‍ക്കാരിന്‍റെ കാലയളവില്‍ അവസാന കാലത്ത് തികച്ചും മുസ്‌ലിം വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ ചില പ്രസ്താവനകളും സംവരണത്തെ കുറിച്ച് നടത്തിയ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അടക്കമുള്ള കാര്യങ്ങളും അതിനൊത്ത നിലയിലണ്ടോയ ദുരുപദിഷ്ടമായ നീക്കങ്ങളും വലിയ അളവില്‍ അതിന് കാരണമായിട്ടുണ്ട്. അവയെല്ലാം തിരിച്ചടിയായി മാറിയെന്ന് മൊത്തത്തില്‍ നമുക്ക് വിലയിരുത്താനാകും. അക്ഷരക്കൂട്ടം സാരഥികളായ ഇസ്മായില്‍ മേലടി, ഇ. കെ ദിനേശന്‍, ഷാജി ഹനീഫ്, എം. സി. നവാസ്, ബബിത ഷാജി തുടങ്ങിയവരും സംബന്ധിച്ചു.