ADVERTISEMENT

കുവൈത്ത് സിറ്റി ∙ മംഗഫിൽ തൊഴിലാളി താമസകേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാൻ ഏറ്റവും അടുത്ത ബന്ധുവിനെ സന്ദർശക വീസയിൽ കുവൈത്തിൽ എത്തിക്കും. വിദഗ്ധ ചികിത്സയ്ക്ക് നാട്ടിലേക്കു പോകേണ്ടവർക്ക് അതിനും സൗകര്യം ഒരുക്കും. മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും എല്ലാവിധ സഹായവും  ഉറപ്പുനൽകിയിട്ടുണ്ടെന്നും കമ്പനി ആസ്ഥാനത്ത് നടന്ന അനുശോചന യോഗത്തിൽ അധികൃതർ വ്യക്തമാക്കി. 

സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനായി നാട്ടിലേക്കു പോയവർക്ക് വിമാന ടിക്കറ്റ് നൽകിയിരുന്നു. മരിച്ചവരുടെ അനന്തരാവകാശിക്ക് ജോലി, മക്കൾക്ക് വിദ്യാഭ്യാസ സഹായം, വീടില്ലാത്തവർക്ക് വീട് എന്നിവയും മറ്റു സഹായങ്ങളും നൽകും. ദുരന്തത്തിൽ 45 ഇന്ത്യക്കാരും 3 ഫിലിപ്പീൻസുകാരും ഉൾപ്പെടെ 49 പേർ മരിച്ചിരുന്നു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ആദ്യഘട്ടമായി 8 ലക്ഷം രൂപ അനുവദിച്ചു. സംസ്കാര ചെലവുകൾക്കായി 25,000 രൂപയും നൽകി. അടിസ്ഥാന ശമ്പളത്തിന്റെ 48 മടങ്ങ് നഷ്ടപരിഹാരമായി അവകാശികൾക്ക് നൽകും. പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും രക്ഷപെട്ടവർക്ക് ചികിത്സാ സഹായവും നൽകും. ഈ കെട്ടിടത്തിൽ താമസിച്ചിരുന്നവർക്ക് വസ്ത്രം ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി 50 ദിനാർ (13,100 രൂപ) നൽകും. താമസക്കാർക്ക് ‌കൗൺസലിങ്ങും നൽകിവരുന്നു.

7 പേർ കൂടി ആശുപത്രി വിട്ടു 
കുവൈത്ത് മംഗഫിൽ തൊഴിലാളി താമസകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 7 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 3 ആശുപത്രികളിലായി 8 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 3 പേർ മലയാളികളാണ്. ആന്ധ്രപ്രദേശ് സ്വദേശി ഡാനി തോമസ് സെബാസ്റ്റ്യൻ, യുപി സ്വദേശി ജിതേന്ദ്ര സിങ്, ഫിലിപ്പീൻസ് സ്വദേശി മൈക്കിൾ എന്നിവരാണ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നത്.

English Summary:

Kuwait Fire Accident: Opportunity for relatives to visit the seriously injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com