ADVERTISEMENT

ഇരുട്ടുമാത്രമുള്ള കണ്ണിലേക്ക് ഒരു ദിവസത്തേയ്ക്ക് മാത്രമായൊരിറ്റു വെളിച്ചം കിട്ടിയാല്‍ എന്തൊക്കെ ചെയ്യുമെന്ന് എഴുതിയത് ഹെലന്‍ കെല്ലറാണ്. ഒരു മനുഷ്യന്റെ സാധാരണ ജീവിതത്തിലെ കാഴ്ചകള്‍ക്ക് അസാധാരണമായ ചന്തമുണ്ടെന്നും എല്ലാ പ്രതിസന്ധികള്‍ക്കും നോവിനും സന്തോഷത്തിനും സങ്കടത്തിനുമപ്പുറം ജീവിതം എത്രയോ മനോഹരമായൊരിടമാണെന്നും ഒരൊറ്റ ലേഖനത്തിലൂടെ നമുക്ക് പറഞ്ഞു തന്നു അവര്‍. ആ കാഴ്ച എന്നത് ജീവനും ജീവിതവുമാണെങ്കിലോ...കാഴ്ചയ്ക്കു പകരം ജീവനിറ്റു പോകാനുള്ള ദിവസക്കണക്കാണ് കിട്ടുന്നതെങ്കിലോ...എന്തുചെയ്യും.

ഒരു പനിയായോ അപകടമായോ ഒക്കെയെത്തി ഒരുപാട് ചന്തമുളള, പ്രതീക്ഷകളുള്ള ജീവിതം ഒരൊറ്റ നിമിഷം തല്ലിതകര്‍ക്കപ്പെടുന്നത് കണ്ടിട്ടുണ്ട് പലവട്ടം നമ്മള്‍. മരണത്തെ കുറിച്ച് അവരൊരിക്കലും ചിന്തിച്ചിരിക്കില്ല, വേദനിച്ചു വിളിക്കാന്‍ ബോധമോ സമയമോ പോലും അനുവദിച്ചിരിക്കില്ല. പക്ഷേ രോഗത്തോട് പൊരുതിയിറങ്ങി നിനച്ചിരിക്കാതെ പിന്നീടൊരു ദിവസം ഇനി നിങ്ങള്‍ക്കീ ഭൂമിയിലെ മനുഷ്യായുസ് എണ്ണത്തിലൊതുങ്ങുന്ന കാലം മാത്രമാണെന്നു കേട്ടാലോ...എന്തുചെയ്യും. വൈദ്യശാസ്ത്രത്തിന്റെ സാധ്യതകളൊക്കെ നിങ്ങളുടെ കാര്യത്തില്‍ നിസഹായമാണെന്നു കേട്ടാലോ...പിന്നീടുള്ള ജീവിതം നമ്മളെങ്ങനെ ജീവിക്കും. സങ്കടപ്പെയ്ത്തിലിരുന്നു സന്ധ്യപോലെ മാഞ്ഞുപോകാം , കരച്ചിലിന്റെ ഇരുട്ടിലിരിക്കാം, അല്ലെങ്കില്‍ ദൈന്യത നിറഞ്ഞ നോട്ടങ്ങള്‍ക്കു നടുവിലിരുന്നു പിന്നീടുള്ള ദിനങ്ങള്‍ എണ്ണിത്തീര്‍ക്കാം. അതല്ലെങ്കിലോ പോകാന്‍ വെമ്പി നില്‍ക്കുന്ന ജീവന്റെ ബാക്കികൊണ്ട് മുന്‍പത്തേക്കാളേറെ പ്രകാശം പരത്തിയൊരു ജീവിതം ജീവിച്ചു തീര്‍ക്കാം. കണ്ണും കയ്യും എത്തുന്നതിനുമപ്പുറമുള്ള മനുഷ്യരിലേക്ക് ഈ ആയുഷ്‌കാലം എത്രയോ ഭംഗിയുള്ളതാണ്, അതിത്തിരിയല്ല ഒരിത്തിരിക്കൂടി ആഘോഷിച്ചു ജീവിക്കൂ എന്നു പറയാം. അനഘ എന്ന പെണ്‍കുട്ടിയെ പോലെ. രക്താര്‍ബുദത്തിനു കീഴടങ്ങി, ഇരുപത്തിനാലാം വയസില്‍ കടന്നുപോയ ആ കുഞ്ഞു ജീവിതം നമ്മോട് പറഞ്ഞത് അങ്ങനെയുള്ളൊരു കഥയാണ്. സങ്കടത്തിന്റെ കനലും സ്നേഹത്തിന്റെ കടലും സമ്മാനിച്ച് കടന്നുപോയ അനഘയുടെ ജീവിതത്തെ ഓര്‍ത്തെടുക്കുകയാണ് അമ്മ പ്രമീള.

anagha-life-cancer

ആദ്യം ഒളിച്ചിരുന്നു പിന്നെ തകര്‍ത്ത് തിരികെ
എപ്പോഴും സംസാരിച്ചിരിക്കാന്‍ ഇഷ്ടമുള്ള ആളായിരുന്നു അനു. ഹാപ്പി ചൈല്‍ഡ് എന്നൊക്കെ പറയില്ലേ അങ്ങനെയുള്ളൊരാള്‍. കുഞ്ഞിലേ മുതല്‍ക്കേ ആള് അങ്ങനെയാണ്. എംഎ് സി പരീക്ഷ കഴിഞ്ഞപ്പോഴെ വിവാഹം ഉറപ്പിച്ചു. അവളെ പോലെ തന്നെ ഒത്തിരി സ്നേഹമുള്ളൊരാള്‍. വിവാഹനിശ്ചയം ഒക്കെ കഴിഞ്ഞ സമയത്ത് ഒരിക്കല്‍ എന്തോ ഒരു പ്രാണി കയ്യില്‍ കടിച്ചുവെന്നു പറഞ്ഞു. പ്രാണി കടിച്ച സ്ഥലത്ത് നിറം മാറാന്‍ തുടങ്ങിയപ്പോള്‍ ആശുപത്രിയില്‍ കാണിച്ചു. ഇവിടെ നിന്നാണ് ആശുപത്രി വാസത്തിന്റെ തുടക്കം. 

അത് പിന്നീട് മരുന്നൊക്കെ കഴിച്ചു മാറിയതിനു ശേഷമാണ് ചെവിക്കു പുറകിലായി ചെറിയ കലകള്‍ കാണുന്നത്. അങ്ങനെ അടുത്തുള്ള ഒരു ആശുപത്രിയിലെ ഇഎന്‍ടി ഡോക്ടറെ കാണിക്കുന്നത്. അദ്ദേഹം നല്‍കിയ വീര്യമേറിയ സ്റ്റിറോയിഡില്‍ ആ അസുഖവും പൂര്‍ണമായും മാറി. പക്ഷേ താമസിയാതെ ഛര്‍ദ്ദിയായി അസുഖം വീണ്ടുമെത്തി. ഐസിയുവില്‍ അഡ്മിറ്റ് ആയി. പക്ഷേ ഞങ്ങള്‍ വിചാരിച്ച പരിചരണമൊന്നും അവള്‍ക്കവിടെ നിന്നു കിട്ടിയില്ല. അഞ്ചു ദിവസം ഐസിയുവില്‍ കിടന്നിട്ടും വസ്ത്രമൊന്നു മാറ്റിക്കൊടുക്കുകയോ യൂറിന്‍ പോകാത്തത് ശ്രദ്ധിക്കുകയോ ചെയ്തില്ല. പിന്നീട് പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞ് ഇരു വൃക്കകളും തകരാറിലായാണ് അവളെ തിരികെ കിട്ടുന്നത്. വൃക്കയ്ക്കുള്ള ചികിത്സ അവിടെ ചെയ്യരുതെന്ന് അവിടെയുള്ള ഒരു സ്റ്റാഫ് തന്നെ പറഞ്ഞു. അങ്ങനെയാണ് അമൃതയില്‍ മുന്‍പ് ചികിത്സ തേടിയിട്ടുള്ള ഒരു ബന്ധു പറഞ്ഞതിനനുസരിച്ച് ഇവിടേയ്ക്ക് പോരുന്നത്. പക്ഷേ അമൃതയില്‍ നിന്ന് ആദ്യം കിട്ടിയത് പ്രതീക്ഷയ്ക്ക് വക നല്‍കിയ കാര്യമായിരുന്നില്ല. കാരണം ചികിത്സയിലായിരുന്ന ആശുപത്രിയില്‍ നിന്നു പോരുമ്പോഴേ അനുവിനെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞ കാരണം ദേഹമൊക്കെ നീരു വീര്‍ത്ത അവസ്ഥ ആയിരുന്നു. എങ്കിലും അമൃതയിലെ ഡോക്ടര്‍മാരോട് തന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് കൃത്യമായി അവള്‍ പറഞ്ഞു. കിഡ്നിക്കുള്ള ചികിത്സ ചെയ്താല്‍ അസുഖം ഭേദമാകും. പക്ഷേ ഡയാലിസിസ് ചെയ്യാനുള്ള സൂചി കുത്താന്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതു കാരണം സാധിക്കില്ല. ബ്ലീഡിങ് ഉണ്ടായി കോമ സ്റ്റേജിലേക്കു വരെ പോകാം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ ഒന്നും ചെയ്യാതെ അവളെ മരണത്തിനു കൊടുക്കാനാകില്ല, ഞങ്ങളുടെ റിസ്‌കില്‍ ചികിത്സ തുടങ്ങിക്കോളൂ എന്നു പറഞ്ഞു. ആ തീരുമാനം ശരിയായിരുന്നു. അനു ആ ചികിത്സ അതിജീവിച്ചു, കിഡ്നിയുടെ അസുഖം ഭേദമായി. രോഗം എങ്ങനെ വന്നു എന്നതിനെ കുറിച്ചൊരു പഠനം അവളെ ചികിത്സ ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. ഇഎന്‍ടി ഡോക്ടര്‍ നല്‍കിയ സ്റ്റിറോയ്ഡ് ഓവര്‍ഡോസ് ആയിരുന്നുവെന്നു മനസ്സിലായി. അതുപോലെ അവര്‍ പറഞ്ഞത്, നല്ല ആരോഗ്യമുള്ള ഒരാളുടെ വൃക്കകള്‍ ഒരുമിച്ച് കേടാകില്ല, എന്തോ ഒരു പ്രശ്നം ഉള്ളിലുണ്ട്, സ്റ്റിറോയിഡിന്റെ ഇഫക്ട് കഴിയുമ്പോള്‍ അത് പുറത്തുവരുമെന്ന്. 

anagha-lifestory

അത് കാന്‍സര്‍ ആണെന്നു പിന്നീടാണ് മനസ്സിലായത് 
കിഡ്നിയുടെ അസുഖത്തിനുള്ള ചികിത്സയ്ക്കിടയില്‍ കാന്‍സര്‍ ഉള്ളിലുണ്ടോ എന്നറിയാനുള്ള ബോണ്‍ മാരോ പരിശോധന, പെറ്റ് സ്‌കാന്‍ മറ്റു ടെസ്റ്റുകള്‍ ഒക്കെ ചെയ്തിരുന്നു. ഒന്നിലും ഒന്നും തെളിഞ്ഞില്ല. വലിയ പരിശോധനങ്ങള്‍ നടക്കുമ്പോഴും അവള്‍ക്കോ ഞങ്ങള്‍ക്കോ അങ്ങനെയൊരു പേടിയില്ലായിരുന്നു. അങ്ങനെയൊന്നുമുണ്ടാകില്ലെന്ന് ഉറപ്പിച്ചിരുന്നു ഞങ്ങളും. കാരണം അവള്‍ക്ക് അങ്ങനെയുള്ള ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. എല്ലാവരും കല്യാണത്തിന്റെ മേളം മനസ്സില്‍ നിറച്ചു. പക്ഷേ ഒന്നും നടന്നില്ല. അവള്‍ കല്യാണപ്പെണ്ണുമായില്ല, ആഘോഷവും ഉണ്ടായില്ല. ഒരിക്കലും പ്രതീക്ഷിക്കാത്തൊരിടത്തേയ്ക്ക ഞങ്ങളുടെ ജീവിതം പറിച്ചു നടപ്പെട്ടു. കല്യാണത്തിന് കൃത്യം ഒരാഴ്ച മുന്‍പ് ശരീരത്തില്‍ 90 ശതമാനം പടര്‍ന്ന കാന്‍സറാണ് അവള്‍ക്കുള്ളിലെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. നമ്മള്‍ വിചാരിക്കുകയോ കരുതുകയോ ചെയ്യുന്ന പോലെയല്ലല്ലോ ജീവിതം. 

ചെറിയ വേദനകളില്‍ നിന്ന്...
കിഡ്‌നിയുടെ ചികിത്സ കഴിഞ്ഞു അസുഖം ഭേദമായി ഇടയ്ക്കു ചെക്കപ്പുകളും കല്യാണത്തിന്റെ തിരക്കുകളുമായി മുന്നോട്ട് പോകുന്നതിനിടയിലൊരു ദിവസം അനുവിന് പിന്നെയും വയ്യാതെയായി. പണ്ട് വന്ന കലകള്‍ പിന്നെയും വന്നു. വീണ്ടും അമൃതയിലേക്ക് തന്നെ പോന്നു. കാന്‍സര്‍ ആണോ ഉള്ളിലെന്നുള്ള സംശയം ഡോക്ടര്‍മാര്‍ക്കു വീണ്ടും വന്നു. അവരുടെ സംശയം ശരിയായിരുന്നു. ബോണ്‍ മാരോ പരിശോധനയ്ക്കായി അവിടെത്തന്നെയുള്ള ഹെമറ്റോളജി വിഭാഗത്തിലേക്ക് വന്നു. സുവോളജി ആയിരുന്നു അവള്‍ പഠിച്ചത്. അതുകൊണ്ട് രക്തത്തിലെ കോശങ്ങളുടെ അമിതമായ വളര്‍ച്ച എന്താണെന്ന് അവള്‍ക്കറിയാമായിരുന്നു. ഡോക്ടറോട് അത് നേരിട്ട് പറഞ്ഞു. പക്ഷേ അദ്ദേഹം പറഞ്ഞത് അങ്ങനെയൊന്നും ആകില്ല, വിഷമിക്കണ്ട എന്തായാലും ബോണ്‍ മാരോ ചെയ്ത് നോക്കാം എന്നായിരുന്നു. പക്ഷേ കാന്‍സര്‍ ആകാനാണ് തൊണ്ണൂറു ശതമാനവും സാധ്യതയെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. ബോണ്‍ മാരോ ടെസ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് തിരികെ പോന്നു. അന്ന് ഞങ്ങളാരും ടെന്‍ഷന്‍ കാരണം ഉറങ്ങിയതേയില്ല; അവള്‍ വേദനയാലും. പിറ്റേ ദിവസം ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ ഡോക്ടര്‍ പറഞ്ഞു, കാന്‍സറാണെന്നും ടി സെല്ലിനെ ബാധിക്കുന്ന മാരകമായ കാന്‍സറാണെന്നും ചികിത്സ കൊണ്ടു ഭേദമാകുന്ന കാര്യം ബുദ്ധിമുട്ടാണ് എന്നും. അവളോടൊന്നും പറഞ്ഞില്ല, കാന്‍സറിന്റെ തുടക്കമാണെന്ന് മാത്രമേ ഡോക്ടറെ കൊണ്ട് പറയിപ്പിച്ചുള്ളൂ. അന്ന് തന്നെ അഡ്മിറ്റായി. ആ ആശുപത്രി വാസം ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് അവളെയും കൊണ്ടു പോയി. 

പ്രതീക്ഷകളുടെ ദിനങ്ങള്‍
കാന്‍സറിന്റെ ചികിത്സയെ കുറിച്ച് കേട്ടറിവ് മാത്രമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. കാനുലകളും പിക്ക് ലൈനും കൊണ്ടു അനുവിന്റെ ദേഹം നിറഞ്ഞു. കുഞ്ഞിലേ മുതല്‍ക്കേ വളര്‍ത്തി വന്ന, അവള്‍ക്കേറെ ഇഷ്ടമുള്ള മുടി കെട്ടുകളായി പൊഴിഞ്ഞ് എന്റെ കയ്യിലേക്ക് പോന്നു. സഹിക്കാനാകുന്ന കാര്യമായിരുന്നില്ല അത്. പക്ഷേ അവള്‍ അതിനെയൊക്കെ കൂള്‍ ആയാണ് നേരിട്ടത്. മുടി പൊക്കോട്ടെ, തിരിച്ചു വരുമല്ലോ അസുഖം മാറാനല്ലേ എന്ന് പറഞ്ഞ് പോസിറ്റിവ് ആയി. മരിക്കുന്നതു വരെയും അങ്ങനെ തന്നെയായിരുന്നു. എട്ട് സൈക്കിള്‍ കീമോ തെറാപ്പിയും പിന്നെ ആറ് റേഡിയേഷനും ചെയ്തു അസുഖം നിയന്ത്രിച്ചു. അത് കഴിഞ്ഞാണ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ചെയ്തത്. അതിനു മുന്‍പും ഒരു കീമോ കൂടി ചെയ്തിരുന്നു. ഇതിനിടയില്‍ പനിയും ദേഹം പൊള്ളിയടര്‍ന്നും ആകെ ബുദ്ധിമുട്ടി. നടക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥയായിരുന്നു അന്ന്. എപ്പോഴാണ് തളര്‍ന്നു പോകുക എന്നൊന്നും പറയാനാകുമായിരുന്നില്ല. രക്തത്തിലെ ഘടകങ്ങളൊക്കെ ഏറിയും കുറഞ്ഞും വന്നു കൊണ്ടേയിരുന്നു. ഇടവേളകളില്ലാതെ മരുന്നും രക്തവും ശരീരത്തിലേക്ക് കയറ്റിക്കൊണ്ടേയിരുന്നു. മോളുടെ നിഴലായി ഞങ്ങള്‍ രണ്ടു പേരും ഒപ്പമിരുന്നു. ജീവിത മാര്‍ഗമായിരുന്ന ചെറിയ ജോലികളും അതോടെ പോയി. പക്ഷേ രോഗം മാറി ജീവിതത്തിലേയ്ക്കു വരുന്ന അവളെ കാണുന്നതിനോളം വലുത് മറ്റൊന്നും ഇല്ലായിരുന്നു. അവളുടെ മുടി പോയത് അച്ഛനും സഹിക്കാനായില്ല. അച്ഛനും അവള്‍ക്കൊപ്പം മൊട്ടയടിച്ചു. അവള്‍ പോകുന്ന ദിവസം പക്ഷേ അച്ഛന്‍ ഒപ്പമുണ്ടായിരുന്നില്ല;  നിമിത്തം പോലെ. 

anagha

അനിയത്തിയുടെ പ്രാണകോശം
അസുഖം നിയന്ത്രണ വിധേയമായപ്പോഴും ഡോക്ടര്‍ പറഞ്ഞത് തിരിച്ചു വരാന്‍ സാധ്യതയേറെയാണ് എന്നാണ്. അതൊന്നും കേട്ട് തളര്‍ന്നു പോകാനോ തകരാനോ ഒന്നും സമയമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. എങ്ങനെ ഇതൊക്കെ അതിജീവിച്ചുവെന്ന് ചിലപ്പോഴൊക്കെ ചിന്തിയ്ക്കും. പക്ഷേ മരണം അടുത്തെത്തിയ മകള്‍ക്കായി മറ്റെന്തു ചെയ്യാനാണ്. ബോണ്‍ മാരോ ഡൊണേഷന് തയ്യാറായവരുടെ ഒരു രജിസ്ട്രി ഉണ്ട്; ദാത്രി. ദാത്രിയുടെ സഹായത്തോടെ അമൃതയിലുള്ള സ്റ്റാഫുകള്‍ തന്നെ ആ രജിസ്ട്രിയില്‍ അവള്‍ക്ക് മാച്ചുള്ള ബോണ്‍ മാരോ ഡോണറെ തേടി അന്വേഷണം തുടങ്ങി. നിരാശയായിരുന്നു ഫലം. പിന്നെയും കാത്തിരുന്നു. കി്ട്ടാതെ വന്നപ്പോഴാണ് ഇളയമകളുടെ ബോണ്‍ മാരോ മാച്ചാകുമോ എന്ന് നോക്കിയത്. ഭാഗ്യത്തിന് അത് ശരിയായി. അങ്ങനെ അനിയത്തി തന്നെ ഡോണറായി. ജീവിതത്തിലേക്കുള്ള പ്രതീക്ഷയായിരുന്നു ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ്്. നൂറ് ദിവസം ആശുപത്രിയിലെ പ്രത്യേക യൂണിറ്റിലും പിന്നീട് മൂന്നു മാസം ആശുപത്രിയ്ക്ക് വെളിയില്‍ ഒരു വീടെടുത്തു നിന്നും ചികിത്സ തുടര്‍ന്നു. രോഗം തിരിച്ചു വരാതിരിക്കാനുള്ള സാധ്യത മുപ്പത് ശതമാനമേയുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. പക്ഷേ ആ മുപ്പത് ശതമാനം അത്ഭുതങ്ങള്‍ക്കു വഴിമാറിയാലോ അവള്‍ക്ക് ഒരു ദിവസമെങ്കിലും അധികം ജീവിതം നല്‍കിയാലോ എന്നു മാത്രമേ ഓര്‍ത്തുള്ളൂ.  ഡോക്ടര്‍മാരും നഴ്സുമാരും മരുന്നു പിന്നെ എന്തു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന ചിന്തയും മാത്രമായി ലോകവുമായി ഒരു ബന്ധവുമില്ലാതെ ഒരു മുറിയ്ക്കുള്ളില്‍ ഞാനും മകളും പിന്നെ ആ യൂണിറ്റിന് വെളിയില്‍ രാത്രിയും പകലും മറന്ന് അച്ഛനും കാത്തിരുന്നു. ഇതിനിടയില്‍ പ്രതിസന്ധികള്‍ ഒരുപാട് വന്നു പോയി. ശ്വേത രക്താണുക്കാള്‍ തീരെയില്ലാതായി കുറേ ബുദ്ധിമുട്ടി ആ സമയത്ത്. അതിനെ തുടര്‍ന്ന് ചില ബുദ്ധിമുട്ടുകളുമുണ്ടായി. വേദനകൊണ്ടു തളര്‍ന്നു പോയി അവള്‍. അത്രയും ചികിത്സാ രീതികള്‍ ചെയ്തിട്ടും ഒരിറ്റു പോലും കുറയാതിരുന്ന ആത്മവിശ്വാസത്തിന് അപ്പോഴാണ് ഒരു ചെറിയ മങ്ങല്‍ വന്നത്. പിന്നീട് വീടിനടുത്തുള്ള ഒരു മോന്‍ വന്നു ഡൊണേറ്റ് ചെയ്തു. അതിനു ശേഷം പതിയെ അവള്‍ ജീവിതത്തിലേക്ക് നടന്നു.

ഒപ്പം ചേര്‍ത്തുപിടിച്ചവര്‍ വഴിമാറിയവര്‍
കാന്‍സര്‍ ആണെന്നറിഞ്ഞപ്പോള്‍ ഞങ്ങളെ ചേര്‍ത്തുപിടിച്ചവരും കണ്ടില്ലെന്നു നടിച്ചവരും കുറ്റംപറഞ്ഞവരുമുണ്ട്. നാട്ടുകാരൊക്കെ വലിയ പിന്തുണയാണ് അന്നും ഇന്നും. ഞങ്ങളുടെ ആശുപത്രി ഓട്ടം നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പിന്നീട് നിത്യ കാഴ്ചയായി. എങ്കിലും വീടിനടുത്തുള്ളവരെല്ലാം എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഓടിവരാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അവള്‍ക്ക് അസുഖമാണെന്ന് അറിഞ്ഞപ്പോഴേ എന്തിനും തയ്യാറായി വന്നൊരു കൂട്ടമുണ്ട്. ബോണ്‍ ട്രാന്‍സ്പ്ലാന്റിന് അമ്പത് ലക്ഷം രൂപയാണ് ചിലവ് വേണ്ടിവന്നിരുന്നത്. ഇന്നാട്ടിലെ സാധാരണക്കാരില്‍ സാധാരണ കുടുംബമാണ് ഞങ്ങളുടേത്. അച്ഛനും അമ്മയ്ക്കും ചെറിയ ജോലി, പഠിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍. അവരെ തരക്കേടില്ലാതെ വിദ്യാഭ്യാസം ചെയ്ത് വിവാഹം ചെയ്തയയ്ക്കാന്‍ പ്രാപ്തിയുണ്ടായിരുന്ന കുടുംബം. കാന്‍സര്‍ ഞങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. പക്ഷേ ഏത് ലെവലിലുള്ള കുടുംബമാണെങ്കിലും ചികിത്സിക്കാം പ്രതീക്ഷിക്കാം എന്നല്ലാതെ മറ്റൊന്നും മുന്നില്‍ കാണില്ലല്ലോ. ഞങ്ങളും അങ്ങനെ തന്നെ. അന്നുവരെ ഞങ്ങളുടെ തണലിലായിരുന്ന മക്കളിലൊരാള്‍ ഗുരുതര രോഗത്തിന് അടിമയായി. അതിനേക്കാള്‍ ഇളയയാള്‍ ഇതെല്ലാം കണ്ടുപേടിച്ച അവസ്ഥയിലും. അവളെ ഒരു തയ്യാറെടുപ്പുമില്ലാതെ ഒരു രാത്രി കൊണ്ടാണ് മാറ്റിനിര്‍ത്തി മൂത്തയാളിനേയും കൊണ്ട് ആശുപത്രിയിലേക്ക് ഓടിയത്. ഇതിനിടയില്‍ എനിക്കുണ്ടായിരുന്ന ജോലി ഞാന്‍ രാജിവച്ചു. അച്ഛന് ജോലിയും പോയി. ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റിനുള്ള തുക കണ്ടെത്താന്‍ വീടും സ്ഥലവും വില്‍ക്കാം എന്നാണ് തീരുമാനിച്ചത.് പക്ഷേ ഞങ്ങള്‍ക്ക് കിടക്കാനൊരിടമില്ലാതാക്കിയിട്ട് ഒരു ചികിത്സയും വേണ്ടെന്നു അവള്‍ തീര്‍ത്തു പറഞ്ഞു. ചികിത്സ കഴിഞ്ഞ് ഞാന്‍ തിരിച്ചു വരുമെന്ന് ഉറപ്പില്ല, ആ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് കയറിവരാനൊരിടം കൂടി ഇല്ലാതാക്കിയിട്ട് ഒന്നും വേണ്ടെന്നു പറഞ്ഞു. ആകെ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് നാട്ടില്‍ ഒരു സമിതി രൂപീകരിച്ച് അവള്‍ക്കുള്ള ചികിത്സയ്ക്കായി ഫണ്ട് കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. എന്തിനാണ് മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടുന്നത്, ഉളള സ്ഥലം വിറ്റാല്‍ പോരെ എന്ന് ചിലരൊക്കെ ചോദിച്ചു. പക്ഷേ ചേര്‍ത്തുപിടിയ്ക്കാന്‍ അതിനപ്പുറം അറിയുന്നവരും അറിയാത്തവരുമായ ഒരു കൂട്ടം ആളുകള്‍ ഉള്ളതിനാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ചികിത്സയ്ക്കുള്ള തുക കിട്ടി. ട്രാന്‍സ്പ്ലാന്റ് വിജയകരമായി പൂര്‍ത്തിയാക്കി. ജീവിതത്തിലേക്ക് പതിയെ തിരിച്ചു വന്നു. 

ആദ്യ ചികിത്സയ്ക്കിടയിലും ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞും അവള്‍ക്ക് ഏറ്റവും സങ്കടം ആശുപത്രിയ്ക്കും ഞങ്ങള്‍ക്കും അപ്പുറമുള്ളൊരു ലോകം ഇല്ലാതായതിനാലാണ്. ഭക്ഷണവും കൂട്ടുകാരും വര്‍ത്തമാനവുമായിരുന്നു അവള്‍ക്കേറ്റവും ഇഷ്ടമുള്ള കാര്യങ്ങള്‍. ഭക്ഷണത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വന്നെങ്കിലും അനുവദനീയമായ ആഹാരം ആഘോഷത്തോടെ കഴിച്ചിരുന്നു എപ്പോഴും. ഡിഗ്രിയ്ക്ക് ഒപ്പം പഠിച്ചവരില്‍ പലരും മിണ്ടുന്നത് അവര്‍ക്കെന്തെങ്കിലും അഡ്മിനോ ജോലിയോ ആയ കാര്യം പറയാനാണ്. അവള്‍ക്കതിലൊക്കെ വലിയ സന്തോഷമാണെങ്കിലും എത്രയാണെങ്കിലും മനസ്സിലൊരു വിങ്ങല്‍ വരില്ലേ, തനിക്ക് സാധിക്കുന്നില്ലല്ലോ എന്നോര്‍ത്ത്. പിജിയ്ക്ക് പഠിച്ച കുട്ടികളൊക്കെ ഇപ്പോഴും വലിയ ബന്ധമാണ്, പ്രത്യേകിച്ച് അഞ്ജലി. അഞ്ജലി ഞങ്ങള്‍ക്ക് എപ്പോഴും വലിയ ആശ്വാസമായിരുന്നു. 

anagha-parents

കരയാതെ ഉലയാതെ...
കാന്‍സര്‍ ആണെന്നു കേട്ടപ്പോഴോ മരിക്കുമെന്ന് ഉറപ്പായപ്പോഴോ പോലും ഒരിക്കലും അവള്‍ കരഞ്ഞിരുന്നില്ല. കീമോയ്ക്കിടയിലാണ് എംഎസ്‌സി റാങ്കോടെ പാസായി എന്നറിഞ്ഞത്. ആശുപത്രിയില്‍ കീമോയ്ക്ക് ഒപ്പം കഴിഞ്ഞിരുന്നവരുമായി അപ്പോഴേക്കും നല്ല കൂട്ടായിരുന്നു അവള്‍. അവര്‍ എല്ലാവരും ചേര്‍ന്ന് വേദനകളെ ഒരു സൈഡിലിരുത്തി ആഘോഷമാക്കി റാങ്ക് നേട്ടം. അപാരമായ പക്വതയോടെ മനധൈര്യത്തോടെയാണ് അനഘ ചികിത്സയെ നേരിട്ടത്. ഒരിക്കലും അവള്‍ വേദനയെടുത്തു കരയുന്നത് കണ്ടിട്ടില്ല. എങ്കിലും അവളുടെ ഓരോ ചലനവും ശ്വാസവും എനിക്കറിയാമായിരുന്നതു കൊണ്ട് ഉറങ്ങിയില്ലെങ്കിലോ വേദനയാണെങ്കിലോ എനിക്കറിയാമായിരുന്നു. ഞാനാണ് ഡോക്ടര്‍മാരോട് അതൊക്കെ പറഞ്ഞിരുന്നത്.  ആദ്യ ഡോസ് കീമോ കഴിഞ്ഞപ്പോഴേ മുടിയൊക്കെ പോയി. കുഞ്ഞിലേ മുതല്‍ക്കേ ഞാന്‍ ചീകിക്കൊടുത്തിരുന്ന മുടി വലിയ അളവില്‍ കയ്യിലേക്കു പോന്നപ്പോള്‍ എനിക്കാകെ സങ്കടമായി. അവള്‍ക്കൊരു പ്രശ്നവുമില്ലായിരുന്നു. ചികിത്സയ്ക്കായിട്ടല്ലേ. പോട്ടെ എന്നാണ് അവള്‍ പറഞ്ഞത്. പിന്നീട് അവള്‍ക്കിഷ്ടമുള്ള വിഗ് ഒക്കെ വാങ്ങി ഒരുങ്ങി മിടുക്കിയായി ഇരിയ്ക്കാന്‍ തുടങ്ങി. ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞ് ചെയ്ത ബോണ്‍ മാരോ ടെസ്റ്റില്‍ കാന്‍സര്‍ കോശങ്ങളൊന്നും കാണാതെ വന്നതോടെ വലിയ സന്തോഷമായി. ഓണ്‍ലൈന്‍ വഴി പിഎസ്‌സി ക്ലാസില്‍ പങ്കെടുക്കാനും അവളുടെ കാര്യങ്ങളൊക്കെ ചെറുതായി ചെയ്യാനും തുടങ്ങി. പക്ഷേ അതൊക്കെ ചെറിയ കാലത്തേയ്ക്ക് മാത്രമുള്ളതായിരുന്നുവെന്ന് അറിയില്ലായിരുന്നു. സ്വന്തം ഫോട്ടോയും വിഡിയോയും അനുവിന് ഹരമായിരുന്നു. മുടിയൊക്കെ പോയപ്പോഴോ ക്ഷീണിച്ചു മെലിഞ്ഞപ്പോഴോ നീരുവന്നു വീര്‍ത്തപ്പോഴോ അതിനൊരു മാറ്റവുമില്ലായിരുന്നു. നിറഞ്ഞ ചിരിയോടെയായിരുന്നു ഫോട്ടോയ്ക്ക് നിന്നിരുന്നതെല്ലാം. അവള്‍ പോയിക്കഴിഞ്ഞാല്‍ വീട്ടിലെല്ലായിടത്തും അവളുടെ ഫോട്ടോ വയ്ക്കണമെന്ന് എപ്പോഴും പറയുമായിരുന്നു. അതെല്ലാം സാധിച്ചു കൊടുക്കുകയാണിപ്പോള്‍. എത്ര കണ്ടാലും മതിവരാത്ത ഒരായിരം ഫോട്ടോകളാണ് ഈ ചികിത്സാ കാലത്ത് മാത്രം അവള്‍ എടുത്തത്. അതുകൊണ്ട് വീട്ടില്‍ എങ്ങോട്ട് തിരിഞ്ഞാലും ഞങ്ങള്‍ക്ക് അവളെ കാണാം ഇപ്പോള്‍. 

സങ്കടങ്ങളുടെ ഇരുപത്തിയഞ്ച്
2022 നവംബര്‍ മൂന്നിനായിരുന്നു അവളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഒക്ടോബര്‍ 25നാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. 2023 മാര്‍ച്ച് 31 ന് ബോണ്‍ മാരോ മാറ്റിവച്ചു. മാറി നിന്ന അസുഖം പഴയതിനേക്കാള്‍ ശക്തിയായി തിരിച്ചു വന്നത് അറിയുന്നത് അതേ വര്‍ഷം ഒക്ടോബറിലായിരുന്നു. അതും ഇരുപത്തിയഞ്ചായിരുന്നു. അവള്‍ പോയതും ഏപ്രില്‍ 25ന്. ബോണ്‍ മാരോ മാറ്റിവച്ച് ഏഴാം മാസത്തിലാണ് വീണ്ടും അസുഖം വന്നെന്ന് അറിയുന്നത്. ഒരിക്കല്‍ കൂടി വന്നാല്‍ പ്രതീക്ഷയ്ക്കു വകയില്ലെന്നും മാസങ്ങളേ ജീവിച്ചിരിക്കുകയുള്ളൂവെന്നും ഡോക്ടര്‍ ഞങ്ങളോടും അവളോടും പറഞ്ഞിരുന്നു. ചെറിയൊരു ദേഹം വേദനയായിട്ടായിരുന്നു രണ്ടാം വരവ്. അപ്പോള്‍ തന്നെ ഡോക്ടറോട് പറഞ്ഞു. അന്നേരം ട്രാന്‍സ്പ്ലാന്റിനു ശേഷം അവളെ കാണിച്ചിരുന്ന ഡോക്ടര്‍ നിഖില്‍ കൃഷ്ണ ഹരിദാസ് ചെന്നൈയിലായിരുന്നു. വേഗം വേദനയ്ക്കുളള ഇഞ്ചക്ഷന്‍ എടുക്കാനും രക്തം പരിശോധിക്കാനും പറഞ്ഞു. എല്ലാ ആഴ്ചയും അവള്‍ക്ക് അമൃതയില്‍ ഒപി ഉണ്ടായിരുന്നു. ആ ആഴ്ച വയ്യാത്തതു കൊണ്ട ഒരു ദിവസം വൈകിയാണ്, രക്തവും പരിശോധിച്ച് അമൃതയിലേക്കു പോകുന്നത്. ബോണ്‍ മാരോ ടെസ്റ്റില്‍ രോഗം വീണ്ടും സ്ഥിരീകരിച്ചു. ഭൂമിയിലുള്ള ജീവിതം ഇനി മാസങ്ങളേ അവള്‍ക്ക് ശേഷിച്ചിരുന്നുള്ളൂ. ഇഷ്ടമുളളതൊക്കെ ചെയ്തോളൂവെന്ന് അവളോട് ഡോക്ടര്‍ പറഞ്ഞു. ഇനിയാണ് ജീവിക്കാന്‍ പോകുന്നതെന്ന അവള്‍ തിരിച്ചു പറഞ്ഞു. അവള്‍ക്ക് കഴിക്കാന്‍ അനുവദിച്ചിരുന്ന ഭക്ഷണങ്ങളൊക്കെ ആസ്വദിച്ചു കഴിച്ചു. ഇഷ്ടമുള്ള ഉടുപ്പുകള്‍ വാങ്ങിയിട്ട് ഒരുങ്ങിയിരുന്നു. അസുഖം നല്‍കുന്ന ചെറിയ ഇടവേളകളില്‍ വീട്ടിലെ സാധാരണ ജീവിതം ഒത്തിരി സന്തോഷത്തോടെ ജീവിച്ചു. പഴയ പോലെ എല്ലാം വേണമെന്നും ആരും തളര്‍ന്നിരിക്കരുതെന്നും അവള്‍ക്ക് വാശിയായിരുന്നു. അവള്‍ക്ക് ചെയ്തു നല്‍കാന്‍ ഇനി അതൊക്കെയല്ലേ ബാക്കിയുള്ളൂ എ്‌ന്നോര്‍ത്തപ്പോള്‍ എവിടെ നിന്നൊക്കെയോ കിട്ടിയ ഊര്‍ജ്ജവുമായി ഞങ്ങളും ജീവിച്ചു. ഡോസ് കൂടിയ കീമോയൊന്നും അവള്‍ക്കു ചെയ്യാനാകുമായിരുന്നില്ല. എല്ലാ ആഴ്ചയിലും അമൃതയില്‍ നല്‍കിയിരുന്ന പാലിയേറ്റീവ് കീമോ തെറാപ്പിയാണ് അസുഖത്തെ നിയന്ത്രിച്ച് ആയുസ് തളളിനീക്കാനുള്ള മാര്‍ഗം. ഒരോ ആഴ്ചയിലുമുള്ള ആ യാത്രയെ ഒരു ട്രിപ്പ് പോകുന്ന മൂഡില്‍ അവള്‍ മാറ്റിയെടുത്തു. ഇനി അങ്ങനെയുള്ള യാത്രകളൊന്നും ഉണ്ടാകില്ലല്ലോ...

anagha-family1

ആരുമറിയരുത് ചിരിച്ചുകൊണ്ടു പോകണം
അസുഖം രണ്ടാമതും വന്നുവെന്ന് മരവിപ്പോടെയാണ് കേട്ടത്. അന്നുവരെ ദൈവത്തെ വലിയ വിശ്വാസമായിരുന്നു. ജീവിക്കാനൊരു അവസരം കൂടി രണ്ടാമത് തരാത്ത ദൈവത്തിനു മുന്‍പില്‍ പഴയ പോലെ പ്രാര്‍ത്ഥനകള്‍ ഇല്ലാതെയായി. ഒന്നുമാത്രം ഞങ്ങളോടു പറഞ്ഞു, ഇക്കാര്യം നമ്മളല്ലാതെ വേറെ ആരും അറിയരുതെന്ന്. ഭൂമിയില്‍ താന്‍ ജീവിച്ചിരുന്നുവെന്നതിനൊരു അടയാളം ബാക്കിവച്ചിട്ടേ തിരിച്ചു പോകൂവെന്ന് അന്നേരം പറഞ്ഞു. അങ്ങനെയാണ് യുട്യൂബ് ചാനല്‍ തുടങ്ങുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ചാനലില്‍ സബ്സ്‌ക്രൈബേഴ്സിനെ കിട്ടി. വലിയ സന്തോഷമായിരുന്നു. അവള്‍ പോയിക്കഴിഞ്ഞാണ് എന്തുമാത്രം വ്യത്യസ്തരായ മനുഷ്യരുടെ മനസ്സിലിടം നേടിയിരുന്നു അവളെന്നു മനസ്സിലായത്. ചാനലിലെ സബ്സ്‌ക്രൈബേഴ്സിനോട് വിശേഷങ്ങള്‍ പറയാന്‍ വലിയ ആവേശമായിരുന്നു. പിന്നീടുള്ള ജീവിതം തന്നെ അക്കാര്യത്തിലൂന്നിയായിരുന്നു. ബ്ലഡ് കാന്‍സറിന്റെ മാരകമായ വകഭേദമായിരുന്നു അവളെ ബാധിച്ചത്. കാന്‍സറുകള്‍ അനേകം ചികിത്സിച്ചു ഭേദമാക്കപ്പെടുന്നുണ്ട്. പക്ഷേ ചികിത്സിക്കാന്‍ ഏറെ പ്രയാസമുള്ള ഒന്നായിരുന്നു അനുവിന്. ആയുസും അത്രയേ കാണുമായിരുന്നുള്ളൂ അവള്‍ക്ക്.

രണ്ടാമത് കാന്‍സര്‍ വന്നത് ആരെയും അറിയിക്കരുത് എ്ന്നു പറഞ്ഞതിന് അവള്‍ക്ക് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത് ആരെങ്കിലുമറിഞ്ഞാല്‍ അവള്‍ ഏറെ കൊതിച്ച ഇനി ഇത്തിരി മാത്രം ബാക്കിയുള്ള നമുക്കൊപ്പമുളള നോര്‍മല്‍ ലൈഫിന്റെ രസം പോകും. അവളെ സന്തോഷത്തോടെ യാത്രയാക്കാനുളള ഞങ്ങളുടെ തീരുാമനങ്ങള്‍ മുന്‍വിധികളോടെയേ ആളുകള്‍ കാണൂ എന്നും ചിന്തിച്ചു. ആരും ദൈന്യതയോടെ അവളെ നോക്കുന്നത് അവള്‍ക്കിഷ്ടമായിരുന്നില്ല. പിന്നെ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ചെയ്തവരും ചെയ്യാനിരിക്കുന്നവരുമായ കുറേ പേരെ അവള്‍ക്ക് അറിയാം. അവരുടെ ഉള്ളിലുള്ള പ്രതീക്ഷ കെട്ടുപോകരുത് എന്നും പറഞ്ഞു. രണ്ടു തീരുമാനങ്ങളും ശരിയായിരുന്നു. ഞങ്ങളാരും കരഞ്ഞിരിക്കാന്‍ അനു ഇഷ്ടപ്പെട്ടിരുന്നില്ല. അമ്മ കരയരുത്, കരഞ്ഞിട്ടു കാര്യമില്ല. നന്നായി ജീവിക്കണം എന്ന് എപ്പോഴും പറയുമായിരുന്നു. അവള്‍ ഇവിടെയൊക്കെ തന്നെയുണ്ട് എന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. മറിച്ചൊന്നും ചിന്തിക്കാനാകുമായിരുന്നില്ല.

മടക്കം തുടങ്ങിയ ഡിസംബര്‍
രണ്ടാമതും അസുഖം സ്ഥിരീകരിച്ചു ഡിസംബര്‍ വരെയും കാര്യമായ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നില്ല. മരണത്തിലേക്കു പോകും വരെ പിന്തുടര്‍ന്ന അസുഖം ആദ്യമെത്തിയത് പാന്‍ക്രിയാസിലായിരുന്നു. വെള്ളം പോലും കുടിക്കാനാകാതെ പത്തു ദിവസത്തോളം ആശുപത്രിയിലായിരുന്നു. അന്നേരവും വെറുതെ ഇരിക്കില്ല. കയ്യിലെപ്പോഴും ഫോണ്‍ വച്ചിരുന്നു. അവിടെയിരുന്നു ചെയ്യാവുന്ന വിഡിയോകളൊക്കെ ചെയ്യും. പുസ്തകം വായിക്കും. കാനുല കുത്തി നീരുവന്ന കൈ വച്ച് ആകുമ്പോഴൊക്കെ എന്തെങ്കിലും കുത്തിക്കുറിക്കും. പിന്നെ പതിയെ അസുഖം മാറി നിന്നു കുറച്ചു ദിവസം. ഡിസ്ചാര്‍ജ് ചെയ്ത പോയ ശേഷം അവളൊരു നിശ്ചയത്തില്‍ പങ്കെടുത്തു. രണ്ടു വര്‍ഷത്തിനു ശേഷമാണ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. അന്നേരം കാലില്‍ ചെറിയ നീരുണ്ടായിരുന്നു. നിഖില്‍ ഡോക്ടറോട് പറഞ്ഞപ്പോള്‍ അഡ്മിറ്റ് ആകാനാണ് പറഞ്ഞത്. പക്ഷേ അവള്‍ പഠിച്ച കോളെജില്‍ വിമന്‍സ് ഡേ സെലിബ്രേഷനില്‍ ഉദ്ഘാടകയായി ക്ഷണിച്ചിരുന്നു. അത് കഴിഞ്ഞ് വരാമെന്ന് ഡോക്ടറോട് പറഞ്ഞു. അത്ര ധൈര്യമായിരുന്നു അവള്‍ക്ക്. ആ പരിപാടി കഴിഞ്ഞു തിരിച്ചു വന്ന് ഹോസ്പിറ്റലിലേക്ക് പോകാനിരുന്ന രാത്രി നീര് ക്രമാതീതമായി കൂടി. പനിയും വന്നു. എത്ര വയ്യെങ്കിലും കാറിലിരുന്നു സന്തോഷത്തോടെ വരുന്ന അവളെ അന്ന് ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അന്നത്തെ നില ആകെ വഷളായിരുന്നു. എന്തും സംഭവിക്കുമെന്ന സ്ഥിതിയായിരുന്നു. പക്ഷേ അതിനെയും അവള്‍ അതിജീവിച്ചു. പാന്‍ക്രിയാസിലെ അസുഖം കുറയാനായി നല്‍കിയ സ്റ്റിറോയിഡ് മരുന്നുകളായിരുന്നു അപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. എന്തായാലും വീട്ടില്‍ ഇത്തവണ വിഷു ആഘോഷിക്കൂവെന്നും അതു കഴിഞ്ഞേ പോകുള്ളൂവെന്നും അവള്‍ ഡോക്ടറോട് പറഞ്ഞു. ആര്‍ക്കും പ്രതീക്ഷയില്ലെങ്കിലും അവള്‍ക്ക് വിശ്വാസമായിരുന്നു. രണ്ടു ലക്ഷത്തിനു മുകളില്‍ കാന്‍സര്‍ സെല്ലുകള്‍ ശരീരത്തില്‍ അപ്പോഴേക്കും ഉണ്ടായിക്കഴിഞ്ഞിരുന്നു. ഇടുപ്പിന് കാര്യമായ ക്ഷതം സംഭവിച്ചതോടെ നടക്കാന്‍ വയ്യാതെയായി. ഞങ്ങള്‍ പിടിച്ചാലേ നടക്കാനാകൂ എന്ന സ്ഥിതിയായി. പക്ഷേ അവളുടെ ചിരിയ്ക്കോ പ്രതീക്ഷയ്ക്കോ മങ്ങലുണ്ടായിരുന്നില്ല. പറഞ്ഞതു പോലെ വിഷുവിന് മുന്‍പ് വീട്ടില്‍ വന്നു. അവളെ ഒരുപാട് സ്നേഹിച്ച കാര്‍ഡിയോളജിയിലെ സുരേഷ് സര്‍ സമ്മാനിച്ച വിഷു കോടി ഉടുത്ത് ഗംഭീരമായി ആഘോഷിച്ചു. പിന്നീട് വന്ന ഒപിയിലും അവള്‍ക്ക് കൗണ്ടിന് വലിയ വ്യത്യാസം ഇല്ലാതിരുന്നതിനാല്‍ അഡ്മിഷന്‍ വേണ്ടിവന്നില്ല. അധികകാലം ഇല്ലയെന്നതിനാല്‍ അഡ്മിഷന് അവളും തയ്യാറല്ലായിരുന്നു. അവളുടെ ആഗ്രഹം പോലെ എല്ലാം വീട്ടില്‍ വച്ചാകട്ടെ എന്നു കരുതി ഡോക്ടറും അതിനോട് യോജിച്ചു. ഇതിനിടിയിലും വിഡിയോ എടുത്ത് അപ്ലോഡ് ചെയ്തിരുന്നു. അവള്‍ക്ക് സാധിക്കാതെ വരുന്ന സമയങ്ങളില്‍ ഞാനോ അച്ഛനോ ശ്രീക്കുട്ടിയോ ഒക്കെ വിഡിയോ എടുത്ത് കൊടുത്തിരുന്നു. യുട്യൂബിലെ സബ്സക്രൈബേഴ്സിനോടു സംസാരിക്കാന്‍ അത്രയ്ക്ക് ഇഷ്ടമായിരുന്നു.

anagha-friend

പൊയ്ക്കോട്ടെ എന്നു ചിന്തിച്ചു പോയി 
ഒരിക്കലും വേദനിച്ചിട്ടോ രോഗത്തെ കുറിച്ചോര്‍ത്തോ കരഞ്ഞിട്ടേയില്ല അവള്‍. പ്രത്യേകിച്ചു രോഗം രണ്ടാമതു വന്നതിനു ശേഷം ബുദ്ധിമുട്ടുകള്‍ അധികം പറഞ്ഞിട്ടേയില്ല. പക്ഷേ നിഴലു പോലെ രണ്ടു വര്‍ഷമായി അവള്‍ക്കൊപ്പം ഉള്ളോണ്ട് പറയാതെ തന്നെ എനിക്കറിയാമായിരുന്നു. ദേഹത്തെ നീരു കുറഞ്ഞു വീട്ടില്‍ വന്നെങ്കിലും എല്ലാത്തിനും ഒരാളുടെ സഹായം വേണമെന്ന അവസ്ഥയിലായിരുന്നു. അതിലൊക്കെ വലിയ സങ്കടമായിരുന്നു. അമ്മയും അച്ഛനും അനിയത്തിയും ജീവിച്ചിരിപ്പില്ലേ നിനക്കെന്തിനാണ് സങ്കടം, എല്ലാത്തിനും ഞങ്ങളില്ലേ വേറെ ആരെയും വിളിക്കുന്നില്ലല്ലോ എന്നു പറഞ്ഞു സമാധാനിപ്പിച്ചു. ഇനി ആശുപത്രിയിലേക്കില്ലെന്നും പറഞ്ഞാണ് അവള്‍ പോന്നത്. പക്ഷേ ഒരു ദിവസം ചെറിയ പനി തുടങ്ങി. രാത്രിയായതോടെ കാലു വേദനയും. കാല് പറിഞ്ഞു പോകുന്ന വേദനയായിരുന്നു. വേഗം തന്നെ ആശുപത്രിയിലേക്കു പോന്നു. പോരുന്ന വഴി പനി അങ്ങേയറ്റമായി. ഫിറ്റ്സ് വരുമോ എന്നു പേടിച്ച് എങ്ങനെയൊക്കെയോ ആണ് ആശുപത്രിയില്‍ എത്തിയത്. അവള്‍ നീരു കൂടി ആശുപത്രിയില്‍ കിടക്കുന്നതിനിടയില്‍ മറ്റൊരു ദുരന്തം കൂടിയെത്തി. അച്ഛന് ഹാര്‍ട്ട് അറ്റാക്ക് വന്നു. അന്ന് അവളെ ആശുപത്രിയിലേക്ക് കൊണ്ടു പോരുമ്പോള്‍ ഞാനും ശ്രീക്കുട്ടിയുമേ കൂടെ പോന്നുളളൂ. അച്ഛനെ കൊണ്ടുവരാനായില്ല. അതൊരു പക്ഷേ നന്നായി എന്നു തോന്നി. അവള്‍ പോകുന്ന സമയത്ത് അച്ഛന്‍ അവിടെയില്ലായിരുന്നു.

അനഘ
അനഘ

ആ ഉടുപ്പിട്ട് ഉറങ്ങി പിന്നെ ...
അന്നു വന്ന് കാഷ്വാലിറ്റിയിലും പിന്നെ ഐസിയുവിലാണ് കയറിയത്. കൗണ്ട് നോക്കിയപ്പോള്‍ മൂന്നു ലക്ഷം പിന്നിട്ടിരുന്നു. ഇനി അധിക ദിവസം ഉണ്ടാകില്ല, ഇങ്ങനെയാണ് ഈ അസുഖത്തിന്റെ പോക്ക് എന്ന് നേരത്തെ ഡോക്ടര്‍ പറഞ്ഞിരുന്നു. എന്തും പ്രതീക്ഷിച്ച് ഞാനും ശ്രീക്കുട്ടിയും കാത്തിരുന്നു. പിന്നീട് വാര്‍ഡിലേക്ക് മാറ്റി. ഒരു ദിവസം പനി കുറച്ചു ഭേദമായപ്പോള്‍ യുട്യൂബില്‍ അപ്ഡേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചു. അനു തന്നെയായിരുന്നു പറഞ്ഞത്. പ്ക്ഷേ അപ്പോഴേക്കും വാക്കുകളൊക്കെ മറന്നിരുന്നു. സ്റ്റിറോയിഡ് എന്ന വാക്ക് പോലും മറന്നു. ശ്രീക്കുട്ടി പറഞ്ഞതുപോലെ എങ്ങനെയൊക്കെയേ പറഞ്ഞൊപ്പിച്ചു. പിന്നീട് അവള്‍ക്ക് വിഡിയോ ഒന്നും ചെയ്യാനായില്ല. വാര്‍ഡില്‍ വരുമ്പോഴും പനിയ്ക്കു കുറവില്ല. മുന്‍പ് കണ്ട അനു ആയിരുന്നില്ല. ബോധം വന്നും പോയുമിരുന്നു. കട്ടിലില്‍ കിടന്ന് വെപ്രാളം കാണിച്ചുകൊണ്ടേയിരുന്നു. എപ്പോഴും പറയാറുള്ള വാക്കുകൾ പോലും മറന്നു. അതിനിടയിലും വീഡിയോ ചെയ്തിരുന്നു. പക്ഷെ അനിയത്തി ശ്രീക്കുട്ടി പറഞ്ഞു കൊടുത്ത വാക്കുകൾ അവൾ അതേപടി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചതാണ്. ഇതൊക്കെ കാണാനുള്ള കരുത്ത് ഇളയ ആള്‍ക്ക് ഉണ്ടായിരുന്നില്ല. പക്ഷേ എന്തുചെയ്യാനാണ്. അധികകാലം അവൾ ഉണ്ടാകില്ല എന്നെനിക്കു ബോധ്യമായി. നരകിപ്പിക്കാതെ അവളെ തിരികെ വിളിക്കണേയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അതിനേ സാധിക്കുമായിരുന്നുള്ളൂ. ചികിത്സയ്ക്കിടയില്‍ പലവട്ടം മരണത്തെ കടന്നുപോയിട്ടുണ്ട്  അന്നെല്ലാം എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാനാണ്. അവളെ നോക്കി മതിവന്നിരുന്നുമില്ല. പക്ഷേ ഇങ്ങനെയൊരു അവസ്ഥയില്‍ അനുവിനെ കാണാന്‍ എനിക്ക് വയ്യായിരുന്നു. 25ന് രാവിലെ അവളെ വിവാഹം കഴിക്കാനിരുന്ന പയ്യന്‍ അവളെ കാണാന്‍ വരുന്ന ദിനമായിരുന്നു. അന്ന് രാവിലെ പറഞ്ഞു, ചേട്ടന്‍ കൊണ്ടുവന്ന ഉടുപ്പ് ഇട്ടു താ എന്ന്. അതും ഇട്ടോട്ട് ഉറങ്ങി പിന്നെ അവള്‍ ഉണര്‍ന്നില്ല. വല്ലാത്ത ഉറക്കമായിരുന്നു. അനക്കമേയില്ല. ഇടയ്ക്ക് വായില്‍ നിന്ന് നുരയും പതയും വന്നതോടെ ഡോക്ടറോട് പറഞ്ഞു, അവര്‍ വന്ന് ഐസിയുവിലേക്ക് കൊണ്ടുപോയി. കുറച്ചു കഴിഞ്ഞ് ഇസിജി നോക്കിയപ്പോള്‍ മനസ്സിലായി അവള്‍ പോയെന്ന്. വിവരം എന്നോട് പറഞ്ഞതിനു പിന്നാലെ അച്ഛന്‍ എത്തി. അവളെ കയറി കാണണോ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ വേണ്ടെന്നു പറഞ്ഞു. എപ്പോള്‍ ഐസിയുവില്‍ കിടന്നാലും ഞാന്‍ കയറി കാണുമ്പോള്‍ ഡോക്ടര്‍ എന്തു പറഞ്ഞെന്നു ചോദിക്കും. ഇനി ആ ചോദ്യമില്ലല്ലോ...ആ അനുവിനെ കാണേണ്ട എന്നു കരുതി. മരണം പ്രതീക്ഷിച്ചിരുന്നെങ്കിലും പോയപ്പോ പെട്ടന്നങ്ങു പോയല്ലോ മോള് എന്ന് തോന്നി.

ഉള്‍ക്കൊള്ളാനാകാതെ ഉള്‍ചേര്‍ത്ത സ്നേഹം
അവളുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചതായിരുന്നു. പരസ്പരം വലിയ കൂട്ടായി ഇരുവരും പിന്നീട്. കിഡ്നിക്ക് അസുഖം സ്ഥിരീകരിച്ച് ആശുപത്രിയില്‍ കിടന്ന നാള്‍ എല്ലാം ഞങ്ങള്‍ക്കൊപ്പം അവനും അവിടെുണ്ടായിരുന്നു. നെഫ്രോളജിയിലെ ഡോക്ടര്‍മാര്‍ക്കൊക്കെ നല്ല പരിചയം ആയിരുന്നു. അവളെ ഇടയ്ക്കിടെ ഐസിയു കയറി കാണാന്‍ അനുമതി കൊടുത്തു. പിന്നീട് ഹെമറ്റോളജിയി വന്നപ്പോഴും ആ പരിഗണന തുടര്‍ന്നു. അവന് വേണമെങ്കില്‍ ബന്ധം വേണ്ടെന്നു വയ്ക്കാമായിരുന്നല്ലോ. കാന്‍സര്‍ സ്ഥിരീകരിച്ചപ്പോള്‍ അവളും പറഞ്ഞതാണ്, അവള്‍ക്ക് അസുഖം കുറയുമോ എന്നുറപ്പില്ല, മറക്കണം വേറെ ബന്ധം നോക്കണം എന്നൊക്കെ. ഞങ്ങളും പലവട്ടം പറഞ്ഞു. പക്ഷേ അനുസരിച്ചില്ല. സമയം കിട്ടുമ്പോഴൊക്കെ ഓടിയെത്തി. ആര്‍മിയിലാണ് ജോലി. വിഷു കഴിഞ്ഞ ദിവസം കുറേ സമ്മാനങ്ങളുമായി അവളെ കാണാനെത്തിയിരുന്നു. വൈകുന്നേരം വരെ ഒരുമിച്ചുണ്ടായിരുന്നു. അവള്‍ അത്രമാത്രം സന്തോഷിച്ച ദിനങ്ങള്‍ തന്നെ കുറവാണ്. അവളുടെ അസുഖം എത്രമാത്രം അവന്‍ ഉള്‍ക്കൊണ്ടിരുന്നു എന്നറിയില്ല. ഒരു ദിവസമെങ്കില്‍ ഒരു ദിവസം കൂടെ താമസിക്കണം എന്നു പറയുമായിരുന്നു എപ്പോഴും. ഒന്നും ഉണ്ടായില്ല. അവസാനം ആശുപത്രിയില്‍ കിടന്നപ്പോള്‍ കാണാനായി എത്തിയപ്പോള്‍ അവള്‍ എന്നന്നേയ്ക്കുമായി പോയിരുന്നു. അവനൊപ്പം ഒരിക്കല്‍ കാറില്‍ കറങ്ങിവരണമെന്നു വലിയ ആഗ്രഹമായിരുന്നു. അത് നടന്നില്ല. അവള്‍ക്കൊപ്പം അവസാനം ആംബുലന്‍സില്‍ പോന്നത് അവനായിരുന്നു. അവള്‍ ആഗ്രഹിച്ച യാത്ര അങ്ങനെയേ യാഥാര്‍ഥ്യമായുള്ളൂ. അതാകും ദൈവനിശ്ചയം.

anagha-life1

ആശുപത്രിയില്‍ തീര്‍ത്ത ആത്മബന്ധങ്ങള്‍
അമൃത ആശുപത്രി അവള്‍ക്ക് രണ്ടാം വീടുപോലെയായിരുന്നു. രോഗം വന്നതിനു ശേഷം ആശുപത്രിയും വീടുമായിരുന്നല്ലോ ലോകം. അമൃതയിലെ ഡോക്ടര്‍മാരോടും നഴ്സുമാരോടും മറ്റ് സ്റ്റാഫുകളോടും അവള്‍ക്കും തിരിച്ച് അവര്‍ക്കും വലിയ സ്നേഹമായിരുന്നു. ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നതു വരെ ഡോ.നീരജ് സിദ്ധാര്‍ഥനും അത് കഴിഞ്ഞ് ഡോ.നിഖിലുമായിരുന്നു നോക്കിയിരുന്നത്. ഡോ.നീരജ് ആയിരുന്നു ഹെമറ്റോളജി വിഭാഗം മേധാവി. പക്ഷേ അവളുടെ അസുഖ വിവരങ്ങള്‍ ഏത് സമയത്തും വാട്സ് ആപ്പില്‍ ചോദിച്ചാല്‍ പോലും ഉത്തരം തന്നിരുന്നു. റൗണ്ട്സിനു വരുമ്പോഴും ഒപിയിലും കണ്ടിരുന്നെങ്കിലും ആശുപത്രി പരിസരത്ത് വച്ച് ഞങ്ങളാരെയെങ്കിലും കണ്ടാല്‍ ഓടി വന്നു കാര്യങ്ങളൊക്കെ തിരക്കിയിരുന്നു ഇരുവരും. അവള്‍ പോയിക്കഴിഞ്ഞതിനു ശേഷം മെയ് ഒമ്പതിന് അച്ഛന് കാര്‍ഡിയോളജി ഒപിയില്‍ കാണിക്കാന്‍ വരണമായിരുന്നു. അന്ന് അവര്‍ രണ്ടാളും അവിടത്തെ ഒപിയില്‍ വിളിച്ചു പറഞ്ഞിരുന്നു അനഘയുടെ അച്ഛനും അമ്മയും വരുമ്പോള്‍ പറയണേയെന്ന്. എന്നിട്ട് ഞങ്ങളെ കാണാന്‍ അവിടേയ്ക്ക് വന്നു. അതിന്റെ ആവശ്യമേ അവര്‍ക്കില്ലായിരുന്നു. ഡോ.നിഖിലിനോട് ഒരു സഹോദരനോടെന്ന പോലെ സ്നേഹമായിരുന്നു. ഓണത്തിന് അവള്‍ വരച്ചു കൊടുത്തൊരു പടം കാബിനില്‍ അദ്ദേഹം സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതൊക്കെ വലിയ സന്തോഷമായിരുന്നു. അവളുടെ വിഡിയോകള്‍ മിക്കതും അവരെല്ലാവരും കണ്ടിരുന്നു. അതുപോലെ അവളെ ഒത്തിരി സ്‌നേഹിച്ചിരുന്നയാളാണ് കാര്‍ഡിയോളജിയിലെ സുരേഷ് സര്‍. സാറ് പണ്ട് ഞങ്ങളുടെ വീടിനടുത്തുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു. ഞങ്ങളുടെ നാട്ടുകാരില്‍ ചിലര്‍ക്കൊക്കെ സാറിനെ അറിയാം. അങ്ങനെ മോളുടെ ട്രാന്‍സ്പ്ലാന്റിന്റെ സമയത്ത് കാര്യങ്ങള്‍ അന്വേഷിക്കാന്‍ അവര്‍ പറഞ്ഞറിഞ്ഞു വന്നതാണ്. പിന്നീട് പതിയെ സാറ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും പ്രിയപ്പെട്ടൊരാളായി മാറി. രണ്ടാമതും അസുഖം വന്നെന്ന് അറിഞ്ഞതും അവള്‍ അതിനെ നേരിട്ട രീതിയും കൊണ്ടാകണം അത്രയ്ക്കു സ്‌നേഹമാണ് അവള്‍ക്കു നല്‍കിയത്. അവളുടെ യുട്യൂബ് വിഡിയോകളെല്ലാം സാറിന് വലിയ ഇഷ്ടമായിരുന്നു. എന്തെങ്കിലും ആഹാരം അവള്‍ക്കു വേണമെന്നു തോന്നിയാല്‍ അപ്പോള്‍ വാങ്ങിക്കൊടുത്തിരുന്നു. ഏറെ കാത്തിരുന്നു അവള്‍ ആഘോഷിച്ച അവളുടെ അവസാനത്തെ വിഷുവിന് സാറ് വാങ്ങി നല്‍കിയ സാരിയായിരുന്നു ഉടുത്തത്. അവള്‍ പിന്നീട് അഡ്മിറ്റ് ആയപ്പോഴൊക്കെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഓടിയെത്തി എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്നു. അവളെ ചികിത്സിച്ച ഡോ.നിഖിലുമായി എപ്പോഴും കാര്യങ്ങള്‍ തിരക്കാന്‍ മനസ്സുകാട്ടി. സര്‍ നോടുള്ള കടപ്പാടും അദ്ദേഹം തന്ന കരുതലും ഒരിക്കലും മറക്കാനാകില്ല. അവള്‍ പോയിക്കഴിഞ്ഞു വീട്ടില്‍ വന്നു രണ്ടു ദിവസം ഇവിടെ നിന്നു. ചടങ്ങുകളെല്ലാം കഴിഞ്ഞാണ് മടങ്ങിയത്. അമൃതയിലെ മുതിര്‍ന്ന തിരക്കുള്ള ഡോക്ടര്‍മാരാണ് ഇവരെല്ലാം. അവളെ നോക്കിയ നഴ്സുമാരും അങ്ങനെയായിരുന്നു. പേരെടുത്ത് പറയാന്‍ പേടിയാണ്.ആരെയെങ്കിലും വിട്ടുപോയാലോy എന്നോര്‍ത്ത്. അത്രയ്ക്കുണ്ട് അവളെ ചേര്‍ത്തുപിടിച്ച അവിടത്തെ മനുഷ്യരുടെ നിര. യുട്യൂബ് സബ്സ്‌ക്രൈബേഴ്സ് 30000 ആയപ്പോള്‍ ആഘോഷിക്കണമെന്നു വലിയ ആഗ്രഹമായിരുന്നു. പക്ഷേ കഴിയുമായിരുന്നില്ല. അന്ന് നഴ്സായ ശരണ്യ ഒരു കേക്കും വാങ്ങിയെത്തി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുപോലെ അവളെ കുറിച്ച് പത്രത്തില്‍ വന്നൊരു ചെറിയ ആര്‍ട്ടിക്കിള്‍ ഫ്രെയിം ചെയ്യണമെന്നു വലിയ ആഗ്രഹമായിരുന്നു. എങ്കിലും ആരോടും പറഞ്ഞിരുന്നില്ല. പക്ഷേ സുരേഷ് സാറും അവിടത്തെ രണ്ടു സ്റ്റാഫുകളും കൂടി അക്കാര്യവും സാധിച്ചുകൊടുത്തു. സാറിനൊപ്പം ജോലി ചെയ്യുന്ന രമിതയായിരുന്നു അതിന് മുന്‍കൈ എടുത്തത്. അതും ചേര്‍ത്തുപിടിച്ചാണ് നല്ല ബോധത്തോടെ അവസാനമായി അവള്‍ അവിടെ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിപ്പോന്നത്. വീല്‍ ചെയ്‌റില്‍ കൊണ്ടുപോയിരുന്ന കുട്ടി, ഫാര്‍മസിയിലെ സ്റ്റാഫുകള്‍, പിക്ക് ലൈന്‍ ടീം അങ്ങനെ അമൃതയിലെ ആ ഡിപ്പാര്‍ട്മെന്റിലെ ഓരോ മേഖലയിലുള്ളവരോടും അവള്‍ക്ക് ചങ്ങാത്തമായിരുന്നു. അച്ഛന് ഹാര്‍ട്ട് അറ്റാക്ക് വന്നു ചികിത്സ തേടിയപ്പോഴും എല്ലാ കാര്യങ്ങളും ശരിയാക്കി തന്നത് സുരേഷ് സര്‍ ആണ്. അത്തരം ബന്ധങ്ങളെല്ലാം അവള്‍ അവളുടെ പെരുമാറ്റം കൊണ്ട് സൃഷ്ടിച്ചതാണ്. ഇത്രയും മാരകമായ ബ്ലഡ് കാന്‍സറിനോട് രണ്ടാമതു വന്നിട്ടും ഇത്രയും നാള്‍ പൊരുതി നിന്നത് അവളുടെ മനോധൈര്യം കൊണ്ടാണെന്ന് അവളുടെ ഡോക്ടര്‍മാരൊക്കെ പറയുമായിരുന്നു. ഇങ്ങനെയൊരാള്‍ അവിടെ ചികിത്സ തേടിയിട്ടില്ലെന്നു പറയുമായിരുന്നു. നാലു മണിക്കാണ് അവളെയും കൊണ്ട് അവിടെ നിന്നു പോന്നത്. അതുവരെ എല്ലാ കാര്യങ്ങളും അവിടത്തെ സ്റ്റാഫുകളാണ് ചെയ്തു തന്നത്. സ്വന്തം ഡ്യൂട്ടിയ്ക്കപ്പുറമുള്ള കാര്യങ്ങള്‍ അവള്‍ക്കായി ചെയ്യാത്തവര്‍ അവിടെ കുറവായിരുന്നു.

anagha-life

ഡിസ്ചാർജ് ആയി വീട്ടിൽ വന്നെങ്കിലും ഡോക്ടറോട് വാട്ട്സ് ആപ്പിൽ സംശയങ്ങൾ ചോദിച്ചിരുന്നു. എപ്പോൾ ചോദിച്ചാലും മറുപടി തരുന്ന ഡോക്ടർമാരായിരുന്നു. കാലിൽ നീര് കൂടി വന്നപ്പോൾ ഡോക്ടർ പറഞ്ഞതാണ് ഓ.പിയിൽ വന്നു കാണിക്കാൻ. പക്ഷെ ആ സമയത്ത് അവൾ പഠിച്ച എസ്എൻജിഎസ് കോളേജിൽ അവളെ വനിതാദിനം ഉദ്ഘാടനം ചെയ്യാൻ വിളിച്ചിരുന്നു. അതുകഴിഞ്ഞു വരാമെന്നു പറഞ്ഞു. ഒന്നും സംഭവിക്കില്ല എന്നവൾ ഉറപ്പ് പറഞ്ഞു. അത്രക്ക് ആത്മവിശ്വാസം ആയിരുന്നു. ഏറ്റവും ഇഷ്ടമുള്ള ഉടുപ്പുകളിൽ ഒന്ന് ഇട്ടോണ്ട് പോയി നന്നായി സംസാരിച്ചു വന്നു. എന്നെന്നും അഭിമാനത്തോടെ ഓർക്കുന്ന ഒന്നായി മാറിയത്. അതുകഴി​ഞ്ഞാണ് ആശുപത്രിയിൽ പോയത്.

ഇനി...
അനിയത്തി ചിതയ്ക്കു തീ കൊളുത്തണമെന്ന് അവള്‍ പറഞ്ഞു വച്ചിരുന്നു. അതുപോലെ തന്നെ ചെയ്തു. മരണം മുന്നില്‍ക്കണ്ട് ഇത്രയും ധൈര്യത്തോടെ അവള്‍ക്കെങ്ങനെ മുന്നോട്ടു പോകാനായി എന്നോര്‍ത്ത് ഞാന്‍ ചിലപ്പോഴൊക്കെ അതിശയിക്കാറുണ്ട്. അതുപോലെ അവള്‍ കൂട്ടിവച്ചു പോയ ഒരുപാട് ഓര്‍മകളുണ്ട്. അവളുടെ യുട്യൂബ് ചാനലിലെ സൗഹൃദങ്ങള്‍ എന്നും സൂക്ഷിക്കണമെന്നും അവളുടെ കഥ എല്ലാവരിലേയ്ക്കും എത്തിക്കണമെന്നും കാന്‍സറിനോട് പോരാടുന്നവരോട് ഐക്യപ്പെട്ടു നില്‍ക്കണം അവളുടെ ഓര്‍മകളെന്നും എപ്പോഴും പറഞ്ഞിരുന്നു. അവളുടെ ആഗ്രഹങ്ങള്‍ സാധിക്കാനുള്ളതാണ് ഇനിയുള്ള ജീവിതം

English Summary:

Life story of cancer patient anagha, shared by her mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com