ADVERTISEMENT

ക്ഷീരോൽപാദന രംഗത്തെ ആദായപ്പുതുമകൾ– 1

കന്നുകാലി വളർത്തൽ സംരംഭങ്ങൾ വിജയകരമായി മുന്നേറുന്നതിന് ആകർഷകമായ ആദായം അനിവാര്യമാണെന്ന്‌ പറയേണ്ടതില്ലല്ലോ. കേരളത്തിലെ കന്നുകാലികളുടെ എണ്ണം കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി, കുറഞ്ഞുവരുന്ന പ്രതിഭാസത്തിന്‌ ആകർഷകമായ ആദായത്തിന്റെ അഭാവം സുപ്രധാന കാരണം തന്നെയാണ്‌. കാനേഷുമാരി കണക്കുകൾ പ്രകാരം 1987ൽ 33 ലക്ഷത്തിലധികം ഉരുക്കൾ ഉണ്ടായിരുന്ന സ്ഥാനത്ത്‌ 2019ൽ വെറും 13 ലക്ഷം മാത്രമാണ്‌ ശേഷിക്കുന്നത്‌. ഇതേ കാലയളവിൽ വർഗ സങ്കരണം, കൃത്രിമ ബീജാധാനം, പരിപാലന രംഗത്തെ ശാസ്ത്രീയവൽക്കരണം എന്നിങ്ങനെയുള്ള ആധുനിക സാങ്കേതിക ഇടപെടലുകൾ മൂലം ഉരുക്കളുടെ പാലുൽപാദനം ഏതാണ്ട്‌ മൂന്നു മടങ്ങായി വർധിച്ചിട്ടുണ്ട്‌. ഇപ്രകാരം പാലിൽ നിന്നുള്ള വരുമാനം വർധിച്ചെങ്കിലും അതോടൊപ്പം പാലുൽപാദനച്ചെലവ്‌ പതിന്മടങ്ങായി വർധിച്ചത്‌ മൂലം ആദായം ഗണ്യമായി കുറയുകയാണുണ്ടായത്‌. തന്മൂലം ദീർഘകാലമായി നിലവിലുണ്ടായിരുന്ന സംരംഭങ്ങളും, പുതുതായി ആരംഭിക്കുന്ന സംരംഭങ്ങളും അടച്ചുപൂട്ടുന്ന സ്ഥിതിവിശേഷമണ്‌ നിലനിൽക്കുന്നത്‌. 

എന്നാൽ വികസിത രാജ്യങ്ങൾക്കു പുറമേ വളരെ പ്രതികൂല കാലവസ്ഥയും പരിപാലന രംഗത്ത്‌ മറ്റു പല പ്രതിബന്ധങ്ങളും നില നിൽക്കുന്ന മധ്യേഷ്യൻ രാജ്യങ്ങളിലുമെല്ലാം ക്ഷീരോൽപാദനം വളരെ ആദായകരമായി പുരോഗമിച്ച്‌ കൊണ്ടിരിക്കുന്നു. ഇസ്രയേൽ ഉൾപ്പടെ മേൽപറഞ്ഞ രാജ്യങ്ങളിൽ വളർത്തപ്പെടുന്ന പശുക്കളുടെ കൂടിയ ഉൽപാദന ശേഷി നമ്മുടെ നാട്ടിലും ആദായകരമായ ക്ഷീരോൽപാദനത്തിന്‌ കൈവരിക്കേണ്ട ഉൽപാദന ലക്ഷ്യം തീരുമാനിക്കുന്നതിൽ ഏറെ സ്വാധീനം ചെലുത്താറുള്ളതാണ്‌. എന്നാൽ ക്ഷീരോൽപാദനം ഒരു വ്യവസായമായി അഭിവൃദ്ധി നേടിയ വിദേശ രാജ്യങ്ങളിലെ പരിപാലനമുറകളും നമ്മുടെ നാട്ടിൽ കൂടുതലായി കണ്ടു വരുന്ന ഗാർഹിക സംരംഭങ്ങൾ, ചെറുകിട മധ്യതരം ഫാമുകൾ എന്നിവയിൽ അനുവർത്തിക്കുന്ന പരിപാലനവും വളരെയധികം വ്യത്യസ്തമാണ്‌.  അതുകൊണ്ടു തന്നെ പരിപാലന രീതികൾ തമ്മിലുള്ള വലിയ അന്തരം ഇല്ലായ്മ ചെയ്യാതെ ഉൽപാദനത്തത്‌ മാത്രം ലക്ഷ്യംവയ്ക്കുന്നത്‌ കാര്യമായ ഗുണം ചെയ്യില്ല. മാത്രമല്ല ലഭ്യമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്ത സംരംഭങ്ങൾ ഏറെ നഷ്ടങ്ങൾക്കു കാരണമാവുകയും ചെയ്യുന്നു എന്നതാണ്‌ ക്ഷീരോൽപാദന രംഗത്ത്‌ കഴിഞ്ഞ അര നൂറ്റാണ്ടിൽ സംഭവിച്ച മാറ്റങ്ങൾ സൂചിപ്പിക്കുന്നത്‌.

കേരളത്തിലെ വിവിധ പൊതുമേഖല ഫാമുകളിലും വിവിധ ജില്ലകളിൽ ഗാർഹിക സംരംഭങ്ങളിലും ഇടപെട്ട്‌ മൃഗ സംരക്ഷണ മേഖലയിൽ 20 വർഷത്തോളം പ്രവർത്തിച്ചതിനു ശേഷം സൗദി അറേബ്യയിലെ ഒരു വൻകിട ഡെയറി ഫാമിൽ ഒരു കൊല്ലം ജോലി ചെയ്യാൻ സാധിച്ചു. ഇപ്രകാരം ലഭിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ നാട്ടിലേയും വിദേശത്തെയും ക്ഷീരോൽപാദനം താരതമ്യം ചെയ്യുകയ്യാണ്‌ ഈ ലേഖനപരമ്പരയിലൂടെ. വിദേശ രാജ്യങ്ങളിലെ പോലെ ആദായകരമായ ക്ഷീരോൽപാദനം സാധ്യമാക്കാൻ നാം അനുവർത്തിക്കേണ്ട പരിപലാന മുറകൾ എന്തൊക്കെ ആയിരിക്കണം, അതോടൊപ്പം പരിമിതമായ സാഹചര്യങ്ങളിൽ എന്തായിരിക്കണം നമ്മുടെ പ്രജനന പരിപാലന നയങ്ങൾ എന്നതിലേക്കു വിരൽ ചൂണ്ടാനും, മേഖലയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ശോഷണം  തടയാനുള്ള മാർഗങ്ങൾ പുനർവിചിന്തനം  ചെയ്യാനും ഇത്തരമൊരു താരതമ്യ പഠനം സഹായകമാകും എന്ന്‌ പ്രതീക്ഷിക്കുന്നു. 

Representational image. Image credit: Ground Picture/ShutterStock
Representational image. Image credit: Ground Picture/ShutterStock

Also read: 1200 പശുക്കളും നാലു ജീവനക്കാരും: യുകെയിലെ ഡെയറിഫാമില്‍ ജോലിക്കു പോയ ക്ഷീരകര്‍ഷകന് പറയാനുള്ളത്

ഫാമിന്റെ വലുപ്പവും യന്ത്രവൽക്കരണവും

ദമാമിനടുത്ത് ഹുഫൂഫ്‌ എന്ന സ്ഥലത്തു ഞാൻ ജോലി ചെയ്തിരുന്ന ഡെയറി ഫാമിൽ അന്ന്‌ 8,500 ഹോൾസ്റ്റൈൻ ഫ്രീഷ്യൻ ഉരുക്കളാണുണ്ടായിരുന്നത്‌. ഇതിൽ ഏകദേശം 6000 പശുക്കൾ എപ്പോഴും കറവയുള്ളവും ബാക്കി ഗർഭിണികൾ, കിടാങ്ങൾ, കിടാരികൾ എന്നിവയുമായിരുന്നു. മൊത്തം പശുക്കളുടെ ശരാശരി പാലുൽപാദനം നിത്യേന 23–25 ലീറ്ററും, പരമാവധി ഉൽപാദനം 55 ലീറ്റർ വരെയും ആയിരുന്നു. ഇത്രയധികം പശുക്കളെ ഒന്നിച്ചു വളർത്തുന്നതിന്റെ ലക്ഷ്യം പരമാവധി യന്ത്രവൽക്കരണം വഴി ഉൽപാദച്ചെലവ്‌ കുറച്ച്‌ ആദായം വർധിപ്പിക്കുക എന്നതുതന്നെയാണ്. വ്യാവസായിക ഉൽപാദനത്തിന്റെ പ്രധാന തത്വവും ഇതാണല്ലോ. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ ഫാം വളരെ ലാഭകരമായിരുന്നു എന്നു മാത്രമല്ല, ഫാമിന്റെ വലുപ്പം പിന്നെയും വർധിപ്പിക്കാനുള്ള പ്രവർത്തനം അന്നു തന്നെ തുടങ്ങിയിരുന്നു.  ഞാൻ ജോലി മതിയാക്കി മടങ്ങി പോന്നതിനു ശേഷം ഒരു വർഷം കൊണ്ട്‌ ഫാമിന്റെ വലുപ്പം 13,000 പശുക്കളിലേക്ക്‌ ഉയർത്തിയാതായി അറിയാൻ കഴിഞ്ഞു.   

നമ്മുടെ നാട്ടിൽ ഇതുപോലെ ഒരു ഫാം തുടങ്ങാൻ നമ്മുടെ സാഹചര്യം അനുവദിക്കുമോ? ഫാമിന്റെ വലുപ്പം വല്ലാതെ കുറയുന്നത്‌ യന്ത്ര വൽക്കരണ സാധ്യതകൾ കുറയ്ക്കും. അതുകൊണ്ടുതന്നെ ഉൽപാദനച്ചെലവ്‌ കൂടും എന്നു വ്യക്തമാണല്ലോ. സൗദി അറേബ്യയിൽ തന്നെ കൂടുതൽ വലുതും അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധവുമായ മറ്റു ഫാമുകളിൽ ഏറെ അഭികാമ്യമായി കണ്ടിട്ടുള്ള വലുപ്പം 3000–4000 പശുക്കളുടേതാണ്‌. അത്രയും പോയിട്ട്‌ 2000 പശുക്കളുടെ ഫാമെങ്കിലും തുടങ്ങാൻ നമുക്ക്‌ പറ്റുമോ?

Representational image. Image credit: DedMityay/ShutterStock
Representational image. Image credit: DedMityay/ShutterStock

നമ്മുടെ നാട്ടിൽ നിർദ്ദേശിക്കപ്പെടാറുള്ള പരിപാലന രീതി അനുസരിച്ച്  ഫാമിന്റെ വലുപ്പം തീരുമാനിക്കുന്നതിന്‌ തീറ്റ വസ്തുക്കളുടെ ലഭ്യത, സ്ഥല പരിമിതി, മാലിന്യ നിർമാർജന സൗകര്യം എന്നിവ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്‌. ഇതിൽ മുഖ്യമായി പരിഗണിക്കേണ്ടത് തീറ്റപ്പുല്ലിന്റെ ലഭ്യതയാണ്. കറവപ്പശുക്കളുടെ ആരോഗ്യകരമായ നിലനിൽപിന് ഓരോ പശുവിനും നിത്യേന ശരീര ഭാരത്തിൻറെ 10 % വീതം പച്ചപ്പുല്ല് ലഭ്യമാക്കേണ്ടതുണ്ട്. ഇപ്രകാരം 500 കിലോ തൂക്കമുള്ള ഒരു പശുവിന് നിത്യേന 50 കിലോ വീതം പച്ചപ്പുല്ല് വർഷം മുഴുവനും ലഭ്യമാക്കാൻ 15 സെന്റ് സ്ഥലവും  200 പശുക്കൾക്ക് 30,000 സെന്റ് അഥവാ 300 ഏക്കർ സ്ഥല ലഭ്യതയും അനിവാര്യമാണ്. കേരളം പോലെ സ്ഥല പരിമിതിയുള്ള പ്രദേശങ്ങളിൽ പച്ചപ്പുല്ല് നന്നായി വളരുന്നതിന് അനുയോജ്യമായ ഫലപുഷ്ടിയുള്ളതും ജലസേചന സൗകര്യമുള്ളതുമായ ഇത്രയും വിശാല ഭൂലഭ്യത ഒരു പ്രധാന പരിമിതി തന്നെയാണ്. അതുകൊണ്ടു തന്നെ ലഭ്യമാക്കാവുന്ന ഭൂമിയുടെ അളവ് പരിഗണിച്ച് മാത്രമേ ഫാമിന്റെ വലുപ്പം തീരുമാനിക്കാനാവൂ. അതിനനുസരിച്ച് യന്ത്രവൽക്കരണ സാധ്യത കുറയുകയും ആദായം കുറയുകയും ചെയ്യുന്നത് സ്വാഭാവികം മാത്രം. മരുഭൂ പ്രദേശമായ സൗദി അറേബ്യയിൽ വൻ തോതിൽ തീറ്റപ്പുല്ല് ലഭ്യമാക്കുന്ന വിധം പിന്നീട് വിവരിക്കാം. 

Representational image. Image credit: Sheryl Watson/ShutterStock
Representational image. Image credit: Sheryl Watson/ShutterStock

തൊഴിൽ വിനിയോഗം

വ്യാവസായിക ഫാമിങ്ങിന്റെ ആദായം പ്രധാനമായും യന്ത്രവൽക്കരണം ആശ്രയിച്ചാണെന്നു സൂചിപ്പിച്ചുവല്ലോ. ഇതുവഴി മാനുഷിക അധ്വാനം പരമാവധി കുറച്ച് പരിപാലനച്ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ നമ്മുടെ നാട്ടിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ഫാമുകളിൽ പോലും 8–10 പശുക്കൾക്ക് ഒരാളെ വീതം ദൈനംദിന പ്രവൃത്തികൾക്കു നിയോഗിക്കുകയാണ് പതിവ്. പൊതുമേഖലാ ഫാമുകളിൽ ഈ അനുപാതം പിന്നെയും കുറവായിരിക്കും. പരിപാലന സാഹചര്യമനുസരിച്ച് പൊതുപരിചരണത്തിനു പുറമെ പാൽ കറവ, പുൽക്കൃഷി, പുല്ല് ശേഖരണം എന്നിവയ്ക്ക് വേറെ ആളുകളെ നിയോഗിക്കുന്നതും സാധാരണമാണ്. ഇപ്രകാരം ഭീമമായ സംഖ്യ കൂലി ഇനത്തിൽ നിത്യവും ചെലവാകുന്നു. എന്നാൽ 6000ൽപ്പരം കറവപ്പശുക്കൾ ഉൾപ്പെടെ 8,500 ഉരുക്കളെ വളർത്തിയിരുന്ന വ്യാവസായിക ഫാമിൽ ഞാൻ ജോലി ചെയ്ത കാലത്തെ തൊഴിലാളികളുടെ എണ്ണം വിശദമാക്കാം

നിത്യേന ഫാമിൽ നിയോഗിക്കപ്പെടുന്ന തൊഴിലാളികളുടെ എണ്ണം 

  • പൊതു പരിചരണത്തിനു 800 പശുക്കൾക്ക് ഒരാൾ വീതം പകൽ സമയത്ത് 8 പേർ.
  • കിടാങ്ങളുടെയും കിടാരികളുടെയും പരിചരണം പകൽ സമയത്ത് 2 പേർ 
  • കറവ (മിൽക്കിങ് പാർലർ പ്രവർത്തനങ്ങൾക്ക്) 8 പേര് വീതം പകലും, രാത്രിയും
  • കറവ സ്ഥലത്തേക്കു പശുക്കളെ എത്തിക്കാൻ ഒരാൾ വീതം പകലും, രാത്രിയും
  • മിൽക്കിങ് പാർലർ വൃത്തിയാക്കൽ, ചെറിയ അറ്റകുറ്റപ്പണികൾ - രണ്ട് പേർ 
  • രോഗ ചികിത്സയ്ക്ക് ഡോക്ടർമാരെ സഹായിക്കൽ നാലു പേർ  
  • ഉരുക്കളുടെ പ്രജനന പ്രവർത്തനങ്ങൾക്ക് സഹായിക്കൽ നാലു പേർ  
  • തീറ്റ നൽകൽ, ഷെഡ് വൃത്തിയാക്കൽ എന്നിവ (ഡ്രൈവർമാർ ഉൾപ്പെടെ) ആറു പേർ
  • രാത്രി വാച്ച്മാൻ, ഫാം ഡ്രൈവർമാർ, അറ്റകുറ്റപ്പണി ചെയ്യുന്നവർ, മറ്റുള്ളവർ 10 പേർ
Representational image. Image credit: ANDREY-SHA74/ShutterStock
Representational image. Image credit: ANDREY-SHA74/ShutterStock

ഇപ്രകാരം നിത്യേന നിയോഗിക്കപ്പെടുന്ന മൊത്തം തൊഴിലാളികളുടെ എണ്ണം 54 മാത്രമാണ്. അതായത് 160 ഉരുക്കൾക്ക് ഒരാൾ വീതം. നമ്മുടെ നാട്ടിൽ പിൻതുടരുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് ഏതാണ്ട് 850 തൊഴിലാളികൾ വേണ്ട സ്ഥാനത്താണ് ഇത്രയും കുറച്ച് പേരെ നിയോഗിച്ച് വൻകിട ഫാം നടത്തുന്നത്. ഇതു സാധ്യമാക്കുന്നത് യന്ത്രവൽകരണം വഴിയാണ്. കൂടാതെ തൊഴിലാളികളുടെ പ്രവർത്തന സമയ ദൈർഘ്യവും നമ്മുടെ നാട്ടിൽ 8 മണിക്കൂർ ആണെങ്കിൽ യന്ത്രവൽകൃത ഫാമുകളിൽ ജോലികൾ അനായാസമാക്കുന്നതിനാൽ തൊഴിലാളികളുടെ ജോലി സമയം വർധിപ്പിച്ചും എണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. 

ഫാമിന്റെ ദൈനംദിന പ്രവൃത്തികളിൽ ഇടപെടുന്ന മറ്റു വ്യക്തികൾ (വെറ്ററിനറി ഡോക്ടർമാർ ആറു പേർ, പാരാ വെറ്ററിനറി ജീവനക്കാർ മൂന്ന്, ഫാം മാനേജർ ഒന്ന്, ഓഫിസ് പ്രവർത്തകർ മൂന്ന്) എന്നിവരെ കൂടി ചേർത്താലും മൊത്തം ജോലിക്കാരുടെ എണ്ണം വെറും 67 മാത്രം. അതായത് നമ്മുടെ ഫാമുകളിൽ വേണ്ടതിന്റെ എട്ടു ശതമാനത്തിലും താഴെ. ഇത്രയും കുറച്ച് ജോലിക്കാരെ വെച്ച് 8,500 ഉരുക്കളുടെ ഫാം വളരെ ആദായകരമായി നടത്താൻ  യന്ത്രവൽക്കരണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. യന്ത്രവൽകൃത ഫാമിലെ ഓരോ ദൈനംദിന പ്രവർത്തനങ്ങളും എങ്ങനെയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മറ്റു പരിപാലന വിശേഷങ്ങളും വിശകലനം ചെയ്യുന്നത് നമ്മുടെ ഫാമുകളിൽ എത്രമാത്രം യന്ത്രവൽക്കരണം സാധ്യമാകുമെന്ന് മനസിലാക്കാൻ സഹായകരമായിക്കും. ഇപ്രകാരം വ്യാവസായിക ഫാമിലെ വിവിധ പരിപാലന മുറകളും അനുബന്ധ യന്ത്രവൽകരണവും നമ്മുടെ സാഹചര്യവുമായി താരതമ്യം ചെയ്ത് ഓരോന്നായി തുടർലേഖങ്ങളിൽ വിവരിക്കാം.

വിലാസം

ഡോ. സി.ഇബ്രാഹിം കുട്ടി

മൃഗ പ്രത്യുൽപാദന ശാസ്ത്ര വിദഗ്ധൻ, കൃഷി വിജ്ഞാന കേന്ദ്രം, മലപ്പുറം
കേരള കാർഷിക സർവ്വ കലാശാല, കെസിഎഇടി ക്യാംപസ്, തവനൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com