ADVERTISEMENT

ഗോവയെന്നു കേട്ടാൽ പലരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുക ഫെനിയെന്ന ഗോവൻ മദ്യമായിരിക്കും. ടൂറിസവും ഫെനിയുമാണ് ഗോവയിലെ സാധാരണക്കാരുടെ പ്രധാന വരുമാനമാർഗം. നിയമപരമായ ഒരു നിയന്ത്രണങ്ങളും ഇല്ല എന്നതുകൊണ്ടുതന്നെ ഗോവയിലെ ജനങ്ങളുടെ ദിനചര്യയുടെ ഭാഗവുമാണ് ഫെനിയും ഉറാക്കും. ഫെനി ഇപ്പോൾ കേരളത്തിലും സംസാരവിഷയമാണ്. കാലാവസ്ഥാമാറ്റവും ഉൽപാദനക്കുറവുമെല്ലാം മൂലം കേരളത്തിലെ കശുമാവ് കർഷകർ പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ഫെനി നിർമാണത്തിന് അനുമതി തേടി കേരളത്തിലെ ഒരു സ്ഥാപനം സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഒരുപക്ഷേ, അടുത്ത വർഷത്തോടെ പ്രവർത്തനം ആരംഭിച്ചേക്കാം.

മലയാളി കാർഷിക സംരംഭക ദമ്പതികളായ വള്ളിക്കാപ്പിൽ മാത്തച്ചനെയും അനിതയെയും കാണാൻ അടുത്തിടെ ഗോവയിൽ പോയപ്പോൾ ഒരു കശുമാവിൻ തോട്ടം സന്ദർശിച്ചിരുന്നു. 22 ഏക്കറിലുള്ള ആ തോട്ടത്തിൽ കശുവണ്ടി ശേഖരിക്കുന്നതിനൊപ്പം ഫെനിയുൽപാദനവുമുണ്ടായിരുന്നു. 20 വർഷമായി ഈ തോട്ടം നോക്കിനടത്തുന്നതും പരിപാലിക്കുന്നതും ജയറാം എന്ന തദ്ദേശീയനാണ്. അദ്ദേഹം ഫെനി ഉൽപാദിപ്പിച്ച് വിൽക്കുന്നതിനൊപ്പം സ്ഥലമുടമയ്ക്ക് നിശ്ചിത തുക പാട്ടം നൽകുന്നു. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചുതന്നത് ഗോവയിൽ പാട്ടത്തിന് സ്ഥലമെടുത്ത് വിപുലമായി പൈനാപ്പിൾ കൃഷി ചെയ്യുന്ന മലയാളി കർഷകനായ ബേബിച്ചേട്ടനാണ്. 

goa-feni-1
ഗോവിയിലെ മലയാളി പൈനാപ്പിൾ കർഷകനായ ബേബിയും ഫെനി ഉൽപാദകൻ ജയറാമും

3 മാസം ലൈസൻസ്

ഫെനി നിർമാണം ഗോവയിലെ കുടിൽവ്യവസായമാണെന്ന് പറയുന്നുണ്ടെങ്കിലും ലൈസൻസ് നേടിയാണ് ഓരോ കർഷകനും ഫെനി ഉൽപാദിപ്പിക്കുക.

കശുമാവ് സീസണൽ വിള ആയതുകൊണ്ടുതന്നെ മൂന്നു മാസം മാത്രമാണ് ഫെനി ഉൽപാദിപ്പിക്കാനുള്ള ലൈസൻസ് കർഷകർക്കോ സംരംഭകർക്കോ സർക്കാർ നൽകുന്നത്. ഈ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഫെനി പിന്നീട് എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചുവച്ച് വിൽപന നടത്താം. ഫെനി ഉൽപാദനംകൂടിയുള്ളതുകൊണ്ടുമാത്രമാണ് ഇന്ന് ഗോവയിൽ പല കശുമാവ് കർഷകരും പിടിച്ചുനിൽക്കുന്നത്. 

ജയറാം പാട്ടത്തിനെടുത്ത ഈ തോട്ടത്തിൽ മുൻപ് ദിവസം 200 കിലോ കശുവണ്ടി ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അത് 50 കിലോയായി ചുരുങ്ങി. അതുകൊണ്ടുതന്നെ തൊഴിലാളികളെ വച്ച് പഴവും കശുവണ്ടിയും ശേഖരിക്കുക ബുദ്ധിമുട്ടാണ്. ജയറാമും ഭാര്യയും സഹോദരിയും കൂടിയാണ് ഇപ്പോൾ പണികളെല്ലാം ചെയ്യുന്നത്.

goa-feni-2
നീര് എടുക്കുന്ന സംവിധാനം

പരമ്പരാഗത രീതി

പരമ്പരാഗത രീതിയിൽത്തന്നെയാണ് ജയറാമിന്റെ ഫെനി നിർമാണം. തോട്ടത്തിൽനിന്ന് ശേഖരിച്ചെത്തിച്ച പഴം യന്ത്ര സഹായത്തോടെ അരച്ച് അതിന്റെ നീരെടുക്കുന്നു. മുൻപ് കാലുകൊണ്ട് ചവിട്ടിയായിരുന്നു ഈ ജോലി ചെയ്തിരുന്നത്. യന്ത്രത്തിൽ അരച്ച പഴം പ്രത്യേകം ഇരുമ്പു ചട്ടക്കൂട്ടിലേക്ക് നിക്ഷേപിച്ച് ജാക്കി വച്ച് മർദം നൽകി നീര് ഊറ്റിയെടുക്കും. ഈ നീര് ബാരലുകളിൽ നിറച്ച് പുളിപ്പിച്ചശേഷമാണ് വാറ്റി ഫെനിയെടുക്കുക.

ഫെനി ഉൽപാദിപ്പിക്കുന്ന സംവിധാനം
ഫെനി ഉൽപാദിപ്പിക്കുന്ന സംവിധാനം

ഫെനിക്കു മുൻപ് ഉറാക്ക്

ഫെനി എന്ന പേരാണ് സുപരിചിതമെങ്കിലും ഗോവയിലെ സാധാരണക്കാരുടെ പ്രിയ ഉൽപന്നം ഉറാക്ക് ആണ്. 15 ശതമാനത്തോളാണ് ഇതിന്റെ ആൽക്കഹോൾ അംശം. മൂന്നു മാസത്തിൽ കൂടുതൽ സൂക്ഷിപ്പുകാലാവധിയുമില്ല. പുളിപ്പിച്ച കശുമാവിൻനീര് വാറ്റുമ്പോൾ ആദ്യം ലഭിക്കുന്നതാണ് ഉറാക്ക്. ഈ ഉറാക്ക് വീണ്ടും വാറ്റുമ്പോഴാണ് ഫെനി ലഭിക്കുക. 

സാധാരണക്കാരന്റെ പാനീയം എന്നാണ് ഉറാക്കിനെ വിശേഷിപ്പിക്കുക. വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാനും ദഹനം സുഗമമാക്കാനും ഈ പാനീയം ഗോവക്കാരെ സഹായിക്കുന്നുണ്ട്. ഒരു ശീതളപാനീയയം എന്ന രീതിയിലാണ് ഉപയോഗം. ജലദോഷം പോലുള്ള രോഗങ്ങൾക്ക് മരുന്നായും ഗോവക്കാർ ഉപയോഗിക്കുന്നു. കശുമാവിൻ പഴത്തിന്റെ മധുരവും രുചിയും മണവും ഉറാക്കിൽ കൂടുതലാണ്. മാത്രമല്ല, മങ്ങിയ നിറവുമായിരിക്കും. കോക്കം സിറപ്പ്, മുളക്, നാരങ്ങ, ലിംക എന്നിവ ചേർത്താണ് ഈ പാനീയം കുടിക്കുക.

അതേസമയം, മദ്യമെന്ന പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതുകൊണ്ടും ബ്രാൻഡ് ചെയ്യപ്പെട്ടതുകൊണ്ടും മാർക്കറ്റിൽ സുലഭമായി ലഭിക്കുക ഫെനിയാണ്. രണ്ടു ഡിസ്റ്റിലേഷൻ പ്രക്രിയയിലൂടെ ഉൽപാദിപ്പിക്കപ്പെടുന്നതുകൊണ്ടുതന്നെ ഒരു നിറവും ഉണ്ടാവില്ല. എന്നാൽ, കശുമാവിൻപഴത്തിന്റെ രുചിയും മണവും ഉണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com