പേവിഷബാധയേറ്റ് ഒരു കുരുന്നുജീവൻ കൂടി പൊലിഞ്ഞു; അവഗണിക്കല്ലേ പ്രതിരോധ കുത്തിവയ്പ്
വളർത്തുനായയിൽനിന്ന് പേവിഷബാധയേറ്റ് തൃശ്ശൂർ ജില്ലയിൽ തൃപയാറിനടുത്ത് വലപ്പാട് അഞ്ചങ്ങാടിയിൽ എട്ടുവയസ്സുള്ള കുട്ടി മരണപ്പെട്ട ഏറെ വേദനിപ്പിക്കുന്ന വാർത്ത പുറത്തുവന്നത് ഇന്നലെയാണ്. വലപ്പാട് ബീച്ച് ജിഡിഎംഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ കഴിഞ്ഞ മാസം 20ന്
വളർത്തുനായയിൽനിന്ന് പേവിഷബാധയേറ്റ് തൃശ്ശൂർ ജില്ലയിൽ തൃപയാറിനടുത്ത് വലപ്പാട് അഞ്ചങ്ങാടിയിൽ എട്ടുവയസ്സുള്ള കുട്ടി മരണപ്പെട്ട ഏറെ വേദനിപ്പിക്കുന്ന വാർത്ത പുറത്തുവന്നത് ഇന്നലെയാണ്. വലപ്പാട് ബീച്ച് ജിഡിഎംഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ കഴിഞ്ഞ മാസം 20ന്
വളർത്തുനായയിൽനിന്ന് പേവിഷബാധയേറ്റ് തൃശ്ശൂർ ജില്ലയിൽ തൃപയാറിനടുത്ത് വലപ്പാട് അഞ്ചങ്ങാടിയിൽ എട്ടുവയസ്സുള്ള കുട്ടി മരണപ്പെട്ട ഏറെ വേദനിപ്പിക്കുന്ന വാർത്ത പുറത്തുവന്നത് ഇന്നലെയാണ്. വലപ്പാട് ബീച്ച് ജിഡിഎംഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ കഴിഞ്ഞ മാസം 20ന്
വളർത്തുനായയിൽനിന്ന് പേവിഷബാധയേറ്റ് തൃശ്ശൂർ ജില്ലയിൽ തൃപയാറിനടുത്ത് വലപ്പാട് അഞ്ചങ്ങാടിയിൽ എട്ടുവയസ്സുള്ള കുട്ടി മരണപ്പെട്ട ഏറെ വേദനിപ്പിക്കുന്ന വാർത്ത പുറത്തുവന്നത് ഇന്നലെയാണ്. വലപ്പാട് ബീച്ച് ജിഡിഎംഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ കഴിഞ്ഞ മാസം 20ന് വീട്ടിലെ വളർത്തുപട്ടി കടിച്ചിരുന്നു. എന്നാൽ കൈവിരലിൽ ഏറ്റ നിസാരമുറിവായതിനാൽ രക്ഷിതാക്കൾ അത് കാര്യമാക്കിയില്ല. കുട്ടിയെ കടിച്ച് പത്തുദിവസത്തിനകം പട്ടി ചാവുകയും ചെയ്തു. നാലു ദിവസം മുൻപാണ് കുട്ടിക്ക് പനി തുടങ്ങിയത്. പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഗുരുതരമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് നടത്തിയ വിദഗ്ധപരിശോധനയിലാണ് പേവിഷബാധ സ്ഥിരികരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ കുട്ടി പേവിഷബാധയേറ്റുള്ള ദാരുണ മരണത്തിന് കീഴടങ്ങി. പട്ടി കടിച്ച് ഒരു മാസമെത്തിയ ദിവസമാണ് മരണം സംഭവിച്ചത്.
നിർദിഷ്ട ക്രമപ്രകാരമുള്ള വെറും നാലേനാല് പ്രതിരോധ കുത്തിവെയ്പ്പുകൾ യഥാവിധി സ്വീകരിച്ചിരുന്നുവെങ്കിൽ നൂറുശതമാനം തടയാൻ കഴിയുമായിരുന്ന മരണമായിരുന്നു ഇത്. പക്ഷേ പേവിഷബാധയെ പറ്റിയുള്ള അശ്രദ്ധയും അവഗണനയും ഒരുപക്ഷേ അറിവില്ലായ്മയും ഒടുവിൽ ജീവഹാനിക്കിടയാക്കി. ഇതേ പട്ടി വീടിനടുത്ത് മറ്റ് രണ്ടു കുട്ടികളെയും കടിച്ചിരുന്നു. എന്നാൽ അവരിരുവരും കൃത്യമായ ചികിത്സ തേടിയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. പേവിഷബാധ സംശയിക്കാവുന്ന മൃഗങ്ങളുടെ കടിയോ മാന്തോ ഏറ്റിട്ടും പേവിഷ പ്രതിരോധകുത്തിവയ്‌പ് കൃത്യമായി സ്വീകരിക്കുന്നതിൽ വരുത്തുന്ന വീഴ്ചയും ജാഗ്രതക്കുറവും ജീവഹാനിക്കിടയാക്കും എന്ന വസ്തുത ഈ സംഭവം ഒരിക്കൽ കൂടി നമ്മെ ഓർമിപ്പിക്കുന്നു.
ഓരോ പത്ത് മിനിറ്റിലും പേവിഷബാധയേറ്റ് മരണം; മരണപ്പെടുന്ന പത്തിൽ നാലും കുട്ടികൾ
ലോകാരോഗ്യസംഘടനയുടെ നിരീക്ഷണപ്രകാരം ഓരോ ഓരോ പത്ത് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധ. പേവിഷബാധയ്ക്ക് കാരണം റാബ്ഡോ വൈറസ് കുടുംബത്തിലെ ലിസ്സ റാബീസ് എന്നയിനം ആര്‍എന്‍എ വൈറസുകളാണ്. ഉഷ്ണരക്തം ശരീരത്തിലോടുന്ന ഏത് മൃഗത്തെയും രോഗബാധിതമാക്കാനുള്ള ശേഷി റാബീസ് വൈറസിനുണ്ട്. വൈറസ് ബാധിച്ച മൃഗങ്ങളുടെ കടിയോ മാന്തോ അല്ലെങ്കിൽ അവയുടെ ഉമിനീർ മുറിവുകളിൽ പുരളുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ നമ്മുടെ ശരീരത്തിൽ കയറിക്കൂടി നാഡികളിൽ പെരുകാൻ ഇടയുള്ള റാബീസ് വൈറസുകളെ അടിയന്തര ചികിത്സയിലൂടെയും കൃത്യമായ ഇടവേളകളിൽ എടുക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും നൂറുശതമാനം ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും.
എന്നാൽ പേവിഷബാധ സംശയിക്കാവുന്ന മൃഗങ്ങളുമായി സമ്പർക്കമുണ്ടായിട്ടും പ്രതിരോധകുത്തിവയ്‌പ് കൃത്യമായി സ്വീകരിക്കുന്നതിൽ വരുത്തുന്ന വീഴ്ചയും ജാഗ്രതക്കുറവുമാണ് ജീവഹാനി വരുത്തിവയ്ക്കുന്നത്. വൈറസ് നാഡീവ്യൂഹത്തെയും മസ്തിഷ്കത്തെയും ഗുരുതരമായി ബാധിച്ച്, ഒടുവില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാല്‍ മരണം നൂറുശതമാനം ഉറപ്പ്. ചികിത്സകൾ ഒന്നും തന്നെ രോഗം കണ്ടുതുടങ്ങിയാൽ പിന്നെ ഫലപ്രദമല്ല. രോഗലക്ഷണങ്ങൾ പ്രകടമായാൽ അതിദാരുണമായ മരണത്തിന് കീഴടങ്ങുകയല്ലാതെ മറ്റൊരു വഴി രോഗിക്ക് മുന്നിലില്ലാത്ത വേറൊരു വൈറസ് രോഗം ഉണ്ടോ എന്നത് സംശയമാണ്.
ലോകത്താകമാനം 55000-60000 വരെ പേവിഷബാധയേറ്റുളള മരണങ്ങളാണ് പ്രതിവര്‍ഷം നടക്കുന്നത്. ഇതില്‍ മൂന്നിലൊന്ന് അതായത് 20000ൽപ്പരം മരണങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണ് എന്നത് ഗൗരവകരമായ വസ്തുതയാണ്. രോഗം ബാധിച്ച് മരണമടയുന്ന പത്തില്‍ നാലുപേരും കുട്ടികളാണെന്നാണ് ലോകാരോഗ്യസംഘടനയുടെ നിരീക്ഷണം.
കടി മാത്രമല്ല മാന്തും മുറിവുകളിൽ നക്കുന്നതുമെല്ലാം അപകടം
ഇന്ത്യയില്‍ പേവിഷ ബാധയേല്‍ക്കുന്നവരിൽല്‍ 97 ശതമാനത്തിനും രോഗബാധയേൽക്കുന്നത് വൈറസ് ബാധിച്ച നായ്ക്കളുടെ കടിയില്‍ നിന്നുമാണ്. ബാക്കി 2 ശതമാനം ആളുകൾക്ക് പൂച്ചകളില്‍ നിന്നും ബാക്കി 1 ശതമാനത്തിന് കീരി, കുറുക്കന്‍, ചെന്നായ, മറ്റ് വന്യമൃഗങ്ങൾ എന്നിവയുടെ കടിയിലൂടെയുമാണ്. പേവിഷബാധയേറ്റ മൃഗങ്ങളുടെ ഉമിനീര്‍ഗ്രന്ഥികളും, ഉമിനീരുമാണ് വൈറസിന്റെ സംഭരണ സൂക്ഷിപ്പ് കേന്ദ്രങ്ങള്‍. കടിക്കുകയോ, അവയുടെ ഉമിനീര്‍ പുരണ്ട നഖംകൊണ്ട് മാന്തുകയോ, മുറിവിലോ ശരീരത്തിലേറ്റ ചെറുപോറലുകളിലോ വായിലെയോ കണ്ണിലേതുൾപ്പടെ ശ്ലേഷ്മസ്തരങ്ങളിലോ ഉമിനീര്‍ പുരളുകയോ ചെയ്യുമ്പോള്‍ വൈറസ് മുറിവില്‍ നിക്ഷേപിക്കപ്പെടുന്നു. പേവിഷബാധയേറ്റ ആട്, പശു, മറ്റ് സസ്തനികള്‍ മുറിവുകളില്‍ നക്കിയാലും പേവിഷബാധ വൈറസ് മനുഷ്യരില്‍ എത്താന്‍ സാധ്യത ഉണ്ട്. വളര്‍ത്തുമൃഗങ്ങളില്‍ പൂച്ചയില്‍നിന്ന് ഏല്‍ക്കുന്ന മാന്ത് പ്രത്യേകം കരുതണം. ഉമിനീര്‍ കൈകളില്‍ പുരട്ടി ശരീരം വൃത്തിയാക്കുന്ന സ്വഭാവമുള്ള ജീവിയാണ് പൂച്ച. അതിനാല്‍ പൂച്ചയുടെ കൈകളില്‍ എപ്പോഴും ഉമിനീര്‍ അംശമുണ്ടാകും വൈറസ് ബാധിച്ചവയാണെങ്കില്‍ വൈറസ് സാന്നിധ്യവും ഉണ്ടാവും.
മുറിവുകളില്‍ നിക്ഷേപിക്കപ്പെടുന്ന വൈറസിന് ശരീരത്തിനുള്ളിലേക്ക് കയറാനുള്ള വഴിയൊരുക്കുക പേശികളിലേക്കു തുറക്കുന്ന നാഡീതന്തുക്കളാണ്. പേശികളിലെ നാഡീതന്തുക്കളിലൂടെ സഞ്ചരിച്ച് സുഷുമ്നാഡിയിലും ഒടുവില്‍ മസ്തിഷ്കത്തിലും വൈറസ് എത്തുകയും പെരുകുകയും ചെയ്യും. അതോടെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും.
തലഭാഗത്തോട് ചേര്‍ന്നോ നാഡീതന്തുക്കളില്‍ നിബിഡമായ വിരളിലോ മുഖത്തോ ഒക്കെയാണ് കടിയേറ്റതെങ്കില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങാന്‍ വളരെ ചുരുങ്ങിയ സമയം മതി. രോഗലക്ഷണങ്ങൾ പ്രകടമായാൽ അത്യന്തം വേദനാജനകമായ മരണം സുനിശ്ചിതമാണ്.
വൈറസ് ശരീരത്തിൽ എത്തി രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് വരെയുള്ള ഇടവേള സമയം ഒരാഴ്ച മുതല്‍ മൂന്ന് മാസംവരെ നീളും. എന്നാല്‍ ഒരു വര്‍ഷം വരെയും അതിലധികവും നീണ്ട സംഭവങ്ങളും ആരോഗ്യശാസ്ത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് . അതിനാല്‍ കടിയേറ്റ ഉടനെയുള്ള പ്രഥമശുശ്രൂഷയ്ക്കും രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് മുന്‍പുള്ള ഇടവേളയില്‍ എടുക്കുന്ന പ്രതിരോധ കുത്തിവയ്പുകൾക്കും ജീവന്റെ വിലയുണ്ട്.
പ്രഥമശുശ്രൂഷയും പ്രതിരോധ കുത്തിവയ്‌പും
മൃഗങ്ങളിൽനിന്നും കടിയോ പോറലോ ഏല്‍ക്കുകയോ ഉമിനീര്‍ മുറിവില്‍ പുരളുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷ മുറിവേറ്റ ഭാഗം ധാരയായി ഒഴുകുന്ന വെള്ളത്തിൽ കഴുകി വൃത്തിയാക്കുകയാണ്. മുറിവില്‍നിന്നും ഉമിനീരിന്റെ അംശം പൂർണമായും നീക്കിയ ശേഷം മുറിവിൽ സോപ്പ് പതപ്പിച്ച് വീണ്ടും പതിനഞ്ചു മിനിറ്റ് സമയമെടുത്ത് കഴുകി വൃത്തിയാക്കണം. റാബീസ് വൈറസിന്റെ പുറത്തുള്ള ലിപിഡ് തന്മാത്രകൾ ചേര്‍ന്ന ഇരട്ടസ്തരത്തെ അലിയിപ്പിച്ച് കളഞ്ഞ് വൈറസിനെ നിര്‍വീര്യവും നിരായുധവുമാക്കാനുള്ള ശേഷി സോപ്പിന്റെ രാസഗുണത്തിലുണ്ട്. മുറിവ് വൃത്തിയാക്കുമ്പോൾ കൈകളില്‍ ഗ്ലൗസ് ഉപയോഗിക്കാവുന്നതാണ്. കുട്ടികള്‍ക്കാണ് കടിയേറ്റതെങ്കില്‍ അവരുടെ ശരീരഭാഗം മുഴുവന്‍ പരിശോധിച്ച് മുഴുവന്‍ മുറിവുകളും കണ്ടെത്തി വൃത്തിയാക്കണം. ശേഷം മുറിവില്‍ നിന്ന് നനവ് ഒപ്പിയെടുത്ത ശേഷം അയഡിൻ അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ ആന്റിസെപ്റ്റിക് ലേപനം പുരട്ടുകയും ഉടന്‍ വൈദ്യസഹായം തേടുകയും വേണം. കടിയേറ്റ മുറിവുകളിൽ തണുപ്പോ ചൂടോ ഏൽപ്പിക്കുക, മണ്ണോ ഉപ്പോ മഞ്ഞളോ മറ്റോ പുരട്ടുക തുടങ്ങിയവയെല്ലാം തീർച്ചയായും ഒഴിവാക്കണം. ഇതെല്ലാം മുറിവുകളിൽ പേശികളോടെ ചേർന്നുള്ള നാഡീതന്തുക്കളെ ഉത്തേജിപ്പിക്കുകയും റാബീസ് വൈറസിന് പേശികളിലെ നാഡീ തന്തുക്കളിലേക്ക് കടന്നുകയറാനുള്ള വഴിയും വേഗവും എളുപ്പമാക്കുകയും ചെയ്യും.
മുറിവിന്റെ സ്വഭാവമനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ആന്റി റാബീസ് വാക്സീൻ, ഇമ്മ്യൂണോഗ്ളോബുലിൻ എന്നിവയാണ് പ്രധാനമായി പേവിഷ പ്രതിരോധ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളെ തൊടുക, അവയ്ക്ക് ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ വൈറസ് ബാധയേൽക്കാനുള്ള സാധ്യത ഇല്ലാത്തതിനാൽ (കാറ്റഗറി 1) പ്രതിരോധകുത്തിവയ്പുകൾ നൽകേണ്ടതില്ല. സ്പർശനം ഉണ്ടായ ശരീരഭാഗം നന്നായി ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ സോപ്പുപയോഗിച്ചു പതിനഞ്ചു മിനിറ്റ് കഴുകിയാൽ മാത്രം മതിയാവും.
തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയെ കാറ്റഗറി 2ൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാറ്റഗറി 2ൽ ഉൾപ്പെട്ട കേസുകളിൽ ചികിത്സയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് വേണം. രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, കാട്ടുപൂച്ച, കടുവ, കരടി, പുലി, ചെന്നായ, തുടങ്ങി വിവിധ വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ ഏറെ അപകട സാധ്യത ഉള്ളതായതിനാൽ കാറ്റഗറി 3 യിൽ ഉൾപ്പെടുത്തിയാണ് ചികിത്സ നൽകുന്നത്.
ആന്റിറാബീസ് കുത്തിവയ്പിനോടൊപ്പം, റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ കൂടി ഇത്തരം കേസുകളിൽ നൽകണം. രോഗിയുടെ തൂക്കത്തിനനുസരിച്ചാണ് ഇമ്മ്യൂണോഗ്ലോബുലിൻ നൽകുന്നത്. മുറിവിന്റെ എല്ലാ വശങ്ങളിലും എത്തുന്ന വിധത്തിൽ എടുക്കുന്ന റെഡിമെയ്‌ഡ് പ്രതിരോധ ഘടകങ്ങൾ അടങ്ങിയ ആന്റി റാബീസ് സിറമായ ഇമ്മ്യൂണോഗ്ലോബിനുകൾ വളരെ വേഗത്തിൽ പ്രതിരോധം പ്രദാനം ചെയ്യുന്നവയാണ്. മുറിവിന് ചുറ്റും നൽകുന്നതിനൊപ്പം മാംസപേശിയിൽ ആഴത്തിലും ഇമ്മ്യൂണോ ഗ്ലോബുലിൻ നൽകാറുണ്ട്. ആന്റിറാബീസ് വാക്‌സീൻ ശരീരത്തിൽ പ്രവർത്തിച്ച് പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കി വരാനെടുക്കുന്ന രണ്ടാഴ്ച വരെയുള്ള കാലയളവിൽ ഇമ്മ്യുണോഗ്ലോബലിൻ വൈറസിൽ നിന്നും സുരക്ഷ ഉറപ്പാക്കും. മൃഗങ്ങളുടെ കടിയേറ്റുണ്ടാവുന്ന മുറിവുകൾ പരമാവധി തുന്നാറില്ല. തുന്നുമ്പോൾ മുറിവിന് ചുറ്റുമുള്ള നാഡികളിലൂടെ വൈറസ് മസ്തിഷ്‌കത്തിലെത്താനുള്ള സാധ്യത കൂടിയേക്കാം എന്നത് കൊണ്ടാണിത്. എന്നാൽ തുന്നിടേണ്ടി വരുന്ന അടിയന്തിര സാഹചര്യങ്ങളിൽ, ഇമ്മ്യൂണോഗ്ലോബുലിൻ നൽകിയാണ് തുന്നലിടാറുള്ളത്.
കടിയേറ്റവരിൽ പുതുക്കിയ തായ്റെഡ് ക്രോസ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള പോസ്റ്റ് എക്പോഷര്‍ വാക്സിനേഷന്‍ ആണ് ഇപ്പോള്‍ ഇന്ത്യയിൽ വ്യാപകമായി അവലംബിക്കുന്നത്. 0.1 മില്ലി വീതമുള്ള ഓരോ ഡോസ് വാക്സീന്‍ കൈ ആരംഭിക്കുന്നതിനുതാഴെ തൊലിക്കടിയില്‍ രണ്ട് സ്ഥലങ്ങളിലായി 0, 3, 7, 28 ദിവസങ്ങളിലായി നല്‍കുന്നതാണ് പുതുക്കിയ തായ്റെഡ് ക്രോസ് പ്രോട്ടോക്കോള്‍.
0 , 3, 7, 14, 28 ദിവസങ്ങളിൽ പേശികളിൽ നൽകുന്ന രീതിയും ചില ആശുപത്രികളിൽ അവലംബിക്കുന്നുണ്ട്. ആദ്യ കുത്തിവയ്പ് എടുക്കുന്ന ദിവസമാണ് 0 കുത്തിവയ്പ് എന്ന നിലയിൽ പരിഗണിക്കുന്നത്. ഒരിക്കൽ കടിയേറ്റതിന് ശേഷമുള്ള മുഴുവന്‍ കുത്തിവയ്പുകളോ പൂര്‍ണ്ണമായ മുന്‍കൂര്‍ പ്രതിരോധകുത്തിവെയ്പുകളോ എടുത്ത ഒരാള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും കടിയോ, മാന്തോ കിട്ടിയാല്‍ മുറിവുകളുടെ പരിചരണം മാത്രമേ ആവശ്യമുള്ളൂ. പ്രതിരോധകുത്തിവെയ്‌പോ , ഇമ്മ്യൂണോഗ്ലോബുലിനോ വേണ്ടതില്ല.
പ്രതിരോധ കുത്തിവയ്പുകൾ മുഴുവൻ ഡോസുകളും ഒരിക്കൽ എടുത്താൽ, വ്യക്തിയുടെ ശരീരത്തിൽ വർഷങ്ങളോളം പ്രതിരോധശേഷി നിലനിൽക്കും. എങ്കിലും മൂന്ന് മാസത്തിന് ശേഷമാണ് കടിയേല്‍ക്കുന്നതെങ്കില്‍ പ്രതിരോധ ശേഷിയെ ഒരിക്കൽ കൂടി സജീവമാക്കുന്നതിനായി വാക്സിന്‍ രണ്ട് തവണകളായി 0, 3 ദിവസങ്ങളില്‍ എടുക്കണം. മുറിവ് എത്ര തീവ്രമായായലും ഇമ്മ്യൂണോഗ്ലോബുലിന്‍ ചികിത്സ ആവശ്യമില്ല. കുത്തിവയ്പ്പ് വിവരങ്ങൾ കൃത്യമായി ഓർക്കാത്തവരും മുൻപ് മുഴുവൻ കുത്തിവയ്പ്പും എടുക്കാത്തവരും വീണ്ടും ക്രമപ്രകാരമുള്ള മുഴുവൻ കോഴ്സ് വാക്സീൻ എടുക്കണം.
സമയബന്ധിതമായി വാക്സീൻ എടുക്കാൻ വിട്ടുപോയങ്കിൽ
മൃഗത്തിന്റ മാന്ത്/ കടി ഏറ്റ ശേഷം 24 മണിക്കൂറിനകം തന്നെ ആദ്യ ഡോസ് വാക്സിൻ എടുക്കുക എന്നതാണ് പ്രധാനം. മൃഗങ്ങളിൽനിന്ന് കടി/ മാന്ത് ഏറ്റ് ഏതെങ്കിലും കാരണവശാൽ സമയബന്ധിതമായി പ്രതിരോധ കുത്തിവയ്പ് എടുക്കാൻ വിട്ടുപോയിട്ടുണ്ടങ്കിൽ വൈകിയാണങ്കിലും, നിർബന്ധമായും വാക്സീൻ എടുക്കണം. എപ്പോഴാണോ ആദ്യ കുത്തിവയ്പ് എടുക്കുന്നത് അത് 0 ദിവസത്തെ ഡോസ് ആയി പരിഗണിക്കും. മുറിവേറ്റ ഭാഗത്തുനിന്ന് നാഡികളിലൂടെ പടര്‍ന്ന് മസ്തിഷ്ക്കത്തിലെത്താന്‍ വേണ്ടിയുള്ള യാത്രയില്‍ മണിക്കൂറില്‍ 3 മില്ലിമീറ്റര്‍ ദൂരം എന്ന ചെറിയ വേഗത മാത്രമേ വൈറസിനുള്ളൂ. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുന്‍പുള്ള ഇടവേളയില്‍ എടുക്കുന്ന പ്രതിരോധ കുത്തിവയ്പുകൾക്ക് ജീവന്റെ വിലയുണ്ട്.
സുരക്ഷയ്ക്ക് മുൻകൂർ വാക്സിനേഷൻ
പട്ടി, പൂച്ച ഇവയെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവർ, പെറ്റ് ഷോപ്പുകളിലെയും കെന്നലുകളിലെയും കാറ്ററികളിലെയും ജീവനക്കാർ, മൃഗശാല ജീവനക്കാര്‍, വനം വകുപ്പ് ജീവനക്കാർ ഉൾപ്പെടെ വന്യമൃഗങ്ങളുമായി ഇടപഴുകുന്നവർ വെറ്ററിനറി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവർ റാബീസ് വൈറസുമായി സമ്പർക്കം ഉണ്ടാവാൻ ഇടയുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. ഈ വിഭാഗത്തിൽ പെടുന്നവർ മുൻകൂറായി 0, 7 , 28 ദിവസങ്ങളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് (Pre exposure Prophylaxis) എടുക്കുന്നതും വർഷാവർഷം ബൂസ്റ്റർ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നതും എന്തുകൊണ്ടും ഉചിതമാണ്. മുൻകൂറായി 0, 7 , 28 ദിവസങ്ങളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരെ വീണ്ടും മൃഗങ്ങൾ കടിച്ചാൽ 0, 3 ദിവസങ്ങളിൽ പ്രതിരോധശേഷിയെ ഉണർത്തുന്നതിനായി 2 കുത്തിവയ്പ്പ് എടുത്താൽ മാത്രം മതി. ഇവരും ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതില്ല.
പ്രതിരോധ കുത്തിവയ്പ്പ് നൽകിയ മൃഗം കടിച്ചാൽ
വീട്ടിൽ വളർത്തുന്ന പ്രതിരോധ കുത്തിവയ്പുകള്‍ പൂര്‍ണ്ണമായും എടുത്ത നായയില്‍ നിന്നോ പൂച്ചയില്‍ നിന്നോ കടിയോ മാന്തോ ഏറ്റാലും നിര്‍ബന്ധമായും വാക്സീൻ എടുക്കണം. പ്രതിരോധ കുത്തിവയ്പുകള്‍ എടുത്ത മൃഗങ്ങള്‍ ആണെങ്കില്‍ തന്നെയും ഇവ പൂര്‍ണ്ണമായും പേവിഷബാധയ്ക്കെതിരെ പ്രതിരോധം കൈവരിച്ചവയാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. വാക്സീന്റെ ഗുണനിലവാരം, മൃഗത്തിന്റെ ആരോഗ്യം, പ്രായം എന്നിവയെല്ലാം പ്രതിരോധശേഷിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
മൃഗത്തിന്റെ ശരീരത്തിൽ രൂപപ്പെട്ട പ്രതിരോധ ശേഷിയുടെ നിലവാരം നിർണയിക്കാനുള്ള ഉപാധികളും പരിമിതമാണ്. എല്ലാത്തിനുമുപരി ഇന്ത്യ വളരെ അധികം റാബീസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന റാബീസ് എൻഡെമിക് വിഭാഗത്തിൽ ഉൾപ്പെടുന്ന രാജ്യമാണ്. അതിനാലാണ് പ്രതിരോധ കുത്തിവയ്പ് എടുത്ത മൃഗങ്ങളുടെ കടിയേറ്റാലും വാക്സിനേഷന്‍ നിർദേശിക്കുന്നത്. വാക്സിൻ എടുക്കുന്നതിനൊപ്പം കടിച്ച നായയേയോ, പൂച്ചയേയോ പത്ത് ദിവസം നിരീക്ഷിക്കുകയും വേണം. പത്തു ദിവസത്തെ നീരീക്ഷണം എന്നത് നായ്ക്കള്‍ക്കും, പൂച്ചകള്‍ക്കും മാത്രം ബാധകമായ സമയപരിധിയാണ് എന്നത് പ്രത്യേകം ഓർക്കുക പത്ത് ദിവസം നിരീക്ഷിച്ചിട്ടും നായക്കോ, പൂച്ചക്കോ മരണം സംഭവിച്ചിട്ടില്ലെങ്കില്‍ അവ പേവിഷബാധ ഏറ്റവയല്ലെന്ന് ഉറപ്പിക്കാം.
വാക്സീന്‍ എടുത്തവരെ പേവിഷബാധയ്ക്കെതിരെ മുന്‍കൂര്‍ പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചവരായി പിന്നീട് പരിഗണിക്കുന്നതായിരിക്കും. കടിച്ച നായയെയോ പൂച്ചയേയോ പത്തുദിവസം നിരീക്ഷിച്ച് രോഗം ഉണ്ടോ ഇല്ലയോ എന്നറിഞ്ഞതിന് ശേഷം മാത്രം വാക്‌സീൻ എടുക്കാം എന്ന തീരുമാനവും വാക്സീൻ സ്വീകരിക്കുന്നതിൽ പുലർത്തുന്ന ആലസ്യവും അത്യന്ത്യം അപകടകരമാണ്. മൂന്നു മാസത്തില്‍ ചുവടെ പ്രായമുള്ള നായക്കുഞ്ഞോ, പൂച്ചക്കുഞ്ഞോ മാന്തിയാലോ, കടിച്ചാലോ വാക്സീന്‍ ആവശ്യമില്ലെന്ന് കരുതുന്നവരുണ്ട്. ലിംഗ പ്രായഭേദമെന്യേ ഉഷ്ണരക്തമുള്ള ഏതൊരു സസ്തനി ജീവിയും റാബീസ് വൈറസിന്റെ വാഹകരാവാം. അതിനാല്‍ കടിയോ മാന്തോ കിട്ടിയാല്‍ പ്രതിരോധകുത്തിവയ്പ് എടുക്കുന്നതില്‍ ഒരു വീഴ്ചയും വിമുഖതയും അരുത്.
കുട്ടികളെ പഠിപ്പിക്കുക പേവിഷപ്രതിരോധ പാഠങ്ങൾ
കൂടെ കളിക്കുന്ന അരുമപൂച്ചകളിൽ നിന്നും നായ്ക്കളിൽ നിന്നും ഏൽക്കുന്ന മാന്തലും ചെറുകടികളുമൊന്നും പലപ്പോഴും കുട്ടികൾ കാര്യമാക്കില്ല. അച്ഛനോ അമ്മയോ വഴക്കുപറയും എന്നോ, കുത്തിവയ്പ് എടുക്കേണ്ടി വരുമോ എന്നോ മറ്റോയുള്ള ഭയം മൂലം നായയുടെയും മറ്റും കടിയോ മന്തോ കിട്ടിയ വിവരം കുട്ടികൾ മറച്ചുവയ്ക്കാനും മുറിവുണ്ടാകാൻ കാരണം വേറെ വല്ലതുമാണെന്ന് പറയാനും സാധ്യതയുണ്ട്. കുട്ടികളുടെ ശരീരത്തിൽ ഏൽക്കുന്ന പോറലുകൾ രക്ഷിതാക്കൾ കാണാതെ പോവാനും സാധ്യതയേറെ.
പേവിഷബാധയെ പറ്റി കുട്ടികളെ ചെറുപ്രായത്തിൽ തന്നെ പറഞ്ഞ് മനസിലാക്കണം. അരുമമൃഗങ്ങളിൽ നിന്നോ മറ്റ് മൃഗങ്ങളിൽ നിന്നോ മാന്തോ കടിയോ ഏറ്റാൽ നിർബന്ധമായും വിവരം പറയണമെന്ന് കുട്ടികളെ ചട്ടം കെട്ടണം. കുട്ടികളെ കുളിപ്പിക്കുമ്പോൾ ഇത്തരം മുറിവുകൾ ഉണ്ടെങ്കിൽ അത് കണ്ടെത്താനും എങ്ങനെ സംഭവിച്ചെന്ന് കുട്ടികളോട് ചോദിച്ചറിയാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കണം.
വളർത്തുമൃഗങ്ങളിൽ നിന്നുണ്ടായ കടികൾ എത്ര പഴക്കമുള്ളതാണങ്കിലും സമയബന്ധിതമായി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലങ്കിൽ വൈകിയാണങ്കിലും നിർബന്ധമായും എടുക്കണം. പേവിഷബാധ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മേഖലകളിൽ കുട്ടികൾക്ക് മുൻകൂറായി ( Pre exposure Vaccination) റാബീസ് പ്രതിരോധ വാക്സീൻ നൽകുന്നത് ഉചിതമാണന്ന ശിശുരോഗ വിദഗ്ധരുടെ കൂട്ടായ്മയായ ഇന്ത്യൻ പീഡിയാട്രിക് സൊസൈറ്റിയുടെ നിർദേശവും ഇതോടൊപ്പം ചേർത്ത് വായിക്കണം. മൃഗങ്ങളോട് സൗമ്യമായും സഹാനുഭൂതിയോടെയും പെരുമാറാന്‍ കുട്ടികളെ ചെറുപ്പത്തില്‍ പഠിപ്പിക്കണം.
അരുമകൾക്കും പ്രതിരോധ കുത്തിവയ്പ്
നമ്മുടെ അരുമകളായ പൂച്ചകളെയും നായ്ക്കളെയും കൃത്യമായ പ്രായത്തിൽ പേവിഷബാധ പ്രതിരോധ വാക്സീൻ നൽകി റാബീസ് വൈറസിൽ നിന്ന് സുരക്ഷിതമാക്കാൻ മറക്കരുത്, നമ്മുടെ ആരോഗ്യസുരക്ഷക്കും അത് പ്രധാനമാണ്. പേവിഷബാധ പ്രതിരോധകുത്തിവയ്പ്പുകള്‍ കൃത്യമായി എടുത്ത തള്ളമൃഗത്തിൽനിന്നും കന്നിപ്പാല്‍ വഴി ലഭ്യമാവുന്ന ആന്റിബോഡികള്‍ ആദ്യ മൂന്ന് മാസം എത്തുന്നതു വരെ കുഞ്ഞുങ്ങളെ രോഗാണുക്കളില്‍ നിന്ന് സംരക്ഷിക്കും. വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മൂന്ന് മാസം (10-12 ആഴ്ച) പ്രായമെത്തുമ്പോള്‍ ആദ്യ പേവിഷബാധ പ്രതിരോധകുത്തിവയ്പ് നല്‍കണം. പിന്നീട് നാല് ആഴ്ചകള്‍ക്ക് ശേഷം (14-16 ആഴ്ച ) ബൂസ്റ്റര്‍ കുത്തിവയ്പ്പ് നല്‍കണം. തുടര്‍ന്ന് വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവയ്പ് ആവര്‍ത്തിക്കണം. വാക്സീൻ നൽകിയ രേഖകൾ കൃത്യമായി സൂക്ഷിക്കണം. വളർത്തുമൃഗ ലൈസൻസ് ലഭിക്കാനും ഇത് പ്രധാനമാണ്. വീട്ടിൽ വളർത്തുന്ന നായ്ക്കളെയും പൂച്ചകളെയും കൂടാതെ ചിലപ്രദേശങ്ങളിൽ ഹൗസിങ് കോളനികളോട് ചേർന്നും വ്യാപാരകേന്ദ്രങ്ങളോട് ചേർന്നും വാഹന സ്റ്റാൻഡുകളോടു ചേർന്നുമെല്ലാം ഒരുപാട് ആളുകൾ കൂട്ടത്തോടെ പരിപാലിക്കുന്നതും എല്ലാവരോടും ഇണങ്ങിവളരുന്നതുമായ നായ്ക്കളും പൂച്ചകളും ഉണ്ടാവും. ആർക്കും വ്യക്തിപരമായ ഉടമസ്ഥതയോ ഉത്തരവാദിത്വമോ ഇല്ലെങ്കിലും ഈ മൃഗങ്ങൾ എല്ലാവരുടെയും കൂടിയായിരിക്കും. കമ്മ്യൂണിറ്റി ഡോഗ്‌സ് / ക്യാറ്റ്‌സ് വിഭാഗത്തിൽ പെടുന്ന ഇവയ്ക്ക് സമയബന്ധിതമായി പ്രതിരോധവാക്സീൻ നൽകാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.
വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയേറ്റാല്‍ മുറിവേറ്റ ഭാഗം ശുദ്ധജലത്തില്‍ സോപ്പുപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം. ശേഷം മുറിവില്‍ അയഡിന്‍ ലേപനം പുരട്ടണം. വൈറസിനെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിനും അയഡിന്‍ ലേപനത്തിലുണ്ട്. ശേഷം അഞ്ച് പ്രതിരോധകുത്തിവയ്പുകൾ കടിയേറ്റതിന്റെ 0, 3, 7, 14, 28 എന്നീ ദിവസങ്ങളില്‍ നല്‍കണം. പ്രതിരോധ കുത്തിവയ്പ്പുകള്‍ കൃത്യമായി മുന്‍കൂട്ടി എടുത്തിട്ടുള്ള നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളാണെങ്കില്‍ 0, 3 ദിവസങ്ങളില്‍ രണ്ട് ബൂസ്റ്റര്‍ കുത്തിവയ്പ്പുകള്‍ മാത്രം നല്‍കിയാല്‍ മതി.
English summary: Human rabies prevention and management