ADVERTISEMENT

ദേശീയ മൃഗരോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന കന്നുകാലികളിലെ കുളമ്പുരോഗപ്രതിരോധകുത്തിവയ്പ്പ്, ചർമ്മമുഴ പ്രതിരോധ കുത്തിവയ്പ്പ് കാംപെയിനുകൾ ഇന്നു മുതൽ ആരംഭിക്കും. കുളമ്പുരോഗ വാക്സിനേഷന്റെ അഞ്ചാം ഘട്ടവും ചർമമുഴ പ്രതിരോധ വാക്സിനേഷന്റെ  രണ്ടാം ഘട്ടവുമാണ് ഇത്തവണ നടക്കുന്നത്.

ഓഗസ്റ്റ് 5 മുതൽ 30  പ്രവൃത്തി ദിവസങ്ങളിൽ കർഷകരുടെ വീടുകളിൽ എത്തുന്ന മൃഗസംരക്ഷണവകുപ്പിന്റെ വാക്സിനേഷൻ സ്ക്വാഡ് പശുക്കൾക്കും എരുമകൾക്കും സൗജന്യമായി ഈ രണ്ട് വാക്സിനുകളും നൽകും.  മൃഗസംരക്ഷണ വകുപ്പിനൊപ്പം ക്ഷീരവികസനവകുപ്പും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും ഊര്‍ജിതപ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി യോജിച്ച് പ്രവർത്തിക്കും. കുളമ്പുരോഗവും ചർമമുഴരോഗവും ക്ഷീരമേഖലയിൽ കനത്ത സാമ്പത്തിക നഷ്ടവും തീരാദുരിതവും വിതയ്ക്കുന്ന പകർച്ചവ്യാധികളായതിനാൽ തങ്ങളുടെ ക്ഷീര സംരംഭങ്ങളിൽ കന്നുകാലികൾക്ക് വാക്സീൻ ലഭിച്ചു എന്നുറപ്പാക്കാനും  ഉരുക്കളെ സുരക്ഷിതമാക്കാനും കർഷകർ പ്രത്യേകം ജാഗ്രത പുലർത്തണം. മൃഗങ്ങളിലെ സാംക്രമിക രോഗപ്രതിരോധവും, നിയന്ത്രണവും നിയമം, 2009 പ്രകാരം കന്നുകാലികൾക്ക് ഈ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകേണ്ടത് നിര്‍ബന്ധവുമാണ്. 

കുളമ്പുരോഗം കനത്തനഷ്ടമുണ്ടാക്കും

രാജ്യത്തെ കാർഷികമേഖലയ്ക്കു പ്രതിവർഷം 20,000 കോടിയോളം സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന വൈറസ് രോഗമാണിത്. രോഗം ബാധിച്ച കന്നുകാലികളിൽനിന്ന് മറ്റു കന്നുകാലികളിലേക്ക് നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെ വേഗത്തിൽ വൈറസ് പകരും. കറവപ്പശുക്കളുടെ പാലുൽപ്പാദനം ഗണ്യമായി കുറയുകയുമെന്ന് മാത്രമല്ല, മതിയായ ചികിത്സ നൽകിയില്ലെങ്കിൽ അനുബന്ധ അണുബാധകൾ പിടിപെട്ട് രോഗം ഗുരുതരമാകാനും ഗർഭിണിപ്പശുക്കളുടെ ഗർഭമലസാനും അകാലത്തിൽ ചത്തുപോകാനും ഇടയുണ്ട്. രോഗത്തിൽനിന്ന് രക്ഷപ്പെട്ട പശുക്കൾക്ക് പഴയ ഉൽപാദനമികവും പ്രത്യുൽപാദനക്ഷമതയും വീണ്ടെടുക്കാൻ കഴിയാറില്ല. 

ആറു മാസത്തെ ഇടവേളയിൽ നൽകുന്ന പ്രതിരോധ കുത്തിവയ്പിലൂടെ മാത്രമേ കുളമ്പുരോഗത്തെ പൂർണമായും തടയാൻ കഴിയുകയുള്ളൂ. പശുക്കിടാങ്ങൾക്ക് നാലു മാസം പ്രായമെത്തുമ്പോൾ ആദ്യ കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ് നൽകണം. ആദ്യ കുത്തിവയ്പ് നൽകി മൂന്നാഴ്ച കഴിഞ്ഞ് ബൂസ്റ്റർ ഡോസ് നൽകണം. എത്ര പ്രാവശ്യം രോഗപ്രതിരോധ കുത്തിവയ്പ് എടുക്കുന്നു എന്നത് പ്രധാനമാണ്. സ്ഥിരമായി ആറു മാസത്തിലൊരിക്കൽ കുത്തിവയ്പ് എടുക്കുന്ന പശുക്കള്‍ക്ക് തൃപ്തികരമായ പ്രതിരോധശേഷി ലഭിക്കുകയും രോഗസാധ്യത കുറയുകയും ചെയ്യുന്നു. 

lumpy-skin-disease
ചർമമുഴ ബാധിച്ച പശു

ക്ഷീരമേഖലയെ പിടിച്ചുലച്ച ചർമ മുഴ

ക്ഷീരമേഖലയിൽ ചർമ മുഴരോഗം അഥവാ ലംപി സ്‌കിൻ ഡിസീസ് എന്ന  കന്നുകാലി രോഗം കാരണം ഉണ്ടായ കെടുതികൾ കഴിഞ്ഞ അഞ്ചു വർഷങ്ങളായി രാജ്യത്തെ പാലുൽപാദനമേഖല നേരിട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരിക്കൊപ്പം തന്നെ പടർന്നുതുടങ്ങിയ ലംപി സ്‌കിൻ ഡിസീസ് കർഷകർക്ക് ഉണ്ടാക്കിയ തൊഴിൽനഷ്ടവും സാമ്പത്തികനഷ്ടവും ഏറെ. 

ലംപി സ്‌കിൻ രോഗത്തിന് കാരണവും വൈറസുകൾ തന്നെയാണ്. വൈറസുകളെ കന്നുകാലികളിലേക്ക് പടര്‍ത്തുന്നത് പ്രധാനമായും കടിയീച്ച, ചെള്ള്, കൊതുക്, പട്ടുണ്ണി തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരും. രോഗം മൂലം പശുക്കളുടെ ത്വക്കിൽ മുഴകളും വ്രണങ്ങളുമുണ്ടാവുകയും ആരോഗ്യവും ഉൽപാദനവും ക്ഷയിക്കുകയും ചെയ്യും. വാക്സിനേഷനിലൂടെ മാത്രമേ ഈ രോഗത്തെയും പ്രതിരോധിക്കാൻ സാധിക്കൂ.

രോഗകാരിയായ വൈറസിനെതിരെ ഏറെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട  ഗോട്ട് പോക്സ് വാക്സിനാണ് പശുക്കളിൽ ലംപി സ്‌കിൻ പ്രതിരോധകുത്തിവയ്പ്പിനായി ഉപയോഗിക്കുന്നത്. നാലു മാസമോ അതിനു മുകളിലോ പ്രായമുള്ള പശുക്കൾക്ക് വാക്സീൻ നൽകാം. ഗർഭിണിപ്പശുക്കൾക്കും നൽകാം. രോഗം എരുമകളിൽ വ്യാപകമല്ലാത്തതിനാൽ വാക്സീൻ ആവശ്യമില്ല. ഒരു വർഷം വരെ ഈ പ്രതിരോധ ശേഷി ഉരുക്കളിൽ നിലനിൽക്കും.

കുത്തിവയ്പ്പെടുത്താൽ പാലുകുറയുമോ?

കറവപ്പശുക്കളിൽ പാലുൽപ്പാദനം കുറയുമെന്ന തെറ്റിദ്ധാരണ കാരണം ചില കർഷകരെങ്കിലും തങ്ങളുടെ പശുക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പെടുക്കാൻ വിമുഖത കാണിക്കാറുണ്ട്. ചില പശുക്കളിൽ വാക്സിനെടുത്താൽ ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ കാരണം ഒന്നോ രണ്ടോ ദിവസം പാലിന്റെ അളവിൽ താൽകാലികമായി ചെറിയ വ്യത്യാസങ്ങൾ കാണാറുണ്ടെങ്കിലും വേഗം പഴയ ഉൽപാദനക്ഷമത വീണ്ടെടുക്കും. പ്രതിരോധ കുത്തിവയ്പ് എടുത്ത ഉരുക്കൾക്ക് ധാതുജീവക മിശ്രിതങ്ങൾ നൽകുന്നതും അൽപം തീറ്റ അധികം നൽകുന്നതും വെയിലത്ത് കെട്ടുന്നത് ഒഴിവാക്കുന്നതും പാലിൽ താൽകാലികമായുണ്ടാവുന്ന കുറവ് എളുപ്പത്തിൽ പരിഹരിക്കാൻ സഹായിക്കും.

എന്നാൽ, വാക്സിനെടുക്കാതെ ഒടുവിൽ ഈ മാരക പകർച്ചവ്യാധികൾ പശുക്കൾക്ക് പിടിപെട്ടാൽ പാലുൽപാദനം മാത്രമല്ല, പശുവിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന കാര്യം മറക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com