ADVERTISEMENT

ആടുകളിലെ പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. മോര്‍ബില്ലി എന്നയിനം വൈറസുകള്‍ കാരണമുണ്ടാവുന്ന ഈ രോഗം പി.പി.ആര്‍. അഥവാ പെസ്റ്റ് ഡെ പെറ്റിറ്റ്സ് റുമിനന്റ്സ് എന്നാണ് ശാസ്ത്രീയമായി വിളിക്കപ്പെടുന്നത്. കേരളത്തിൽ പലപ്പോഴും ആടുകളിൽ പി.പി.ആര്‍. രോഗം പൊട്ടിപ്പുറപ്പെടാറുണ്ട്. 

ഏത് ഇനത്തിലും പ്രായത്തിലുംപെട്ട ആടുകളെയും രോഗം ബാധിക്കാമെങ്കിലും നാലു മാസത്തിനും രണ്ട് വയസിനും ഇടയിലുള്ളവയിലാണ്‌  രോഗസാധ്യതയും മരണനിരക്കും കൂടുതല്‍. വൈറസ് ബാധയേറ്റാല്‍ രോഗലക്ഷണങ്ങള്‍ അതിതീവ്രമായി പ്രകടിപ്പിക്കുമെന്നു മാത്രമല്ല മരണനിരക്ക് 85 മുതല്‍ 90 ശതമാനം വരെ ഉയര്‍ന്നതുമാണ്. വൈറസ് രോഗമായതിനാല്‍ ചികിത്സകള്‍ അത്രത്തോളം ഫലപ്രദവുമല്ല.

ആടു വളർത്തൽ കർഷകർക്ക് കനത്ത സാമ്പത്തികനഷ്ടം വരുത്തിവയ്ക്കുന്ന ആടുവസന്ത രോഗത്തെ തുടച്ചുനീക്കാൻ സമഗ്ര പ്രതിരോധ കുത്തിവെയ്പ്പ് പരിപാടിക്കു തുടക്കമിട്ടിരിക്കുകയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. ഒക്ടോബർ 18 മുതൽ വരുന്ന നവംബർ ആദ്യവാരം വരെ പ്രവൃത്തി ദിവസങ്ങളിൽ കർഷകരുടെ വീടുകളിൽ എത്തുന്ന മൃഗസംരക്ഷണവകുപ്പിന്റെ വാക്സിനേഷൻ സ്ക്വാഡ് സൗജന്യമായാണ് അടുകൾക്ക് വാക്സിനുകൾ നൽകുന്നത്. 

രോഗവ്യാപനമെങ്ങനെ? ലക്ഷണങ്ങൾ എന്തെല്ലാം?

കേരളത്തില്‍ 2003ലാണ് പിപിആർ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ രോഗം കണ്ടെത്തുകയുണ്ടായി. മതിയായ  ആരോഗ്യപരിശോധനകളോ ജൈവസുരക്ഷാനടപടികളോ സ്വീകരിക്കാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗവാഹകരായ ആടുകളുടെ ഇറക്കുമതിയാണ് കേരളത്തില്‍ രോഗം വ്യാപകമാവുന്നതിന്റെ മുഖ്യകാരണം. ആടുകൾക്ക് കൃത്യമായി പ്രതിരോധ കുത്തിവെയ്പ് എടുക്കുന്നതിൽ കർഷകർക്കുള്ള വിമുഖതയും രോഗവ്യാപനത്തിനു വഴിയൊരുക്കുന്നു.

രോഗം ബാധിച്ച ആടുകള്‍ വിസർജ്യങ്ങളിലൂടെയും ഉമിനീരിലൂടെയും കണ്ണിൽനിന്നും മൂക്കിൽനിന്നുമുള്ള സ്രവങ്ങളിലൂടെയും രോഗാണുക്കളെ ധാരാളമായി പുറന്തള്ളും. രോഗബാധയേറ്റ ആടുകളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടേയും രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം  ഉപകരണങ്ങള്‍ എന്നിവ വഴി പരോക്ഷമായും രോഗവ്യാപനം നടക്കും. രോഗബാധയേറ്റ ആടുകളും ചെമ്മരിയാടുകളും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവന്ന് അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ചെറു സ്രവകണികകൾ വഴി വായുവിലൂടെയും രോഗം എളുപ്പത്തിൽ വ്യാപിക്കും.

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച്  ഒരാഴ്ചയ്ക്കകം ആടുകള്‍ രോഗലക്ഷണങ്ങള്‍  പ്രകടിപ്പിച്ച് തുടങ്ങും. കടുത്ത പനി, ചുമ, തീറ്റയോടുള്ള മടുപ്പ്, കണ്ണില്‍ നിന്നും മൂക്കില്‍നിന്നും സ്രവമൊലിക്കല്‍ എന്നിവയെല്ലാമാണ് ആടുവസന്തയുടെ ആരംഭലക്ഷണങ്ങള്‍. വൈറസുകള്‍ ദഹനേന്ദ്രിയവ്യൂഹത്തെയും ശ്വസനനാളത്തെയും ശ്വാസകോശത്തെയും ഗുരുതരമായി ബാധിക്കുന്നതോടെ രക്തവും കഫവും കലര്‍ന്ന വയറിളക്കം, ശ്വസനതടസ്സം, മൂക്കില്‍നിന്ന് കട്ടിയായി സ്രവം, ഉച്ഛ്വാസ വായുവിന് ദുര്‍ഗന്ധം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവും. വായ്ക്കകത്തും പുറത്തും വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുകയും കണ്ണുകള്‍ ചുവന്ന് പഴുക്കുകയും ചെയ്യും. ഗര്‍ഭിണി ആടുകളുടെ ഗര്‍ഭമലസാനിടയുണ്ട്. ശരീരത്തിന്റെ സ്വാഭാവികരോഗപ്രതിരോധശേഷി കുറയുന്നതിനാല്‍ പാര്‍ശ്വാണുബാധകള്‍ക്കും സാധ്യതയുണ്ട്. ശ്വസനതടസ്സവും ന്യുമോണിയയും വയറിളക്കവും നിർജ്ജലീകരണവും മൂര്‍ച്ഛിച്ചാണ് ഒടുവില്‍ ആടുകളുടെ മരണം സംഭവിക്കുക.

goat-vaccination-2

പ്രതിരോധം ചികിത്സയേക്കാള്‍ ഫലപ്രദം

വാക്സിനേഷൻ പരിപാടിയുടെ ഭാഗമായി കർഷകർക്ക് സൗജന്യമായി ലഭ്യമാക്കുന്ന പി.പി.ആര്‍. സെല്‍കള്‍ച്ചര്‍ വാക്സീന്‍ (Sungri -96 strain -Live  Attenuated Vaccine) ആടുവസന്ത പ്രതിരോധിക്കാന്‍ ഏറെ ഫലപ്രദമാണ്. ആടുകൾക്ക് നാലു മാസത്തിനു മുകളിൽ പ്രായമെത്തുമ്പോൾ പി.പി.ആർ. തടയാനുള്ള വാക്‌സിൻ നൽകാം. വാക്‌സിൻ ലായകവുമായി ലയിപ്പിച്ച ശേഷം 1 മില്ലി വീതം വാക്‌സിൻ കഴുത്തിന് മധ്യഭാഗത്തതായി ത്വക്കിനടിയിൽ കുത്തിവെയ്ക്കുന്നതാണ് വാക്‌സിൻ നൽകുന്ന രീതി. നാലാഴ്ചകൾക്ക് ശേഷം സാധാരണ നൽകാറുള്ള  ബൂസ്റ്റർ ഡോസ് പിപിആർ വാക്‌സിന് ആവശ്യമില്ല. പരമാവധി മൂന്നു വർഷം വരെ പിപിആർ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ആടുകൾക്ക് നൽകാൻ ഒറ്റ ഡോസ് വാക്സിന് കഴിയും. നമ്മുടെ നാട്ടിൽ ഈ രോഗം ഏറ്റവും വ്യാപകമായ രീതിയിൽ കണ്ടുവരുന്ന സാഹചര്യത്തിൽ ഫാമിൽ പ്രജനനത്തിന് ഉപയോഗിക്കുന്ന മാതൃ-പിതൃശേഖരത്തിൽ ഉൾപ്പെട്ട (പേരന്റ് സ്റ്റോക്ക് ) ആടുകൾക്ക് വാക്‌സിന്റെ പരമാവധി പ്രതിരോധ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തന്നെ വാക്‌സീൻ ആവർത്തിക്കാൻ സംരംഭകർ പ്രത്യേകം ശ്രദ്ധിക്കണം.

വാക്‌സീൻ നൽകുന്നതിന് മുൻപായി ആടുകളെ വിരയിളക്കേണ്ടതും ഏറെ പ്രധാനം. വാക്‌സീൻ നിർമാണം മുതൽ ഒടുവിൽ നമ്മുടെ ഫാമുകളിൽ എത്തിച്ച് കുത്തിവയ്ക്കുന്നതു വരെ തണുപ്പ് മാറാതെയും ശീതശൃംഖല മുറിയാതെയും ശ്രദ്ധിക്കേണ്ടത് ഏറ്റവും പ്രധാനമാണ്. ഒരു വാക്‌സീൻ മിശ്രിതം ഉപയോഗിച്ച് തുടങ്ങിയാൽ രണ്ടു മണിക്കൂറിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കണം. മുതിർന്ന ആടുകൾക്ക് പ്രജനനനത്തിനു മുൻപായി വാക്സിനേഷൻ പൂർത്തിയാക്കുന്നതാണ് അഭികാമ്യം. ഗർഭിണി ആടുകൾക്ക് പിപിആർ വാക്‌സീൻ നൽകുന്നതിന് കുഴപ്പമില്ലെങ്കിലും നാലും അഞ്ചും മാസം ഗർഭിണികളായ, പ്രസവം ഏറെ അടുത്ത ആടുകളെ പിപിആർ വാക്‌സീൻ നൽകുന്നതിൽനിന്ന് ഒഴിവാക്കാം. വാക്സിനിൽ അടങ്ങിയിരിക്കുന്നത് വീര്യം കുറഞ്ഞതും ജീവനുള്ളതുമായ വൈറസുകൾ ആയതിനാൽ വാക്‌സീൻ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധ വേണം. ഉപയോഗശേഷം ബാക്കി വരുന്ന വാക്‌സീൻ, കുത്തിവെയ്പ് സാമഗ്രികൾ ഉൾപ്പെടെ മണ്ണിൽ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ വേണം.

സ്വീകരിക്കാം ഈ  ജൈവസുരക്ഷാമാർഗങ്ങൾ

വാക്സിനേഷൻ നൽകുന്നതിനൊപ്പം തന്നെ ആടുവളർത്തൽ സംരംഭകളിൽ രോഗപ്രതിരോധത്തിനായി സ്വീകരിക്കേണ്ട ജൈവസുരക്ഷാനടപടികളൂം ഏറെയുണ്ട്.

  • പിപിആർ രോഗം സംശയിക്കുന്ന ആടുകളെ പ്രത്യേകം  മാറ്റിപ്പാര്‍പ്പിച്ച്  ചികിത്സകൾ നൽകണം. രോഗബാധ കണ്ടെത്തിയ പ്രദേശത്തുനിന്നും ആടുകളെ വാങ്ങുന്നതിനും തീറ്റ ശേഖരിക്കുന്നതിനും താല്‍ക്കാലികമായി ഒഴിവാക്കണം. 
  • പുതിയ ആടുകളെ ഫാമുകളിലേക്കു കൊണ്ടുവരുമ്പോള്‍ ഫാമിലെ  ആടുകൾക്കൊപ്പം ചേർക്കാതെ മൂന്നാഴ്ച പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് ക്വാറന്റൈന്‍ പരിചരണം നല്‍കണം. തുടര്‍ന്ന് രോഗബാധയില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം മറ്റാടുകള്‍ക്കൊപ്പം ചേര്‍ക്കാന്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണം. 
  • പുതുതായി കൊണ്ടുവരുന്ന മുട്ടനാടുകളെ ക്വാറന്റൈന്‍ നിരീക്ഷണ കാലയളവില്‍ പ്രജനനാവശ്യത്തിന് ഉപയോഗിക്കുന്നത് ഒഴിവാക്കണം. 
  • പ്രജനനാവശ്യത്തിനായി ഫാമുകളിലേക്ക് ആടുകളെ കൊണ്ടുവരുമ്പോഴും മറ്റ് ഫാമുകളിലേക്ക് ആടുകളെ കൊണ്ടുപോവുമ്പോഴും രോഗബാധയില്ലെന്നുറപ്പാക്കാന്‍ ശ്രദ്ധിക്കണം.
  • വളർത്താനുള്ള ആടുകളെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഫാമുകളിൽ നിന്നോ കർഷകരിൽ നിന്നോ വാങ്ങുന്നതാണ് അഭികാമ്യം. 
  • ആരോഗ്യത്തെ പറ്റിയും എടുത്ത പ്രതിരോധകുത്തിവയ്പ്പുകളെപ്പറ്റിയുമുള്ള മതിയായ വിവരങ്ങള്‍ ലഭ്യമല്ലാത്ത ആടുകളെ ചന്തയിൽ നിന്നും കച്ചവടക്കാരിൽ നിന്നും വളര്‍ത്താനായി വാങ്ങുന്നത് പരമാവധി ഒഴിവാക്കണം. 
  • ഫാമുകളിൽ അനാവശ്യ സന്ദർശകരെയും വാഹനങ്ങളെയും നിയന്ത്രിക്കണം.
  • ആടുകൾക്ക് അസ്വാഭാവിക മരണം സംഭവിച്ചാൽ വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ പോസ്റ്റ്‌മോർട്ടം പരിശോധന  നടത്താനും മരണകാരണം കൃത്യമായി കണ്ടെത്താനും കർഷകർ ശ്രദ്ധിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com