തടവറയുടെ ഇടനാഴിയിലെ വിജനത

കലയോ കവിതയോ കൊണ്ടുവരുന്ന പ്രചോദനത്തിന്റെ കഥയും തിരസ്കാരത്തിന്റെ കഥയും പറയാം. ആദ്യത്തേത് ഒരു അമേരിക്കക്കാരന്റെ അനുഭവം, ഞാൻ ഈയിടെ വായിച്ചതാണ്. അയാൾ ഒരു കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെട്ടു കുറച്ചുവർഷങ്ങൾ ജയിലിൽ കിടന്നു. തടവുജീവിതം അയാളിൽ കടുത്ത നൈരാശ്യമുണ്ടാക്കി. ആത്മഹത്യ ചെയ്താലോ എന്നാലോചിച്ചു. ഒരു
കലയോ കവിതയോ കൊണ്ടുവരുന്ന പ്രചോദനത്തിന്റെ കഥയും തിരസ്കാരത്തിന്റെ കഥയും പറയാം. ആദ്യത്തേത് ഒരു അമേരിക്കക്കാരന്റെ അനുഭവം, ഞാൻ ഈയിടെ വായിച്ചതാണ്. അയാൾ ഒരു കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെട്ടു കുറച്ചുവർഷങ്ങൾ ജയിലിൽ കിടന്നു. തടവുജീവിതം അയാളിൽ കടുത്ത നൈരാശ്യമുണ്ടാക്കി. ആത്മഹത്യ ചെയ്താലോ എന്നാലോചിച്ചു. ഒരു
കലയോ കവിതയോ കൊണ്ടുവരുന്ന പ്രചോദനത്തിന്റെ കഥയും തിരസ്കാരത്തിന്റെ കഥയും പറയാം. ആദ്യത്തേത് ഒരു അമേരിക്കക്കാരന്റെ അനുഭവം, ഞാൻ ഈയിടെ വായിച്ചതാണ്. അയാൾ ഒരു കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെട്ടു കുറച്ചുവർഷങ്ങൾ ജയിലിൽ കിടന്നു. തടവുജീവിതം അയാളിൽ കടുത്ത നൈരാശ്യമുണ്ടാക്കി. ആത്മഹത്യ ചെയ്താലോ എന്നാലോചിച്ചു. ഒരു
കലയോ കവിതയോ കൊണ്ടുവരുന്ന പ്രചോദനത്തിന്റെ കഥയും തിരസ്കാരത്തിന്റെ കഥയും പറയാം. ആദ്യത്തേത് ഒരു അമേരിക്കക്കാരന്റെ അനുഭവം, ഞാൻ ഈയിടെ വായിച്ചതാണ്. അയാൾ ഒരു കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെട്ടു കുറച്ചു വർഷങ്ങൾ ജയിലിൽ കിടന്നു. തടവുജീവിതം അയാളിൽ കടുത്ത നൈരാശ്യമുണ്ടാക്കി. ആത്മഹത്യ ചെയ്താലോ എന്നാലോചിച്ചു. ഒരു ദിവസം ജയിലിലെ വായനശാലയിൽനിന്ന് അയാൾക്ക് ഒരു കവിതാപുസ്തകം കിട്ടി. ആ കവിതകൾ തന്നെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നു എന്നാണ് അയാൾ എഴുതിയത്. തടവുകാരന്റെ ജീവിതം മാറ്റിമറിച്ച ആ കവിതകൾ അഗാ ഷാഹിദ് അലിയുടേതായിരുന്നു.
ഇന്ത്യൻ വംശജനായ അഗാ ഷാഹിദ് അലി ഇംഗ്ലിഷിലാണു കവിതകൾ എഴുതിയത്. കശ്മീരിൽ വേരുകളുള്ള കവി ജനിച്ചത് ഡൽഹിയിലാണ്. പിന്നീട് യുഎസിലേക്കു കുടിയേറി. വീട്ടിൽ ഉറുദുവാണു സംസാരം. ഇംഗ്ലിഷിലാണ് കവിതകളെങ്കിലും കവിതകളിൽ ഡൽഹിയും കശ്മീരും ഗസലും നിറഞ്ഞുനിൽക്കുന്നു. ഫൈസ് അഹമ്മദ് ഫൈസും ബീഗം അഖ്തറുമാണു കവിയുടെ നിത്യപ്രചോദനം. ഗസൽ രൂപത്തിലെഴുതിയ ഷാഹിദ് അലിയുടെ കവിതകൾ യുഎസിൽ ശ്രദ്ധനേടി. അമേരിക്കൻ തടവുകാരൻ, തന്നെ ആഴത്തിൽ സ്പർശിച്ചുവെന്നു പറഞ്ഞ് ആ ലേഖനത്തിൽ ഉദ്ധരിച്ച കവിത ഷാഹിദ് അലി എഴുതിയ ഒരു ഗസലാണ്.
എ ഹോമേജ് ടു ഫൈസ് അഹമ്മദ് ഫൈസ് എന്ന കവിതയിൽ മഹാനായ ഉറുദുകവിയുടെ സംഘർഷജീവിതം നാം വായിക്കുന്നു. അചഞ്ചലനായ മാർക്സിസ്റ്റ് ആയിരുന്നു ഫൈസ്, ലെനിനെ ഇരുപതാം നൂറ്റാണ്ടിന്റെ പ്രവാചകൻ എന്നാണ് അദ്ദേഹം വിളിച്ചത്. ഷാഹിദിന്റെ ഉപ്പ ഫൈസിന്റെ കവിതകൾ ഉർദുവിൽ മകനു പാരായണം ചെയ്തുകൊടുക്കുമായിരുന്നു.
ഉറുദു കാവ്യപാരമ്പര്യത്തിന്റെ ആത്മഹർഷത്തിൽ ഫൈസിനൊപ്പം ഗാലിബും ബീഗം അഖ്തറും നിറയുന്നു. മഹ്മൂദ് ദർവീശാണു മറ്റൊരു കവിസാന്നിധ്യം. The Veiled Suite : Collected Poems എന്ന പുസ്തകത്തിൽ അലിയുടെ ഗസലുകൾ അടക്കം പ്രധാന കവിതകളെല്ലാം സമാഹരിച്ചിട്ടുണ്ട്. 2001 ൽ 51 ാം വയസ്സിൽ ഷാഹിദ് അലി മസ്തിഷ്ക അർബുദം ബാധിച്ചു മരിച്ചു. ആ വർഷം യുഎസിലെ നാഷനൽ ബുക് അവാർഡ് ഇൻ പോയട്രിക്കു പരിഗണിക്കപ്പെട്ട കൃതികളുടെ അന്തിമ പട്ടികയിൽ ഷാഹിദിന്റെ കവിതകളും ഉണ്ടായിരുന്നു.
അമേരിക്കൻ തടവുകാരനെ സ്വാധീനിച്ചുവെന്നു കണ്ടതുകൊണ്ടു മാത്രമാണു ഷാഹിദ് അലിയെ പെട്ടെന്നു വായിക്കാൻ എനിക്കു പ്രേരണയായത്. ആ കവിതകളിൽ, തന്നെ സ്വാധീനിച്ച മറ്റു കവികളെയും ഷാഹിദ് അവതരിപ്പിക്കുന്നത് ആഹ്ലാദത്തോടെയാണു ഞാൻ വായിച്ചത്. മരണം വരെയും കവിതയുടെ ലോകത്തു ജീവിച്ച ആൾ, കവിതയിലൂടെത്തന്നെ താൻ ജീവിക്കുന്ന ലോകത്തോടു പ്രതികരിക്കുന്നത് ഞാൻ കണ്ടു. വായനക്കാരിൽ വൈകാരികമായി ഏറ്റവും അടുപ്പം ഉണ്ടാക്കാൻ ആ കവിതകൾക്കു കഴിയുന്നത് അതിലെ സത്യസന്ധത കൊണ്ടുകൂടിയാണ്. നിന്റെ പുഞ്ചിരിയുടെ തുമ്പിൽ ഞാൻ വേച്ചുനിന്നു. നിന്റെ വാക്കുകളിൽ പിടിച്ചു ഞാൻ ഇരുണ്ട പടികൾ കയറി എന്ന് ഷാഹിദ് എഴുതുന്നു.
ചിലപ്പോൾ കലയും കഥയുമായി ബന്ധപ്പെട്ടു വിചിത്രമായ ഭാവനകളും അപൂർണ സ്മരണകളും നമ്മുടെ ഉള്ളിൽ ബാക്കിയാകാറുണ്ട്. എനിക്ക് അദ്ഭുതം തോന്നാറുണ്ട്, ഇവ എങ്ങനെ വീണ്ടും വിചാരത്തിലേക്കു കയറിവരുന്നുവെന്ന്. ഒരാളുടെ ഏകാന്തതയും നൈരാശ്യവും പതിനെട്ടാം വയസ്സിൽ എങ്ങനെയാണോ അങ്ങനെതന്നെയാണ് നാൽപതാം വയസ്സിലും അനുഭവിക്കുക എന്നു ഞാൻ കരുതുന്നു. വർഷങ്ങളുടെയും മാസങ്ങളുടെയും വിഭജനം നിങ്ങൾ ഉണ്ടാക്കുന്നതല്ലേ, മനസ്സ് അത് അറിയുന്നുണ്ടോ? ശരീരം ജീർണിക്കുന്നതു പോലും മനസ്സ് അറിയുന്നില്ല. ഖദർഷർട്ടും വെള്ളമുണ്ടും ധരിച്ച ദേവസ്യ ഒരു ദിവസം ഒരു വലിയ സഞ്ചിയുമായി എന്റെയടുത്തു വന്നു. എന്റെ വീട്ടിലേക്കു കയറുന്ന പടികളിൽ ഇരുന്ന് സഞ്ചി തുറന്ന് കുറെ കടലാസുകെട്ടുകൾ എന്നെ എടുത്തുകാണിച്ചു. അയാൾ എഴുതിയ നോവലാണ്. വെള്ളക്കടലാസ്സിന്റെ ഒരു വശത്തു നീല മഷിയിൽ കുനുകുനെ എഴുതിയിരിക്കുന്നു. അത് അവിടെയുള്ള ഒരു ലെറ്റർ പ്രസിൽ അച്ചടിക്കാൻ കൊടുക്കുമെന്നു ദേവസ്യ പറഞ്ഞു. ദേവസ്യ ഞായറാഴ്ചകളിൽ എന്റെ അടുക്കൽ വരാറുണ്ട്. ഒരിക്കൽ എന്റെ അടുത്തിരുന്ന് സിഗരറ്റ് കൂട് പൊളിച്ച് അതിന്റെ ഉള്ളിൽ ഒരു റീഫിൽ കൊണ്ട് എന്തോ എഴുതുകയായിരുന്നു. പേന തരാം, ഞാൻ പറഞ്ഞു. വേണ്ട, എനിക്ക് റീഫിൽ ആണു സൗകര്യം, പേന പിടിച്ചാൽ കൈ വേദനിക്കും, ദേവസ്യ പറഞ്ഞു. ആ കടലാസുകൾ എന്നെ കാട്ടിയപ്പോൾ ഞാൻ ചോദിച്ചു, ഇതു മുഴുവൻ റീഫിൽ കൊണ്ട് എഴുതിയതാണോ. അതെയെന്നു ദേവസ്യ പറഞ്ഞു. ആ ലെറ്റർ പ്രസ് എന്റെ വീടിന് അടുത്തായിരുന്നു. അവിടെ പ്രിന്റിങ് നടക്കുമ്പോൾ ഞാൻ അവിടെ പോയിട്ടുണ്ട്. ഒരുതരം വല്ലാത്ത താളത്തിലാണു ലോഹാക്ഷരങ്ങൾ സെറ്റ് ചെയ്ത ചേസ് ബോർഡിലേക്ക് കടലാസ് വച്ച ഫീഡ് ബോർഡ് വന്നു മുട്ടുന്നത്. മഷിയുടെ കടുമണം ശ്വസിച്ച് അച്ചടി കണ്ടുകൊണ്ടു നിൽക്കുക രസമാണ്. ദേവസ്യയുടെ നോവൽ അതിൽ അച്ചടിച്ചോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ദേവസ്യ ആ കടലാസുകളുമായി വന്നപ്പോൾ ആ മുഖത്തെ പ്രകാശം എനിക്കു വലിയ ആവേശമാണു നൽകിയത്. എഴുതിയ കടലാസുകൾ പകരുന്ന നിർവൃതി എനിക്കു സങ്കൽപിക്കാനായി.
എഴുതുന്നവർക്കു പക്ഷേ അതുമായി മറഞ്ഞിരിക്കുക പ്രയാസകരമാണ്. പലതരം ബാധ്യതകൾക്കു നടുവിലും അവർ എവിടെയെങ്കിലും ഇരുന്ന് എഴുതിക്കൊണ്ടിരിക്കും. ചിലപ്പോൾ എഴുത്ത് എന്ന പ്രവൃത്തി ആത്മബോധത്തിന്റെയോ അഹന്തയുടെയോ പ്രകാശനമാകാം. ഫ്രാൻസ് കാഫ്ക ഒരിക്കൽ ഒരു നോവലെഴുതുകയായിരുന്നു. രണ്ടു സഹോദരന്മാരാണു കഥാപാത്രങ്ങൾ. ഒരാൾ അമേരിക്കയ്ക്കു പോകുന്നു. മറ്റേയാൾ യൂറോപ്പിലെ ഒരു ജയിലിൽ കിടക്കുന്നു. ആ ജയിലിലെ ഇടനാഴിയെക്കുറിച്ചാണ് കാഫ്ക എഴുതിക്കൊണ്ടിരുന്നത്. ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാഫ്കയും സഹോദരിമാരും കൂടി മുത്തച്ഛന്റെ വീട്ടിൽ പോയി. അവിടെ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടിയിട്ടുണ്ട്. വീട്ടിലെല്ലാവരും നോക്കിനിൽക്കെ കാഫ്ക അവിടെയിരുന്നാണ് എഴുതിയത്. അത് ഒരു പൊങ്ങച്ചത്തിന്റെ പേരിൽ ചെയ്തതാണെന്ന് കാഫ്ക ഡയറിയിൽ എഴുതുന്നു. മേശപ്പുറത്തു താനെഴുതിയ കടലാസ്സ് നിവർത്തിവച്ച്, പെൻസിൽ മേശപ്പുറത്തു തട്ടി എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ച്. നോക്കൂ, ഞാൻ എന്താണ് എഴുതിയത് എന്ന് വന്നു നോക്കൂ, എന്നെ അഭിനന്ദിക്കൂ എന്ന് പറയും പോലെയായിരുന്നു ആ പ്രവൃത്തി. ജയിലിന്റെ ഇടനാഴിയിലെ നിശബ്ദതയും തണുപ്പുമാണ് ഏതാനും വരികളിൽ ആ കടലാസിൽ വിവരിച്ചത്. തടവിലായിപ്പോയ സഹോദരനെപ്പറ്റി സഹാനുഭൂതി കലർന്ന ഒരു വാക്യം കൂടി എഴുതി. കാരണം അയാൾ നല്ല സഹോദരനായിരുന്നു.
ഒരു ചൊറിയൻ അമ്മാവൻ അന്നേരം അവിടേക്കു വന്ന് ആ കടലാസ് എടുത്തു അതിലേക്ക് ഒന്നു നോക്കി. എന്നിട്ട് കാഫ്കയ്ക്കു തന്നെ തിരിച്ചു കൊടുത്തു. കാഫ്കയോട് ഒന്നും പറഞ്ഞില്ല. കടലാസിൽ എന്താണ് എഴുതിയിരുന്നത് എന്നറിയാനുള്ള ആകാംക്ഷയോടെ അമ്മാവനെ നോക്കിയിരുന്ന മറ്റ് കുടുംബാംഗങ്ങളോട് അയാൾ പറഞ്ഞു,
“പതിവു സാധനം തന്നെ.”
ആ ഒരൊറ്റ വാക്യത്തിന്റെ അടിയേറ്റ് താൻ സമൂഹത്തിൽനിന്നു ബഹിഷ്കൃതനായി എന്നാണു കാഫ്ക എഴുതിയത്. അമ്മാവന്റെ വിധിയെഴുത്ത് എഴുത്തുകാരനു വലിയൊരു യാഥാർഥ്യമായാണ് അനുഭവപ്പെട്ടത്. -കുടുംബത്തിനുള്ളിൽ മാത്രമല്ല ലോകത്തിൽത്തന്നെയും നിസ്സംഗമായ ഇടങ്ങൾ ഉണ്ട് എന്ന യാഥാർഥ്യം.
ശരിക്കുള്ള ഏകാന്തതയിൽ, നിസ്സഹായതയിൽ, പരതിനോക്കുമ്പോഴാണ് ആരുമില്ല, സ്നേഹിതരോ ബന്ധുക്കളോ ആരും അടുത്തില്ലെന്ന് അറിയുന്നത്. എന്റെ ഒരു ബന്ധു മരണക്കിടക്കയിൽ ആയിരിക്കെ ഞാൻ കാണാൻ പോയി. എന്റെ ബാഗിൽ അന്നേരം രണ്ടുമൂന്നു പുസ്തകങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം കണ്ണുതുറന്ന് എന്റെ കൈ പിടിച്ചു. സംസാരിക്കാൻ ബുദ്ധിമുട്ടി. എന്റെ ബാഗിലേക്ക് പലവട്ടം നോക്കി. ഇതിൽ ഒന്നു രണ്ടു പുസ്തകങ്ങളാണ് എന്നു പറഞ്ഞു ഞാൻ തുറന്നുകാണിച്ചു. അദ്ദേഹം പുഞ്ചിരിക്കാൻ ശ്രമിച്ചു. എനിക്ക് കുറച്ചു മീൻകറിയും ചോറും തരുമോ എന്ന് കണ്ണീരോടെ എന്നോടു ചോദിച്ചു. ഞാൻ ഞെട്ടിപ്പോയി. പ്രകൃതിചികിത്സയുടെ തടവുകാരനായിരുന്ന അദ്ദേഹം ഇറച്ചിയോ മീനോ കഴിച്ചിട്ടു മാസങ്ങളായിരുന്നു. നിനക്ക് പോരുന്ന വഴിക്ക് ആരുമറിയാതെ വാങ്ങി കൊണ്ടുവരാമായിരുന്നു എന്ന് എന്നോടു പറഞ്ഞു.
കുറച്ചുദിവസം കഴിഞ്ഞപ്പോൾ എന്റെ ബന്ധു മരിച്ചുപോയി. ഉപ്പയ്ക്കു ചോറും മീൻകറിയും ഉണ്ടാക്കിക്കൊടുത്തിരുന്നുവെന്ന് ജനാസ നമസ്കാരം കഴിഞ്ഞിറങ്ങുമ്പോൾ മകൻ എന്നോടു പറഞ്ഞു.
Content Summary: Ezhuthumesha column, Thoughts on Agha Shahid Ali's poems