പിയറി ബയാർദിന്റെ ഒരു രസികൻ പുസ്തകമുണ്ട്–നിങ്ങൾ വായിക്കാത്ത പുസ്തകങ്ങളെക്കുറിച്ച് എങ്ങനെ സംസാരിക്കാം? (How to Talk About Books You Haven’t Read). കേട്ടുകേൾവി മാത്രമുള്ള പുസ്തകങ്ങളെക്കുറിച്ചു വാതോരാതെ സംസാരിക്കാനും പിടിക്കപ്പെടാതെയും പരുക്കേൽക്കാതെയും

പിയറി ബയാർദിന്റെ ഒരു രസികൻ പുസ്തകമുണ്ട്–നിങ്ങൾ വായിക്കാത്ത പുസ്തകങ്ങളെക്കുറിച്ച് എങ്ങനെ സംസാരിക്കാം? (How to Talk About Books You Haven’t Read). കേട്ടുകേൾവി മാത്രമുള്ള പുസ്തകങ്ങളെക്കുറിച്ചു വാതോരാതെ സംസാരിക്കാനും പിടിക്കപ്പെടാതെയും പരുക്കേൽക്കാതെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിയറി ബയാർദിന്റെ ഒരു രസികൻ പുസ്തകമുണ്ട്–നിങ്ങൾ വായിക്കാത്ത പുസ്തകങ്ങളെക്കുറിച്ച് എങ്ങനെ സംസാരിക്കാം? (How to Talk About Books You Haven’t Read). കേട്ടുകേൾവി മാത്രമുള്ള പുസ്തകങ്ങളെക്കുറിച്ചു വാതോരാതെ സംസാരിക്കാനും പിടിക്കപ്പെടാതെയും പരുക്കേൽക്കാതെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിയറി ബയാർദിന്റെ ഒരു രസികൻ പുസ്തകമുണ്ട്–നിങ്ങൾ വായിക്കാത്ത പുസ്തകങ്ങളെക്കുറിച്ച് എങ്ങനെ സംസാരിക്കാം? (How to Talk About Books You Haven’t Read). കേട്ടുകേൾവി മാത്രമുള്ള പുസ്തകങ്ങളെക്കുറിച്ചു വാതോരാതെ സംസാരിക്കാനും പിടിക്കപ്പെടാതെയും പരുക്കേൽക്കാതെയും രക്ഷപ്പെടാനുമുള്ള വഴികളെക്കുറിച്ചാണ് ബയാർദ് പറയുന്നത്. ‘വായിക്കാതിരിക്കാൻ ഒന്നിലേറെ വഴികളുണ്ട്, അതിലേറ്റവും യുക്തിസഹമായത് പുസ്തകം തുറക്കുകയേ ചെയ്യാതിരിക്കുക എന്നതാണ്’ എന്ന വരിയിലാണ് പുസ്തകം തുടങ്ങുന്നത്. ആ വഴികളിലെല്ലാം നടക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നവരാണ് നിരന്തര വായനക്കാരാകുന്നത്.

പൗരൻമാരെല്ലാം വായിച്ചുകൊള്ളണമെന്ന് ഇന്ത്യൻ ഭരണഘടനയിൽ ഒരിടത്തും പറഞ്ഞിട്ടില്ല. എങ്ങനെ വായിക്കാതിരിക്കാം എന്ന് ആലോചിക്കുമ്പോഴാണ് കുറ്റബോധത്തോടെ ഭഗത് സിങ്ങിനെ ഓർത്തുപോകുക. ബ്രിട്ടിഷുകാർ വധശിക്ഷ 11 മണിക്കൂർ നേരത്തെയാക്കിയതുകൊണ്ട് ലെനിന്റെ ജീവചരിത്രം വായിച്ചുപൂർത്തിയാക്കാൻ അദ്ദേഹത്തിനു കഴിയാതെ പോയി. ‘ഒരു അധ്യായം മുഴുമിക്കാനെങ്കിലും അനുവദിച്ചുകൂടേ?’ അദ്ദേഹം ജയിൽ അധികാരികളോട് ചോദിച്ചു. അവർക്ക് അതു സമ്മതമായിരുന്നില്ല. വായനയിലും വിപ്ലവകാരിയായിരുന്നു ഭഗത് സിങ്. തത്വചിന്തയും സാമ്പത്തികശാസ്ത്രവും രാഷ്ട്രീയവും നോവലും കയ്യിൽ കിട്ടിയതെന്തും വായിക്കുന്നയാൾ. കുൽദീപ് നയ്യാരെഴുതിയ ഭഗത് സിങ്ങിന്റെ ജീവചരിത്രത്തിൽ ഇക്കാര്യം പറയുന്നുണ്ട്.

ADVERTISEMENT

പന്തി രണ്ടുണ്ട് വായന

ഏറ്റവും പുതിയ പുസ്തകങ്ങൾക്കു പിന്നാലെപ്പോകാതെ നമുക്കുറപ്പുള്ള പുസ്തകങ്ങൾ വീണ്ടും വായിച്ചാൽ മതിയെന്നു ചിലപ്പോൾ തോന്നും. അപ്പോഴാകും ഓർഹൻ പാമുക്കോ പങ്കജ് മിശ്രയോ നസ്സിം നിക്കോളാസ് താലിബോ സി.ആർ. പരമേശ്വരനോ കാർലോ റോവെല്ലിയോ പുതിയ പുസ്തകവുമായി വരുന്നത്. പ്രിയപ്പെട്ട എഴുത്തുകാരെ എപ്പോഴാണെങ്കിലും വായിക്കാൻ ബാധ്യസ്ഥരാണല്ലോ. അതുപോലെ, അടിയന്തരത്വം ആവശ്യപ്പെടുന്ന പുസ്തകങ്ങളുണ്ട്. ക്രിസ് മില്ലർ എഴുതിയ ‘ചിപ് വാർ’ ഇപ്പോൾ വായിച്ചിരിക്കേണ്ട പുസ്തകമാണ്. നാളെ ആ പുസ്തകം നിശ്ചയമായും അപ്രസക്തമാകും. രണ്ടു പന്തികളിലിരുന്നു വേണം പുസ്തകങ്ങൾ ഉണ്ണാൻ. ഒന്ന് കാലാതീതം, ക്ലാസിക് എന്നൊക്കെപ്പറയുന്നവയുടെ പന്തി. സമകാലികതയോടു കൂടുതൽ ഉന്മുഖമാകാൻ സഹായിക്കുന്ന പുസ്തകങ്ങളുടേതാണ് രണ്ടാമത്തെ പന്തി. ചിലപ്പോൾ ചില പുസ്തകങ്ങൾ വായിക്കാനുള്ള അവസരങ്ങൾ കാലം തന്നെ വച്ചു നീട്ടും. ഖത്തർ ലോകകപ്പിൽ മെസ്സിക്കും അർജന്റീനയ്ക്കുമായി അകമഴിഞ്ഞു പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ അത് ‘ഏയ്ഞ്ചൽസ് വിത്ത് ഡേർട്ടി ഫെയ്സസ്’ എന്ന അർജന്റീനിയൻ ഫുട്ബോൾ ചരിത്രം വായിക്കാനുള്ള അവസരം കൂടിയായി. 

എന്തും കൊതിക്കുന്നു, ഒരു പുസ്തകമാകാൻ

ക്ലിയോപാട്രയുടെ മൂക്കിനെക്കുറിച്ചു മാത്രം വായിക്കാൻ ഇഷ്ടമുള്ളവരുണ്ടാകും; അതുപോലെ ഓഷോയെക്കുറിച്ചും ഓഷ്‌വിറ്റ്സിനെക്കുറിച്ചും മുഗൾ ചരിത്രത്തെക്കുറിച്ചും. കഠോപനിഷത്തു മാത്രം ആവർത്തിച്ചാവർത്തിച്ചു വായിക്കുന്നവരുണ്ട്. അതികായൻ വികെഎൻ അല്ലാതെ മറ്റാർക്കും പ്രവേശനമില്ലാത്ത വായനാമുറികളുണ്ട്. നോവൽ മാത്രം, ഓർമക്കുറിപ്പുകൾ മാത്രം, കവിത മാത്രം എന്നിങ്ങനെ പ്രവേശനം കർശനമാക്കിയ വായനക്കാരുണ്ട്. പക്ഷേ ചിലരുടെ ഇഷ്ടം പുസ്തകങ്ങളോടാണ്. അതിന്റെ പുറംചട്ട, ലിപികൾ, ബൈൻഡിങ്, താളുകളുടെ മണം, അലമാരകളിൽ അത് അടുക്കുന്നത്, അവധി ദിവസങ്ങളിൽ അഴിച്ചടുക്കുന്നത് (‘അൺപാക്കിങ് മൈ ലൈബ്രറി’ എന്ന പേരിൽ വാൾട്ടർ ബെന്യാമിന്റെയും ജെഫ് ഡയറിന്റെയും മനോഹരമായ പ്രബന്ധങ്ങളുണ്ട്) അങ്ങനെയങ്ങനെ.. ലോകത്തുള്ള എന്തും ഒരു പുസ്തകമായിത്തീരാനാണ് കൊതിക്കുന്നതെന്ന് ആരോ പറഞ്ഞിട്ടുണ്ട്!

ADVERTISEMENT

ബൊലാനോ, ഫെരാന്റെ… തരംഗലീലകൾ

വായനയിൽ ഇടയ്ക്കു ചില തരംഗങ്ങൾ സംഭവിക്കും, പ്രത്യേകിച്ചും ഫിക്ഷനിൽ. റോബർട്ടോ ബൊലാനോയുടെ പുസ്തകങ്ങൾ ഇംഗ്ലിഷിലേക്കു മൊഴിമാറിയെത്തിയ കാലത്ത് അതൊരു കൾട്ട് പോലെയായിരുന്നു. 2666, ദ് സാവിജ് ഡിറ്റക്ടീവ്സ്, നാസി ലിറ്ററേച്ചർ ഇൻ ദ് അമേരിക്കാസ്, ലാസ്റ്റ് ഈവനിങ്സ് ഓൺ എർത്ത് തുടങ്ങിയവയും ബിറ്റ്‌വീൻ പരെന്തെസിസ് എന്ന കുറിപ്പുകളുടെ സമാഹാരവും റൊമാന്റിക് ഡോഗ്സ് എന്ന കവിതാസമാഹാരവുമെല്ലാം നിഷ്ഠയോടെ വായിച്ചു. 2666 തന്നെ ആയിരത്തോളം പേജുണ്ട്. ബൊലാനോ കാലം ഒന്നടങ്ങിയപ്പോഴേക്കും ‘ഫെരാന്റെ ഫീവർ’ പടർന്നുപിടിച്ചു. ആരെന്ന് ആർക്കും എത്തുംപിടിയും കിട്ടാത്ത എലീനാ ഫെരാന്റെയുടെ നോവലുകൾ വലിയ ചർച്ചയായി. കാൾ ഓവ് ക്നോസ്ഗാഡിന്റെ ആത്മകഥാപരമായ നോവലുകളും ഇടയ്ക്ക് ഇരച്ചെത്തി. എല്ലാ തിരയേറ്റങ്ങളും അടങ്ങുമ്പോൾ തീരത്ത് വായനക്കാരൻ തനിച്ചാണ്! 

ജനിക്കാൻ അൽപം വൈകിപ്പോയതുകൊണ്ട് ഞങ്ങളുടെ തലമുറയ്ക്ക് ഓഷോ–ജിദ്ദു കൃഷ്ണമൂർത്തി–യതി–ഫ്രിജോഫ് കാപ്ര തുടങ്ങിയവരിൽ ആണ്ടുകിടക്കേണ്ടി വന്നില്ല. ചെങ്കിനാവിന്റെ ഇടിമുഴക്കം നനഞ്ഞ പടക്കമായിക്കഴിഞ്ഞിരുന്നതിനാൽ വിപ്ലവഫലിതം വായിച്ചും സമയം പാഴായില്ല (ബപ്പാദിത്യ പോൾ എഴുതിയ കനു സന്യാലിന്റെ ജീവചരിത്രം വായിച്ചാൽ സങ്കടം തോന്നും).

കയ്യിലെടുക്കാം കോടാലി

ADVERTISEMENT

വായിച്ചതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? പലതും വായിക്കാനേ കൊള്ളൂ, ജീവിതത്തിലേക്ക് എടുക്കാനാവില്ലെന്ന പരിമിതിയുണ്ട്. യോഗവാസിഷ്ഠവും (മുഗൾ രാജകുമാരനായിരുന്ന ദാരാ ഷിക്കോ മുതൽ വെഞ്ച്വർ ക്യാപിറ്റലിസ്റ്റായ നവാൽ രവികാന്തിനെ വരെ ആശ്വസിപ്പിച്ച പുസ്തകം) തിരുക്കുറളും മാർക്കസ് ഒറേലിയസ്, എപിക്റ്റെറ്റസ്, സെനേക്ക തുടങ്ങിയവരുടെ സ്റ്റോയിക് തത്വചിന്തയും തിക് നാറ്റ് ഹാൻ, ജോൺ കാബറ്റ് സിൻ തുടങ്ങിയവരുടെ ശ്രദ്ധാപൂർണതയുമെല്ലാം നമ്മെ അഗാധമായി സ്പർശിക്കും. അറ്റോമിക് ഹാബിറ്റ്സ്, ഡീപ് വർക്ക് തുടങ്ങിയ ആശയങ്ങൾ കേട്ടപാടേ ജീവിതത്തിലേക്കു പകർത്താൻ തോന്നും. എന്നാൽ അതത്ര എളുപ്പമുള്ള പരിപാടിയല്ല. ബോധോദയമുണ്ടായ സെൻഗുരുവിനോട് ‘ഇപ്പോൾ എന്തു തോന്നുന്നു?’ എന്നു ശിഷ്യൻ ചോദിച്ചപ്പോൾ ‘എന്നത്തെയും പോലെ ദുരിതം പിടിച്ചതായി തോന്നുന്നു’ എന്നായിരുന്നു മറുപടി. വായന ചിലപ്പോഴൊക്കെ മരുന്നും മന്ത്രവുമാകാം. ജീവിതത്തിന്റെ പെരുംപാത മുറിച്ചുകടക്കാനുള്ള സീബ്രാ ക്രോസിങ് ആകാം. എന്നാൽ ചെയ്യുന്ന എല്ലാറ്റിനും എന്തെങ്കിലും ലക്ഷ്യവും അർഥവും വേണമെന്നു വാശിപിടിക്കേണ്ട കാര്യമില്ല. ജീവിതം ഒരു ലീലയാണ്; വായനയും. ‘നമ്മുടെ മനസ്സിൽ ഉറങ്ങിക്കിടക്കുന്ന അലയാഴിയെ കൊത്തിത്തുറക്കാനുള്ള കോടാലിയാണ് പുസ്തക’മെന്നാണ് കാഫ്ക പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് ‘കോടാലി’ കയ്യിലെടുക്കുന്നതിൽ തെറ്റില്ല (ട്രോട്സ്കിയെ കൊല്ലാൻ സ്റ്റാലിൻ കൊടുത്തയച്ച കോടാലിയാകരുതെന്നു മാത്രം!).

സാൽമൺ മത്സ്യത്തിന്റെ മടക്കം

പുസ്തകപ്രേമത്തെക്കുറിച്ചുള്ള പുസ്തകമാണ് പ്രദീപ് സെബാസ്റ്റ്യന്റെ ‘ദ് ഗ്രോണിങ് ഷെൽഫ്’. പ്രിയപ്പെട്ട പുസ്തകങ്ങളുടെ ആദ്യപതിപ്പുകൾക്കായി പരക്കംപായുന്നവർ, പുസ്തകമോഷ്ടാക്കൾ, പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇവയെക്കുറിച്ചെല്ലാം എഴുതുന്ന കൂട്ടത്തിൽ പുനർവായനയെക്കുറിച്ച് പ്രദീപ് പറയുന്നു: ‘Rereading brings a rush of memory-not just of the book at hand or an evocation of a time and place but of being: happiness or heartbreak’. എത്ര സഞ്ചരിച്ചാലും തിരിച്ചെത്താവുന്ന ഇടങ്ങളാണ് പുസ്തകങ്ങൾ. പ്രായമേറുന്തോറും വായനക്കാരുടെ മനസ്സ് സാൽമൺ മത്സ്യങ്ങളെപ്പോലെ കാതങ്ങൾ പിന്നിലേക്ക് സഞ്ചരിച്ച് പ്രിയപ്പെട്ട പുസ്തകങ്ങളിലേക്കു മടങ്ങുന്നു. ഒരു വരി, ഒരു മുഹൂർത്തം, ഒരു കഥാപാത്രം, താളിന്റെ പ്രാക്തനഗന്ധം, മാർജിനാലിയയെന്ന അരികുകുറിപ്പുകൾ, അടിവരകൾ, ഉണങ്ങിയ ഒരില, സാനുരാഗം ഒരാൾ തന്ന ബുക്ക്മാർക്ക്, മുഷിഞ്ഞ നോട്ടുകൾ..എന്തൊക്കെയോ അവിടെ കാത്തിരിക്കുന്നു. വായനയുടെ സമയയന്ത്രമേറി നാം കാലത്തിൽ തിരിച്ചുപറക്കുന്നു.

English Summary:

World Book Day Special

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT