ADVERTISEMENT

പതിവ് പോലെ മകന്റെ വരവും കാത്ത് ശാരദാമ്മ ഇറയത്ത് വന്നു നിൽപ്പ് തുടങ്ങിയിട്ട് ഏറെ നേരം ആയി. ഇന്ന് മാത്രമല്ല. ഇപ്പോൾ എന്നുമുണ്ട് പാവത്തിന്റെ ഈ കാത്തു നിൽപ്പ്. അവർക്ക് ആണായും പെണ്ണായും ആകെ  ഉള്ളത് ഒറ്റ മകൻ ആയ വിഷ്ണു മാത്രമാണ്. സ്വന്തം അമ്മയുടെ മനസ് അറിയേണ്ടത് ആ മകൻ ആണ്. പക്ഷേ ഈ ഭൂമിയിൽ ഇന്ന് എല്ലാവരും തന്നെ സ്വാർഥതയോടെ സ്വന്തം സുഖവും സന്തോഷവും മാത്രം തേടി അലയുകയാണ്. പുതിയ തലമുറകൾ ഓരോന്നും ബന്ധങ്ങളിൽ നിന്നും ഒരുപാട് ദൂരേക്ക് നീങ്ങി പോകുകയാണ്.. എന്നും അമ്മയുടെ കൂടെ ഉണ്ടാകുമെന്നു വാ തോരാതെ പറഞ്ഞു നടന്ന ആ കുട്ടിയും ഇന്ന് ഒരുപാട് മാറി പോയി. കുറച്ചു നാളായി വിഷ്ണു ആകെ മാറി തുടങ്ങിയിരിക്കുന്നു. ഒന്നിലും തന്നെ ഒരു ശ്രദ്ധ കാണിക്കുന്നില്ല. ഓരോ സമയവും തോന്നിയ പോലെയാണ് ഓരോന്ന് ചെയ്യുന്നത്. വിഷ്ണു ഇന്ന് ജോലിക്ക് പോലും പോയിട്ടില്ല.

ബിടെക് കഴിഞ്ഞുവെങ്കിലും ഇത് വരെ വിഷ്ണുവിന് ഒരു ഭേദപ്പെട്ട ജോലി ആയിട്ടില്ല. തൽക്കാലം ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഒരു വർഷത്തേക്ക് ട്രെയിനി ആയി  കയറിയിട്ടുണ്ട്. ജോലി പരിചയം ആയാൽ ഉടനെ വേറെ ജോലിക്ക് അപേക്ഷ വയ്ക്കണം എന്ന് ആണ് പറഞ്ഞു കേട്ടത് അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ അവന് ഉണ്ടായിരുന്നു. വിഷ്ണുവിനെ ആർക്കും ഇഷ്ടം തോന്നുന്ന പ്രകൃതം ആണ്. അവന് ചുറ്റും ഉള്ള എല്ലാവരോടും തന്നെ ഒരുപാട് സ്നേഹം ആണ്. വിഷ്ണു വീട്ടിൽ നല്ലൊരു നായക്കുട്ടിയെ വളർത്തുന്നുണ്ട്. അവന്റെ സ്വരം കേട്ടാൽ അത് ഓടി എത്തും. ആ കാലിൽ മുട്ടി ഉരുമ്മി നിൽക്കും. കുറച്ചു നാൾ തൊട്ട് അവന്റെ ശ്രദ്ധ എല്ലാം മാറി തുടങ്ങി. ഇപ്പോൾ വിഷ്ണു അതിനെ ഒന്ന് നോക്കുന്നു പോലും ഇല്ല. ഇത്ര പെട്ടെന്ന് എങ്ങനെ മകൻ മാറി പോയെന്ന് അമ്മ അപ്പോൾ ചിന്തിക്കാറുണ്ട്.. 

ഏത് നേരവും അച്ഛനോടും, തന്നോടും കുറുമ്പ് കുത്തി നടന്നിരുന്ന കുട്ടി ഇപ്പോൾ എത്ര നേരം വേണമെങ്കിലും ആരോടും മിണ്ടാതെ സ്വന്തം മുറിയിൽ തന്നെ വാതിൽ അടച്ചു ഒറ്റ ഇരിപ്പ് തന്നെ. ഭക്ഷണം വേണ്ട, നല്ല വസ്ത്രം വേണ്ട. കൈയ്യിൽ കിട്ടിയത് എടുത്തുടുത്തു കൊണ്ട് തോന്നിയ പോലെ നടക്കുന്നു. ഇപ്പോൾ എന്തെങ്കിലും ചോദിച്ചാൽ ദേഷ്യം, അല്ലെങ്കിൽ മൗനം. പഴയ പോലെ അച്ഛനോട് മിണ്ടുന്നേയില്ല. ഒരു കുഞ്ഞിന് വേണ്ടി എത്ര നാൾ കാത്തിരുന്നു, പത്തു കൊല്ലം കഴിഞ്ഞു കിട്ടിയ നിധിയാണ് വിഷ്ണു. കുറെ കാത്തിരിപ്പ് കഴിഞ്ഞു കിട്ടിയത് കൊണ്ട് ഒരുപാട് ലാളിച്ചു വളർത്തി. അവന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുത്തു. ആ മകൻ ആണ് ഇപ്പോൾ ഇങ്ങനെ മാറി പോയത് എന്ന് ഓർക്കുമ്പോൾ ചങ്ക് വല്ലാതെ പിടയുന്നു.. 

അച്ഛന്റെ സങ്കടവും, അമ്മയുടെ ദയനീയതയും ഒന്നും ഇപ്പോൾ വിഷ്ണു അറിയുന്നില്ല. സ്വന്തം നായക്കുട്ടിയെയും അവൻ ഒഴിവാക്കി നടന്നു. അവൻ വേറെ ഒന്നും അറിയുന്നില്ല, അവൻ ഏതോ ഒരു ലോകത്തിൽ ആണ്. അവൻ പുതിയതായി കണ്ടു തുടങ്ങിയ മനോഹര ലോകം. ആ ലോകം എന്തിനേക്കാളും സുന്ദരം ആയി അവനു തോന്നി. ഓഫീസിലെ ശ്യാം ആണ് ഇപ്പോൾ അവന്റെ എല്ലാം. ആദ്യം ആ സന്തോഷം ശ്യാം പകർന്നു തന്നപ്പോൾ നിരസിച്ചുവെങ്കിലും പിന്നീട് വാ തോരാതെ അതിനെ പറ്റി പ്രശംസിച്ചുള്ള അവന്റെ സംസാരത്തിൽ ആണ് അതിനോട് ഒരു പ്രത്യേക ആകർഷണം വന്നത്.

ആദ്യം ആ ആകർഷണം ഒരു നേരമ്പോക്ക് ആയി തോന്നി. പിന്നീട് അത് ഒരു ലഹരി ആയി. ആ ലഹരിയിൽ വിഷ്ണു എല്ലാം മറന്നു. മുൻപിൽ ഇപ്പോൾ ലക്ഷ്യങ്ങൾ ഇല്ല. ബന്ധങ്ങൾ ഇല്ല. ഇപ്പോൾ ശ്യാം എന്ന സുഹൃത്ത് അവനു ദൈവം പോലെ ആണ്. വൈകുന്നേരം ആയാൽ എങ്ങനെയും അവൻ ശ്യാമിനെ തേടി പിടിക്കും. മയക്കു മരുന്ന് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ ഇത് എത്ര മാത്രം പ്രിയപ്പെട്ട വസ്തു ആണ് എന്ന് ഇപ്പോൾ ആണ് അറിയുന്നത്. അതിന്റെ രസം അറിഞ്ഞപ്പോൾ ഭൂമി പറുദീസ പോലെ സുന്ദരം ആയി തോന്നി.

അതാ, വിഷ്ണു ഗേറ്റിന്റെ മുൻപിൽ എത്തി. ബൈക്കിൽ നിന്നും മകൻ ഇറങ്ങുന്നത് കണ്ടപ്പോൾ അമ്മ ഗേറ്റ് തുറന്നു ഓടി മകന്റെ അടുത്തെത്തി. രണ്ട് പ്രാവശ്യം അവൻ തെന്നി താഴെ വീണു. അമ്മ മകനെ സൂക്ഷിച്ചു നോക്കി. മദ്യം തലയ്ക്കു പിടിച്ച പോലെ കുട്ടി നിന്ന് ആടുന്നു. ഇവിടെ വരെ മകൻ എങ്ങനെ ബൈക്കിൽ എത്തി എന്ന് അമ്മ ചിന്തിച്ചു. "മോനെ, അച്ഛൻ എത്ര നേരായി എന്റെ കുട്ടി വന്നോ വന്നോ എന്ന് ചോദിക്കുന്നു. നീ എന്താ മോനെ ഇങ്ങനെ വൈകുന്നത്. എന്താ എന്റെ കുട്ടിക്ക് ഈയിടെയായി സംഭവിക്കുന്നത്.. സമയം പോലും ഓർമ ഇല്ലാണ്ടായോ... രാത്രി പത്തു മണി ആയത് പോലും നീ അറിഞ്ഞില്ലെന്നുണ്ടോ .. ! അവർ മകനെയും കൊണ്ട് അകത്തേക്ക് നടന്നു. 

അമ്മയുടെ നിർത്താതെയുള്ള സംസാരം അവനു അരോചകം ആയി. തന്റെ സുഖങ്ങൾക്ക് എല്ലാം എതിരായി നിൽക്കുന്ന ഒരു സ്ത്രീ ആയി അവൻ ആ നിമിഷം അമ്മയെ കണ്ടു. "എത്ര തവണ പറഞ്ഞാലും ഈ തള്ള വാതിൽക്കൽ വന്നു നിൽക്കും. എന്നിട്ട് കണ്ടു കഴിയുമ്പോൾ ഉപദേശം തുടങ്ങും. മടുത്തു തുടങ്ങി, ഇങ്ങോട്ട് വരാതെ എങ്ങോട്ടെങ്കിലും പോയാലോ." അവന്റെ മനസ് അറിയാതെ അമ്മ വീണ്ടും ഉപദേശം തുടർന്നു. ആ ഒരു നിമിഷം കൊണ്ട് അവൻ ആകെ ഒരു ഭ്രാന്തന്റെ പോലെ ഉറഞ്ഞു തുള്ളി. പിന്നെ പെട്ടെന്ന് വന്ന  ദേഷ്യത്തിൽ ഒന്നും ചിന്തിക്കാതെ അവൻ അമ്മയെ ആഞ്ഞു തള്ളി. ഓർക്കാപ്പുറത്ത് ഉണ്ടായ തള്ളലിൽ അമ്മ ഗോവണിയുടെ പിടിയിൽ ചെന്നിടിച്ചു താഴെ വീണു. അത്ര ശക്തമായ ഒരു തള്ളലിൽ അവരുടെ ശിരസ്സ് പൊട്ടി ചോര ഒഴുകി. അമ്മയുടെ കരച്ചിൽ കേട്ട് അച്ഛൻ ഓടി ഹാളിൽ എത്തി. 

വിഷ്ണുവിന്റെ സമനില തെറ്റിയ പോലെ അച്ഛന് തോന്നി. അച്ഛൻ അമ്മയെ നോക്കി എന്ത് ചെയ്യണം എന്ന് അറിയാതെ അന്തം വിട്ട് നിന്നു. ഒരു നിമിഷം കഴിഞ്ഞു അദ്ദേഹം ഭാര്യയുടെ അരികിൽ എത്തി. ശാരദാമ്മയെ കുലുക്കി വിളിച്ചുവെങ്കിലും അവർ അനങ്ങുന്നില്ല. ഭാര്യയുടെ ശരീരം മടിയിൽ എടുത്തു വച്ചു അദ്ദേഹം പൊട്ടി കരഞ്ഞു. വിഷ്ണു അങ്കലാപ്പിൽ അച്ഛനെ നോക്കി. അച്ഛൻ അമ്മയെ എടുത്ത് മടിയിൽ വച്ചിരിക്കുകയാണ്. എന്ത് ചെയ്യും എന്നറിയാതെ ഉള്ള അച്ഛന്റെ ആ ഇരുപ്പും, ഭാവവും, കരച്ചിലും അവനെ ആകെ ഭയചകിതൻ ആക്കി. അവൻ വീടിന് ചുറ്റും ഓടി നടന്നു.. പിന്നെ ഓടി പോയി അപ്പുറത്തെ റോഡിൽ നിന്നും അയൽ വീട്ടിൽ നിന്നും ആരെയൊക്കെയോ വിളിച്ചു കൊണ്ട് വന്നു.

ആശുപത്രിയിൽ കൊണ്ട് പോകാൻ ആംബുലൻസ് വീട്ടു വാതിൽക്കൽ വന്നു നിന്നു. പക്ഷെ വീണ വീഴ്ചയിൽ തന്നെ ശാരദാമ്മ മരിച്ചു കഴിഞ്ഞിരുന്നു. ആളുകൾ അന്തം വിട്ടു ചുറ്റും നോക്കി. കാര്യം മനസിലാവാതെ അവർ എന്തൊക്കെയോ പറയാൻ തുടങ്ങി. ചിലർ ആ മുഖത്തേക്ക് തന്നെ തറച്ചു നോക്കി. വെറും ഒരു നിമിഷം മതി മനുഷ്യന്റെ ജീവിതം മരണം എന്ന അവസ്ഥ ആയി മാറാൻ എന്നത് എത്രയോ സത്യം. എന്തിനും ഏതിനും ഇനിയൊരു തേങ്ങലിന് ആ തൊണ്ടയിൽ സ്വരം ഉയരുകയില്ല. എല്ലാം അവസാനിച്ചു കഴിഞ്ഞു. അച്ഛൻ ഒന്നും മിണ്ടാതെ അമ്മയുടെ ശിരസും മടിയിൽ വച്ചു തറഞ്ഞിരിക്കുന്നു.. നായക്കുട്ടി ഒന്നും മനസിലാവാതെ അവനു ചുറ്റും വലം വയ്ക്കുന്നു.

തന്നെ കാത്ത് ഏത് ഇരുളിലും തന്റെ വരവ് നോക്കി നിൽക്കാൻ ഇനി അമ്മ ഇല്ല. അമ്മയില്ലെങ്കിൽ ഈ ലോകത്തിൽ വേറെ ആരുണ്ടായിട്ടെന്താ എന്ന് അവൻ അപ്പോൾ ചിന്തിച്ചു. എല്ലാം നഷ്ടപ്പെട്ട പോലെ വിഷ്ണു താഴേക്കിരുന്നു. കണ്ണുകളിൽ ഇരുട്ട് നിറഞ്ഞത് പോലെയും ബോധം നഷ്ടപ്പെടുന്നത് പോലെയും തോന്നിയ വിഷ്ണു മിഴികൾ ഇറുകെ പൂട്ടി. അമ്മയെ കൊന്ന മകൻ എന്ന ലേബലിൽ ആണ് ഇനി ബാക്കി ജീവിതം. അഴി എണ്ണുന്ന സമയം ഇനി വിദൂരമല്ല. ചെയ്ത തെറ്റിന് ഒരിക്കലും പ്രായശ്ചിത്തം ചെയ്യാൻ കഴിയില്ല. ചിന്തകൾ കാട് കയറി തുടങ്ങിയപ്പോൾ അവന്റെ കൈകൾ രണ്ടും പോക്കറ്റിൽ എന്തിനോ തിരയുന്നുണ്ടായിരുന്നു. വീണ്ടും എവിടെയോ നഷ്ടപ്പെട്ട ലഹരിയുടെ തിരച്ചിൽ അവനെ കൂടുതൽ ഭ്രാന്തനാക്കി...

English Summary:

Malayalam Short Story ' Ammayude Kathirippu ' Written by Smitha Stanley

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com