സിംഗിൾ ഷോട്ട് ഫൈറ്റ് ഡ്യൂപ്പില്ലാതെ ലാൽ സർ ചെയ്തെന്ന് പൃഥ്വി; ‘ക്രൂരനായ സംവിധായകൻ’ എന്നു വിളിച്ചതിന് കാരണമുണ്ടെന്ന് മോഹൻലാൽ

Mail This Article
‘ലൂസിഫർ’ പോലൊരു ബ്രഹ്മാണ്ഡ സിനിമയുടെ പ്രോജക്ടുമായി ഇതുവരെ ഒരു സിനിമ പോലും സംവിധാനം ചെയ്തിട്ടില്ലാത്ത ഒരാൾ സമീപിച്ചപ്പോൾ ഉടനടി സമ്മതിക്കാൻ മോഹൻലാൽ പ്രകടിപ്പിച്ച ആത്മവിശ്വാസം തന്നെ അദ്ഭുതപ്പെടുത്തിയെന്ന് പൃഥ്വിരാജ്.

മുരളി ഗോപിയും പൃഥ്വിരാജും ചേർന്ന് ഒരു മോശം സിനിമ ഒരിക്കലും നിർമിക്കില്ലെന്ന ബോധ്യമാണ് തന്റെ ആത്മവിശ്വാസത്തിന് കാരണമെന്ന് മോഹൻലാൽ വെളിപ്പെടുത്തി. ഈ ആത്മവിശ്വാസമായിരുന്നു തനിക്കുണ്ടായ വലിയ സമ്മർദ്ദമെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ‘ദ് ഹോളിവുഡ് റിപ്പോർട്ടറി’ന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജും മോഹൻലാലും മനസ്സു തുറന്നത്.
∙ ആക്‌ഷൻ എപ്പോഴും ഹരം
ആക്‌ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ തനിക്ക് വളരെ ഇഷ്ടമാണെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. ‘‘ആക്‌ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്താണ് ഞാൻ ഫിലിംമേക്കിങ് പഠിച്ചത്. ഒരു ആക്‌ഷൻ ഡയറക്ടറെ നിയോഗിക്കാൻ കഴിയാത്ത സിനിമകളിൽ ആക്‌ഷൻ സീക്വൻസ് ഞാൻ ചെയ്തിരുന്നു. എന്റെ സംവിധായകർ എന്റെ ഈ താൽപര്യം തിരിച്ചറിഞ്ഞപ്പോൾ എന്നെ പ്രോത്സാഹിപ്പിച്ചു. പേരെടുത്തു പറയുകയാണെങ്കിൽ സംവിധായകൻ പദ്മകുമാർ. അദ്ദേഹത്തിന്റെ ആദ്യകാല സിനിമയായിരുന്നു ‘വർഗം’. 2006ലാണ് അത് റിലീസ് ചെയ്തത്. ആ സിനിമയിലാണ് ഞാൻ ശരിക്കും ഒരു ആക്‌ഷൻ രംഗം സംവിധാനം ചെയ്തത്. അദ്ദേഹത്തിന് അത് വളരെയധികം ഇഷ്ടമായതുകൊണ്ട് അടുത്ത സിനിമയുടെ ക്ലൈമാക്സ് എന്നെക്കൊണ്ടു തന്നെ ചെയ്യിപ്പിച്ചു. ‘വാസ്തവം’ സിനിമയുടെ ക്ലൈമാക്സ് സീക്വൻസ് ഞാനാണ് ഷൂട്ട് ചെയ്തത്. പിന്നീടും പല സിനിമകളിലും ഞാൻ ആക്‌ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഞാൻ ആക്‌ഷൻ രംഗങ്ങളുടെ ഗ്രാമർ പഠിച്ചെടുത്തത്. ആക്‌ഷൻ രംഗങ്ങളിൽ ഒരുപാട് കട്ടുകൾ വരും. ആ എഡിറ്റുകൾ മനസ്സിൽ കണ്ടു വേണം അതു ഷൂട്ട് ചെയ്യാൻ. ആ സമയത്ത് ഫിലിമിലാണ് ഷൂട്ട് ചെയ്തിരുന്നത്. അത് ചെലവേറിയ പരിപാടിയാണ്. കൃത്യമായ ആസൂത്രണമില്ലാതെ ഷൂട്ട് ചെയ്താൽ ഫിലിം റോൾ നഷ്ടമാകും. അതെല്ലാം കണക്കുകൂട്ടിയാണ് ഷൂട്ട് ചെയ്യുക. അങ്ങനെയാണ് ഞാൻ ഇതിന്റെ സാങ്കേതികത്വം പഠിച്ചെടുത്തത്. അതുകൊണ്ടു തന്നെ എനിക്ക് ആക്‌ഷൻ ഷൂട്ട് ചെയ്യുന്നത് വളരെ ഇഷ്ടമാണ്. നിങ്ങൾ ആക്‌ഷൻ ഷൂട്ട് ചെയ്യാൻ ഇഷ്ടപ്പെടുകയും ക്യാമറയ്ക്കു മുൻപിൽ മോഹൻലാൽ എന്ന താരത്തെ ലഭിക്കുകയും ചെയ്താൽ പിന്നെ സംഭവിക്കുക എന്തായിരിക്കും എന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ. അദ്ദേഹവും ആക്‌ഷൻ ഏറെ ആസ്വദിക്കുന്ന ആളാണ്.’’
∙ സിംഗിൾ ഷോട്ട് എന്ന ചലഞ്ച്

‘എമ്പുരാനി’ലെ ആക്‌ഷൻ രംഗങ്ങളെക്കുറിച്ചും പൃഥ്വിരാജ് വാചാലനായി. ‘‘എമ്പുരാനിൽ ഡ്യൂപ്പിട്ട് ഒരു രംഗവും ചിത്രീകരിച്ചിട്ടില്ല. ഒറ്റ ഫേസ് റീപ്ലേസ്മെന്റ് ഷോട്ടും ഇല്ല. മോഹൻലാൽ തന്നെയാണ് എല്ലാ ആക്‌ഷനും ചെയ്തിരിക്കുന്നത്. ഒടിടിയിൽ വരുമ്പോൾ ഓരോ ഷോട്ടും പോസ് ചെയ്ത് നോക്കിക്കോളൂ. ദൈർഘ്യമുള്ള ആക്‌ഷൻ കൊറിയോഗ്രഫിയാണ് ചിത്രത്തിൽ ഞാനും ആക്‌ഷൻ കൊറിയോഗ്രഫർ സിൽവയും പരീക്ഷിച്ചിരിക്കുന്നത്. ഒരു ട്രാക്കിൽ അഞ്ചു ക്യാമറകൾ വച്ചാണ് ചില ആക്‌ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്തത്. സിംഗിൾ ഷോട്ടിൽ അത്രയും കാര്യങ്ങൾ ചെയ്യണമെങ്കിൽ കൃത്യമായി ഓരോ ആക്‌ഷനും മനഃപാഠമായിരിക്കണം. മോഹൻലാൽ അല്ലാതെ മറ്റൊരാൾക്ക് ഇതു സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ശാരീരിക ക്ഷമത ശരിക്കും വിസ്മയിപ്പിക്കും. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ പ്രായം കൂടി കണക്കിലെടുക്കുമ്പോൾ! കൂടാതെ ഗംഭീര ഓർമശക്തിയാണ് അദ്ദേഹത്തിന്.’’
∙ എമ്പുരാൻ ശരിക്കും ‘ചെറിയ’ സിനിമ

എമ്പുരാന്റെ ബജറ്റിനെക്കുറിച്ചുള്ള ചർച്ചകളോടും പൃഥ്വിരാജ് പ്രതികരിച്ചു. ‘‘എമ്പുരാൻ ബിഗ് സിനിമയാണെന്ന് എല്ലാവരും പറയുന്നു. എന്തായാലും എമ്പുരാൻ ഒരു ചെറിയ ബജറ്റിൽ ചെയ്ത സിനിമയാണെന്നു ഞാൻ പറയില്ല. എന്നാൽ, 150 കോടിയാണ് ബജറ്റ് എന്നത് സത്യമല്ല. നിങ്ങൾ ഈ സിനിമ സ്ക്രീനിൽ കാണുമ്പോൾ മനസ്സിൽ തോന്നുന്ന ബജറ്റാണ് ഈ സിനിമയുടെ ബജറ്റ്. ഇതിന്റെ യഥാർഥ ബജറ്റ് ഊഹിക്കാൻ ആർക്കും കഴിയില്ലെന്ന് നിർമാതാക്കളെ ഞാൻ ചലഞ്ച് ചെയ്തിട്ടുണ്ട്. കാരണം, അത്ര കുറവ് ബജറ്റിലാണ് ഞാൻ ഇതു ചെയ്തിരിക്കുന്നത്. മൂന്നാം ഭാഗം ചെയ്യുന്നുണ്ടെങ്കിൽ അത് ശരിക്കും ഒരു ബിഗ് ബജറ്റ് ചിത്രമാകും. മൂന്നാം ഭാഗം ഇതുവരെ ഷൂട്ട് ചെയ്തിട്ടില്ല. എമ്പുരാൻ വിജയിക്കുകയാണെങ്കിൽ മാത്രമെ മൂന്നാം ഭാഗത്തെക്കുറിച്ച് ചിന്തിക്കൂ,’’ പൃഥ്വിരാജ് വ്യക്തമാക്കി.
∙ ‘ക്രൂരനായ സംവിധായകൻ’ എന്നതിലെ വാസ്തവം

ഒരു അഭിമുഖത്തിൽ പൃഥ്വിരാജിനെ ‘ക്രൂരനായ സംവിധായകൻ’ എന്നു വിശേഷിപ്പിച്ചതിന് ചില കാരണങ്ങളുണ്ടെന്ന് മോഹൻലാൽ വ്യക്തമാക്കി. മോഹൻലാലിന്റെ വാക്കുകൾ: ‘‘ക്രൂരനായ സംവിധായകൻ എന്നു വിശേഷിപ്പിച്ചതിൽ ചില സത്യങ്ങളുണ്ട്. അദ്ദേഹത്തിന് ആവശ്യമുള്ളത് എന്നിൽ നിന്നെടുക്കാൻ അദ്ദേഹത്തിന് അറിയാം. ഡ്രാക്കുള രക്തം ഊറ്റിയെടുക്കുന്ന പോലെയാണ് അത്. അതുകൊണ്ടാണ് ഈ സിനിമ മനോഹരമായത്. സിനിമയെക്കുറിച്ച് പൃഥ്വിക്ക് സിനിമയെക്കുറിച്ചും അഭിനേതാക്കളെ കുറിച്ചും കൃത്യമായ കാഴ്ചപ്പാടുണ്ട്. ചില സംവിധായകർ ഒരു ഷോട്ട് എടുക്കുമ്പോൾ പെട്ടെന്ന് ഓക്കെ പറയും. പക്ഷേ, പൃഥ്വി അങ്ങനെയല്ല. അദ്ദേഹത്തിന്റെ ഇടപെടലിന് ഒരു മാജിക് ഉണ്ട്. അദ്ദേഹത്തിന് വേണ്ടത് അദ്ദേഹം നമ്മൾ പോലും അറിയാതെ എടുത്തിരിക്കും. അതു വലിയൊരു കാര്യമാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ വ്യത്യസ്തമാകുന്നത്. ഓരോ സിനിമ കഴിയുന്തോറും സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജിന്റെ ഗ്രാഫ് മുകളിലേക്കാണ്.’’
∙ സിനിമ എന്ന അനുഗ്രഹം
അഭിനയിക്കുമ്പോൾ സംഭവിക്കുന്ന മാജിക് ഒരു അനുഗ്രഹം പോലെ തന്നിലേക്ക് വരുന്നതാണെന്ന് മോഹൻലാൽ പറഞ്ഞു. ‘‘കഥാപാത്രങ്ങൾക്കു കൊടുക്കുന്ന ചില മാനറിസങ്ങൾ ഒരു അനുഗ്രഹം പോലെ എന്നിലേക്ക് വരുന്നതാണ്. ‘തന്മാത്ര’ എന്ന സിനിമയിൽ എന്റെ കഥാപാത്രം ഒരു അൽഷിമേഴ്സ് രോഗിയാണ്. അതിൽ ആ കഥാപാത്രം ഒരു പ്രത്യേക രീതിയിൽ ചിരിക്കുന്നുണ്ട്. സിനിമ റിലീസ് ആയപ്പോൾ ചില ഡോക്ടർമാർ എന്നോടു ചോദിച്ചു, ഞാൻ അത്തരം രോഗികളെ നിരീക്ഷിച്ചിരുന്നോ എന്ന്. ഞാൻ ഇല്ലെന്നു പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല. ഞാൻ നുണ പറയുകയാണെന്നായിരുന്നു അവർ പറഞ്ഞത്. പല സിനിമകളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. 92–ാം വയസ്സിലാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ് ഒരു സിനിമ സംവിധാനം ചെയ്തത്. ആന്റണി ഹോപ്കിൻസ് ഇപ്പോഴും അഭിനയിക്കുന്നു. അമിതാഭ് ബച്ചൻ സർ അഭിനയിക്കുന്നു. അങ്ങനെ ഒരുപാടു പേർ. ഇതൊരു മനോഹരമായ പ്രഫഷനാണ്. ആരോഗ്യമുള്ളിടത്തോളം കാലം സിനിമ ചെയ്യാം. എല്ലാം നിറുത്തിയാലോ എന്ന് ആലോചിച്ചു പോകുന്ന നിമിഷങ്ങൾ ഏതു കരിയറിലും ഉണ്ടാകാം. എന്റെ കരിയറിലും ഉണ്ടായിട്ടുണ്ട്. അതൊക്കെ ഇതിന്റെ ഭാഗമാണ്.’’