ADVERTISEMENT

‘മഴ, കട്ടൻ, ജോൺസൺ മാഷിന്റെ പാട്ട് ആഹാ അന്തസ്…’ മലയാളിയുടെ ഗൃഹാതുരത്വവുമായി നമ്മൾ ചേർത്തുവയ്ക്കുന്ന പേരാണ് ജോൺസന്റേത്. ആരെയും അനുകരിക്കാത്ത, ആർക്കും അനുകരിക്കാനാവാത്ത സംഗീതമായിരുന്നു അദ്ദേഹത്തിന്റേത്. ജോൺസൺ മാഷിന്റെ പാട്ടുകൾ ആഘോഷിക്കുമ്പോൾ തന്നെ എടുത്തു പറയേണ്ടതാണ് പശ്ചാത്തല സംഗീതത്തിലെ അദ്ദേഹത്തിന്റെ മികവും. മണിച്ചിത്രത്താഴ് റീ-റീലിസിനൊരുങ്ങുമ്പോൾ എം.ജി.രാധാകൃഷ്ണന്റെ പാട്ടുകൾക്കൊപ്പം തന്നെ ഓർമിക്കപ്പെടേണ്ടതാണ് ജോൺസന്റെ പശ്ചാത്തല സംഗീതവും. മണിച്ചിത്രത്താഴ് ഉൾപ്പടെ ജോൺസൺ അനശ്വരമാക്കിയ പശ്ചാത്തല സംഗീതങ്ങളിലൂടെ ഒരു യാത്ര. 

ടൈറ്റിൽ കാർഡിൽ സംഗീതസംവിധായകന്റെ പേരിന്റെ സ്ഥാനത്ത് ജോൺസന്റെ പേര് മാത്രം പ്രത്യക്ഷപ്പെട്ട ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയിൽ. ഒരു കലണ്ടർ വർഷം മാത്രം 74 പാട്ടുകൾ ചെയ്ത റെക്കോർഡും അദ്ദേഹത്തിനുണ്ട്. ശശികുമാർ, പത്മരാജൻ, ഭരതൻ, സത്യൻ അന്തിക്കാട്, കമൽ, മോഹൻ, സിബി മലയിൽ തുടങ്ങി മലയാളത്തിലെ മുൻനിര സംവിധായകരുടെയെല്ലാം പ്രിയപ്പെട്ട സംഗീതസംവിധായകനായിരുന്നു അദ്ദേഹം. ഒരു പാട്ട് ചെയ്യുന്നതിനേക്കാൾ ശ്രമകരമാണ് ഒരു സിനിമയുടെ റീ-റെക്കോർഡിങ് നിർവഹിക്കുന്നത്. നിശബ്ദതയ്ക്കും പോലും പശ്ചാത്തല സംഗീതത്തിൽ വലിയ മാനങ്ങളുണ്ട്. ജോൺസന്റെ പാട്ടുകൾക്കു കൂടുതൽ പ്രധാന്യം ലഭിച്ചിരുന്നതുകൊണ്ടാകം അദ്ദേഹത്തിന്റെ എവർഗ്രീൻ ബിജിഎമ്മുകൾക്ക് സമീപകാലം വരെ അത്ര പ്രധാന്യം ലഭിച്ചിരുന്നില്ല. എന്നാൽ ചില പുതുതലമുറ ബാൻഡുകളും മ്യൂസിഷ്യൻസും അദ്ദേഹത്തിന്റെ ബിജിഎമ്മുകൾ റീ-ക്രീയേറ്റ് ചെയ്ത് അവതരിപ്പിച്ചതോടെ ജോൺസന്റെ പശ്ചാത്തല സംഗീതം വീണ്ടും ചർച്ചയായി. നൂറ്റിയറുപതിലെറെ ചിത്രങ്ങൾക്ക് അദ്ദേഹം റീ-റെക്കോർഡിങ് നിർവഹിച്ചിട്ടുണ്ട്. ഇതിൽ ഇതര സംഗീതസംവിധായകർ പാട്ടുകൾക്ക് ഈണം നൽകിയ ചിത്രങ്ങളും ഉൾപ്പെടും. 

പത്മരാജനും ജോൺസണും ഒരു അപൂർവ രസതന്ത്രം….

പാട്ടിലാണെങ്കിലും പശ്ചാത്തല സംഗീതത്തിലായാലും പത്മരാജനും ജോൺസണും ഒരുമിക്കുമ്പോൾ അതിനൊരു വശ്യതയുണ്ട്. ‘ആടിവാ കാറ്റേ’, ‘പൊന്നുരുകും പൂക്കാലം’, ‘ആകാശമാകെ’, ‘പവിഴം പോൽ’, ‘ദേവാങ്കണങ്ങൾ’, ‘ദേവീ ആത്മരാഗം’, ‘പാലപ്പൂവേ’, തുടങ്ങി ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ഗാനങ്ങൾ പോലെ തന്നെ ഹൃദ്യമാണ് ജോൺസൺ-പത്മരാജൻ ടീമിന്റെ പശ്ചാത്തല സംഗീതങ്ങളും. 

തൂവാനതുമ്പികളിലെ ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയം ജോൺസന്റെ പശ്ചാത്തല സംഗീതമില്ലാതെ സങ്കൽപ്പിക്കുക അസാധ്യം. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമന്റെയും സോഫിയയുടെയും പ്രണയത്തിന്റെ ഉത്തമഗീതങ്ങൾക്കു പശ്ചാത്തലത്തിൽ അകമ്പടി തീർത്തിരിക്കുന്നതും സാക്ഷാൽ ജോൺസൺ തന്നെ. ഊട്ടിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ പത്മരാജൻ ചിത്രം കൂടെവിടെയിലും ജോൺസന്റെ മാന്ത്രിക സ്പർശം അനുഭവിച്ചറിയാം. ജയറാമിന്റെ അരങ്ങേറ്റ ചിത്രമായ അപരനിൽ പാട്ടുകളില്ല. ടൈറ്റിൽ കാർഡിൽ തുടങ്ങി ക്ലൈമാക്സ് വരെ നീളുന്ന അപരന്റെ നിഗൂഢതയും ഉദ്വേഗവും നിറയുന്ന തിരക്കഥയ്ക്കു പശ്ചാത്തല സംഗീതത്തിലൂടെ എലിവേറ്റ് ചെയ്യുന്നതും ജോൺസൺ തന്നെ. 

മോഹൻലാലും സിബി മലയിലും ജോൺസണും 

ജോൺസണും സിബിമലയിലും ഒരുമിച്ചത് ആറ് ചിത്രങ്ങളിൽ. ഇതിൽ നാലിലും നായകൻ മോഹൻലാലും. നാലും വിഷാദഛായയുള്ള ചിത്രങ്ങൾ. കണ്ണീർ പൂവിന്റെ, മധുരം ജീവാമൃതബിന്ദു, മന്ദാര ചെപ്പുണ്ടോ പോലെ മലയാളികളുടെ ഉള്ള് ഉലയ്ക്കുന്ന ഈണങ്ങൾ പിറവിയെടുത്തത് ഈ കൂട്ടുകെട്ടിലാണ്. ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങളുള്ള കിരീടം, ദശരഥം, സദയം, ചെങ്കോൽ തുടങ്ങിയ സിനിമകളിൽ പശ്ചാത്തല സംഗീതത്തിനു തിരക്കഥയോളം പ്രധാന്യമുണ്ട്. മോഹൻലാൽ തകർത്താടിയ നാലു സിനിമകളിലും ജോൺസന്റെ പശ്ചാത്തല സംഗീതം അദ്ദേഹത്തിന്റെ അഭിനയ മികവിനു നൽകിയ സ്പ്പോർട്ടിങ് റോൾ എടുത്തു പറയേണ്ടതാണ്. പാട്ടുകൾക്ക് ഈണമിടാത്ത ഭരതത്തിലും മായാ മയൂരത്തിലും റീ-റെക്കോർഡിങ് നിർവ്വഹിച്ചത് ജോൺസണാണ്. 

പ്രിയദർശന്റെ ലവ്  ബിജിഎമ്മുകൾ 

പ്രിയദർശന്റെ ‘ചിത്രം’ സിനിമയുടെ സംഗീതസംവിധായകൻ കണ്ണൂർ രാജനും ‘വന്ദനം’ സിനിമയുടെ സംഗീതസംവിധായകൻ ഔസേപ്പച്ചനും ‘താളവട്ടം’ സിനിമയുടെ സംഗീതസംവിധായകർ രഘുകുമാറും രാജാമണിയുമാണ്. ഈ സിനിമകളിലെ പാട്ടുകളെല്ലാം സൂപ്പർ ഡുപ്പർ ഹിറ്റുകളും. എന്നാൽ ഈ സിനിമകളിലെ പാട്ടുകൾക്കൊപ്പം മലയാളി ഹൃദയത്തോടു ചേർത്തുവയ്ക്കുന്ന പശ്ചാത്തല സംഗീതത്തിനു പിന്നണിയിൽ ജോൺസനായിരുന്നു. വന്ദനത്തിലെയും താളവട്ടത്തിലെയും ചിത്രത്തിലെയും പശ്ചാത്തല സംഗീതത്തിൽ വരുന്ന ഹമ്മിങുകൾ ആർക്കാണ് മറക്കാൻ കഴിയുക. എല്ലാം മനസ്സിനെ കൊത്തിവലിക്കുന്ന വേട്ടയാടുന്ന ഈണങ്ങൾ. ഇവിടെയും മോഹൻലാലിന്റെ ഇമോഷനൽ സീനുകൾക്കു ജോൺസന്റെ സ്കോർ നൽകുന്ന പിന്തുണ പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. 

ഭരതന്റെ പ്രിയപ്പെട്ട ജോൺസൺ 

സത്യൻ അന്തിക്കാടിനു വേണ്ടിയാണ് ജോൺസൺ ഏറ്റവും കൂടുതൽ സിനിമകൾ വർക്ക് ചെയ്തിട്ടുള്ളത്. അത് കഴിഞ്ഞാൽ അദ്ദേഹം ഏറ്റവും കൂടുതൽ സിനിമകളിൽ ഒന്നിച്ചു പ്രവർത്തിച്ചിട്ടുള്ള സംവിധായകൻ ഭരതനാണ്. ഔസേപ്പച്ചനൊപ്പം ഭരതന്റെ ആരവം എന്ന സിനിമയ്ക്കു പശ്ചാത്തല സംഗീതം നിർവഹിച്ചാണ് ജോൺസന്റെ അരങ്ങേറ്റം തന്നെ. മലയാള സിനിമയിലെ ബഹുമുഖ പ്രതിഭകളിൽ ഒരാളായിരുന്നു ഭരതൻ. കലാസംവിധാനം, പരസ്യകല, ചിത്രസംയോജനം, ഗാനരചന തുടങ്ങി അദ്ദേഹം കൈവയ്ക്കാത്ത മേഖലകൾ സിനിമയിൽ വിരളമാണ്. സംഗീതത്തെക്കുറിച്ചും രാഗങ്ങളെക്കുറിച്ചും ജ്ഞാനമുണ്ടായിരുന്ന അദ്ദേഹം നാല് സിനിമകൾക്കു സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. ചാട്ട, പാർവതി, പാളങ്ങൾ, ഓർമയ്ക്കായ്, കാറ്റത്തെ കിളിക്കൂട്, എന്റെ ഉപാസന, ഒഴിവുകാലം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മാളൂട്ടി, ചമയം, ചുരം, തുടങ്ങി പത്തിലധികം ഭരതൻ സിനിമകളിലെ പാട്ടുകൾക്കു ഈണം നൽകിയത് ജോൺസനാണ്. 

തകര, ചാമരം, താഴ്.വാരം, അമരം, കേളി, വെങ്കലം എന്നീ ഭരതൻ സിനിമകളിൽ പശ്ചാത്തല സംഗീതം തീർത്തത് ജോൺസനായിരുന്നു. ഇതിൽ താഴ്.വാരം മലയാളത്തിലെ തന്നെ ഏറ്റവും വിലകുറച്ചുമതിക്കപ്പെടുന്ന പശ്ചാത്തല സംഗീതങ്ങളിലൊന്നാണ്. തുടക്കം മുതൽ ഒടുക്കം വരെ സംഘർഷഭരിതമാണ് സിനിമയുടെ പ്ലോട്ട്. അത്തരമൊരു ഫീൽ പ്രേക്ഷകരിലേക്ക് കൂടി അനുഭവപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ജോൺസൺ നിർവഹിച്ചിരിക്കുന്നത്. 

മണിച്ചിത്രത്താഴും മാനത്തെവെള്ളിത്തേരും 

 

നോക്കെത്താ ദൂരത്ത് കണ്ണും നട്ടും 

തന്റെ കരിയറിൽ ഉടനീളം വ്യത്യസ്ത സംഗീതസംവിധായകരെ പരീക്ഷിച്ചിട്ടുള്ള സംവിധായകനാണ് ഫാസിൽ. മാനത്തെ വെള്ളിത്തേര് എന്ന സിനിമയിൽ മാത്രമാണ് ജോൺസൺ അദ്ദേഹത്തിന്റെ പാട്ടുകൾക്ക് ഈണം നൽകിയിട്ടുള്ളത്. പാട്ട് ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുവെന്ന പ്രേത്യകത ഈ ചിത്രത്തിനുണ്ട്. ജോൺസന് ഏറെ പരീക്ഷണങ്ങൾ നടത്താൻ ആഗ്രഹമുണ്ടായിരുന്നതും അവസരങ്ങൾ ലഭിക്കാതെ ഇരുന്നതുമായ മേഖലങ്ങളിലൊന്നാണ് പശ്ചാത്യ സംഗീതം. മാനത്തെ വെള്ളിത്തേരിൽ അദ്ദേഹത്തിന്റെ വെസ്റ്റേൺ ഫ്യൂഷൻ ഗാനങ്ങളാൽ സമ്പന്നമാണ്. അദ്ദേഹത്തിന്റെ മകളും ഗായികമായിരുന്ന ഷാൻ ജോൺസന്റെ പ്രിയപ്പെട്ട സിനിമയും ഇത് തന്നെയായിരുന്നു. പാട്ടിനേക്കാൾ ഫാസിൽ ജോൺസന്റെ സേവനം കൂടുതൽ പ്രയോജനപ്പെടുത്തിയത് പശ്ചാത്തല സംഗീതത്തിലാണ്. നോക്കാത്ത ദൂരത്തു കണ്ണും നട്ട് സിനിമയുടെ പാട്ടുകൾക്ക് ഈണം നൽകിയത് ജെറി അമൽദേവാണ്. പശ്ചാത്തല സംഗീതത്തിലൂടെ സിനിമയെ എലിവേറ്റ് ചെയ്താകാട്ടെ ജോൺസനും. 

മണിച്ചിത്രത്താഴ് മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നാണ്. മലയാളികൾക്കു പരിചിതമല്ലാത്ത മണിച്ചിത്രത്താഴിന്റെ പ്ലോട്ടിനെ അത്രയും സ്വാഭാവികമായി അനുഭവപ്പെടുത്തിയത് ജോൺസന്റെ റീ-റെക്കോർഡിങ് കൂടിയാണ്. നാഗവല്ലി മലയാളത്തിന്റെ കൾട്ടായി മാറിയിട്ടുണ്ടെങ്കിൽ അതിൽ ജോൺസൺ ചിത്രത്തിന്റെ സംഗീത സംവിധായകൻ എം.ജി.രാധാകൃഷ്ണനൊപ്പം വഹിച്ച പങ്ക് ചെറുതല്ല എന്ന് പറയേണ്ടി വരും. പ്രണയം മാത്രമല്ല ഹൊറർ ബിജിഎമ്മുകളും തനിക്ക് വഴങ്ങുമെന്നു ജോൺസൺ തെളിയിച്ച ചിത്രം കൂടിയായിരുന്നു ഇത്. പ്രേക്ഷകരെ ഒരേ സമയം ഭയപ്പെടുത്തുകയും പിടിച്ചിരുത്തുകയും ചെയ്യുന്ന വിസ്മയിപ്പിക്കുന്ന ബിജിഎം. നാഗവല്ലിയെന്ന തമിഴ് നർത്തകിയെ പ്രേക്ഷകരുടെ ഉള്ളിലേക്ക് ആവാഹിക്കുന്ന മാന്ത്രികത. തെക്കിനി ഉൾപ്പടെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇഴചേരുന്ന ചിത്രത്തിന്റെ പല പ്ലോട്ടുകളും സ്വാഭാവികതയോടു വിളക്കി ചേർക്കുന്ന മാജിക്. വിശേഷണങ്ങൾ പോരാതെ വരും ജോൺസന്റെ ഈ മാസ്റ്റർ പ്രോജക്റ്റിനെക്കുറിച്ച് എഴുതാൻ. മൂന്നു പതിറ്റാണ്ടുകൾക്കു ശേഷവും പുതുമ നഷ്ടപ്പെടാത്ത മ്യൂസിക്കൽ മാജിക്കാണ് മണിച്ചിത്രത്താഴിന്റെ പശ്ചാത്തല സംഗീതം. 

ജോൺസൺ വിസ്മയം തീർത്ത പശ്ചാത്തല സംഗീതങ്ങൾ ഇനിയും ഏറെയുണ്ട്. അവയെല്ലാം തിയറ്ററിൽ ആസ്വദിക്കുക എന്നത് ഏറെക്കുറെ അസാധ്യവും. മണിച്ചിത്രത്താഴ് 4-കെ-ഡോൾബി അറ്റ്മോസ് ദൃശ്യ-ശ്രവ്യ മികവോടെ തിയറ്ററിൽ എത്തുമ്പോൾ ജോൺസന്റെ മാസ്റ്റർ കംപോസിഷൻ മികവ് ഒരിക്കൽക്കൂടി തിയറ്ററിൽ അനുഭവിച്ചറിയാനുള്ള അസുലഭ അവസരം കൂടിയാണ് പ്രേക്ഷകരെ തേടിയെത്തുന്നത്. അത് പാഴാക്കരുത്. ജോൺസൺ എന്ന മാസ്റ്റർ മ്യൂസിഷ്യനുള്ള സമർപ്പണം കൂടിയായി മാറട്ടെ ചിത്രത്തിന്റെ റീ-റീലിസ്.

English Summary:

Remembering Johnson master and Manichitrathazhu movie songs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com