Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമകളിലെ ഓശാന പാട്ടുകൾ

easter-jesus

ഓശാനാ ... ദാവീദിൻ സുതന്

ഓശാന ... ഓശാന... ഓശാന...

ഇത് മലയാള സിനിമയിലെ ആദ്യത്തെ ഓശാന പാട്ട്... ബൈബിളിനെ അടിസ്ഥാനപ്പെടുത്തി മലയാളത്തിലുണ്ടായ ആദ്യ സിനിമയിൽ നിന്നുള്ള ഗാനം. ചലച്ചിത്ര നടൻ ജോസ് പ്രകാശ് പാടിയ ചലച്ചിത്ര ഗാനം ... ഈ ഗാനത്തിൻറെ പ്രതേകതകൾ അനവധിയാണ്.

ഹോശാന എന്ന എബ്രായ പദമാണ് കാലപ്പഴക്കത്തിൽ മലയാളത്തിൽ ഓശാന പെരുന്നാളായത്. “രക്ഷിക്കാൻ ഞാൻ അപേക്ഷിക്കുന്നു”, എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഓശാനപ്പെരുന്നാൾ ഒരു  ഓർമ്മപുതുക്കലാണ്.... പീഡാനുഭവത്തിനു മുമ്പ് ക്രിസ്തു യെരൂശലേമിലേക്കു നടത്തിയ ആഘോഷപൂര്ണമായ യാത്രയുടെ  ആണ്ടുതോറുമുള്ള ഓർമ്മപുതുക്കൽ. തിരുപ്പിറവിയുടെ സാക്ഷാത്കാരം. ക്രിസ്തു താൻ രാജാവെന്നു പ്രഖ്യാപിക്കുന്ന ചരിത്ര മുഹൂർത്തം.

യെരീഹോ പട്ടണത്തിൽനിന്ന് കഴുതപ്പുറത്തായിരുന്നു മനുഷ്യപുത്രന്റെ രാജകീയ യാത്ര. “യെരുശലേം പുത്രിയേ, നിന്റെ രാജാവ് പെൺകഴുതപ്പുറത്തു നിൻറെ അടുത്തു വരുന്നു’ എന്ന പഴയ നിയമത്തിലെ സഖറിയാ ദീർഘദർശിയുടെ പ്രവചനമാണ് ഇവിടെ നിവർത്തിയായത്.

പുരുഷാരം വസ്ത്രങ്ങൾ വിരിച്ചു അവനു വഴിയൊരുക്കി. ഒലിവില കൊമ്പുകളും ഈന്തപ്പന കുരുത്തോലകളും വീശി അവർ അവനെ വരവേറ്റു. ജനത്തിന്റെ മൂപ്പന്മാരും പ്രമാണിമാരും മിണ്ടാതിരുന്നപ്പോൾ മുലകുടിക്കുന്ന പൈതങ്ങളും ശിശുക്കളും രാജാവിന്റെ വരവ് ആഘോഷിച്ചു. "ദാവീദ്പുത്രന് ഓശാന. കർത്താവിൻറെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ", എന്നവർ ആർത്തുവിളിച്ചു. കുഞ്ഞുങ്ങൾ കീർത്തനം പാടിയില്ലെങ്കിൽ കല്ലുകൾ അവനെ സ്തുതിച്ചേനേ എന്ന് ഒന്നാം സുവിശേഷകാരൻ. ദേവാലയത്തിലെത്തിയ ക്രിസ്തു തന്റെ പ്രാർത്ഥനാലയത്തെ കള്ളന്മാരുടെ ഗുഹ ആക്കിയവരെ ആട്ടി പുറത്താക്കി.

ഇത്  ഓശാനയെക്കുറിച്ചു സുവിശേഷങ്ങളിലെല്ലാം സമാനതയോടെ ആവർത്തിച്ചിട്ടുള്ള വിവരണത്തിന്റെ ആകെത്തുക. ചലച്ചിത്രങ്ങളിലെ ഓശാനപ്പാട്ടുകളിൽ അലയടിക്കുന്നതും ഇതേ ചിത്രങ്ങൾതന്നെ.

1960കൾ മുതലുള്ള രണ്ടു പതിറ്റാണ്ടുകൾക്കിടെയായിരുന്നു ക്രൈസ്തവ ജീവിതവും ഓശാന പോലെയുള്ള ആചാരങ്ങളും ചലച്ചിത്രങ്ങളുടെയും അവയിലെ ഗാനങ്ങളുടെയും ഭാഗമായത്. സ്നാപക യോഹന്നാൻ(1963), ജീസസ്(1973), പ്രിയമുള്ള സോഫിയ(1975), മിശിഹാചരിത്രം(1976), ദേവൻ യേശുദേവൻ(1983) തുടങ്ങിയ സിനിമകളുടെ ഭാഗമായി ഓശാനയെക്കുറിച്ചു അഞ്ചു ഗാനങ്ങളാണ്‌ ഇക്കാലത്ത്  ഉണ്ടായത്.

ഈസ്റ്ററിനോടനുബന്ധിച്ചു 1963 മാർച്ച് 31 നാണു സ്നാപക യോഹന്നാൻ എന്ന ചലച്ചിത്രം പുറത്തു വന്നത്. വൻ സാമ്പത്തിക വിജയമായിരുന്നു നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി സുബ്രമണ്യം നിർമ്മിച്ച ആ ചിത്രം. ഈ വിജയത്തിന് പിന്നിൽ തിരുനായനാർ കുറിച്ചി മാധവൻ നായർ രചനയും ബ്രദർ ലക്ഷ്മണൻ സംഗീതവും പകർന്ന ഗാനങ്ങളും ഒരു ഘടകം ആയിരുന്നു.  ചിത്രത്തിലെ ഏറ്റവും ജനപ്രിയ ഗാനങ്ങളിൽ ഒന്നായിരുന്നു കമുകറ പുരുഷോത്തമനും ജോസ് പ്രകാശും എ പി കോമളയും സി എസ് രാധാദേവിയും ചേർന്ന് പാടിയ ഈ ഗാനം.

ഓശാനാ ഓശാനാ

ദാവീദിന്‍ സുതനേ ഓശാനാ ഓശാനാ

ദാവീദിന്‍ സുതനേ

ഓശാന ഓശാന ഓശാനാ ആ.........

ക്രൈസ്തവരുടെ ഹോശാന ശുശ്രൂഷകളിൽ ഉപയോഗിച്ചിരുന്ന ഈണം തന്നെ ഈ ഗാനത്തിനും തെരഞ്ഞെടുക്കുകയാണ്‌ സംഗീത സംവിധായകൻ ചെയ്തതത്. അതാണ് ഈ ഗാനത്തെ ഇന്നും ജനപ്രിയമാക്കുന്നത്. പല്ലവി കഴിഞ്ഞാൽ പിന്നെ സ്തുതിപ്പും യാചനകളും ഒന്നൊന്നായി കടന്നു വരുന്നു.

പരിശുദ്ധൻ പരിശുദ്ധൻ പരമശക്തൻ

നിരന്തരം തിരുനാമം മുഴങ്ങിടുന്നു

കർത്താവിന്‍ നാമത്തിൽ വന്നവനേ

അത്യുന്നതങ്ങളില്‍ ഓശാന

ഓശാനാ ദാവീദിന്‍ സുതനേ

ഓശാന ഓശാന ഓശാനാ ...

 

മലരും തളിരും മലർനിരയും

മണ്ണും വിണ്ണും നിറഞ്ഞവനേ

മാനവമാനസ മാലകറ്റാന്‍

മനുജനായ് മഹിതത്തില്‍ പിറന്നവനേ

ഓശാനാ ദാവീദിന്‍ സുതനേ

ഓശാന ഓശാന ഓശാനാ ...

 

അവനിയില്‍ മനുജർക്കു മന്നവനായ്

അഖിലമാം പ്രപഞ്ചത്തിലുന്നതനായ്

അവശർക്കുമഗതിക്കുമാശ്രയമായ്

നലമതില്‍ മരുവുന്ന പരം‌പൊരുളേ

ഓശാനാ ദാവീദിൻ സുതനേ

ഓശാന ഓശാന ഓശാനാ ...

പരിശുദ്ധനും പരമശക്തനും ആയി പിതാവിൻ നാമത്തിൽ വന്ന, മാനവരാശിയുടെ പാപങ്ങളകറ്റാൻ മനുഷ്യനായി പിറവിയെടുത്ത, അവശർക്കും അഗതികൾക്കും ആശ്രയമായ ദാവീദ് സുതന് ഓശാന പാടിക്കൊണ്ടാണ് ഗാനം അവസാനിക്കുന്നത്.  

1973 ഡിസംബർ 22 നു പുറത്തുവന്ന യൂണിവേഴ്സൽ പിക്ചേഴ്സ്സിന്റെ  ജീസസ് എന്ന ചിത്രത്തിലേതാണ് അഗസ്റ്റിൻ വഞ്ചിമല രചിച്ചു ആലപ്പി രംഗനാഥ്‌ സംഗീതം പകർന്ന ഈ ഗാനം. കെ പി ബ്രഹ്മാനന്ദൻ, പി ജയചന്ദ്രൻ, പി ലീല എന്നിവർ ചേർന്നാണ് ചടുലമായ ഈണംകൊണ്ട് ഏറെ ജനപ്രിയമായ ഈ ഗാനം പാടിയത്.

ഹോശാനാ.... ഹോശാനാ...

കർത്താവിന്നോശാനാ....

ഹോശാനാ ഹോശാനാ ഹോശാനാ

ഹോശാനാ ഹോശാന കർത്താവിന്നോശാനാ

മിശിഹാ കർത്താവിന്നോശാനാ

ഹോശാനാ ഹോശാനാ ഹോശാനാ

ക്രിസ്തുദേവന്‍റെ ജീവിതത്തിലെ ചില പ്രധാന സംഭവങ്ങളെയാണ് ഗാനരചയിതാവായ അഗസ്റ്റിൻ വഞ്ചിമല ഇവിടെ വാങ്മയങ്ങളാക്കിയത്.

പരിശുദ്ധന്‍ പരിശുദ്ധനോശാനാ

പരമശക്തന്‍ പരന്നോശാനാ

അഞ്ചപ്പംകൊണ്ടങ്ങയ്യായിരങ്ങളെ

സംതൃപ്തനാക്കിയ ദേവനോശാനാ

ദാവീദിന്‍ പുത്രനെ ഹോശാനാ

രാജാധിരാജന്നോശാനാ

തുടർന്നു വിശ്വാസികളുടെ പ്രാർഥനകൾ... യാചനകൾ... കാനായിലെ കല്യാണ വിരുന്നിൽ വെള്ളം വീഞ്ഞാക്കിയ പാവനരൂപന് ഓശാന പാടിയാണ് ഗാനം അവസാനിക്കുന്നത്.

നല്ലയിടയാ നീ ഞങ്ങളെ നേർവഴിക്കെന്നും നയിച്ചിടേണം

നന്മകള്‍ വാരിവിതറി നീ ഞങ്ങളെ

നല്ലവരാക്കീടേണം - ഞങ്ങളെ

നല്ലവരാക്കീടേണം

 

കാനായില്‍ വെള്ളത്തെ വീഞ്ഞാക്കിയോനേ

രോഗികൾക്കാശ്വാസമേകിയോനെ

പാവനരൂപന്‍ പരമോന്നതൻ അങ്ങേക്കോശാന പാടാമോശാനാ

 

ഹോശാനാ ഹോശാന കർത്താവിന്നോശാനാ(2)

മിശിഹാ കർത്താവിന്നോശാനാ

ഹോശാനാ ഹോശാനാ ഹോശാനാ

കർത്താവിന്നോശാനാ...

മിശിഹാ കർത്താവിന്നോശാനാ

ആകർഷകമായ ഗാനചിത്രീകരണത്തോടൊപ്പം പി ലീലയുടെ ഭക്തിസാന്ദ്രമായ ശബ്ദവും ആരെയും ആകർഷിക്കും. വെറോണിക്കയായി ഈ ഗാനരംഗത്തെത്തിയത് മലയാളികളുടെ പ്രിയനടി ജയഭാരതി ആയിരുന്നു. "മിശിഹാ കർത്താവിന്നോശാനാ" എന്ന കോറസ് പാടിയത് മലയാളത്തിൻറെ എന്നത്തേയും പ്രിയപ്പെട്ട സംഗീത സംവിധായകനായി മാറിയ രവീന്ദ്രൻ മാഷെന്ന അന്നത്തെ കുളത്തൂപ്പുഴ രവിയും.

വയലാർ-ദേവരാജൻ ടീമിൽനിന്ന് മലയാളിക്ക് ലഭിച്ച ഓശാനപ്പാട്ടാണ് പ്രിയമുള്ള സോഫിയ(1975) എന്ന ചിത്രത്തിലെ ഓശാന ഓശാന എന്ന ഗാനം. എൻ ശ്രീകാന്തും പി കെ മനോഹരനും സംഘവും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഓശാന ഓശാന

ദാവീദിൻ പുത്രന്നോശാന

നിർദ്ധനരില്ലാത്ത നിന്ദിതരില്ലാത്ത

ശ്രീക്രിസ്തു രാജ്യത്തിന്നോശാന ...

സ്വർഗ്ഗം ഭൂമിക്കു നൽകിയ ഇസ്രായേലിൻറെ രാജാവിനു പച്ചകുരുത്തോല കൊടികളുമായി...,  മാനവരാശിയുടെ ദുഃഖമകറ്റാൻ ബദലഹേമിൽ ജനിച്ചവന് ഒളിവിലപ്പൂക്കളുമായി ഉച്ചത്തിൽ ഓശാന പാടുന്ന ഈ ഗാനത്തിന് ദേവരാജൻ മാസ്റ്റർ ക്വയർ സംഗീതമാണ് നൽകിയിരിക്കുന്നത്.

സ്വർഗ്ഗം ഭൂമിക്കു വാഗ്ദാനം നൽകിയൊ

രിസ്രായേലിലെ രാജാവേ

പച്ചക്കുരുത്തോലക്കൊടികളുമായി ഞങ്ങൾ

ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം

ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം...

 

ദുഃഖം ഞങ്ങളിൽ നിന്നേറ്റുവങ്ങുവാൻ

ബേത്‌ലഹേമിൽ ജനിച്ചവനേ

പുത്തനൊലീവില പൂക്കളുമായി ഞങ്ങൾ

ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം

ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം ...

നിർധനരും നിന്ദിതരും ഇല്ലാത്ത ശ്രീകൃസ്തു രാജ്യം എന്ന സോഷ്യലിസ്റ്റു സങ്കൽപ്പമാണ് ഈ ഗാനത്തിൽ വയലാർ വരക്കുന്നത്.

മിശിഹാചരിത്രം എന്ന ചിത്രത്തിലേതാണ് മറ്റൊരു ഓശാന ഗാനം. കരുണാമൂര്‍ത്തി എന്ന തമിഴ് ചിത്രത്തിൻറെ  മൊഴിമാറ്റമായിരുന്നു എ ഭീം സിംഗ്, ആർ തിരുമലൈ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഈ ചിത്രം. ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങൾക്കു സംഗീതം പകർന്നത് ജോസഫ് കൃഷ്ണയും ബി ഗോപാലും ചേർന്നു. ജോളി ഏബ്രഹാമും ഷെറിൻ പീറ്റേഴ്സും സംഘവുമാണ് ഈ ഗാനം പാടിയത്.1970 കളിലെ ഏറ്റവും തിരക്കുള്ള ഓർക്കസ്ട്ര കണ്ടക്ടറും വയലിൻ-ഗിത്താർ-പിയാനോ വിദഗ്ദ്ധനുമായ ജോസഫ് കൃഷ്ണ.

ഓശാന ഓശാന ഓശാന ഓശാന 

ഓശാന ശാന ഓശാന ഓശാന

ഓശാന ഓശാന ഓശാന

ദാവീദിൻ താനെന്നൊശാന ... ഓശാന

യഹൂദ രാജാവിനൊശാന ...

മലകളും മരങ്ങളും സമുദ്രങ്ങളും വെഞാമരം വീശുന്നവന്....പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധജനങ്ങൾ വരെ വരവിനായി കാത്തിരിക്കുന്നവന് ... ആ ദാവീദ് പുത്രനായ യഹൂദരാജന് ഓശാന ...

കൺകളിൽ കരുണ നിറഞ്ഞവന് സമത്വത്തിന്റെയും സ്നേഹത്തിൻറെയും സങ്കേതമായവന് ... എളിമയുടെ തെളിമകാട്ടാൻ കഴുത വാഹനമാക്കിയവന് ... ആ ദാവീദ് പുത്രനായ യഹൂദരാജന് ഓശാന ...

പാവങ്ങൾ പൂജിക്കുന്ന പൊൻനിധിയും പാപിയെ രക്ഷിക്കുന്ന നാഥനുമായ കിരീടമില്ലാത്ത രാജാവിന് സ്വന്തം ഹൃദയങ്ങൾ പൂവിരിയായി വിരിച്ചു വഴിയൊരുക്കും എന്ന് പാടിയാണ് ഗാനം അവസാനിക്കുന്നത്. മറ്റൊരു ഭാഷയിൽ ഷൂട്ട് ചെയ്ത രംഗങ്ങളിലെ കഥാപാത്രങ്ങളുടെ ചുണ്ടിന്റെ ചലനങ്ങൾക്കൊപ്പമുള്ള ഗാനരചനയുടെ ബുദ്ധിമുട്ടു ഈ ലേഖകനോട് തമ്പിസാർ ഒരിക്കൽ പറയുകയുണ്ടായി.  

ചിത്രീകരണം പൂർത്തിയാക്കാതെ മുടങ്ങിയ ദേവൻ യേശുദേവൻ (1986) എന്ന സിനിമയ്ക്കുവേണ്ടി പൂവച്ചൽ ഖാദർ എഴുതി എൻ വി ഹരിദാസ് പാടിയതാണ് മറ്റൊരു ഓശാന ഗാനം.

കിന്നരമിതാ പൊൻകുഴലിതാ

ഓശാന പാടുക പ്രിയരേ

മദ്രാസ് ക്രിസ്ത്യൻ ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻസിലെ കർണാടക സംഗീത വിദഗ്ധൻ ഹെൻറിച്ചും പാശ്ചാത്യ സംഗീത വിദഗ്ധൻ പാട്രിക്കും ചേർന്നാണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയത്.

ദേവതാരുവും സരളശാഖികളും

മലരുമായി പരിമളം തൂകവേ

ഇടയഗീതിയിൽ

ഉണരുമീ വഴികളിൽ

മിശിഹാ എഴുന്നള്ളും വേളയിൽ - ഈശോ

മിശിഹാ എഴുന്നള്ളും വേളയിൽ .....

 

എളിയ കൈകളിൽ അഴകിന് മേഖലയിൽ

ഒളിവിലക്കൊമ്പുകളാടാവേ

ഒഴിയും നീലിമയിൽ

പടരും ശോണിമയിൽ

ദേവൻ എഴുന്നള്ളും വേളയിൽ - യേശു 

ദേവൻ എഴുന്നള്ളും വേളയിൽ .....

ഈ അഞ്ചു ഓശാന ഗാനങ്ങളും 1963 - 1986 കാലഘട്ടത്തിൽ പുറത്തു വന്നവയാണ്. 1980 കൾ വരെ മലയാള സിനിമ സാഹിത്യത്തോടും സാധാരണ മനുഷ്യരുടെ ജീവിതത്തോടും ചേർന്നുനിന്നു. അതുകൊണ്ടാണ് ജനപ്രിയ സാഹിത്യകൃതികളിലെ ക്രൈസ്തവജീവിതവും സാംസ്കാരിക ഇടപെടലുകളും, ക്രിസ്തുമസും ഓശാനയും പോലുള്ള ആചാരങ്ങളും, അനുബന്ധ ആഘോഷങ്ങളും, ചലച്ചിത്രങ്ങളുടെയും അവയുടെ ഗാനങ്ങളുടെയും ഭാഗമായത്. സുവിശേഷങ്ങളിൽ സമാനതകളോടെ ആവർത്തിച്ചിട്ടുള്ള ഓശാനയുടെ വർണ്ണപ്പകിട്ടുള്ള ബിംബങ്ങളും വർണനകളുമാണ്  ഗാനരചയിതാക്കൾ അവരുടെ ശൈലികളിൽ ഗാനങ്ങളും സംഗീത സംവിധായകർ വ്യത്യസ്തമായ ഈണങ്ങളും ആക്കിയത്.

1990 കൾക്ക് ശേഷം മലയാള സിനിമകളുടെ രൂപഭാവങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. സാമൂഹിക കഥകൾ വെള്ളിത്തിരയ്ക്കു വേണ്ടാതാകുകയും അമാനുഷിക നായകൻ മുഖ്യധാരാ സിനിമയുടെ മുഖമായി മാറുകയും ചെയ്തു. അതേത്തുടര്‍ന്നാണ് മലയാളിയുടെ പൊതു സാമൂഹിക പരിസരങ്ങൾക്കൊപ്പം ക്രൈസ്‌തീയ ജീവിതവും ഓശാന പോലെയുള്ള ആചാരങ്ങളും ചലച്ചിത്രങ്ങളിൽനിന്നും അവയിലെ ഗാനങ്ങളിൽനിന്നും അപ്രത്യക്ഷമാവുന്നതും.