തോപ്പുംപടി (കൊച്ചി) ∙ തികഞ്ഞ മനുഷ്യ സ്നേഹിയായ പൊതുപ്രവർത്തകനായിരുന്നു എം.കെ. രാഘവനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എം.കെ. രാഘവന്റെ ജന്മ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
തൊഴിലാളി പക്ഷത്ത് അടിയുറച്ചു നിന്ന ട്രേഡ് യൂണിയൻ നേതാവ്, സമൂഹത്തോടു പ്രതിബദ്ധതയുള്ള നിയമസഭാ സാമാജികൻ, നീതിബോധമുള്ള സമുദായ നേതാവ് എന്നിങ്ങനെ സമസ്ത മേഖലയിലും വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തുറമുഖത്തെ പ്രകൃതമായ ‘ചാപ്പ’ സംവിധാനം ഇല്ലാതാക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചു.
ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ വളച്ചൊടിച്ചു ജാതിസ്പർധ വളർത്താനുള്ള ശ്രമം നടക്കുന്ന ഇക്കാലത്ത് എം.കെ. രാഘവന് വലിയ പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിഒടി പാലത്തിനു സമീപം സ്ഥാപിച്ച പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. യോഗത്തിൽ കെ.ജെ. മാക്സി എംഎൽഎ അധ്യക്ഷത വഹിച്ചു.
ഡോ.കെ.ആർ. ജയചന്ദ്രൻ, റാണി ജയചന്ദ്രൻ എന്നിവർ ദീപം തെളിയിച്ചു. കെ.വി. തോമസ് എംപി, പ്രഫ. എം.കെ. സാനു, സി.എൻ. മോഹനനൻ, ടി.പി. പീതാംബരൻ, പി. രാജീവ്, ശ്യാമള എസ്. പ്രഭു, എ.ബി. സാബു, വി.എച്ച്. ഷിഹാബുദ്ദീൻ, ഇ.കെ. മുരളീധരൻ, പി.കെ. അബ്ദുൽ ലത്തീഫ്, ഡോ. ശ്രീറാം ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.