400 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ട് മുത്തൂറ്റ് ഫിൻകോർപ്
Mail This Article
തിരുവനന്തപുരം∙ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡ് നോൺ കൺവർട്ടബിൾ ഡിബഞ്ചറുകളുടെ (എൻസിഡി) 16ാം പതിപ്പ് പ്രഖ്യാപിച്ചു. 400 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം. 100 കോടി രൂപയുടേതാണ് ആദ്യ ഇഷ്യു. ഇതിനുപുറമെ, അധികമായി സമാഹരിക്കുന്ന 300 കോടി രൂപ കൂടി കൈവശം വയ്ക്കാനുള്ള അവകാശവുമുണ്ട്. 1000 രൂപ മുഖവിലയുള്ള ഇഷ്യു ഈ മാസം ഒന്നിന് ആരംഭിച്ചു.
14 വരെ തുടരും. ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെയോ ഇതിനായി കമ്പനി രൂപീകരിക്കുന്ന കമ്മിറ്റിയുടേയോ അംഗീകാരത്തോടെ, ആവശ്യമായ അനുമതികളോടെ ഇതു നേരത്തെ അവസാനിപ്പിക്കാനും സാധിക്കും.
ഒന്നാം ഗഡു ഇഷ്യുവിനു കീഴിലുള്ള എൻസിഡികൾ 24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെയുള്ള കാലാവധികളിലാണ്. 8.65 മുതൽ 9.43% വരെയാണ് എൻസിഡി ഉടമകൾക്കു ലഭിക്കുന്ന പ്രതിവർഷ ഇഫക്ടീവ് ഈൽഡ്. ഒന്നാം ഗഡുവിന് കീഴിൽ ഇഷ്യൂ ചെയ്ത എൻസിഡികൾ ബിഎസ്ഇയിലെ ഡെറ്റ് മാർക്കറ്റ് വിഭാഗത്തിൽ ലിസ്റ്റ് ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.