ദയാഹർജി തള്ളിയ ശേഷവും അപ്പീൽ പരിഗണിക്കണോ? മൂന്നംഗ ബെഞ്ച് കേൾക്കും

ന്യൂഡൽഹി ∙ വധശിക്ഷയ്ക്കെതിരെ ലഭ്യമായ എല്ലാ നിയമവഴികളും തേടിയശേഷവും ശിക്ഷായിളവു ലഭിക്കാതെ വരുന്നവർക്ക് സുപ്രീം കോടതിയെ വീണ്ടും സമീപിക്കാമോ എന്ന കാര്യത്തിൽ മൂന്നംഗ ബെഞ്ച് തീരുമാനമെടുക്കും.

മധ്യപ്രദേശിൽ നാലു വയസ്സുകാരിയെ മാനഭംഗപ്പെടുത്തുകയും പിന്നീടു കൊലപ്പെടുത്തുകയും ചെയ്ത കേസിൽ വധശിക്ഷ ലഭിച്ച ബാബു എന്ന കേതനും സന്നി എന്ന ദേവേന്ദ്രയും രാഷ്ട്രപതിക്കു നൽകിയിരുന്ന ദയാഹർജിയും തള്ളപ്പെട്ടതിനെ തുടർന്നാണ് വീണ്ടും കോടതിയെ സമീപിച്ചത്.

ഇൻഡോർ കോടതി നൽകിയ വധശിക്ഷ മധ്യപ്രദേശ് ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തേ ശരിവച്ചിരുന്നു. പ്രതികളെ ഇനി ഏതു നിമിഷവും തൂക്കിക്കൊല്ലാമെന്നതിനാൽ അടിയന്തരമായി ഹർജി കേൾക്കണമെന്നു മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് ആവശ്യപ്പെട്ടെങ്കിലും കോടതി ആ ആവശ്യം തള്ളി.

സുപ്രീം കോടതിയിൽ ഹർജി സ്വീകരിക്കുന്ന സമയത്തുതന്നെ അക്കാര്യം ജയിൽ അധികൃതരെ അറിയിക്കുന്ന‌ുണ്ടെന്നും അതിനാൽ വധശിക്ഷ നടപ്പാക്കുകയില്ലെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, എസ്.കെ. കൗൾ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹർജി വേനലവധിക്കുശേഷം കേൾക്കാൻ മാറ്റി.