ഒരുമുഴം നീട്ടി ഗുജറാത്ത് മന്ത്രി; കുടുംബത്തിന്റെ പേരിൽ രാഹുലിനെ എതിർക്കേണ്ട

പുരുഷോത്തം സോളങ്കി

അഹമ്മദാബാദ് ∙ രാഷ്ട്രീയത്തിലെ കുടുംബ പാരമ്പര്യത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നതു തെറ്റാണെന്നു ഗുജറാത്ത് ഫിഷറീസ് മന്ത്രി പുരുഷോത്തം സോളങ്കി. ബിജെപിയിൽ ആരൊക്കെ അത്തരത്തിൽ നേതൃസ്ഥാനത്തേക്ക് വരുന്നു എന്നതു സംബന്ധിച്ച് രാഹുൽ പരാമർശങ്ങൾ നടത്താതിരിക്കെ തിരിച്ച് അദ്ദേഹത്തെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നതു ശരിയല്ല – സോളങ്കി പറഞ്ഞു.

2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ മണ്ഡലത്തിൽ നിന്നു മകൻ ദിവ്യേഷ് മൽസരിക്കുമെന്നും മകനു സീറ്റ് നൽകിയില്ലെങ്കിൽ താൻ പ്രചാരണത്തിന് ഇറങ്ങില്ലെന്നും സോളങ്കി കൂട്ടിച്ചേർത്തു. കോലി സമുദായത്തിൽനിന്നുള്ള നേതാവും നാലു തവണ എംഎൽഎയും ആയ പുരുഷോത്തം സോളങ്കിക്കെതിരെ കോടികളുടെ മൽസ്യബന്ധന കരാർ അഴിമതി ആരോപണമുണ്ട്.