ADVERTISEMENT

ന്യൂഡൽഹി ∙ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്കു നൽകിയതാര്? ജവാഹർലാൽ നെഹ്റുവിനു കച്ചത്തീവിൽ താൽപര്യമില്ലായിരുന്നെന്നും ഇന്ദിരാ ഗാന്ധി രാജ്യതാൽപര്യം നോക്കാതെ 1974 ൽ ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നെന്നുമാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. യഥാർഥത്തിൽ 1921ൽ തന്നെ ഏറക്കുറെ ധാരണയിലെത്തിയിരുന്ന സമുദ്രാതിർത്തി 1974 ൽ ഔദ്യോഗികമായി അംഗീകരിക്കുക മാത്രമാണുണ്ടായത്.

ഒരു നൂറ്റാണ്ടു മുൻപുവരെ മീൻപിടുത്തക്കാർക്കൊഴികെ ആർക്കും താൽപര്യമില്ലായിരുന്ന ഈ സമുദ്രപ്രദേശം ഒന്നാം ലോകയുദ്ധക്കാലത്താണു ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. ഇന്ത്യൻ സമുദ്രത്തിൽ ബ്രിട്ടനുണ്ടായിരുന്ന മേൽക്കോയ്മ വെല്ലുവിളിക്കപ്പെട്ടില്ലെങ്കിലും ജർമൻ പടക്കപ്പലുകൾ മദ്രാസ് തീരക്കടലിലും ട്രിങ്കോമാലിക്കടുത്തും വരെയെത്തിയത് ആശങ്ക ഉയർത്തി. (ജർമനിയുടെ എംഡൻ എന്ന പടക്കപ്പൽ മദ്രാസ് തീരത്ത് അതിഭയങ്കരമായ പീരങ്കിയാക്രമണം നടത്തിയതാണല്ലോ മലയാളത്തിൽ ‘എമണ്ടൻ’ എന്ന പ്രയോഗത്തിന് വഴിതെളിച്ചത്).

യുദ്ധത്തിൽ കച്ചത്തീവ് പിടിച്ചെടുക്കാനൊന്നും ശ്രമമുണ്ടായില്ല. പക്ഷേ, യുദ്ധത്തെത്തുടർന്ന് കച്ചത്തീവിൽ ബ്രിട്ടിഷുകാർ ഇടയ്ക്കിടെ പീരങ്കിപ്പരിശീലനം തുടങ്ങിയതോടെ ഉടമസ്ഥത സംബന്ധിച്ചു ധാരണ വേണമെന്നു ഭരണാധികാരികൾക്കു തോന്നിത്തുടങ്ങി. ഇന്ത്യയിലും സിലോണിലും അന്നു ബ്രിട്ടിഷ് ഭരണമായിരുന്നെങ്കിലും ഏതു ഭരണകൂടത്തിനാണ് ദ്വീപിനുമേൽ ഉടമസ്ഥാവകാശം എന്നതുസംബന്ധിച്ച് ഉദ്യോഗസ്ഥന്മാർ തമ്മിൽ തർക്കമായി.

17–ാം നൂറ്റാണ്ടു മുതൽ രാമനാട് ഭരണാധികാരികളുടെ ഭൂമിയായി കരുതിയിരുന്നതാണെങ്കിലും അതിനുമുമ്പുള്ള രേഖകളനുസരിച്ച് സിലോണിന്റെ സമുദ്രാർതിർത്തിക്കുള്ളിലാണെന്ന് 1921–22 കാലത്ത് ഇരുകൂട്ടരും അംഗീകരിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ മറ്റ് അതിർത്തികളിലെന്നപോലെ മുൻ ഭരണകൂടം അംഗീകരിച്ചിരുന്ന അതിർത്തികൾ നെഹ്റു ഭരണകൂടവും അംഗീകരിച്ചു. ചൈന അവ അംഗീകരിക്കാതെവന്നതാണല്ലോ ഇന്നും നിലനിൽക്കുന്ന ഇന്ത്യ–ചൈന തർക്കത്തിനു കാരണം.

Katchatheevu-island-020401

1971 ലെ ഇന്ത്യ–പാക്ക് യുദ്ധകാലത്ത് അമേരിക്കൻ സമ്മർദത്തിനു വഴങ്ങി പാക്കിസ്ഥാന്റെ സൈനിക വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനും മറ്റും സിലോൺ സൗകര്യം നൽകിയത് ഇന്ത്യയ്ക്ക് തലവേദനയായി. സിലോണിനെ ഇന്ത്യൻ പക്ഷത്തു നിർത്തേണ്ടത് ഇന്ത്യയുടെ ഭാവിസുരക്ഷയ്ക്ക് ആവശ്യമാണെന്ന് ഇന്ദിരാഗാന്ധി ഭരണകൂടത്തിനു ബോധ്യമായി. സ്വതന്ത്രയെങ്കിലും അതുവരെ ബ്രിട്ടിഷ് ഡൊമിനിയൻ ആയിരുന്ന സിലോൺ 1972 ൽ ശ്രീലങ്ക എന്ന പേരിൽ റിപ്പബ്ലിക്ക് ആയ സമയത്ത്, ആ ഉദ്ദേശ്യത്തോടെ നടത്തിയ ചർച്ചകളിലാണ്, 1921–22 കാലത്തെ ധാരണ സമുദ്രാതിർത്തി ഉടമ്പടിയായി മാറിയത്. 1974 ൽ ആയിരുന്നു ഉടമ്പടി ഒപ്പിട്ടത്.

ശ്രീലങ്കയുടെ പരമാധികാരപ്രദേശമായി അംഗീകരിക്കുമ്പോഴും ഇന്ത്യൻ മീൻപിടിത്തക്കാർക്ക് വിശ്രമിക്കാനും വലയുണക്കാനുമുള്ള അവകാശം തുടരുമെന്ന് ഉടമ്പടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതും പൊതുവേ പാലിച്ചുപോന്നിരുന്നതാണ്. ലങ്കൻ ആഭ്യന്തരയുദ്ധക്കാലത്ത് ഈ പ്രദേശത്ത് മന്ദഗതിയിലായ മീൻപിടിത്തം വീണ്ടും ഊർജിതമായി. മത്സ്യവിളവ് കുറഞ്ഞുവന്നതോടെയാണ് ഇരു രാജ്യത്തെയും മീൻപിടിത്തക്കാർ തമ്മിലുള്ള തർക്കങ്ങൾ വീണ്ടും രാഷ്ട്രീയവിളവെടുപ്പിനു കാരണമായിരിക്കുന്നത്.

കച്ചത്തീവ് ദ്വീപ്

ശ്രീലങ്കയിലെ ജാഫ്ന ജില്ലയുടെ ഭാഗം. ശ്രീലങ്കയുടെയും ഇന്ത്യയുടെയും ഇടയിലുള്ള പാക് കടലിടുക്കിലെ (Palk Strait) ദ്വീപ്. 1755–63 കാലത്ത് മദ്രാസ് ഗവർണറായിരുന്ന റോബർട്ട് പാകിൽ നിന്നാണ് കടലിടുക്കിന് ഈ പേരു ലഭിച്ചത്. ദ്വീപിന്റെ വിസ്തീർണം: 285 ഏക്കർ

കോൺഗ്രസിന്റേത് പിടിപ്പുകേടെന്ന് ജയശങ്കർ; ജയശങ്കറിന്റേത് ഇരട്ടത്താപ്പെന്ന് കോൺഗ്രസ്

ന്യൂഡൽഹി ∙ ശ്രീലങ്കയുടെ കൈവശമുള്ള കച്ചത്തീവ് ദ്വീപിന്റെ കാര്യത്തിൽ കോൺഗ്രസ് പ്രധാനമന്ത്രിമാർ നിസംഗ മനോഭാവം പുലർത്തിയെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ആരോപിച്ചു. കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനൽകാൻ ഇടയാക്കിയത് കോൺഗ്രസ് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈക്കു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ പുറത്തുവന്ന വാർത്തകളാണ് ദ്വീപിനെ വീണ്ടും ചർച്ചകളിൽ സജീവമാക്കിയത്.ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളാണ് കോൺഗ്രസ് ഇല്ലാതാക്കിയതെന്നു ജയശങ്കർ ആരോപിച്ചു.‌‌

ദ്വീപ് വിട്ടുകൊടുക്കാൻ അനുവദിച്ചവരാണ് ഇന്നു മത്സ്യത്തൊഴിലാളികളുടെ അവകാശസംരക്ഷകരായി നടിക്കുന്നത്. കോൺഗ്രസിനൊപ്പം ഡിഎംകെയും ചേർന്നാണ് ഈ സാഹചര്യമുണ്ടാക്കിയത്. കഴിഞ്ഞ 20 വർഷത്തിനിടയിൽ 6,184 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക പിടികൂടി. 1,175 ബോട്ടുകളും പിടിച്ചെടുത്തു.കോൺഗ്രസ് ഇപ്പോൾ ഉയർത്തിക്കാട്ടുന്ന ഒരു പ്രയോജനവും 1974 ലെ കരാറിലുണ്ടായിരുന്നില്ല’– ജയശങ്കർ പറഞ്ഞു. 

 ദ്വീപിനു മേൽ ഇന്ത്യ വീണ്ടും അവകാശവാദം ഉയർത്തുമോയെന്ന ചോദ്യത്തിന്, ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നായിരുന്നു ജയശങ്കറിന്റെ മറുപടി.ദ്വീപിന്റെ കാര്യത്തിൽ വിട്ടുകൊടുക്കലോ പിടിച്ചെടുക്കലോ നടന്നിട്ടില്ലെന്ന്, 2015 ൽ ജയശങ്കർ വിദേശകാര്യസെക്രട്ടറിയായിരുന്നപ്പോൾ മന്ത്രാലയം നൽകിയ വിവരാവകാശ മറുപടി ശിവസേനയും (ഉദ്ധവ് താക്കറെ പക്ഷം) കോൺഗ്രസും ചൂണ്ടിക്കാട്ടി. ജയശങ്കറിന്റേത് ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.

English Summary:

Transfer of Katchatheevu Island; Controversy a century later

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com