ഐക്യമുണ്ടാകാൻ ദുരന്തങ്ങൾക്ക് കാത്തിരിക്കരുത്: കാന്തപുരം

കോഴിക്കോട് കാരന്തൂർ മർകസ് ക്യാംപസിൽ നടത്തിയ രാജ്യാന്തര മീലാദ് സമ്മേളനത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ പ്രഭാഷണം നടത്തുന്നു. ചിത്രം: മനോരമ

കുന്നമംഗലം (കോഴിക്കോട്) ∙ മനുഷ്യർക്കിടയിൽ ഐക്യമുണ്ടാകുന്നതിനു ദുരന്തങ്ങൾ വരാൻ കാത്തിരിക്കരുതെന്ന് അഖിലേന്ത്യാ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. മർകസിൽ സംഘടിപ്പിച്ച രാജ്യാന്തര മീലാദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ അതിജീവിച്ചതു ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം ജനങ്ങൾ ഒന്നിച്ചുനിന്നാണ്. പക്ഷേ, അടുത്ത കാലത്ത് പലതിന്റെയും പേരിൽ മനുഷ്യർ അകന്നുതുടങ്ങിയതായും മുഹമ്മദ് നബി പഠിപ്പിച്ചത് ബഹുസ്വരതയുടെയും ഐക്യത്തിന്റെയും സന്ദേശമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മർകസിന്റെ നേതൃത്വത്തിൽ 21 സംസ്ഥാനങ്ങളിൽ നടത്തിവന്ന മീലാദ് ആഘോഷങ്ങൾക്കു സമാപ്തി കുറിച്ചാണ് രാജ്യാന്തര മീലാദ് സമ്മേളനം നടത്തിയത്.

മർകസ് പ്രസിഡന്റ് അലി ബാഫഖി തങ്ങൾ പതാക ഉയർത്തി. ഇന്റർനാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറും കിർഗിസ്ഥാൻ മുൻ പ്രധാനമന്ത്രിയുമായ കുബാനിഷ്ബെക് യുമാലിയേവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രാതിരുകൾ ഭേദിച്ച് മർകസ് നടത്തുന്ന പ്രവർത്തനം രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണത്തിനും വൈജ്ഞാനിക വികാസത്തിനും കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു.