ADVERTISEMENT

ഈ പ്രായത്തിലും ഇത്ര താല്‍പര്യത്തോടെ പുസ്തകങ്ങളെ സമീപിച്ച മറ്റൊരാളെ കണ്ടിട്ടില്ലെന്ന് ജോണ്‍പോള്‍

ഏതാനും ദിവസം മുൻപു കെ.എസ്. സേതുമാധവൻ തിരക്കഥാകൃത്ത് ജോൺ പോളിനെ വിളിച്ചു. ആഴ്ചയിലൊരിക്കലെങ്കിലും ചെന്നൈയിൽ നിന്നൊരു വിളി പതിവുള്ളതാണ്. പതിവു കുശലപ്രശ്നങ്ങൾക്കപ്പുറം  പുസ്തകങ്ങളും സിനിമകളുമൊക്കെയാകും സംഭാഷണങ്ങൾക്കു വിഷയമാകുക. 

‘സാനു മാഷ് നോവലെഴുതിയെന്നു കേട്ടല്ലോ. ചെന്നൈയിൽ എവിടെ കിട്ടും?’ ഇതായിരുന്നു കെഎസിന് അറിയേണ്ടത്. 

‘94–ാം വയസ്സിലും ഇത്രയേറെ ജിജ്ഞാസയോടെയും താൽപര്യത്തോടെയും പുസ്തകങ്ങളെ സമീപിച്ച മറ്റൊരാളെ കണ്ടിട്ടില്ല. മരിക്കും വരെയും വിദ്യാർഥി മനസ്സു സൂക്ഷിച്ചയാളായിരുന്നു, അദ്ദേഹം’– ജോ‍ൺപോൾ പറയുന്നു. 

ജീവിതത്തിൽ ആദ്യമായി കണ്ട സംവിധായകനായിരുന്നു കെഎസ് എന്നും ജോൺ പോൾ പറഞ്ഞു. ‘അറുപതുകളുടെ തുടക്കത്തിൽ. മഹാരാജാസ് കോളജിൽ സത്യൻ നായകനായ ‘അന്ന’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത്.  വർഷങ്ങൾക്കു ശേഷമാണു പരിചയപ്പെടുന്നത്. പിന്നെ അത് ആത്മബന്ധമായി വളർന്നു. സേതുമാധവൻ കൊച്ചിയിൽ വന്നാൽ ഒരു നേരത്തെ ഊണ് എന്റെ വീട്ടിൽ നിന്നാണ്. അതുപോലെ ചെന്നൈയിലെത്തുമ്പോൾ ആ അവകാശം എനിക്കുമുണ്ടായിരുന്നു.’ 

കെഎസുമായുള്ള അവസാന കൂടിക്കാഴ്ച നൊമ്പരപ്പെടുത്തുന്ന ഓർമയാണു ജോൺ പോളിന്. 2 വർഷം മുൻപ് തിരുവനന്തപുരത്തായിരുന്നു ആ കണ്ടുമുട്ടൽ. ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ കെഎസിനെയും ജോൺപോളിനെയും നടൻ നെടുമുടി വേണു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. ഇരുവർക്കും സ്വയം ഭക്ഷണം വിളമ്പിക്കൊടുത്തു. ഏറെ സംസാരിച്ചിരുന്ന ശേഷമാണു മൂവരും പിരിഞ്ഞത്. ‘പിന്നീടൊരിക്കലും നെടുമുടിയെയോ കെഎസിനെയോ നേരിട്ടു കണ്ടില്ല. യാത്രകൾക്കും ഒത്തുചേരലുകൾക്കും വിലങ്ങിട്ട കോവിഡ് അതിന് അനുവദിച്ചില്ല. നെടുമുടിക്കു പിന്നാലെ ഇപ്പോൾ കെഎസും യാത്രയായി.’

English Summary: John Paul share his experience with KS Sethumadhavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com