ADVERTISEMENT

തിരുവനന്തപുരം∙ സർക്കാരും മുന്നണിയും ഒരാളിലേക്കു ചുരുങ്ങിയതിന്റെ അപകടമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചതെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം.  പിണറായിയെ മാത്രം കേന്ദ്രീകരിച്ച പ്രചാരണം തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായെന്നും വിമർശനമുയർന്നു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും തിരഞ്ഞെടുപ്പു ദിവസം രാവിലെ തന്നെ അതു തുറന്നു സമ്മതിക്കുകയും ചെയ്ത 

ഇ.പി.ജയരാജൻ മുന്നണി കൺവീനറായിരിക്കാൻ യോഗ്യനല്ലെന്നും അംഗങ്ങൾ തുറന്നടിച്ചു. ഇ.പിയുടെ അപക്വമായ നിലപാട് മുന്നണിയുടെ രാഷ്ട്രീയ വിശ്വാസ്യതയെ തന്നെ ബാധിച്ചു. ആ‍ർ.ലതദേവി, മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവരാണ്  ഇ.പിക്കെതിരെ കടുത്ത നിലപാടെടുത്തത്. ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്ന തൃശൂർ മേയറെ മാറ്റാൻ മുന്നണിക്ക് കത്ത് നൽകണമെന്നും ആവശ്യമുയർന്നു. 

സർക്കാരിന്റെ മുൻഗണനകൾ പിഴച്ചതും അതുമൂലം ക്ഷേമ പദ്ധതികൾ മുടങ്ങിയതുമാണു തിരഞ്ഞെടുപ്പിൽ ശക്തമായ ഭരണ വിരുദ്ധ വികാരം സൃഷ്ടിച്ചതെന്ന് നിർവാഹക സമിതിയിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന കൗൺസിലിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

സർക്കാരിന്റെ മുൻഗണനകളിൽ അടിയന്തരമായ തിരുത്തൽ വേണം. പിണറായി വിജയനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പാർട്ടിയുടെ വിവിധ തലങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നെങ്കിലും റിപ്പോർട്ടിൽ വ്യക്തിപരമായ വിമർശനം ഇല്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാരും ഈ സർക്കാരും തമ്മിലുള്ള വ്യത്യാസം ക്ഷേമ പെൻഷനും സപ്ലൈകോ വഴിയുള്ള അവശ്യസാധന ലഭ്യതയും മുടങ്ങിയതാണെന്നും അന്നും പിണറായി വിജയന്റെ ശൈലി ഇതു തന്നെയായിരുന്നെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നു നടത്തിയ നവകേരള സദസ്സ് മൂലം ദോഷമാണ് ഉണ്ടായത്. അതിനു പകരം ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ എൽഡിഎഫിന്റെ രാഷ്ട്രീയ ജാഥയാണു സംഘടിപ്പിക്കേണ്ടിയിരുന്നതെന്നും അഭിപ്രായമുയർന്നു. 

ബിജെപി വളർച്ച അപകടകരമാണെന്ന് വിലയിരുത്തുമ്പോൾ തന്നെ തൃശൂരിലെ ജയം സുരേഷ് ഗോപി 5 വർഷം അവിടെ തമ്പടിച്ചു നടത്തിയ പ്രവർത്തന, പ്രചാരണങ്ങളുടെയും പണമൊഴുക്കിന്റെയും ജയമെന്നാണ് പാർട്ടി വിലയിരുത്തൽ. സംസ്ഥാന കൗൺസിൽ ഇന്നും തുടരും.  

English Summary:

Criticism against Pinarayi Vijayan in CPI Council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com