ADVERTISEMENT

തിരുവനന്തപുരം ∙ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയെന്ന ആക്ഷേപം നേരിടുന്ന മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിനു കാരണം കാണിക്കൽ നോട്ടിസ് നൽകാൻ സിപിഐ സംസ്ഥാന നിർവാഹകസമിതി യോഗം തീരുമാനിച്ചു. പാലക്കാടു കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സമാന്തര പ്രവർത്തനങ്ങൾ നടക്കുന്നതായും മറ്റു ജില്ലകളിലേക്കു കൂടി അതു വ്യാപിപ്പിക്കാ‍ൻ ശ്രമം നടക്കുന്നതായും വിലയിരുത്തിയാണ് ഈ നീക്കം.

ഇസ്മായിൽ പാർട്ടി വിരുദ്ധ സമാന്തര പ്രവർത്തനം നടത്തുകയാണെന്ന് ആരോപിച്ച് പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് സിപിഐ നേതൃത്വത്തിനു നൽകിയ കത്തിന്മേൽ നടന്ന ചർച്ചയിൽ കൊല്ലത്തും ചില വിഭാഗീയ നീക്കങ്ങൾ അദ്ദേഹം നടത്തുന്നതായി കെ.ആർ.ചന്ദ്രമോഹൻ ആരോപിച്ചു. പാർട്ടി തിരുവനന്തപുരം ജില്ലാ നേതൃത്വത്തെ അറിയിക്കുക പോലും ചെയ്യാതെ എൻ.ഇ.ബാലറാമിന്റെ ഭാര്യയെ ഇസ്മായിലും സി.എൻ.ചന്ദ്രനും ചേർന്ന് വീട്ടിൽ പോയി ആദരിച്ചത് നിഷ്കളങ്കമല്ലെന്ന് പി.സന്തോഷ്കുമാർ പറഞ്ഞു.

സമാന്തര പ്രവർത്തനം നടത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന ഇസ്മായിലിന്റെ നിലപാടുകൾ അംഗീകരിക്കാ‍ൻ കഴിയില്ലെന്നു യോഗം വിലയിരുത്തിയാണ്  വിശദീകരണം തേടാ‍ൻ തീരുമാനിച്ചത്. ഇസ്മായിലിനെ പ്രകോപിപ്പിക്കാ‍ൻ മാത്രമേ ഇതു കാരണമാകൂവെന്നും ആലോചിച്ചു ചെയ്യണമെന്നുമുള്ള കെ.പ്രകാശ് ബാബുവിന്റെയും ഇ.ചന്ദ്രശേഖരന്റെയും വിയോജിപ്പ് യോഗം അംഗീകരിച്ചില്ല.

സിപിഐ സംസ്ഥാന സെന്ററിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന സംസ്ഥാന സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയിൽ സെന്ററിന്റെ വീഴ്ചകൾ ചിലർ ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടുതൽ ക്ഷമയോടെയും ശ്രദ്ധയോടെയും പാർട്ടിയെ ഏകോപിപ്പിക്കണമെന്ന ആവശ്യം ഉണ്ടായി. സംസ്ഥാന അസി.സെക്രട്ടറിമാരിൽ ഒരാളായ ഇ.ചന്ദ്രശേഖരൻ സെന്റർ പ്രവർത്തനത്തിൽ സംഭാവന നൽകാത്തത് വിമർശനവിധേയമായി.

English Summary:

Allegation of sectarian activities; CPI notice for K E Ismail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com