ADVERTISEMENT

തിരുവനന്തപുരം ∙ പാർട്ടി പ്രവർത്തകർ നാളുകളായി അടക്കിപ്പറഞ്ഞ രഹസ്യങ്ങൾ ‘സ്വതന്ത്രനായി’ വിളിച്ചുപറ‍ഞ്ഞ അൻവറിനെ കൈവിട്ടാലും ഉയർത്തിയ വിഷയങ്ങൾ എളുപ്പം കെട്ടടങ്ങില്ലെന്ന പ്രതിസന്ധിയിലാണ് സിപിഎം. അൻവർ നിർത്തിയിടത്തുനിന്ന് പാർട്ടിയിൽ അപശബ്ദങ്ങളുയരുമെന്ന ഭയം നേതൃത്വത്തിനുണ്ട്. നിർണായകമായ 2 തിരഞ്ഞെടുപ്പുകൾക്കു മുൻപു നടക്കുന്ന പാർട്ടി സമ്മേളനത്തിലെ ചർച്ചകൾക്കുള്ള അജൻഡ തീരുമാനിച്ചിരിക്കുകയാണു പാർട്ടിക്കാരനല്ലാത്ത അൻവർ. ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ രണ്ടും കൽപിച്ചു കടന്നാക്രമിക്കാൻ അൻവറിനെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന്.

പാർട്ടിയിലും സർക്കാരിലും ഏവരും ഭയഭക്തിയോടെ കണ്ടിരുന്ന പിണറായി വിജയനെ ആദ്യമായാണു സ്വന്തം ചേരിയിൽനിന്നൊരാൾ ഇത്രയും പരസ്യമായും രൂക്ഷമായും വെല്ലുവിളിക്കുന്നത്. വി.എസ്. അച്യുതാനന്ദനുമായി കോർത്ത കാലത്തുപോലും നേരിടേണ്ടിവന്നിട്ടില്ലാത്ത രൂക്ഷത അതിനുണ്ട്. നേതൃനിരയിൽ ഒരു വിഭാഗത്തിനു റിയാസിനോടുള്ള എതിർപ്പു മനസ്സിലാക്കിയാകാം ആ വഴിക്കും ആരോപണം തൊടുത്തത്.

നല്ലൊരു വിഭാഗം പാർട്ടിക്കാരുടെ വികാരമായി ഇപ്പോഴും നിൽക്കുന്ന കോടിയേരി ബാലകൃഷ്ണനെ നേതൃമികവിന്റെ താരതമ്യത്തിനായി എടുത്തുകാട്ടിയതും വെറുതെയല്ല. ഒരേസമയം സാധാരണ പാർട്ടി പ്രവർത്തകരുടെയും ന്യൂനപക്ഷത്തിന്റെയും ശബ്ദമാണു തന്റേതെന്നു വരുത്താൻകൂടിയാണ് അൻവറിന്റെ ശ്രമം. സിപിഎം തള്ളിപ്പറയുമ്പോൾ രക്തസാക്ഷി പരിവേഷം ലഭിക്കാനും ജനപിന്തുണ നഷ്ടമാകാതിരിക്കാനുമാകാം ഇത്.

‘ഹീറോയിസ’ത്തിനു കിട്ടിയേക്കാവുന്ന താൽക്കാലിക കയ്യടിക്കപ്പുറം പാർട്ടിയിൽ ഏതു നേതാവ് അൻവറിന്റെ വിമർശനങ്ങൾ ഏറ്റുപിടിക്കുമെന്ന ചോദ്യമുണ്ട്. അൻവർ പറഞ്ഞതിൽ ശരിയുണ്ടെന്നു വിശ്വസിക്കുകയോ രഹസ്യമായി പിന്തുണയ്ക്കുകയോ ചെയ്യുന്ന നേതാക്കൾക്കൊന്നും അതിനുള്ള ത്രാണിയില്ല.

മുഖ്യമന്ത്രി കൈവിട്ടതിനുപിന്നാലെ അൻവറിനെ പാർട്ടി ആദ്യം പ്രസ്താവനയിലൂടെയും പിന്നീട് സംസ്ഥാന സെക്രട്ടറി നേരിട്ടും തള്ളിപ്പറഞ്ഞത് ഇതിനു തെളിവാണ്. ഈ ഘട്ടത്തിലൊന്നും നേതാക്കളിൽനിന്നു പിന്തുണ ലഭിച്ചില്ല. എൽഡിഎഫ് ഉപേക്ഷിക്കുന്നതിനു മുൻപ് അവരെ ഉപേക്ഷിക്കുന്നുവെന്നു അൻവർ പ്രഖ്യാപിക്കുകയും ചെയ്തു.

പിന്നെയുള്ളത് രാഷ്ട്രീയമായ പ്രതിരോധമാണ്. എസ്പി, എഡിജിപി, പൊലീസിനെ നിയന്ത്രിക്കുന്ന പൊളിറ്റിക്കൽ സെക്രട്ടറി എന്ന വഴിക്കായിരുന്നു ഇതുവരെ അൻവറിന്റെ ആക്ഷേപങ്ങൾ. ചിലരെങ്കിലും ഇക്കാര്യത്തിൽ അൻവറിനു പിന്നിലുണ്ടായിരുന്നു. 

പൊലീസിനെതിരെയുള്ള പ്രവർത്തകരുടെ വികാരം തിരിച്ചറിഞ്ഞ നേതൃത്വത്തിനു മറുവാദമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയെ ആക്രമിച്ചതോടെ, അൻവറിന്റെ ആരോപണങ്ങളെ പാർട്ടിക്കും സർക്കാരിനുമെതിരെയുള്ള നീക്കമെന്നു രാഷ്ട്രീയമായി വ്യാഖ്യാനിക്കാൻ സിപിഎമ്മിന് എളുപ്പമാണ്. അണികൾ അപ്പാടെ വിശ്വസിച്ചാലും ഇല്ലെങ്കിലും അങ്ങനെയൊരു ‘കാപ്സ്യൂൾ’ തന്നെയാകും പാ‍ർട്ടി വിതരണം ചെയ്യുക. പാർട്ടിയിൽ ആരും ഏറ്റെടുക്കാത്തിടത്തോളം അൻവർ നൽകിയ ആയുധം പ്രതിപക്ഷത്തിനുള്ളതു മാത്രമാണ്.

English Summary:

CPM in crisis after PV Anvar's allegation against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com