ADVERTISEMENT

നിലമ്പൂർ ∙ 2 മണിക്കൂർ നീണ്ട വാർത്താ സമ്മേളനത്തിൽ പി.വി.അൻവർ തുറന്നതു മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ടുള്ള പോർമുഖം. ഇതുവരെ ആരോപണങ്ങളുടെ മുന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കു നേരെയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിനെ രൂക്ഷമായി വിമർശിക്കുമ്പോഴും പിണറായി വിജയനെ പൊതിഞ്ഞു പിടിച്ചു സംസാരിച്ചിരുന്ന അൻവർ ഇന്നലെ ആ മറ നീക്കി.

സ്വർണക്കടത്തു മുതൽ തൃശൂർ പൂരം കലക്കൽവരെയുള്ള ആരോപണങ്ങളുടെ കേന്ദ്രസ്ഥാനത്തു മുഖ്യമന്ത്രി പിണറായി വിജയനാണെന്ന പരോക്ഷ സൂചന നൽകി. മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെയും ആരോപണമുന്നയിച്ചു. കേസിൽ കുടുക്കുമെന്ന ഭീഷണി നിലനിൽക്കെ, മുഖ്യമന്ത്രിയുടെ അതേ ഭാഷയിൽ, വിരട്ടൽ ഇങ്ങോട്ടുവേണ്ടെന്നു തുറന്നടിക്കുകയും ചെയ്തു. അൻവർ ഇന്നലെ പറഞ്ഞത്:

മുഖ്യമന്ത്രി വഞ്ചിച്ചു

പിതൃതുല്യനായാണു മുഖ്യമന്ത്രിയെ കണ്ടത്. അദ്ദേഹം വഞ്ചിച്ചു. എസ്പിയുടെ ക്യാംപ് ഓഫിസിൽ കുത്തിയിരുന്ന ദിവസം മലപ്പുറം ജില്ലാ സെക്രട്ടറി വഴി എന്നെ വിളിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു വിളിക്കുമെന്നും അദ്ദേഹത്തെ കണ്ടു കാര്യങ്ങളെല്ലാം പറയാമെന്നും പറഞ്ഞു. രണ്ടു ദിവസം കാത്തിരുന്നിട്ടും വിളി എത്തിയില്ല. അതിനെത്തുടർന്നാണു വീണ്ടും വാർത്താ സമ്മേളനം വിളിച്ചത്. അപ്പോൾ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു വിളിച്ചു. രണ്ടു ദിവസം കഴിഞ്ഞുവരാമെന്നു പറഞ്ഞു. 

പരാതി നൽകിയ ശേഷം അതിവേഗം ചില നടപടികളുണ്ടായി. എന്നാൽ, ഉന്നയിച്ച ആരോപണങ്ങളിൽ ഒരന്വേഷണവും നടക്കുന്നില്ലെന്നു തിരിച്ചറിഞ്ഞപ്പോഴാണു വീണ്ടും ഇറങ്ങിയത്. മുഖ്യമന്ത്രി ഞാൻ കോൺഗ്രസുകാരനാണെന്നു പറഞ്ഞതിൽ പരാതിയില്ല, ഒരെല്ലു കൂടുതലുണ്ടെന്നു പറഞ്ഞു ശാസിക്കാമായിരുന്നു. എന്നാൽ, എന്നെ കള്ളനാക്കി, കള്ളക്കടത്തുകാരെ മഹത്വവൽക്കരിക്കുന്നവനാക്കി.

എം.വി.ഗോവിന്ദനു നിവൃത്തികേട്

എം.വി ഗോവിന്ദനുൾപ്പെടെ ഒരാൾക്കും പാർട്ടിയിൽ അഭിപ്രായം പറയാൻ കഴിയില്ല. കഴിഞ്ഞ ദിവസം അദ്ദേഹം എനിക്കെതിരെ പറഞ്ഞതു നിവൃത്തികേടു കൊണ്ടാണ്. ഇവരുടെയൊക്കെ മുന്നിൽ വിധേയരായി നിൽക്കണം എന്നാണോ പാർട്ടി നയം. ഉന്നതരായ പാർട്ടി നേതാക്കൾക്ക് എന്ത് അഴിമതിയും നടത്താം. മറ്റുള്ളവർക്കു മിണ്ടാൻ പാടില്ല എന്നാണോ?

മുഖ്യമന്ത്രിക്കു മുന്നിൽ കണ്ണുനിറഞ്ഞു

മുഖമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ദിവസം രാവിലെ 9ന് എത്താനാണ് ആദ്യം പറഞ്ഞത്. പിന്നീടതു 12 മണിയാക്കി. പിന്നെ വിളിച്ചു 12.30ന് എത്താൻ പറഞ്ഞു.

 ഞാനും മുഖ്യമന്ത്രിയും മാത്രമാണുണ്ടായിരുന്നത്. വർഗീയത പടർത്തുന്ന ഓൺലൈൻ ചാനലിനെതിരെ ഞാൻ നൽകിയ പരാതിയിൽ അതിന്റെ ഉടമയെ രക്ഷപ്പെടുത്താൻ ശശിയും അജിത്കുമാറും നടത്തിയ നീക്കങ്ങൾ 8 മാസം മുൻപു ശ്രദ്ധയിൽപ്പെടുത്തിയ കാര്യം മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു. പിന്നീട് എന്റെ പരാതി നൽകി. 

വായിക്കുന്നതിനിടെ അദ്ദേഹം അതിന്റെ ഗൗരവം ഉൾക്കൊണ്ടെന്ന രീതിയിൽ എന്നെ നോക്കി. മുഖ്യമന്ത്രിയുടെ ജനസമ്മതി ഇടിഞ്ഞെന്നും അതിനു കാരണം അവനാണെന്നും (ശശി) അദ്ദേഹം ഇരിക്കുന്ന സ്ഥലത്തേക്കു ചൂണ്ടി ഞാൻ പറഞ്ഞു. വികാരത്തള്ളിച്ചയിൽ എന്റെ കണ്ണു നിറഞ്ഞു. 

ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചതിനാൽ എഡിജിപിയെ മാറ്റി നിർത്തണമെന്നു പറഞ്ഞു. നോക്കാമെന്നായിരുന്നു മറുപടി. പോകാൻ നേരത്തു മാധ്യമപ്രവർത്തകർ കാത്തിരിക്കുന്നുണ്ടെന്നും അവരോട് എന്തു സംസാരിക്കുമെന്നും പറഞ്ഞു. സംസാരിച്ചോളൂയെന്നായിരുന്നു മറുപടി.

അർധരാത്രിയിൽ പൊലീസ്

എന്നെ കേസിൽ കുടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി 2 മണിക്കു വീടിനു സമീപത്തു നിന്നു സംസാരം കേട്ടു ചെന്നു നോക്കിയപ്പോൾ 2 പൊലീസുകാർ. ഇന്നത്തെ വാർത്താ സമ്മേളനം നടത്താൻ കഴിയുമെന്നു ഞാൻ കരുതിയതല്ല. എന്നെ ജയിലിലാക്കിയേക്കാം. കൊല്ലപ്പെട്ടേക്കാം. തെളിവുകളെല്ലാം എത്തേണ്ടിടത്ത് എത്തിയിട്ടുണ്ട്. ഞാൻ ഇല്ലെങ്കിലും ഓരോന്നായി പുറത്തുവരും.

സംസാരം സഖാക്കൾക്കു വേണ്ടി

കേരളത്തിലെ പാവപ്പെട്ട സഖാക്കൾക്കു വേണ്ടിയാണു ഞാൻ സംസാരിക്കുന്നത്.  പൊലീസ് സ്റ്റേഷനുകളിൽ പാർട്ടി സഖാക്കൾക്കും ന്യൂനപക്ഷങ്ങൾക്കും നീതി ലഭിക്കുന്നില്ല. പലവട്ടം ഇതുമായി ബന്ധപ്പെട്ട പരാതി നൽകി. ഞാൻ പാർട്ടി ഫോറത്തിൽ പറയാതെ പരസ്യപ്രസ്താവന നടത്തുന്നുവെന്നു ചോദിക്കുന്ന സഖാക്കൾ ഇതു മനസ്സിലാക്കണം.

രാഹുലിനോട് അങ്ങേയറ്റം ബഹുമാനം

ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത്, രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഡിഎൻഎ പരിശോധിക്കണമെന്നാണു ഞാൻ പറഞ്ഞത്. അതു വളച്ചൊടിച്ചു. രാഹുൽ ഗാന്ധിയോടും നെഹ്റു കുടുംബത്തോടും വലിയ ബഹുമാനമുള്ളയാളാണു ഞാൻ. നെഹ്റു വന്നു താമസിച്ച വീടാണു എന്റേത്. രാജീവ് ഗാന്ധി മരിക്കുന്നതിനു ഒരാഴ്ച മുൻപ് മഞ്ചേരിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു വന്നിരുന്നു. എന്റെ പിതാവിന്റെ കാറിലാണ് അദ്ദേഹം സഞ്ചരിച്ചത്. മതനിരപേക്ഷ നിലപാടിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യുന്നുവെന്നു മനസ്സിലാക്കിയപ്പോഴാണു പാർട്ടിയിൽ നിന്നകന്നത്.

ഭയം ദൈവത്തെയും സാധാരണക്കാരെയും മാത്രം

ഒരു പാർട്ടിയുടെയും ഊര കണ്ടല്ല പി.വി.അൻവർ നിൽക്കുന്നത്. എനിക്കു ഭയം ദൈവത്തെയും സാധാണക്കാരായ ജനങ്ങളെയും മാത്രം.

English Summary:

PV Anvar' second arrival: Targets Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com