യുഡിഎഫ് നേതൃയോഗ തീരുമാനം; അൻവറിനെ നിരുത്സാഹപ്പെടുത്തില്ല
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി ഇടതുബന്ധം ഉപേക്ഷിച്ച പി.വി.അൻവറിനെ നിരുത്സാഹപ്പെടുത്താതെ മുന്നോട്ടുപോകാൻ യുഡിഎഫ് നേതൃയോഗത്തിൽ തീരുമാനം. അതേസമയം, അൻവറിന്റെ രാഷ്ട്രീയഭാവി ചർച്ചചെയ്യാൻ സമയമായില്ലെന്നും ഓൺലൈനായി ചേർന്ന നേതൃയോഗം വിലയിരുത്തി. 5 വിഷയങ്ങൾ ഉയർത്തി മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ സമരം ശക്തമാക്കാനും യുഡിഎഫ് തീരുമാനിച്ചു. അൻവറിന്റെ വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നില്ല യുഡിഎഫ് യോഗമെങ്കിലും അക്കാര്യം സജീവചർച്ചയായി. അൻവർ ഇടതുബന്ധം ഉപേക്ഷിച്ചെങ്കിലും യുഡിഎഫിലേക്ക് സ്വാഗതം ചെയ്യില്ല. അൻവർ ആരോപിക്കുന്നതെല്ലാം പ്രതിപക്ഷം നേരത്തേ ഉന്നയിച്ചതാണെന്നാണ് യുഡിഎഫ് വിലയിരുത്തൽ.
മുഖ്യമന്ത്രിയുടെ ഓഫിസ് നിയന്ത്രിക്കുന്നത് ഉപജാപക സംഘം, എഡിജിപി– ആർഎസ്എസ് കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ, ബിജെപി സിപിഎം അവിശുദ്ധ കൂട്ടുകെട്ട്, സ്വർണക്കടത്ത്– സ്വർണം പൊട്ടിക്കൽ എന്നീ 5 വിഷയങ്ങൾ ഉയർത്തി സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. സമരത്തെക്കുറിച്ച് പ്രതിപക്ഷനേതാവ് ഇന്നു മാധ്യമങ്ങളോടു സംസാരിക്കും.