വിശ്രമമില്ലാതെ കിമ്മിന്റെ ട്രെയിൻ; സാറ്റലൈറ്റ് ചിത്രം പുറത്ത്, ഉരിയാടാതെ ഉത്തര കൊറിയ
ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച കിംവദന്തികൾ വ്യാപകമാകുന്നതിനിടെ, അദ്ദേഹത്തിന്റെ പച്ച ട്രെയിൻ ഉത്തരകൊറിയയിലെ തീരദേശ നഗരമായ ഹ്യാങ്സാനിലേക്ക് Kim Jong Un, North Korea, Kim Jong Un's Train, US, South Korea, Manorama News, Manorama Online
ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച കിംവദന്തികൾ വ്യാപകമാകുന്നതിനിടെ, അദ്ദേഹത്തിന്റെ പച്ച ട്രെയിൻ ഉത്തരകൊറിയയിലെ തീരദേശ നഗരമായ ഹ്യാങ്സാനിലേക്ക് Kim Jong Un, North Korea, Kim Jong Un's Train, US, South Korea, Manorama News, Manorama Online
ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച കിംവദന്തികൾ വ്യാപകമാകുന്നതിനിടെ, അദ്ദേഹത്തിന്റെ പച്ച ട്രെയിൻ ഉത്തരകൊറിയയിലെ തീരദേശ നഗരമായ ഹ്യാങ്സാനിലേക്ക് Kim Jong Un, North Korea, Kim Jong Un's Train, US, South Korea, Manorama News, Manorama Online
സോൾ ∙ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച കിംവദന്തികൾ വ്യാപകമാകുന്നതിനിടെ, അദ്ദേഹത്തിന്റെ പച്ച ട്രെയിൻ ഉത്തരകൊറിയയിലെ തീരദേശ നഗരമായ ഹ്യാങ്സാനിലേക്ക് ഈ മാസം 21നും 23നും എത്തിയതായി സ്ഥിരീകരണം. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അദ്ദേഹം ഹ്യാങ്സാനിലെ ഒരു റിസോർട്ടിൽ ആരോഗ്യവാനായി തുടരുന്നുവെന്ന അഭ്യൂഹങ്ങളെ സാധൂകരിക്കുന്നതാണിത്. കിം മരിച്ചതായിപ്പോലും അഭ്യൂഹങ്ങൾ വ്യാപകമാണെങ്കിലും യുഎസും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ളവരൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ല.
കിമ്മിന്റെ ആരോഗ്യസ്ഥിതിയും അദ്ദേഹം എവിടെയാണെന്നതും ഇപ്പോഴും വ്യക്തമായ ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പച്ച ട്രെയിൻ ഹ്യാങ്സാനിലേക്ക് സഞ്ചരിച്ചതായി തെളിഞ്ഞത്. കിം കുടുംബത്തിനു മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള ഹ്യാങ്സാനിലെ ‘ലീഡർഷിപ്പ് സ്റ്റേഷനി’ലാണ് ഏപ്രിൽ 21, 23 തീയതികളിൽ ട്രെയിനെത്തിയത്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ 38 നോർത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ‘കിം ജോങ് ഉൻ നിലവിൽ ഹ്യാങ്സാനിലുണ്ടെന്നാണ് മനസ്സിലാക്കുന്നത്’ എന്ന് പേരു വെളിപ്പെടുത്താൻ തയാറാകാത്ത ഒരു ഉത്തരകൊറിയൻ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം വാഷിങ്ടൺ പോസ്റ്റിനോടു പറഞ്ഞു.
കഴിഞ്ഞ 15ന്, മുത്തച്ഛനും രാഷ്ട്രപിതാവുമായ കിം ഇൽ സുങ്ങിന്റെ ജന്മവാർഷികച്ചടങ്ങിൽ കിമ്മിനെ കാണാതിരുന്നതു ചൂണ്ടിക്കാട്ടി ദക്ഷിണ കൊറിയയിലെ ഓൺലൈൻ പത്രം ‘ഡെയ്‌ലി എൻകെ’യാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അതീവ മോശമാണെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. 12നു ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായ കിം വിശ്രമത്തിലാണെന്നായിരുന്നു റിപ്പോർട്ട്. 11ന് വ്യോമതാവളം സന്ദർശിച്ചു യുദ്ധവിമാന പരിശീലനം കണ്ടയാൾ 15നു സുപ്രധാന ചടങ്ങിനു വരാതിരുന്നതിനു പിന്നിൽ ആരോഗ്യപ്രശ്നങ്ങളാണെന്നാണു ‘ഡെയ്‌ലി എൻകെ’ വാദം. കൊറിയക്കാർ വിശുദ്ധമായി കരുതുന്ന പംക്തു പർവതത്തിലേക്കുള്ള മഞ്ഞുകാല യാത്രകൾ കിമ്മിന്റെ ആരോഗ്യം ക്ഷയിപ്പിച്ചെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
ആകാശയാത്ര പേടി, കിമ്മിനിഷ്ടം ട്രെയിൻ
കിം ജോങ് ഉന്നും അദ്ദേഹത്തിന്റെ പിതാവും പിതാമഹനുമെല്ലാം പരമ്പരാഗതമായി ട്രെയിൻ യാത്ര ഇഷ്ടപ്പെടുന്നവരാണ്. വിമാന യാത്രയോടുള്ള ഭയവും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പിഴവറ്റ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ അതിനൂതനമായ സൗകര്യങ്ങൾ ഉള്ളവയാണ് കിം ഉപയോഗിക്കുന്ന ട്രെയിൻ. 250 മീറ്ററാണ് നീളം. ഈ ട്രെയിനിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടുമില്ല. വിവിധ സ്രോതസുകളിൽനിന്ന് ചോർത്തിയ വിവരങ്ങൾ വച്ചാണ് അദ്ദേഹത്തിന്റെ ട്രെയിനിനെക്കുറിച്ച് വിശദാംശങ്ങൾ പുറത്തുവരാറുള്ളത്.
ട്രെയിൻ യാത്രകൾക്കിടെ കിം ഉദ്യോഗസ്ഥരുമായി ഭരണപരമായ ചർച്ചകൾ നടത്താറുണ്ട്. ഇതിനായി കംപ്യൂട്ടറും സാറ്റലൈറ്റ് ഫോണും ടെലിവിഷനും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ട്രെയിനിലുണ്ട്. ഓരോ യാത്രയ്ക്കു മുൻപും സുരക്ഷ ഉറപ്പാക്കാൻ മറ്റൊരു ട്രെയിൻ മുൻപേ സഞ്ചരിക്കും. പിന്നെയാണു കിമ്മിന്റെ ട്രെയിൻ. ഇതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി മറ്റൊരു ട്രെയിനുമുണ്ട്.
ഓരോ ബോഗിയും ബുള്ളറ്റ്പ്രൂഫായതിനാൽ പതിവിലും ഭാരമേറിയവയാണ് ഈ ട്രെയിൻ. അതുകൊണ്ടുതന്നെ മണിക്കൂറിൽ 37 മൈലാണ് വേഗം. ചുവന്ന പരവതാനി വിരിച്ചതിലൂടെയാണു കിം ട്രെയിനിൽ പ്രവേശിക്കുക. ഇറങ്ങുമ്പോഴും ഇതു നിർബന്ധം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വിയറ്റ്നാമിൽ നടന്ന ചർച്ചയ്ക്കായി കിം യാത്ര ചെയ്തതും ഈ പച്ച ട്രെയിനിലായിരുന്നു. ചൈനയിലൂടെ രണ്ടര ദിവസം നീണ്ട യാത്രയായിരുന്നു അത്.
വിശ്വസിക്കാതെ ചൈനയും ദക്ഷിണ കൊറിയയും
കിം ജോങ് ഉന്നിന്റെ ജീവൻ അതീവ ഗുരുതര നിലയിലെന്ന വാർത്തകളിൽ ദക്ഷിണ കൊറിയയും ചൈനയും സംശയം പ്രകടിപ്പിച്ചു. ഹൃദയ ശസ്ത്രക്രിയയെ തുടർന്നു കിം അതീവ ഗുരുതര നിലയിലായി എന്നാണു സിഎൻഎൻ ഉൾപ്പെടെയുള്ള യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കിമ്മിന്റെ ആരോഗ്യനില യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങൾ പരിശോധിച്ചു വരികയാണെന്ന് ഉന്നത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണു സിഎൻഎൻ വാർത്ത പ്രസിദ്ധീകരിച്ചത്. ദക്ഷിണ കൊറിയൻ സർക്കാരിലെ രണ്ടുപേർ വാർത്ത നിഷേധിച്ചു. അസാധാരണമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നു പ്രസിഡന്റിന്റെ ബ്ലൂ ഹൗസും അറിയിച്ചു.
കിം ഗുരുതരാവസ്ഥയിൽ അല്ലെന്നാണു ചൈനയുടെയും നിലപാട്. കിമ്മിനു ഗുരുതരമായ പ്രശ്നമുള്ളതായി വിശ്വസിക്കുന്നില്ലെന്ന് ഉത്തര കൊറിയയുമായി സമ്പർക്കം പുലർത്തുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്റർനാഷനൽ ലൈസൺ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോടു വ്യക്തമാക്കി. ഹൃദയവുമായി ബന്ധിക്കുന്ന രക്തക്കുഴലുകൾക്കു വീക്കം സംഭവിച്ചതിനാൽ കിമ്മിന് ആരോഗ്യപ്രശ്നം നേരിട്ടിരുന്നു. തുടർച്ചയായ പുകവലിയും പൊണ്ണത്തടിയും കഠിനാധ്വാനവുമാണു കിമ്മിനെ കുഴപ്പിച്ചത്. ശസ്ത്രക്രിയയെത്തുടർന്നു മൗണ്ട് കുംഗാങ്ങിലെ ഒരു വില്ലയിലാണു കിം കഴിയുന്നത്.
‘കഴിഞ്ഞ ഓഗസ്റ്റ് മുതൽ അദ്ദേഹം ഹൃദയ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട പ്രശ്നം നേരിടുന്നു. ഇടയ്ക്കിടെ പംക്തു പർവതം സന്ദർശിച്ചതിനു ശേഷമാണ് ആരോഗ്യം മോശമായത്’– പേരു വെളിപ്പെടുത്ത ഒരാളെ ഉദ്ധരിച്ചു ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയ മഹനീയമായി കരുതുന്നതാണു ചൈനയോടു ചേർന്നുള്ള പംക്തു പർവതം. നിർണായക തീരുമാനങ്ങൾക്കു മുമ്പ് ഭരണാധികാരികൾ ഇവിടെ സന്ദർശിക്കാറുണ്ട്. ഒക്ടോബറിലും ഡിസംബറിലും കിം ഇവിടെ സന്ദർശിച്ചിരുന്നു. സിഎൻഎൻ റിപ്പോർട്ടിനെ യുഎസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും ചോദ്യം ചെയ്തു. ‘കിമ്മിനെ കുറിച്ചുള്ള അതീവപ്രധാന വിവരങ്ങൾ വളരെ സൂക്ഷിച്ചാണു യുഎസ് കൈകാര്യം ചെയ്യുക. ഇവ ഒരിക്കലും മാധ്യമങ്ങൾക്കു ചോർന്നുകിട്ടില്ല’– കൊറിയൻ കാര്യങ്ങളിൽ സ്പഷലൈസ് ചെയ്ത യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സിഎന്‍എൻ വാർത്തയോടു പ്രതികരിക്കുന്നില്ലെന്നാണു കൊറിയകളുടെ ആഭ്യന്തരകാര്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന യൂണിഫിക്കേഷൻ മന്ത്രാലയത്തിന്റെയും നിലപാട്. കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ചോ ചികിത്സയെക്കുറിച്ചോ ഔദ്യോഗിക മാധ്യമത്തിൽ യാതൊരു പരാമർശവുമില്ല. പിതാവിന്റെ മരണത്തെത്തുടർന്ന് 2011 ഡിസംബറിലാണു കിം രാജ്യഭരണം ഏറ്റെടുത്തത്. ഏകാധിപത്യ ശൈലി തുടരുന്ന കിം, തന്റെ രാജ്യാന്തര സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ യുഎസ് പ്രസിഡന്റുമായും (മൂന്നു തവണ) ചൈനീസ് പ്രസിഡന്റുമായും (അഞ്ച് തവണ) ദക്ഷിണ കൊറിയൻ പ്രസിഡന്റുമായും (നാലു തവണ) ചർച്ചകൾ നടത്തിയിരുന്നു.
English Summary: Kim Jong Un's Train Likely Spotted In Resort Town Amid Health Rumours: Report