മോദി ‘കുട്ടിഭായി’ക്ക് രാഷ്ട്രീയ പുനർജന്മം നൽകിയതു വെളിപ്പെടുത്തി അബ്ദുല്ലക്കുട്ടി; ‘ലീഗും തിരുത്തും, മോദിവഴിയിൽ വരും’
ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റുമാരിൽ ഒരാളായ എ.പി.അബ്ദുല്ലക്കുട്ടി ആ പദവികൊണ്ട് പാർട്ടിയുടെ രാജ്യത്തെതന്നെ മുൻനിര നേതാക്കളിൽ ഒരാളാണ്. കേന്ദ്ര ഹജ് കമ്മിറ്റിയുടെ ചെയർമാൻ പദവി അദ്ദേഹത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. സിപിഎമ്മിൽനിന്നും കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ട ഒരു നേതാവ്, രാജ്യം ഭരിക്കുന്ന കക്ഷിയുടെ പ്രധാന ഭാരവാഹി ആയി ഉയർന്നത് എങ്ങനെ എന്നത് കേരള രാഷ്ട്രീയത്തിലെ സമസ്യയാണ്. അതിനു പിന്നിലെ വസ്തുതകളും സംഭവങ്ങളും വെളിപ്പെടുത്തുകയാണ് ഈ അഭിമുഖത്തിൽ എ.പി.അബ്ദുല്ലക്കുട്ടി. സിപിഎമ്മിന്റെ എംപിയും കോൺഗ്രസിന്റെ എംഎൽഎയും ആയിരുന്ന നേതാവ് ഇന്നു ബിജെപിയുടെ മുസ്‌ലിം മുഖമാണ്. ന്യൂനപക്ഷങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്ന ദൗത്യവും അദ്ദേഹത്തിനു മുന്നിലുണ്ട്. മുസ്‌ലിം ജനസാമാന്യത്തിന് മോദി സർക്കാരിനോടും ബിജെപിയോടും ഉളള അകൽച്ച കുറഞ്ഞെന്ന അവകാശവാദമാണ് ഈ അഭിമുഖത്തിൽ അദ്ദേഹം ഉന്നയിക്കുന്നത്. അതിനുള്ള കാരണങ്ങളും നിരത്തുന്നു. കേരള ബിജെപി നേതൃത്വവും അബ്ദുല്ലക്കുട്ടിയും തമ്മിലെ ബന്ധത്തിന്റെ ചിത്രവും ഇതിൽ വായിച്ചെടുക്കാം. സോളർ കേസിൽ സിബിഐ കുറ്റവിമുക്തനാക്കിയതോടെ തന്റെ പഴയ ചിരി തിരിച്ചു കിട്ടിയതിനെക്കുറിച്ചും അബ്ദുല്ലക്കുട്ടി പറയുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ എ.പി.അബ്ദുല്ലക്കുട്ടി സംസാരിക്കുന്നു.
ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റുമാരിൽ ഒരാളായ എ.പി.അബ്ദുല്ലക്കുട്ടി ആ പദവികൊണ്ട് പാർട്ടിയുടെ രാജ്യത്തെതന്നെ മുൻനിര നേതാക്കളിൽ ഒരാളാണ്. കേന്ദ്ര ഹജ് കമ്മിറ്റിയുടെ ചെയർമാൻ പദവി അദ്ദേഹത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. സിപിഎമ്മിൽനിന്നും കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ട ഒരു നേതാവ്, രാജ്യം ഭരിക്കുന്ന കക്ഷിയുടെ പ്രധാന ഭാരവാഹി ആയി ഉയർന്നത് എങ്ങനെ എന്നത് കേരള രാഷ്ട്രീയത്തിലെ സമസ്യയാണ്. അതിനു പിന്നിലെ വസ്തുതകളും സംഭവങ്ങളും വെളിപ്പെടുത്തുകയാണ് ഈ അഭിമുഖത്തിൽ എ.പി.അബ്ദുല്ലക്കുട്ടി. സിപിഎമ്മിന്റെ എംപിയും കോൺഗ്രസിന്റെ എംഎൽഎയും ആയിരുന്ന നേതാവ് ഇന്നു ബിജെപിയുടെ മുസ്‌ലിം മുഖമാണ്. ന്യൂനപക്ഷങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്ന ദൗത്യവും അദ്ദേഹത്തിനു മുന്നിലുണ്ട്. മുസ്‌ലിം ജനസാമാന്യത്തിന് മോദി സർക്കാരിനോടും ബിജെപിയോടും ഉളള അകൽച്ച കുറഞ്ഞെന്ന അവകാശവാദമാണ് ഈ അഭിമുഖത്തിൽ അദ്ദേഹം ഉന്നയിക്കുന്നത്. അതിനുള്ള കാരണങ്ങളും നിരത്തുന്നു. കേരള ബിജെപി നേതൃത്വവും അബ്ദുല്ലക്കുട്ടിയും തമ്മിലെ ബന്ധത്തിന്റെ ചിത്രവും ഇതിൽ വായിച്ചെടുക്കാം. സോളർ കേസിൽ സിബിഐ കുറ്റവിമുക്തനാക്കിയതോടെ തന്റെ പഴയ ചിരി തിരിച്ചു കിട്ടിയതിനെക്കുറിച്ചും അബ്ദുല്ലക്കുട്ടി പറയുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ എ.പി.അബ്ദുല്ലക്കുട്ടി സംസാരിക്കുന്നു.
ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റുമാരിൽ ഒരാളായ എ.പി.അബ്ദുല്ലക്കുട്ടി ആ പദവികൊണ്ട് പാർട്ടിയുടെ രാജ്യത്തെതന്നെ മുൻനിര നേതാക്കളിൽ ഒരാളാണ്. കേന്ദ്ര ഹജ് കമ്മിറ്റിയുടെ ചെയർമാൻ പദവി അദ്ദേഹത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. സിപിഎമ്മിൽനിന്നും കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ട ഒരു നേതാവ്, രാജ്യം ഭരിക്കുന്ന കക്ഷിയുടെ പ്രധാന ഭാരവാഹി ആയി ഉയർന്നത് എങ്ങനെ എന്നത് കേരള രാഷ്ട്രീയത്തിലെ സമസ്യയാണ്. അതിനു പിന്നിലെ വസ്തുതകളും സംഭവങ്ങളും വെളിപ്പെടുത്തുകയാണ് ഈ അഭിമുഖത്തിൽ എ.പി.അബ്ദുല്ലക്കുട്ടി. സിപിഎമ്മിന്റെ എംപിയും കോൺഗ്രസിന്റെ എംഎൽഎയും ആയിരുന്ന നേതാവ് ഇന്നു ബിജെപിയുടെ മുസ്‌ലിം മുഖമാണ്. ന്യൂനപക്ഷങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്ന ദൗത്യവും അദ്ദേഹത്തിനു മുന്നിലുണ്ട്. മുസ്‌ലിം ജനസാമാന്യത്തിന് മോദി സർക്കാരിനോടും ബിജെപിയോടും ഉളള അകൽച്ച കുറഞ്ഞെന്ന അവകാശവാദമാണ് ഈ അഭിമുഖത്തിൽ അദ്ദേഹം ഉന്നയിക്കുന്നത്. അതിനുള്ള കാരണങ്ങളും നിരത്തുന്നു. കേരള ബിജെപി നേതൃത്വവും അബ്ദുല്ലക്കുട്ടിയും തമ്മിലെ ബന്ധത്തിന്റെ ചിത്രവും ഇതിൽ വായിച്ചെടുക്കാം. സോളർ കേസിൽ സിബിഐ കുറ്റവിമുക്തനാക്കിയതോടെ തന്റെ പഴയ ചിരി തിരിച്ചു കിട്ടിയതിനെക്കുറിച്ചും അബ്ദുല്ലക്കുട്ടി പറയുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ എ.പി.അബ്ദുല്ലക്കുട്ടി സംസാരിക്കുന്നു.
ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റുമാരിൽ ഒരാളായ എ.പി.അബ്ദുല്ലക്കുട്ടി ആ പദവികൊണ്ട് പാർട്ടിയുടെ രാജ്യത്തെതന്നെ മുൻനിര നേതാക്കളിൽ ഒരാളാണ്. കേന്ദ്ര ഹജ് കമ്മിറ്റിയുടെ ചെയർമാൻ പദവി അദ്ദേഹത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. സിപിഎമ്മിൽനിന്നും കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ട ഒരു നേതാവ്, രാജ്യം ഭരിക്കുന്ന കക്ഷിയുടെ പ്രധാന ഭാരവാഹി ആയി ഉയർന്നത് എങ്ങനെ എന്നത് കേരള രാഷ്ട്രീയത്തിലെ സമസ്യയാണ്. അതിനു പിന്നിലെ വസ്തുതകളും സംഭവങ്ങളും വെളിപ്പെടുത്തുകയാണ് ഈ അഭിമുഖത്തിൽ എ.പി.അബ്ദുല്ലക്കുട്ടി. സിപിഎമ്മിന്റെ എംപിയും കോൺഗ്രസിന്റെ എംഎൽഎയും ആയിരുന്ന നേതാവ് ഇന്നു ബിജെപിയുടെ മുസ്‌ലിം മുഖമാണ്. ന്യൂനപക്ഷങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്ന ദൗത്യവും അദ്ദേഹത്തിനു മുന്നിലുണ്ട്. മുസ്‌ലിം ജനസാമാന്യത്തിന് മോദി സർക്കാരിനോടും ബിജെപിയോടും ഉളള അകൽച്ച കുറഞ്ഞെന്ന അവകാശവാദമാണ് ഈ അഭിമുഖത്തിൽ അദ്ദേഹം ഉന്നയിക്കുന്നത്. അതിനുള്ള കാരണങ്ങളും നിരത്തുന്നു. കേരള ബിജെപി നേതൃത്വവും അബ്ദുല്ലക്കുട്ടിയും തമ്മിലെ ബന്ധത്തിന്റെ ചിത്രവും ഇതിൽ വായിച്ചെടുക്കാം. സോളർ കേസിൽ സിബിഐ കുറ്റവിമുക്തനാക്കിയതോടെ തന്റെ പഴയ ചിരി തിരിച്ചു കിട്ടിയതിനെക്കുറിച്ചും അബ്ദുല്ലക്കുട്ടി പറയുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ എ.പി.അബ്ദുല്ലക്കുട്ടി സംസാരിക്കുന്നു.
∙ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷൻ എന്ന നിലയിൽ പാർട്ടി ശ്രേണിയിൽ കേരളത്തിലെ തന്നെ ഉന്നതരായ പാർട്ടി നേതാക്കളിൽ ഒരാളാണ് താങ്കൾ. ഒപ്പം കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനുമാണ്. കേരളത്തിന് പുറത്താണോ കൂടുതൽ സമയം? മറ്റു സംസ്ഥാനങ്ങളിലാണോ പ്രവർത്തനം കേന്ദ്രീകരിക്കുന്നത്?
ഈ രണ്ടു പദവികൾ ഉള്ളതിനാൽ ഡൽഹിയും മുംബൈയും കേന്ദ്രീകരിച്ചാണ് കൂടുതലും പ്രവർത്തിക്കുന്നത്. കേരളത്തിന് പുറത്താണ് കൂടുതലും. ഹജ് കമ്മിറ്റിയുടെ ചുമതല ഉള്ളതിനാൽ ഇന്ത്യയിലെ പത്ത് ഹജ് എംബാർക്കേഷൻ കേന്ദ്രങ്ങളിലും യാത്ര ചെയ്യേണ്ടി വരാറുണ്ട്. പുതിയ ഹജ് നയം രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മത പണ്ഡിതന്മാരുമായും നേതാക്കന്മാരുമായുമുള്ള ചർച്ചകളും നടക്കുന്നു. ബിജെപി ദേശീയ അധ്യക്ഷനായ ജെ.പി.നഡ്ഡയുടെ തീരുമാന പ്രകാരം ദേശീയ ഭാരവാഹികൾ മാസത്തിൽ രണ്ടു മൂന്നു ദിവസം ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് ചുമതലകൾ നിർവഹിക്കുകയും വേണം.
∙ കേരളത്തിലെ ബിജെപി വേദികളിൽ താങ്കളെ കുറച്ചേ കാണാറുള്ളുവല്ലോ?
ശരിയാണ്. എങ്കിലും പരമാവധി വേദികളിൽ പോകാറുണ്ട്. ഹജ് കമ്മിറ്റി ചെയർമാൻ ആകും മുൻപ് എനിക്ക് ലക്ഷദ്വീപ് പ്രഭാരിയുടെ ചുമതല കൂടി ഉണ്ടായിരുന്നു. അത് പിന്നീട് ഒഴിവായി. യാത്രാതിരക്ക് മൂലം കേരളത്തിൽ കൂടുതൽ സമയം ഉണ്ടാകാറില്ലെന്നതു ശരിയാണ്.
∙ കേരളത്തിലെ ബിജെപി നേതൃത്വവും താങ്കളും ഇഴുകിച്ചേർന്നിട്ടില്ലെന്നു കരുതുന്നവരുണ്ട്. ദേശീയ നേതൃത്വമാണ് പദവികളിലേക്ക് താങ്കളെ അവരോധിച്ചത്. അത് സൃഷ്ടിച്ച ‘ഗ്യാപ്’ ഇപ്പോഴുമുണ്ടോ?
അതിൽ ഒട്ടും വാസ്തവമില്ല. ബിജെപിയുടെ കേരളത്തിലെ പ്രധാനപ്പെട്ട സമിതി കോർകമ്മിറ്റി ആണല്ലോ. ഒന്നൊഴിയാതെ അതിലെ എല്ലാ യോഗങ്ങളിലും പങ്കെടുക്കാറുണ്ട്. സംസ്ഥാന നേതൃത്വം ജില്ലകളിലെ പല പ്രധാന പരിപാടികൾക്കും വിളിക്കാറുണ്ട്. സംസ്ഥാന നേതൃത്വവുമായി സ്വരച്ചേർച്ച ഇല്ലെന്ന പ്രചാരണം ശരിയല്ല.
∙ ദേശീയ നേതൃത്വത്തിന്റെ ഭാഗം എന്ന നിലയിലാണോ കേരളത്തിലെ നേതാക്കൾ താങ്കളെ സമീപിക്കുന്നത്?
പാർട്ടി കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും നിശ്ചയിക്കുന്ന പരിപാടികളിൽ ദേശീയ ഭാരവാഹികൾ പങ്കെടുക്കണം. അതിന്റെ ഭാഗമായി നഡ്ഡാജിയും കെ.സുരേന്ദ്രൻജിയും നൽകുന്ന ചുമതലകൾ നിർവഹിക്കുന്ന രീതിയാണ് എനിക്ക് ഉള്ളത്
∙ ഡൽഹിയിൽ ഇപ്പോൾ സമാപിച്ച ബിജെപി ദേശീയ നിർവാഹകസമിതി യോഗവും ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കണമെന്നാണ് തീരുമാനിച്ചത്. കേരളത്തിലെ സാഹചര്യത്തിൽ വിജയത്തിന് അത് അനിവാര്യവുമാണ്. അക്കാര്യത്തിൽ നേതൃപരമായ പങ്ക് താങ്കൾക്കു നിർവഹിക്കാനുണ്ടല്ലോ?
കഴിഞ്ഞ രണ്ടു ദേശീയ നിർവാഹകസമിതി യോഗങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിജി, ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. പ്രത്യേകിച്ച് ‘പസ്മന്ദ മുസ്‌ലിമുകളു’ടെ കാര്യമാണ് അദ്ദേഹം വിവരിച്ചത്. മഹാഭൂരിപക്ഷം വരുന്ന ഉത്തരേന്ത്യൻ മുസ്‌ലിമുകളിൽ ജാതിവ്യവസ്ഥ നിലനിന്നിരുന്നു ഖാൻ, പഠാൻ എന്നിവരെല്ലാം സവർണ മുസ്‌ലിംകളാണ്. എന്നാൽ അവർണ മുസ്‌ലിംകളാണ് കൂടുതലും. അവർ അധികാരത്തിൽനിന്ന് അരികുവൽക്കരിക്കപ്പെട്ടവരാണ്. അവരെ കൂടെ നിർത്തണം എന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. അതു വോട്ടിനു വേണ്ടിയല്ല. രാഷ്ട്ര നിർമാണത്തിൽ അവരെയും പങ്കാളികളാക്കണമെന്നാണ് അദ്ദേഹം നിർദേശിക്കുന്നത്. അക്കാര്യം അദ്ദേഹത്തിനും ബിജെപിക്കും ഇതിനോടകം യുപിയിൽ നടപ്പാക്കാൻ സാധിച്ചിട്ടുണ്ട്.
യുപി, യോഗി ആദിത്യനാഥിന്റെ നാടാണ്. അദ്ദേഹത്തെക്കുറിച്ച് കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കു വലിയ തെറ്റിദ്ധാരണയാണ് ഉള്ളത്. ഞങ്ങൾക്ക് യുപിയിൽ മുസ്‌ലിം എംഎൽഎമാർ ആരും ഇല്ല. എന്നിട്ടും തിരഞ്ഞെടുപ്പിനു ശേഷം, ലക്നൗ യൂണിവേഴ്സിറ്റിയിൽനിന്ന് ഉയർന്ന പഠനം നടത്തിയ ധാനിഷ് ആസാദ് അൻസാരി എന്ന യുവ നേതാവിനെ യോഗി മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമ മന്ത്രി ആക്കി. അതു കൃത്യമായ സന്ദേശം നൽകലായിരുന്നു. ബിജെപിയെ വിമർശിക്കുന്നവർക്ക് അതു ചുട്ട മറുപടിയാണ്.
∙ ഇതൊക്കെയാണെങ്കിലും മുസ്‌ലിം വിഭാഗങ്ങളുടെ വിശ്വാസം ആർജിക്കാൻ ബിജെപിക്ക് കേരളത്തിൽ കഴിയുന്നില്ല എന്നതു യാഥാർഥ്യമല്ലേ? താങ്കളുടെ ഇടപെടലുകൾക്ക് എന്തു മാറ്റമാണ് ഉണ്ടാക്കാനാകുന്നത്?
ധാനിഷിന്റേതു പോലെയുള്ള നിയമനങ്ങൾ ഇവിടെ പലരും അറിഞ്ഞെന്നു പോലും നടിക്കാറില്ല. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ എംഎൽഎമാർ ഉളളതും ബിജെപിയിൽ ആണല്ലോ. ഗോവയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ശ്രദ്ധിച്ചാൽ അതു മനസ്സിലാകും. സമുദായവും ബിജെപിയും തമ്മിലുള്ള തെറ്റിദ്ധാരണകൾ നീക്കാൻ ആത്മാർഥമായി ശ്രമിക്കുമെന്ന് ബിജെപിയിലെ ചുമതല ഏറ്റെടുത്ത ശേഷം ഞാൻ വ്യക്തമാക്കിയിരുന്നു. ലക്ഷദ്വീപിലെ ചുമതല ഏറ്റെടുത്ത ശേഷം അവിടുത്തെ മുസ്‌ലിം ജനതയ്ക്കിടയിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞു. പൗരത്വ നിയമ പ്രക്ഷോഭകാലത്താണല്ലോ ‘മോദി വിരുദ്ധ അപസ്മാരം’ കേരളത്തിൽ കെട്ടഴിച്ചുവിട്ടത്. ഇവിടെ ജനിച്ച, ഈ മണ്ണുമായി പുക്കിൾ കൊടി ബന്ധമുള്ള ഒരു മുസ്‌ലിമിനും ഈ രാജ്യത്തുനിന്ന് പോകേണ്ടി വരില്ലെന്ന് ഏറ്റവും കൂടുതൽ റാലികളിൽ പ്രസംഗിച്ചത് ഞാനായിരിക്കും. തെറ്റിദ്ധാരണകൾ കുറഞ്ഞു കുറഞ്ഞു വരുന്ന വളരെ പോസിറ്റീവ് ആയ അന്തരീക്ഷം ഇന്ന് ഉണ്ട്.
∙ അവകാശവാദത്തിന് അപ്പുറം എന്തു തെളിവാണ് അതിനു മുന്നോട്ടുവയ്ക്കാൻ ഉള്ളത്?
ഏറ്റവും ഒടുവിൽ നടന്ന മുജാഹിദ്ദീൻ സമ്മേളനത്തിൽ സംഘപരിവാർ കുടുംബത്തിന്റെ ഭാഗമായവരെ ക്ഷണിച്ചല്ലോ. പി.എസ്.ശ്രീധരൻപിള്ളയേയും വി.മുരളീധരനെയും അതിലേക്ക് വിളിച്ചത് ഒരു മഹാപരാധമാണെന്ന് പിണറായി വിജയന്റെ വക്താവായ ജോൺ ബ്രിട്ടാസിന് ആരോപിക്കേണ്ടി വന്നു. ഹജ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ കേരളത്തിലെ സാമുദായിക നേതാക്കന്മാരെല്ലാം തന്നെ വളരെ സൗഹൃദത്തോടെ എന്നോടു പെരുമാറുന്നുണ്ട്. പല മുസ്‌ലിം സ്ഥാപനങ്ങളിലും പരിപാടികൾക്ക് ക്ഷണിക്കാറുണ്ട്. എല്ലായിടത്തും എത്തിച്ചേരാൻ കഴിയാറില്ല എന്നേയുള്ളൂ. ആദ്യഘട്ടത്തിൽ എന്നോട് ഉണ്ടായിരുന്ന മനോഭാവത്തിൽ കൃത്യമായ മാറ്റം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
∙ പുറത്തെ ചിത്രമല്ല, ബിജെപിക്ക് അകത്തേയ്ക്കു വരുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുക എന്നു ബിജെപിയുടെ ഭാഗമായപ്പോൾ താങ്കൾ പറഞ്ഞു. എന്താണ് ഉദ്ദേശിച്ചത്?
അതു നല്ല ചോദ്യമാണ്. ന്യൂനപക്ഷങ്ങളെ കോൺഗ്രസ് വോട്ടു ബാങ്കായാണ് ഉപയോഗപ്പെടുത്തിയത്. ബംഗാളിലെ മുസ്‌ലിം കേന്ദ്രങ്ങളെക്കുറിച്ച് രാജേന്ദ്ര സച്ചാർ പറഞ്ഞിട്ടുളളത് വായിക്കണം. റോഡോ, വൈദ്യുതിയോ അവർക്ക് കൊടുക്കാൻ സിപിഎമ്മിന്റെ സർക്കാരുകൾ തയാറായിട്ടില്ല. കുടിവെള്ളം പോലും നിഷേധിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ കേരളത്തിലെ മുസ്‌ലിം നേതാക്കളെ ഞാൻ യുപിയിലേക്കു ക്ഷണിക്കുകയാണ്. ബംഗാളിന്റെ നേർവിപരീത ചിത്രം അവിടെ കാണാൻ കഴിയും. എവിടെയാണോ ഒരു മുസ്‌ലിം ജനത കൂടുതൽ അധിവസിക്കുന്നത്, അവിടേക്കാകും പുതിയ റോഡും കുടിവെള്ളപദ്ധതിയും. പണ്ട് ഇന്ത്യ ഭരിച്ചവർ പല വിഭാഗങ്ങളെയും പ്രത്യേകമായി പ്രീണിപ്പിച്ചിരുന്നു. ഇന്ന് അതില്ല. എല്ലാവരെയും ബിജെപി ഒരു പോലെ കാണുന്നു. ആർക്കെങ്കിലും കൂടുതൽ പ്രയാസം ഉണ്ടെങ്കിൽ അവരെ പ്രത്യേകമായി പരിഗണിക്കുന്നു. മോദിജിയുടെ പദ്ധതികൾ ഉത്തരേന്ത്യയിലെ ഏറ്റവും ദരിദ്രരായ മുസ്‌ലിംകളിലേക്കും എത്തിച്ചേരുകയാണ്.ഗുജറാത്തിലെ ന്യൂനപക്ഷ ശക്തികേന്ദ്രങ്ങളായ പതിനഞ്ചോളം മണ്ഡലങ്ങളിൽ ബിജെപി നേതൃത്വത്തെ തന്നെ അദ്ഭുതപ്പെടുത്തി നേടാനായ ജയം അതിന്റെ തെളിവാണ്. ബിജെപിക്ക് മുസ്‌ലിം വിരോധം ഉണ്ടെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് ഓരോ ദേശീയ മുസ്‌ലിമും തിരിച്ചറിയുന്നു.
∙ കേരളത്തിലെ മുസ്‌ലിം ലീഗ് ഇതൊന്നും മനസ്സിലാക്കാത്തവരാണ് എന്നാണോ താങ്കൾ ആരോപിക്കുന്നത്?
കേരളത്തിലെ മുസ്‌ലിം ലീഗ് ഇതു കാണണം, മനസ്സിലാക്കണം. ലീഗ് നേതൃത്വം സമ്പന്നരും പ്രമാണിമാരും ചേർന്നതാണ്, അവരുടെ പിടിയിലാണ്. കേരളത്തിലെ സാധാരണ, അവർണ മുസ്‌ലിമുകളുടെ സങ്കടം ഞങ്ങൾ ഏറ്റെടുക്കും. കടലോരത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ ആ വിഭാഗത്തിൽ പെട്ടവരാണ്. അങ്ങേയറ്റം ദരിദ്രരായ മുസ്‌ലിംകൾ കേരളത്തിലുണ്ട്. കേന്ദ്ര സർക്കാരിന്റെ ഓരോ പദ്ധതിയും നൽകുന്ന പ്രയോജനത്തെക്കുറിച്ച് അറിയുമ്പോൾ അവർ കൃതാർഥരാകുകയാണ്. പണ്ട് ബിജെപി പ്രവർത്തകർ അവരുടെ വീടുകളിൽ വരുമ്പോൾ വാതിൽ തുറക്കാൻ തയാറാകുമായിരുന്നില്ല. ഇന്ന് പുറത്തു വന്ന് കസേരയിട്ട് അവരെ ഉമ്മമാർ ഇരുത്തുന്നു, സ്നേഹത്തോടെ വർത്തമാനം പറയുന്നു, ചായ കൊടുക്കുന്നു. ഈ മാറ്റം മുസ്‌ലിം ലീഗും വൈകാതെ ഉൾക്കൊള്ളേണ്ടിവരും.
∙ ലീഗിന്റെ അയിത്തം മാറുമെന്ന പ്രതീക്ഷയാണോ താങ്കൾ പങ്കുവയ്ക്കുന്നന്നത്?
അവർക്കെല്ലാംതന്നെ ബിജെപിയോട് ഉള്ള നിലപാട് തിരുത്തേണ്ടി വരും. കാരണം മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും സത്യവിശ്വാസികളാണ്. ആ സത്യവിശ്വാസികൾക്ക് നിൽക്കാൻ പറ്റിയ പാർട്ടിയാണ് സത്യവിശ്വാസിയായ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉളള ബിജെപി. അഴിമതിയോ സ്വജനപക്ഷപാതമോ തട്ടിപ്പോ വെട്ടിപ്പോ ഈ ഭരണത്തിൽ നടക്കുന്നില്ല. മോദിക്ക് ഒരു മതമേ ഉള്ളൂ. അതു വികസനമാണ്.
∙ കേരളത്തിൽ ബിജെപിക്ക് പക്ഷേ മുന്നോട്ടു വരാൻ സാധിക്കുന്നില്ലല്ലോ? ഓരോ തിരഞ്ഞെടുപ്പിനു മുന്നോടിയായും വലിയ പ്രതീക്ഷ ഉയർത്തും. പക്ഷേ ആ ഫലം സംഭവിക്കില്ല. എന്താണ് യഥാർഥ പ്രശ്നം?
മാധ്യമങ്ങൾ ആകെത്തന്നെ ഇവിടെ ഞങ്ങൾക്ക് എതിരാണ്. സോഷ്യൽ മീഡിയയിൽ ബിജെപിക്കെതിരെ നടക്കുന്നത് കൊണ്ടുപിടിച്ച നുണപ്രചാരണങ്ങളാണ്. ഈ പ്രചണ്ഡമായ പ്രചാരണത്തെ പ്രതിരോധിക്കാൻ ഞങ്ങളുടെ മെഷീനറിക്കു സാധിക്കുന്നില്ല. മഞ്ചേശ്വരത്താണെങ്കിലും തിരുവനന്തപുരത്ത് ആണെങ്കിലും ഞങ്ങൾ ജയിക്കുമെന്നു വന്നാൽ അതു തടയാനായി മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ട് രൂപപ്പെടും. കോ–ലീ–സി എന്നാണ് അതിനെ ഞാൻ വിളിക്കാൻ ആഗ്രഹിക്കുന്നത്. കോൺഗ്രസ്–ലീഗ്–സിപിഎം സഖ്യം ബിജെപിയെ തോൽപ്പിക്കാനായി ഒന്നിക്കും. കപ്പിനും ചുണ്ടിനും ഇടയിൽ പല സീറ്റുകളും അങ്ങനെയാണ് ഞങ്ങൾ തോൽക്കുന്നത്. ഇതിനെ മറികടക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ ധ്രൂവീകരണത്തിലേക്ക് കേരളം വൈകാതെ നീങ്ങും.
∙ പക്ഷേ ആ വിജയത്തിന് ബിജെപിക്ക് ശക്തരായ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമാണ്. ഉള്ളവർ തന്നെ ദുർബലരാകുന്ന സ്ഥിതിയാണ് ഉള്ളത്. മുന്നണി സംവിധാനം കേരളത്തിലെ ബിജെപിക്ക് ഇനിയും ഉൾക്കൊള്ളാൻ കഴിയുന്നില്ലേ? ബിജെപി മാത്രം മതിയെന്ന ചിന്തയാണോ നേതാക്കൾക്ക്?
എൻഡിഎ കൂടുതൽ ഇവിടെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നതു ശരിയാണ്. അക്കാര്യത്തിൽ ചില പോരായ്മകൾ പാർട്ടിക്ക് ഉണ്ട്. അതു സ്വയംവിമർശനപരമായി മനസ്സിലാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ആകുമ്പോൾ കൂടുതൽ വ്യക്തികളും ഗ്രൂപ്പുകളും ഒപ്പമുണ്ടാകും.
∙ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് പക്ഷേ പൊതുസ്വീകാര്യത നേടിയെടുക്കാൻ സാധിക്കുന്നില്ലല്ലോ? വിശ്വാസ്യത ആർജിക്കുന്നതിലും പോരായ്മകളുണ്ട്. .കേന്ദ്ര നേതൃത്വത്തിന്റെ കൂടി ഭാഗമായ താങ്കൾ കേരള ബിജെപി നേരിടുന്ന പ്രശ്നങ്ങളെ എങ്ങനെയാണ് കാണുന്നത്?
കേരളത്തിലെ പാർട്ടിയെ വലിയ മതിപ്പോടെയാണ് കേന്ദ്ര നേതൃത്വം കാണുന്നത്. കഴിഞ്ഞ ദേശീയ നിർവാഹകസമിതി യോഗത്തിലും നഡ്ഡാജി അത് എടുത്തു പറഞ്ഞു. കേരളത്തിലെ ബിജെപി സഹനത്തിന്റെയും ത്യാഗത്തിന്റെയും പാതയിൽ സഞ്ചരിക്കുന്ന പാർട്ടിയാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഏറ്റവും കൂടുതൽ ബലിദാനികളെ കൊടുത്തത് കേരളത്തിലെ പ്രസ്ഥാനമാണ്. പക്ഷേ നേരത്തേ പറഞ്ഞതു പോലെ മാധ്യമങ്ങളും മുന്നണികളും ഉണ്ടാക്കിയ ബന്ധനത്തിലാണ് പലപ്പോഴും പാർട്ടി. കെ.സുരേന്ദ്രനെതിരെ ഉയർന്ന ആരോപണം ഒന്നരക്കൊല്ലം അന്വേഷിച്ചിട്ട് ക്രൈംബ്രാഞ്ച് എന്താണ് കണ്ടെത്തിയത്? അദ്ദേഹത്തെ ദ്രോഹിക്കാനായി മാത്രം വേറെ വകുപ്പുകൾ ചുമത്തിയിരിക്കുകയാണ്. അതാണ് സർക്കാർ ചെയ്യുന്നത്. ഇസ്‌ലാമിക ജിഹാദി ഗ്രൂപ്പുകളുടെ ശക്തമായ ആക്രമണവും പ്രസ്ഥാനത്തിന് നേരിടേണ്ടി വരുന്നു. മറ്റൊരു പാർട്ടിയും കേരളത്തിൽ നേരിടാത്ത അതിശക്തമായ മാർഗതടസ്സം ഇവിടെ ബിജെപിക്ക് മുന്നിലുണ്ട്. പക്ഷേ ഈ വെല്ലുവിളി ഞങ്ങൾ അതിജീവിക്കുക തന്നെ ചെയ്യും.
∙ ഈ സവിശേഷതകൾ ഉണ്ടെന്നു താങ്കൾ അവകാശപ്പെടുന്ന സംസ്ഥാന ബിജെപിയിൽ കടുത്ത ഗ്രൂപ്പ് ചേരിതിരിവാണെന്ന ചിന്തയാണല്ലോ ശക്തം?
ബിജെപി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യകക്ഷികളിൽ ഒന്നാണ്. ഒരു ജനാധിപത്യ പാർട്ടിയിൽ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും സ്വാഭാവികമാണ്. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതു പോലെയുളള വലിയ അനൈക്യം എനിക്ക് അനുഭവപ്പെട്ടിട്ടില്ല.
∙ താങ്കൾക്കു ശേഷം കോൺഗ്രസിൽ നിന്നും നേതാക്കൾ കാര്യമായി ബിജെപിയിലേക്കു വരുന്നില്ലല്ലോ? താങ്കൾ എന്തെങ്കിലും ശ്രമം നടത്തിയോ? ആരെങ്കിലും വരാൻ സാധ്യത ഉണ്ടോ?
മണ്ഡലം, ജില്ലാ തലത്തിലെ നേതാക്കളിൽ ഭൂരിഭാഗവും കോൺഗ്രസ്, കമ്യൂണിസ്റ്റ് കുടുംബങ്ങളിൽനിന്നു വന്നവരാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണൻ, ദേശീയ കൗൺസിൽ അംഗം ജി.രാമൻനായർ എന്നിവർ കോൺഗ്രസിൽനിന്നു വന്നവരാണ്. കോൺഗ്രസിലും സിപിഎമ്മിലും ഉള്ള പലരും ഉള്ളിന്റെ ഉള്ളിൽ മോദി ആരാധകരാണ്. അവർക്കു കൂടെ വരണമെന്നുണ്ട്. പക്ഷേ ചില തടസ്സങ്ങളുണ്ട്. അതു മാറും. സിപിഎമ്മിൽനിന്നും കോൺഗ്രസിൽനിന്നുമെല്ലാം കൂട്ടത്തോടെ നേതാക്കൾ ബിജെപിയിലേക്കു വരും.
∙ ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തപ്പോൾ കേരള നിയമസഭയിൽനിന്ന് ഒരു വോട്ട് കിട്ടിയത് ബിജെപി നടത്തുന്ന ആ നീക്കത്തിന്റെ ഭാഗമായി സംഭവിച്ചതാണോ?
ബോധപൂർവം ഞങ്ങൾ നടത്തിയ ശ്രമത്തിന്റെ ഭാഗം തന്നെയാണ് ആ വോട്ട്. അവിടെ ഇരിക്കുന്നവരിൽ പലരും ശരീരം കൊണ്ടു മാത്രമേ അപ്പുറത്തുള്ളൂ, മനസ്സ് ഞങ്ങളുടെ കൂടെയാണ്. പതുക്കെ കേരളം ആകെ അത് അറിയും
∙ സിപിഎമ്മിലും കോൺഗ്രസിലും ബിജെപിയിലും പ്രവർത്തിച്ചു. മൂന്നു പാർട്ടികളെയും താരതമ്യപ്പെടുത്താമോ?
അബ്ദുല്ലക്കുട്ടി എല്ലാ പാർട്ടിയിലും പോയ ആളാണെന്ന് വിമർശിക്കുന്നവരുണ്ട്. ഞാൻ ചോദിക്കുന്നത് ഇഎംഎസ് മാറിയ അത്രയും ഞാൻ മാറിയിട്ടുണ്ടോ എന്നാണ്. അദ്ദേഹം കോൺഗ്രസ് ആയിരുന്നു, പിന്നെ കോൺഗ്രസ് സോഷ്യലിസ്റ്റായി, പിന്നീട് സിപിഐ ആയി. ഒടുവിൽ സിപിഎമ്മായി. യുഡിഎഫും എൽഡിഎഫുമായി താരതമ്യപ്പെടുത്തുമ്പോൾ അങ്ങേയറ്റം ആത്മാർഥതയോടെ പ്രവർത്തിക്കുന്ന ശക്തരായ കേഡർമാരുള്ള പാർട്ടിയാണ് ബിജെപി. ഒരു സാധാരണ ബിജെപി പ്രവർത്തകൻ ഒന്നും പ്രതീക്ഷിച്ചല്ല ഇവിടെ നിൽക്കുന്നത്. എംപിയോ എംഎൽഎയോ ആകാമെന്ന് മോഹിക്കാൻ കഴിയില്ല. എന്തിന് ഒരു സഹകരണ ബാങ്ക് ഭരണസമിതി അംഗത്വം പോലും ബിജെപിക്കാരന് എളുപ്പമല്ല. അധികാരത്തിന്റെ ചെറിയ അപ്പക്കഷണത്തിനു പോലും സാധ്യത ഇല്ലാഞ്ഞിട്ടും ആത്മാർഥതയോടെ ആളുകൾ പ്രവർത്തിക്കുന്ന പാർട്ടിയാണ് ഇത്. കേന്ദ്ര സംസ്ഥാന സർവീസുകളിലെ ജോലി ഉപേക്ഷിച്ച്, വിവാഹം വേണ്ടെന്നുവച്ച്, വീടു പോലും വിട്ട്, സന്യാസിമാരെ പോലെ പ്രവർത്തിക്കുന്ന ഒരു പിടി നേതാക്കൾ പ്രസ്ഥാനത്തിലുണ്ട്. അവരുടെ സമർപ്പണത്തിന് പ്രതീക്ഷിച്ച ഫലം കിട്ടാത്തതിലുള്ള നിരാശ പക്ഷേ പൊതുവിൽ ഉണ്ട്.
∙ രാഷ്ട്രീയ പ്രവർത്തനം തന്നെ വേണ്ടെന്നു വയ്ക്കുന്ന ഘട്ടത്തിലാണ് മോദിയെയും അമിത് ഷായെയും കണ്ട് ബിജെപിയിൽ എത്തിയത് എന്നു കേട്ടിട്ടുണ്ട് ശരിയാണോ? ബിജെപിയിലേക്കുള്ള പ്രയാണത്തെക്കുറിച്ചു തുറന്നു പറയാമോ?
ഞാൻ കോൺഗ്രസ് എംഎൽഎ ആയിരിക്കെ ഡൽഹിയിൽ ഒരു കല്യാണച്ചടങ്ങിലാണ് മോദിജിയെ ആദ്യമായി നേരിട്ടു കണ്ടത്. അന്ന് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ കാണാൻ പലരും തിക്കിത്തിരക്കുന്നതിനിടെ എനിക്കും അവസരം കിട്ടി. എന്റെ പേര് പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ‘കുട്ടി ഭായി’ എന്നു പറഞ്ഞ് കെട്ടിപ്പിടിച്ചു. കൂടെ ഉണ്ടായിരുന്ന അരുൺ ജെയ്റ്റ്ലിയെ പരിചയപ്പെടുത്തി. ‘കുട്ടി ഭായി ഫ്രം കേരള’ എന്നാണ് വിശേഷിപ്പിച്ചത്. എന്നെങ്കിലും ഒരു പ്രതിസന്ധി നേരിട്ടാൽ വന്നു കാണാൻ മടിക്കേണ്ട എന്ന ഒരു വാക്ക് അദ്ദേഹം അവിടെ എനിക്കു നൽകി. വ്യക്തിപരമായ ഒരു ആവശ്യത്തിനും ഞാൻ അദ്ദേഹത്തെ ആ സമയത്തൊന്നും കാണാൻ പോയിരുന്നില്ല.
∙ മുൻ പരിചയം ഇല്ലാതിരുന്ന താങ്കളെ എങ്ങനെയാണ് അദ്ദേഹം അവിടെ തിരിച്ചറിഞ്ഞത്?
അതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. സിപിഎമ്മിൽ നിൽക്കെ അദ്ദേഹത്തിന്റെ വികസന നയത്തെ പിന്തുണച്ചത് മോദിജി മനസ്സിലാക്കിയിരുന്നു. അതിന്റെ പേരിൽ എംപി സ്ഥാനം പോയതും സിപിഎമ്മിൽനിന്ന് പുറത്തായതും കോൺഗ്രസിൽ ചേർന്നതും എല്ലാം അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യം വന്നാൽ വന്നു കാണാനും അക്കൂട്ടത്തിൽ പറഞ്ഞു.
∙ ആ വാക്ക് പ്രയോജനപ്പെടുത്താൻ ഒടുവിൽ തീരുമാനിക്കുകയായിരുന്നു അല്ലേ?
കോൺഗ്രസിൽനിന്ന് പുറത്തായതോടെ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ ഒരു എത്തും പിടിയും ഇല്ലായിരുന്നു. ഗൾഫിൽ ഉള്ള ജ്യേഷ്ഠൻ അങ്ങോട്ടേയ്ക്കു വരാൻ പറഞ്ഞു. അവിടെ എന്തെങ്കിലും ജോലി ശരിയാക്കാമെന്ന് ഉറപ്പു നൽകി. പക്ഷേ ഇത്രയും കാലം പ്രവർത്തിച്ച രാഷ്ട്രീയം ഉപേക്ഷിക്കുക എളുപ്പമുള്ള തീരുമാനം ആയിരുന്നില്ല. അതുകൊണ്ട് മറ്റാരോടും ചർച്ച ചെയ്യാതെ ആ തീരുമാനം ഞാൻ എടുത്തു. മോദിജിയെ ഒന്നു കൂടി കണ്ടിട്ട്, രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണമെങ്കിൽ അങ്ങനെ എന്നു തീരുമാനിച്ചാണ് ഡൽഹിയിൽ പോകുന്നത്. പെട്ടെന്നു തന്നെ അദ്ദേഹത്തെ കാണാൻ കഴിഞ്ഞു. രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള എന്റെ തീരുമാനം അദ്ദേഹം തള്ളി. വളരെ ചെറിയ പ്രായം മുതൽ ലഭിച്ച അനുഭവങ്ങൾ കൂടെ ഉള്ള കാര്യം ഓർമിപ്പിച്ചു. കേരളത്തിലെ ബിജെപിക്ക് ഉള്ള പരിമിതികൾ ഞാൻ ചൂണ്ടിക്കാട്ടി. അപ്പോഴാണ് ഇന്ത്യ മുഴുവൻ പ്രവർത്തിക്കാനും സാധ്യത ഉണ്ടല്ലോയെന്ന് അദ്ദേഹം പറഞ്ഞത്. വേറൊന്നും ആലോചിച്ചില്ല. കൂടെ നിൽക്കാനുള്ള സന്നദ്ധത ഞാൻ പ്രകടിപ്പിച്ചു. എനിക്കു രാഷ്ട്രീയ പുനർജന്മം നൽകിയത് നരേന്ദ്രമോദിയാണ്.
∙ ‘കുട്ടിഭായി’ ആയി എങ്ങനെയാണ് മോദിയുടെ മനസ്സിൽ ഇടംപിടിച്ചത്? എത്രയോ പേരുമായി ദിവസവും അദ്ദേഹം ഇടപഴകുന്നതാണല്ലോ...
അതിന് ഒരു കാരണം ഉണ്ടാകാം. ഗുജറാത്ത് കലാപത്തിനു ശേഷം മോദിജി എതിരാളികളുടെ വലിയ വിചാരണ നേരിട്ടിരുന്നല്ലോ. ആ സന്ദർഭത്തിലാണ് കമ്യൂണിസ്റ്റുകാരൻ കൂടിയായ ഒരു മുസ്‌ലിം, അതും ഇസ്‌ലാമിക രാജ്യമായ ദുബായിൽ വച്ച്, ഗുജറാത്ത് മോഡൽ വികസനം കണ്ടു പഠിക്കണം എന്ന അഭിപ്രായം പ്രകടിപ്പിച്ചത്. യാദൃച്ഛികമായി അന്ന് അതു ചെയ്തത് ഞാനായിരുന്നു. ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ അതു റിപ്പോർട്ട് ചെയ്തു. അതുവഴി മോദിജിയുടെ ശ്രദ്ധയിലും ആ പ്രതികരണങ്ങൾ എത്തി. പിന്നീട് മോദിയുടെ ഗുജറാത്ത് വികസന നയത്തെ പ്രശംസിക്കാൻ ഒട്ടേറെ പേരുണ്ടായി. പക്ഷേ ഒരു വിഷമ ഘട്ടത്തിൽ ആ വികസന സങ്കൽപങ്ങളെ തിരിച്ചറിഞ്ഞു പ്രശംസിച്ച ഒരു രാഷ്ട്രീയ വിദ്യാർഥി എന്ന മമത എന്നോട് തോന്നിയിട്ടുണ്ടാകാം. അതിന്റെ പേരിൽ എനിക്ക് ഉണ്ടായ നഷ്ടങ്ങളും മനസ്സിലാക്കിക്കാണും. എന്നോട് അദ്ദേഹം കാണിക്കുന്ന വാത്സല്യവും സ്നേഹവും പക്ഷേ എനിക്ക് ഉള്ളതു മാത്രമല്ല. അതു കേരളത്തിലെ മുസ്‌ലിം സമുദായത്തിന് ആകെ ഉള്ളതാണ്. അങ്ങനെ മാത്രമേ ഞാൻ വിചാരിക്കാറുളളൂ.
∙ സിപിഎമ്മിലെയും കോൺഗ്രസിലെയും പഴയ സുഹൃത്തുക്കളുമായി നല്ല ബന്ധം ഇപ്പോഴുമുണ്ടോ?
കണ്ണൂരിലെ ഒന്നു രണ്ടു സിപിഎം നേതാക്കന്മാരെ മാറ്റി നിർത്തിയാൽ എല്ലാവരുമായും നല്ല ബന്ധത്തിലാണ്. പലരും വിളിക്കാറുണ്ട്. നമ്മൾ എടുത്ത ലൈനും തീരുമാനവും തെറ്റായില്ലെന്ന് അവരുടെ ശരീര ഭാഷ എനിക്കു മനസ്സിലാക്കിത്തരും. കേരളത്തിന്റെ ധനമന്ത്രിയും വ്യവസായ മന്ത്രിയും ഞാനും ഒരേ കാലത്ത് വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചവരാണല്ലോ.
∙ സോളർ കേസിൽ സിബിഐ കുറ്റവിമുക്തനാക്കിയല്ലോ. കേസിനെക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കാനുണ്ടോ?
ആ കേസിന്റെ പേരിൽ ഏറ്റവും കൂടുതൽ ദ്രോഹിക്കപ്പെട്ടയാളാണ് ഞാൻ. ആ സ്ത്രീയെ ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല. അന്ന് തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിൽ കുടുംബമായിട്ടാണ് ഞാൻ താമസിക്കുന്നത്. ഭാര്യ അവിടെ ഒരു ഡെന്റൽ ക്ലിനിക്കിൽ ഡോക്ടറായി പ്രവർത്തിക്കുകയാണ്. മോൾ സ്കൂളിലും. ടിവിയിലെ വാർത്ത കണ്ടിട്ട് കുട്ടികൾ സ്കൂളിൽ കളിയാക്കുന്ന കാര്യം മോൾ വന്നു കരഞ്ഞുകൊണ്ടു പറഞ്ഞു. നാടു വിട്ടു പോകാമെന്ന് അവളാണ് പറയുന്നത്. അങ്ങനെ മംഗലാപുരത്തേക്ക് ഞങ്ങൾ പലായനം ചെയ്യുകയായിരുന്നു. ആ കേസിന്റെ പേരിൽ കേരളത്തിൽനിന്നു പലായനം ചെയ്യേണ്ടി വന്ന കുടുംബമാണ് ഞങ്ങളുടേത്. ശാരീരികമായി കയ്യേറ്റം ചെയ്യപ്പെടുന്ന അവസ്ഥ വരെ നേരിട്ടു. എന്നിട്ടും തെറ്റു ചെയ്യാത്തതുകൊണ്ട് പിടിച്ചു നിന്നു. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ഇങ്ങനെ വേട്ടയാടുന്നത് ക്രൂരമാണ്. ഒരാളെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുമ്പോൾ അയാൾ ഭർത്താവും അച്ഛനും മകനും എല്ലാമാണല്ലോ എന്നു കൂടി ഓർമിക്കണം. ഈ ശൈലി അവസാനിപ്പിക്കണമെന്നാണ് ഈ കേസിന്റെ പരിണതി കൂടി കണക്കാക്കുമ്പോൾ എല്ലാവരോടും അഭ്യർഥിക്കാനുള്ളത്.
∙ ദന്ത ഡോക്ടറായ ഭാര്യയുടെ സ്വാധീനം കൊണ്ടാണോ എന്നറിയില്ല, എപ്പോഴും ഒരു പുഞ്ചിരി താങ്കളിൽ കാണാം. ഈ പ്രതിസന്ധി ഘട്ടത്തിൽ, അതു മാഞ്ഞുപോയോ?
ആ ചിരി ആയിരുന്നു എന്റെ ട്രേഡ്മാർക്ക്. പക്ഷേ പ്രകാശം പരത്തുന്ന ആ ചിരി എന്നു ഞാൻ കരുതുന്ന ആ പ്രത്യേകത, ആ വിവാദത്തോടെ എനിക്കു നഷ്ടപ്പെട്ടു. പക്ഷേ ഇപ്പോൾ അതു തിരിച്ചു കിട്ടിയിട്ടുണ്ട്. കുടുംബത്തിന്റെ വലിയ പിന്തുണയാണ് അതിനു സഹായകമായത്.
∙ രണ്ടു പാർട്ടികൾ മാറി ബിജെപിയിൽ എത്തി. ഇനി ഒരു കൂടുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പിക്കാമോ?
നാട്ടിൽ സമാധാനം വേണം. സമാധാനത്തിന്റെ ഐശ്വര്യം ഉണ്ടായാലേ, വികസനം നടക്കൂ. ആ നിലപാടാണ് ഏതു പാർട്ടിയിൽ പ്രവർത്തിക്കുമ്പോഴും ഞാൻ പുലർത്തിവന്നത്. സംഘടനാ പ്രവർത്തനത്തെ സേവനമായി കാണുന്ന പ്രസ്ഥാനത്തിലാണ് ഇന്നു ഞാൻ പ്രവർത്തിക്കുന്നത്.എന്റെ കാഴ്ചപ്പാട് പൂർണമായും പ്രാവർത്തികമാക്കാൻ കഴിയുന്ന ഒരു പാർട്ടിയിലാണ് എത്തി നിൽക്കുന്നത്. അവരുടെ വിശ്വാസപ്രമാണങ്ങളുമായും വികസന ദൗത്യവുമായും മുന്നോട്ടു പോകും.
English Summary: Cross Fire Exclusive Interview with BJP Leader AP Abdullakutty