മഴയിൽ കനത്തനാശം: ക്ലൗഡ് സീഡിങ് വഴി മഴയുടെ ഗതി തിരിച്ചുവിടാൻ ഇന്തോനീഷ്യ
Mail This Article
ജക്കാർത്ത∙ മഴ കനത്തനാശം വിതച്ചതിനെ തുടർന്ന് മഴ നിയന്ത്രിക്കാൻ ക്ലൗഡ് സീഡിങ് നടത്തി ഇന്തൊനീഷ്യ അധികൃതർ. സുമാത്ര ദ്വീപിലുണ്ടായ മിന്നൽ പ്രളയത്തിൽ 67 പേർ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തിരുന്നു. മഴയുടെ ഗതിമാറ്റുന്നതിനു വേണ്ടിയാണ് ക്ലൗഡ് സീഡിങ് നടത്തിയതെന്നു ദേശീയ ദുരന്ത നിവാരണ ഏജൻസി അധ്യക്ഷൻ സുഹര്യാന്തോ വ്യക്തമാക്കി. പ്രശ്നബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനു വേണ്ടിയാണു നടപടി.
വരും ദിവസങ്ങളിലും പടിഞ്ഞാറൻ സുമാത്രയിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് ഇന്തൊനീഷ്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത ആഴ്ച വരെ മഴ തുടർന്നേക്കുമെന്ന് മെറ്റീരിയോളജി, ക്ലൈമറ്റോളജി, ജിയോഫിസിക്സ് ഏജൻസി മേധാവി ദ്വികൊരിത കർണാവതി പറഞ്ഞു.
പ്രശ്നബാധിത പ്രദേശങ്ങളിലെത്തുന്നതിനു മുമ്പേ മേഘങ്ങൾ പെയ്തുതീരുന്നതിനായി വ്യോമസേന വിമാന മാർഗം രാസവസ്തുകൾ നിക്ഷേപിച്ചതായി കർണാവതി അറിയിച്ചു. ഇത്തരത്തിൽ ക്ലൗഡ് സീഡിങ് നടത്തുന്നതിനായി 15 ടൺ ഉപ്പ് സജ്ജമാക്കിയിട്ടുണ്ട്. വ്യോമസേന സാങ്കേതിക ഏജൻസിയുമായി ചേർന്ന് ഒരു ടൺ സോഡിയം ക്ലോറൈഡ് അല്ലെങ്കിൽ ഉപ്പ് ഉപയോഗിച്ച് ബുധനാഴ്ച രണ്ട് റൗണ്ട് ക്ലൗഡ് സീഡിങ് നടത്തിയതായി വക്താവ് മുഹരിയും അറിയിച്ചു.
പ്രളയത്തിൽ ആളുകളും ഡസൻ കണക്കിനു വീടുകളുമാണ് ഒലിച്ചുപോയയത്. നിരവധി വീടുകളും കെട്ടിടങ്ങളും വെള്ളത്തിൽ മുങ്ങി. 1500 കുടുംബങ്ങൾ സർക്കാർ ക്യാംപുകളിലേക്കു മാറിയതായി ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൽ മുഹാരി പറഞ്ഞു. ബുധനാഴ്ച ചെളിയിൽനിന്നും നദികളിൽനിന്നുമായി 67 മൃതദേഹങ്ങൾ കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കാണാതായ 20 പേർക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. 44 ഗ്രാമവാസികൾക്കു പരുക്കുണ്ട്.