ADVERTISEMENT

കോഴിക്കോട് ∙ രാഷ്ട്രീയാധികാരത്തിലും സർക്കാർ ഉദ്യോഗങ്ങളിലും വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ച് സർക്കാർ ധവളപത്രമിറക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്ന പ്രസ്താവനകളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

മുസ്‌ലികൾ കേരളത്തിൽ അനർഹമായി പലതും നേടുന്നുവെന്ന പ്രസ്താവന ദൗർഭാഗ്യകരമായെന്ന് സമസ്ത ഭാരവാഹികൾ പറഞ്ഞു. അത് വസ്തുതാപരമല്ലെന്നു വ്യക്തമാണ്. എങ്കിലും ജനങ്ങളിലുണ്ടായ സംശയം ദൂരീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ന്യൂനപക്ഷ സമുദായങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ദേശീയ തലത്തിൽ സമുദായ നേതാക്കളുടെ കോഓർഡിനേഷൻ രൂപപ്പെടുത്താൻ ശ്രമങ്ങളാരംഭിച്ചു. ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷ സമുദായങ്ങളായ മുസ്‌ലിം, ക്രൈസ്തവ, സിഖ് സമൂഹങ്ങൾ സമാന സ്വഭാവമുള്ള തിക്താനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. അതിനെ ജനാധിപത്യപരമായും നിയമപരമായും ഒരുമിച്ചു നിന്ന് പ്രതിരോധിക്കേണ്ടതുണ്ട്. അതിന് കേരളത്തിലേത് ഉൾപ്പടെ ന്യൂനപക്ഷ സമുദായ നേതാക്കളുമായി സംസാരിക്കും. 

ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യമിട്ട് ഏകപക്ഷീയമായ ഇടിച്ചുനിരത്തലുകൾ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. താമസ സ്ഥലങ്ങളും ആരാധനാലയങ്ങളും ഇങ്ങനെ ബുൾഡോസറിന് ഇരയാകുന്നു. അനധികൃത കെട്ടിടങ്ങൾ ആണെന്ന് ആരോപിച്ചാണ് തകർക്കുന്നത്. ഇക്കാര്യത്തിൽ ആരാധനാലയങ്ങളുടെ നടത്തിപ്പുകാർക്ക് നോട്ടിസ് നൽകാൻ പോലും തയാറാകുന്നില്ല. ഇത്തരം നീക്കങ്ങൾ ആവർത്തിക്കാതിരിക്കാൻ സുപ്രീം കോടതി മാർഗരേഖ പുറപ്പെടുവിക്കണം. ഇതിനായി പരമോന്നത കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കും. നീറ്റ് ഉൾപ്പടെ പരീക്ഷകളിൽ ഉണ്ടായ ക്രമക്കേട് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളെ വലച്ചിരിക്കുകയാണ്. കുറ്റക്കാരെയും അവർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചവരെയും മാതൃകാപരമായി ശിക്ഷിക്കണം. 

കഴിഞ്ഞ 98 വർഷമായി കേരളത്തിലെ പൊതു സമൂഹത്തിൽ വിദ്യാഭ്യാസ സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണായകമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ പ്രസ്ഥാനമാണ് സമസ്ത. 2026 ൽ നടത്തുന്ന സെന്റിനറിയുടെ സമാപനത്തിന്റെ ഭാഗമായി ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ബൃഹത്തായ കർമ പദ്ധതികൾ നടപ്പാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ, സയ്യിദ് അലി ബാഫഖി കൊയിലാണ്ടി, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

English Summary:

Samasta Kerala Jamiyatul Ulema Calls for White Paper on Community Representation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com