ADVERTISEMENT

കൊച്ചി ∙ പരിശീലനത്തിന്റെ മറവിൽ പെൺകുട്ടികൾക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകൻ മനു ലൈംഗികാതിക്രമം നടത്തിയെന്നു സ്ഥിരീകരിച്ചു പൊലീസ് റിപ്പോർട്ട്. ശാരീരികക്ഷമത പരിശോധിക്കാനെന്ന വ്യാജേന പെൺകുട്ടികളെ നഗ്നചിത്രങ്ങൾ എടുക്കാൻ നിർബന്ധിച്ചുവെന്നും ഈ ചിത്രങ്ങൾ ഉപയോഗിച്ചു കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നും കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രജീഷ് ശശി ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. പരിശീലകന്റെ അതിക്രമങ്ങൾക്ക് ഇരയായ കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നതടക്കമുള്ള ആവശ്യമാണു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. പൊലീസ് റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ ഹർജിക്കാർക്ക് ജസ്റ്റിസ് എ.ബദറുദീൻ ഇന്നു നിർദേശം നൽകി.

പരിശീലനത്തിന്റെ മറവിൽ പ്രതി പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. പല സ്ഥലത്തും വച്ച് ഒട്ടേറെത്തവണ പെൺകുട്ടികൾ ലൈംഗികാതിക്രമങ്ങൾ നേരിട്ടു. പെൺകുട്ടികളുടെ ചിത്രങ്ങൾ ഇയാൾ മറ്റാർക്കെങ്കിലും പങ്കുവച്ചതായി തെളിവില്ലെന്നും റിപ്പോർട്ടിലുണ്ട്. പരാതിക്കാർ ആരോപിച്ചതു പോലെ ഇതിനു പിന്നിൽ ഏതെങ്കിലും മാഫിയ ഉള്ളതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുവരെയുള്ള അന്വേഷണത്തിൽ പരിശീലകൻ മാത്രമാണു കേസിലെ പ്രതിയെന്നും മറ്റാർക്കെങ്കിലും പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

അന്വേഷണം ശരിയായ രീതിയിലാണു മുന്നോട്ടു പോകുന്നതെന്നു പൊലീസ് പറയുന്നു. ആദ്യ പരാതി കിട്ടിയതിനു പിന്നാലെ അറസ്റ്റിലായ പ്രതി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ആദ്യ പരാതിക്കു പിന്നാലെ ആറു പെൺകുട്ടികൾ കൂടി പരാതി നൽകി. ഈ കേസുകളിലെല്ലാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് മുതിർന്ന ഉദ്യോഗസ്ഥരുടെ നിരന്തരമായ നിരീക്ഷണത്തിലാണ് അന്വേഷണ നടപടികൾ പുരോഗമിക്കുന്നത്. നിശ്ചിത സമയപരിധിയായ 60 ദിവസത്തിനുള്ളിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

English Summary:

Kerala Cricket Coach Exploits Girls Under Training Disguise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com