അഞ്ചു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിൽ സീതാറാം യച്ചൂരിയെന്ന വ്യക്തിത്വത്തെ അത്രയെളുപ്പത്തിൽ നിർവചിക്കാനാവില്ല. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ മാർക്സിസത്തോടുള്ള അദ്ദേഹത്തിന്റെ ആശയപരമായ പ്രതിജ്ഞാബദ്ധത ചോദ്യം ചെയ്യാനാകാത്ത വിധം അചഞ്ചലമായിരുന്നു.

അഞ്ചു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിൽ സീതാറാം യച്ചൂരിയെന്ന വ്യക്തിത്വത്തെ അത്രയെളുപ്പത്തിൽ നിർവചിക്കാനാവില്ല. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ മാർക്സിസത്തോടുള്ള അദ്ദേഹത്തിന്റെ ആശയപരമായ പ്രതിജ്ഞാബദ്ധത ചോദ്യം ചെയ്യാനാകാത്ത വിധം അചഞ്ചലമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിൽ സീതാറാം യച്ചൂരിയെന്ന വ്യക്തിത്വത്തെ അത്രയെളുപ്പത്തിൽ നിർവചിക്കാനാവില്ല. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ മാർക്സിസത്തോടുള്ള അദ്ദേഹത്തിന്റെ ആശയപരമായ പ്രതിജ്ഞാബദ്ധത ചോദ്യം ചെയ്യാനാകാത്ത വിധം അചഞ്ചലമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിൽ സീതാറാം യച്ചൂരിയെന്ന വ്യക്തിത്വത്തെ അത്രയെളുപ്പത്തിൽ നിർവചിക്കാനാവില്ല. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ മാർക്സിസത്തോടുള്ള അദ്ദേഹത്തിന്റെ ആശയപരമായ പ്രതിജ്ഞാബദ്ധത ചോദ്യം ചെയ്യാനാകാത്ത വിധം അചഞ്ചലമായിരുന്നു. അതേസമയം, വികസിച്ചുവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള പ്രായോഗിക ധാരണയിലും വിപ്ലവകരമായ ആദർശങ്ങളിലും വേരൂന്നിയുള്ള നവ മാർക്സിസ്റ്റ് ചിന്തകളുടെ മിശ്രണമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ സമീപനങ്ങളിൽ പ്രതിഫലിച്ചിരുന്നത്. രാഹുൽ ഗാന്ധി കൃത്യമായി ചൂണ്ടിക്കാട്ടിയതുപോലെ തന്റെ രാജ്യത്തെയും അതിന്റെ ജനങ്ങളെയും ആഴത്തിൽ മനസ്സിലാക്കിയ വ്യക്തിയായിരുന്നു സീതാറാം യച്ചൂരി. ഒരു പ്രായോഗിക രാഷ്ട്രീയവാദിക്കു വേണ്ടതുപോലെ, പുതിയ കാലം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളോട് നിരന്തരം പൊരുത്തപ്പെട്ടും അതേസമയം പ്രത്യയശാസ്ത്ര വിശുദ്ധി കൈവിടാതെയും സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ചു മുന്നോട്ടുപോയ ആജീവനാന്ത സോഷ്യലിസ്റ്റുമായിരുന്നു അദ്ദേഹം. യച്ചൂരിയെന്ന വൈവിധ്യം നമ്മെ അമ്പരപ്പിക്കുന്നുവെന്നു മാത്രമല്ല, എല്ലാ രാഷ്ട്രീയവൃത്തങ്ങൾക്കും സ്വീകാര്യനും മികച്ച സഖ്യ തന്ത്രജ്ഞനുമായി അദ്ദേഹം മാറിയതെങ്ങനെ എന്ന് നാം വിശകലനം ചെയ്യേണ്ടിയുമിരിക്കുന്നു.

സാംസ്കാരിക അതിരുകൾക്കുമപ്പുറം, വൈവിധ്യങ്ങളുടെ സംയോജനം

സാംസ്കാരിക അതിർത്തികൾ മറികടന്നു മുന്നോട്ടുപോകാനുള്ള കഴിവാണ് സീതാറാം യച്ചൂരിയുടെ രാഷ്ട്രീയ യാത്രയെ നിർവചിക്കുന്നത്. തമിഴ് ബ്രാഹ്മണനായി ആന്ധ്രാ പ്രദേശിൽ ജനിച്ച്, ഹൈദരാബാദിൽ വളർന്ന്, ഹിന്ദി ഹൃദയഭൂമിയിൽ രാഷ്ട്രീയമായി വീണ്ടും പുനർജനിച്ച യച്ചൂരിയുടെ വൈവിധ്യോന്മുഖ വ്യക്തിത്വം ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ മൂലധനം. വിവിധ ഭാഷകളിലുള്ള അറിവ് ഇന്ത്യയുടെ വൈവിധ്യം നിറഞ്ഞ രാഷ്ട്രീയ ഭൂമികയിൽ എവിടെയും സഞ്ചരിക്കാനും മുലായം സിങ് യാദവിനെയും കരുണാനിധിയെയും ലാലു പ്രസാദ് യാദവിനെയും പോലുള്ള നേതാക്കളോട് ‘അവർക്കറിയാവുന്ന ഭാഷ’യിൽ സംവദിക്കാനും യച്ചൂരിയെ പ്രാപ്തനാക്കി. 1990 കളിലെ ദുർബലമായ സഖ്യസർക്കാരുകളെ മുന്നോട്ടു കൊണ്ടുപോയതിലുള്ള യച്ചൂരിയുടെ പങ്ക് രാജ്യത്തിന്റെ പ്രാദേശിക– സാംസ്കാരിക സങ്കീർണതകളെ കൈകാര്യം ചെയ്യുന്നതിലുള്ള അദ്ദേഹത്തിന്റെ കഴിവ് വിളിച്ചുപറയുന്നതായിരുന്നു. 

ADVERTISEMENT

സിപിഎമ്മിലെ ഉന്നതർക്ക് ഇടയ്ക്കിടെ ചാർത്തിക്കിട്ടാറുള്ള ‘ബ്രാഹ്മണിക്കൽ ’ ലേബലിൽനിന്ന് രക്ഷപ്പെടാനായെന്നതാണ് യച്ചൂരിയെ ഏറ്റവും കൂടുതൽ വ്യത്യസ്തനാക്കുന്ന മറ്റൊരു കാര്യം. ബ്രാഹ്മണ പൈതൃകത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ടെങ്കിലും കമ്യൂണിസ്റ്റെന്ന നിലയിലുള്ള യച്ചൂരിയുടെ ജീവിതം അദ്ദേഹത്തിന്റെ ജാതി സ്വത്വത്തെ കവച്ചുവയ്ക്കുന്നതായിരുന്നു. മാർക്സിസ്റ്റ് നേതാക്കൾ ചരിത്രപരമായി മാറിനിന്നിട്ടുള്ളിടത്ത്, ജാതി വ്യവസ്ഥയെ ഭയമില്ലാതെ തുറന്നെതിർത്തുകൊണ്ട് നേതാവെന്ന നിലയിൽ അദ്ദേഹം വേറിട്ടുനിന്നു. ഒരിക്കൽ അദ്ദേഹം രാജ്യസഭയിൽ പറഞ്ഞതിങ്ങനെയാണ്, ‘സീതാറാമെന്നു പേരുള്ള, നാലു വേദങ്ങളും പഠിച്ച ഞാനെങ്ങനെ ഇവിടെയെത്തി എന്ന് നിങ്ങൾ അദ്ഭുതപ്പെടുന്നുണ്ടാകും. അവയെല്ലാം പഠിച്ചതു കൊണ്ടാണ് ഞാന്‍ ഇങ്ങനെ ആയത്’–യച്ചൂരിയുടെ ബുദ്ധികൂർമതയും സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിക്കാനുള്ള ചങ്കുറപ്പുമായിരുന്നു ആ വാക്കുകളിൽ. 

ജാതിക്കും മതത്തിനും എതിരായ തുറന്ന നിലപാട്, സിപിഎമ്മിൽ വളരെക്കുറച്ചു പേർക്കു മാത്രം ലഭിച്ച ജനകീയ സ്വീകാര്യത യച്ചൂരിക്കും പ്രാപ്യമാക്കി. ഇക്കാര്യത്തിൽ സാമൂഹിക ഉച്ചനീചത്വത്തെ നിശിതമായി വിമർശിച്ച, സോഷ്യലിസത്തിനായി കഠിനമായി വാദിച്ച ഇ.എം.എസ്.നമ്പൂതിരിപ്പാടും ബി.ആർ.അംബേദ്ക്കറുമായിരുന്നു യച്ചൂരിയുടെ പ്രേരകശക്തികളും വഴികാട്ടികളും. 

ADVERTISEMENT

‘യച്ചൂരിസം’ നിർവചിക്കപ്പെടുമ്പോൾ

പാർട്ടി ഏറ്റവും വലിയ വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഏറ്റവും ജനകീയനും 21–ാം നൂറ്റാണ്ടിലെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും സ്വീകാര്യനായ മുഖവുമായി സീതാറാം യച്ചൂരിയുടെ ഉയർച്ചയെന്നത് ആകസ്മികമല്ല. സഖ്യങ്ങൾ കെട്ടിപ്പടുത്തും നിലനിർത്തിയുമുള്ള, മുഖ്യ തന്ത്രജ്ഞനെന്നതിലേക്കുള്ള അദ്ദേഹത്തിന്റെ പരിണാമം ‘യച്ചൂരിസം’ എന്നു വിളിക്കാവുന്ന വൈവിധ്യത്തിന്റെ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമാണ്. പ്രായോഗിക വാദത്തിന്റെയും സോഷ്യലിസത്തിന്റെയും നവ മാർക്സിസ്റ്റ് ചിന്തകളുടെയും മിശ്രണത്തെ സ്വീകരിച്ചത് മുൻഗാമികളിൽനിന്നും സമകാലികരിൽനിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കി.

മറ്റ് മാർക്സിസ്റ്റ് നേതാക്കളിൽനിന്ന് വ്യത്യസ്തമായി, പുതിയ പരിതസ്ഥിതികളോട് ഇണങ്ങിച്ചേരാനുള്ള കഴിവുണ്ടാകേണ്ടതിനെക്കുറിച്ച് യച്ചൂരി പലതവണ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും അപൂർവ നിമിഷത്തിൽ, പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം ഇങ്ങനെ പറഞ്ഞു. ‘ഇന്ത്യയിൽ സാമൂഹിക സമത്വത്തിലേക്കുള്ള ഏറ്റവും അടുത്ത പാതയാണ് സോഷ്യലിസം. ശത്രുവിനെ ഒറ്റയ്ക്ക് നേരിട്ട് തോൽപിക്കാനാകാത്ത സാഹചര്യത്തിൽ ഐക്യമാണ് മുന്നോട്ടുള്ള വഴി’. ഐക്യത്തിന്റെ ഈ തത്വമായിരുന്നു സഖ്യ നിർമാണത്തിൽ, പ്രത്യേകിച്ച് ഇന്ത്യാ സഖ്യത്തിന്റെ ആണിക്കല്ലായതും ശത്രുത വർധിച്ചുവരുന്ന രാഷ്ട്രീയലോകത്ത് പാർട്ടിയുടെ അതിജീവന തന്ത്രത്തിന് മാർഗം തെളിച്ചതും. പ്രായോഗിക സമീപനത്താൽ ഇന്ത്യൻ സാമൂഹികഘടനയുടെ സങ്കീർണതകൾക്കുള്ളിൽ പ്രവർത്തിക്കാൻ കഴിയുന്ന മറ്റ് സിദ്ധാന്തങ്ങളുടെ ചട്ടക്കൂടുകൾ ഉൾപ്പെടുത്തി പാരമ്പര്യ മാർക്സിസത്തെ അദ്ദേഹം പുനർനിർവചിച്ചു. 

ADVERTISEMENT

ഹൃദയം കൊണ്ട്, പ്രതിബദ്ധതയുള്ള സോഷ്യലിസ്റ്റായി തുടർന്ന യച്ചൂരി ഇന്ത്യ‍ൻ സമൂഹത്തിൽ ആഴത്തിൽ വേരോടിയ പ്രശ്നങ്ങളെ ഒരിക്കലും കാണാതിരുന്നില്ല. അവയെക്കുറിച്ചുള്ള ആശങ്കകൾ ഉറക്കെ വിളിച്ചു പറയാനുള്ള സന്നദ്ധത അദ്ദേഹത്തെ യുക്തിയുടെയും സഹാനുഭൂതിയുടെയും ശബ്ദമാക്കി മാറ്റി. കർക്കശരായ മുൻഗാമികളിൽനിന്നു വ്യത്യസ്തനായി അദ്ദേഹം ‘എളിമയുള്ള മാർക്സിസ്റ്റ്’ ആയി തുടർന്നു. സോഷ്യലിസ്റ്റ് തത്വങ്ങളിൽ ഉറച്ചുനിൽക്കുമ്പോഴും ആൾക്കൂട്ടവുമായി ഇടപെടാനുള്ള അദ്ദേഹത്തിന്റെ കഴിവ്, മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വിശുദ്ധിയെക്കുറിച്ചും പുതിയ ലോകത്തിൽ യഥാർഥ രാഷ്ട്രീയ ജീവിയാകാനുള്ള ആവശ്യകതയെക്കുറിച്ചും പൂർണബോധ്യമുള്ള, സന്തുലനത്തിന്റെ പര്യായമായി യച്ചൂരിയെ മാറ്റിയെടുത്തു. 

പ്രത്യയശാസ്ത്രപരമായ വഴക്കത്തിന്റെയും അടിസ്ഥാനപരമായ സഹാനുഭൂതിയുടെയും ഈ മിശ്രണമാണ് ‘യച്ചൂരിസ’ത്തെ നിർവചിക്കുന്നത്. 21 ാം നൂറ്റാണ്ടിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സമീപനങ്ങളെ പുനർനിർവചിക്കുകയും പാർട്ടിയുടെ അതിജീവനത്തിന്റെയും പൊരുത്തപ്പെടലിന്റെയും മുഖമായി യച്ചൂരിയെ മാറ്റിയെടുക്കുകയും ചെയ്ത തത്വമായിരുന്നു അത്. 

പൈതൃകം പുനർനിർവചിച്ചു, ഭാവിയിൽ കാത്തിരിക്കുന്നതെന്ത്?

തന്റെ മുൻഗാമികളെപ്പോലെ കർക്കശമായ പ്രത്യയശാസ്ത്രത്താൽ ബന്ധിക്കപ്പെട്ട നേതാവ് എന്നതായിരിക്കില്ല സീതാറാം യച്ചൂരിയുടെ പൈതൃകം. മറിച്ച് ആധുനിക ഇന്ത്യയിൽ ‘ആദർശ മാർക്സിസ്റ്റ്’ എന്നതിന്റെ അർഥം എന്താണെന്ന് അദ്ദേഹം പുനർനിർവചിച്ചു. സൈദ്ധാന്തികനും ഒന്നിനോടും വഴങ്ങാത്തവനുമായ സഖാവ് എന്നതിൽനിന്ന് പ്രായോഗികവും ജനകീയനുമായ നേതാവെന്ന നിലയിലേക്ക് കമ്യൂണിസ്റ്റുകളെ മാറ്റിയെടുക്കാൻ യച്ചൂരിക്കായി. മൂർച്ചയുള്ള പ്രസംഗകനും അക്കാദമിക വൈഭവമുള്ളയാളും എന്ന നിലയിൽ വിവിധ ഭാഷകളിൽ അനായാസം സാധാരണക്കാരോട് സഹാനുഭൂതിയോടെ സംസാരിക്കാനും കമ്യൂണിസ്റ്റ് ആദ്യം ജനങ്ങളുടെ ആളാകണമെന്ന തന്റെ വിശ്വാസം നിലനിർത്താനും അദ്ദേഹത്തിനായി. ശരിയായ വിപ്ലവകാരി സ്നേഹത്താൽ നയിക്കപ്പെടുന്നവരാകണം എന്ന ചെ ഗവാരയുടെ വാക്കുകളോട് യച്ചൂരി എന്നും നീതി പുലർത്തിയിരുന്നു. 

അനിശ്ചിതത്വം നിറഞ്ഞ ഒരു യുഗത്തിലേക്ക് സിപിഎം നീങ്ങുമ്പോൾ പാർട്ടിക്കു മുന്നിലുള്ള വെല്ലുവിളികൾ അതിഭീകരമാണ്. യച്ചൂരി തിരഞ്ഞെടുത്ത പാതയിൽ തുടരാൻ, എല്ലാവരെയും ഉൾക്കൊള്ളാനും വിവിധ ശക്തികളെ ഒന്നിപ്പിച്ച് സഖ്യം കെട്ടിപ്പടുക്കാനും വൈദഗ്ധ്യമുള്ള ഒരു നേതാവ് അത്യന്താപേക്ഷിതമാണ്. പ്രായം മാറ്റി നിർത്തിയാൽ, യച്ചൂരിയുടെ പിൻഗാമിയാകാൻ വൃന്ദ കാരാട്ട് യോഗ്യയാണ്. കൂടാതെ സിപിഎമ്മിന് ആദ്യ വനിതാ ജനറൽ സെക്രട്ടറിയുണ്ടായാൽ അത് ആധുനിക ഇന്ത്യയിൽ പാർട്ടിയുടെ പ്രതിച്ഛായ ഉയർത്തുകയേയുള്ളൂ. ജനങ്ങളുടെ നേതാവെന്ന പ്രതിച്ഛായ മണിക് സർക്കാരിനുണ്ടെങ്കിലും നഗരമേഖലകളിലെ ഇടത്തരക്കാരോടും യുവാക്കളോടും ഇടപെടുന്നതിൽ അദ്ദേഹം പാടുപെട്ടേക്കും. ബംഗാളിൽനിന്നും കേരളത്തിൽ നിന്നുമുള്ള പേരുകൾ ഉറപ്പായും ഉയർന്നുവരും. പുരോഗമനപരമായി മുന്നോട്ടുപോകണോ അതോ പിന്നോട്ടുപോകണോയെന്ന് നിശ്ചയിക്കുക ഇക്കാര്യത്തിലുള്ള പാർട്ടിയുടെ തീരുമാനത്തെ അനുസരിച്ചിരിക്കും.

ഒരു കാര്യം ഉറപ്പാണ്, പാരമ്പര്യത്തെ എതിർത്തും ആധുനിക യാഥാർഥ്യങ്ങളോട് പൊരുത്തപ്പെട്ടും മാർക്സിസത്തെ പുനർനിർമിച്ച, സഹാനുഭൂതിയും ചേർത്തുപിടിക്കലും കാഴ്ചപ്പാടാക്കിയ യച്ചൂരിയുടെ പിൻഗാമി എന്ന പൈതൃകത്തിന്റെ വലിയ ഭാരം ഇനി വരാനിരിക്കുന്നയാളെ കാത്തിരിക്കുന്നുണ്ട്. 

(രാഷ്ട്രീയ വിശകലന വിദഗ്ധനും ഐപാക്കിന്റെ സ്ട്രാറ്റജി ആൻഡ് റിസർച്ച് മുൻ നാഷനൽ ഹെ‍ഡും‌‌മാണ് ലേഖകൻ)

English Summary:

Sitaram Yechury: The Marxist Strategist Who Redefined Indian Politics

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT