എം.എസ്.സുബ്ബലക്ഷ്മിയാകാനായിരുന്നു കവിയൂരിലുള്ള പൊന്നമ്മയെന്ന പെൺകുട്ടിയുടെ ആഗ്രഹം. 5 വയസ്സിൽ മനസ്സിൽ കയറിക്കൂടിയ മോഹത്തിനു പിന്നാലെ കുറെ സഞ്ചരിച്ചു. 12 വർഷം സംഗീതം അഭ്യസിച്ചു. മോഹം നിറവേറിയില്ലെങ്കിലും വലുതായപ്പോൾ അവൾ പ്രിയഗായികയെ അനുകരിച്ച് നെറ്റിനിറയുന്ന പൊട്ടു കുത്തി, വൈരക്കൽ മൂക്കുത്തിയണിഞ്ഞ് പട്ടുസാരിയും ഉടുത്തുനടന്നു.

എം.എസ്.സുബ്ബലക്ഷ്മിയാകാനായിരുന്നു കവിയൂരിലുള്ള പൊന്നമ്മയെന്ന പെൺകുട്ടിയുടെ ആഗ്രഹം. 5 വയസ്സിൽ മനസ്സിൽ കയറിക്കൂടിയ മോഹത്തിനു പിന്നാലെ കുറെ സഞ്ചരിച്ചു. 12 വർഷം സംഗീതം അഭ്യസിച്ചു. മോഹം നിറവേറിയില്ലെങ്കിലും വലുതായപ്പോൾ അവൾ പ്രിയഗായികയെ അനുകരിച്ച് നെറ്റിനിറയുന്ന പൊട്ടു കുത്തി, വൈരക്കൽ മൂക്കുത്തിയണിഞ്ഞ് പട്ടുസാരിയും ഉടുത്തുനടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എം.എസ്.സുബ്ബലക്ഷ്മിയാകാനായിരുന്നു കവിയൂരിലുള്ള പൊന്നമ്മയെന്ന പെൺകുട്ടിയുടെ ആഗ്രഹം. 5 വയസ്സിൽ മനസ്സിൽ കയറിക്കൂടിയ മോഹത്തിനു പിന്നാലെ കുറെ സഞ്ചരിച്ചു. 12 വർഷം സംഗീതം അഭ്യസിച്ചു. മോഹം നിറവേറിയില്ലെങ്കിലും വലുതായപ്പോൾ അവൾ പ്രിയഗായികയെ അനുകരിച്ച് നെറ്റിനിറയുന്ന പൊട്ടു കുത്തി, വൈരക്കൽ മൂക്കുത്തിയണിഞ്ഞ് പട്ടുസാരിയും ഉടുത്തുനടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എം.എസ്.സുബ്ബലക്ഷ്മിയാകാനായിരുന്നു കവിയൂരിലുള്ള പൊന്നമ്മയെന്ന പെൺകുട്ടിയുടെ ആഗ്രഹം. 5 വയസ്സിൽ മനസ്സിൽ കയറിക്കൂടിയ മോഹത്തിനു പിന്നാലെ കുറെ സഞ്ചരിച്ചു. 12 വർഷം സംഗീതം അഭ്യസിച്ചു. മോഹം നിറവേറിയില്ലെങ്കിലും വലുതായപ്പോൾ അവൾ പ്രിയഗായികയെ അനുകരിച്ച് നെറ്റിനിറയുന്ന പൊട്ടു കുത്തി, വൈരക്കൽ മൂക്കുത്തിയണിഞ്ഞ് പട്ടുസാരിയും ഉടുത്തുനടന്നു.

കവിയൂർ തെക്കേതിൽ ടി.പി. ദാമോദരന്റെയും ഗൗരിയമ്മയുടെയും ആദ്യസന്താനമായി 1944 ജനുവരി 6ന് ആണ് പൊന്നമ്മ പിറന്നത്. ഗായകൻ കൂടിയായ അച്ഛൻ മകൾക്ക് ഒരുവയസ്സായപ്പോൾ സപ്തസ്വരങ്ങൾ പകർന്നുനൽകി. കവിയൂരിൽനിന്നു പൊൻകുന്നത്തിനടുത്തേക്കും പിന്നീടു ചങ്ങനാശ്ശേരിയിലേക്കും താമസം മാറിയെത്തിയപ്പോൾ ഗുരുവായി പ്രശസ്ത സംഗീതജ്ഞൻ എൽ.പി.ആർ. വർമയെ കിട്ടി. എം.എസ്.സുബ്ബലക്ഷ്മിയുടെയും എം.എൽ.വസന്തകുമാരിയുടെയും ഡി.കെ.പട്ടമ്മാളിന്റെയും കച്ചേരി നടക്കുന്നിടത്തെല്ലാം അച്ഛൻ മകളെ കൈപിടിച്ചുകൊണ്ടുപോയി. ഒരുദിവസം കോട്ടയം തിരുനക്കര മൈതാനത്തായിരുന്നു പരിപാടി. വേദിയിലിരുന്നു പാടുന്ന സ്വർണവിഗ്രഹം പോലുള്ള സുന്ദരി, പൊന്നമ്മയുടെ ഹൃദയത്തിൽ പതി‍ഞ്ഞു. 

ADVERTISEMENT

വൈരക്കമ്മലും വൈരമാലയുമണിഞ്ഞ് വലിയ പൊട്ടുതൊട്ട ആ രൂപം അവൾ മനസ്സിൽ പ്രതിഷ്ഠിച്ചു. അതാണ് എം.എസ്.സുബ്ബലക്ഷ്മിയെന്ന് അച്ഛൻ പറഞ്ഞപ്പോൾ, വലുതാവുമ്പോൾ അവരെപ്പോലെ ആവുമെന്ന് അവൾ പ്രഖ്യാപിച്ചു. 11–ാം വയസ്സിൽ കവിയൂർ കമ്മാളത്തകിടിയിൽ കച്ചേരിയുടെ അരങ്ങേറ്റം ഗംഭീരമായത് സുബ്ബലക്ഷ്മിയാണെന്നു മനസ്സിൽ കരുതി പാടിത്തകർത്തതുകൊണ്ടാണെന്ന് പിൽക്കാലത്ത് കവിയൂർ പൊന്നമ്മ പറഞ്ഞിട്ടുണ്ട്.

കവിയൂരിന്റെ സ്വന്തം പാട്ടുകാരിയായി മാറിയ കവിയൂർ രേവമ്മയുടെ പിൻമുറക്കാരിയായാണു നാട്ടുകാർ പൊന്നമ്മയെ കണ്ടത്. അരങ്ങേറ്റത്തിൽ മുഖ്യാതിഥിയായതു കവിയൂരിലെ പൗരപ്രമുഖനായ പ്രവർത്യാരായിരുന്നു; നടി പാർവതിയുടെ അമ്മയുടെ അച്‌ഛൻ. അദ്ദേഹമാണു പൊന്നമ്മയുടെ പേരിനൊപ്പം കവിയൂർ എന്നു ചേർത്തത്. 

പാട്ടു വരുന്നു, കാറുപിടിച്ച്!

ഒരുദിവസം സ്കൂളിൽ നിന്നു വൈകിട്ട് വീട്ടിലേക്കു മടങ്ങുമ്പോൾ ഒരു കാർ പിന്തുടരുന്നതുപോലെ തോന്നി, പൊന്നമ്മയ്ക്ക്. വീട്ടിലെത്തി അമ്മയോട് ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കെ വീട്ടുപടിക്കൽ വന്നുനിന്ന കാറിൽനിന്നു 3 പേർ അകത്തേക്കു കയറിവന്നു. ‘വന്നേ കൊച്ചേ ഒരു പാട്ടുപാടിക്കേ’ എന്ന് കൂട്ടത്തിലൊരാൾ പന്ത്രണ്ടുകാരിയായ പൊന്നമ്മയോടു പറഞ്ഞു. അവൾ പാടി. പിന്നീടാണറിഞ്ഞത് അതു ദേവരാജൻമാസ്റ്ററായിരുന്നു എന്ന്. കൂടെവന്നത് ശങ്കരാടിയും തോപ്പിൽ ഭാസിയും. കെപിഎസി നാടകസമിതിയിൽ ഗായികയെ വേണമെന്ന് തോപ്പിൽ ഭാസി സ്കൂളിലെ അധ്യാപകനോടു സൂചിപ്പിച്ചപ്പോൾ പൊന്നമ്മയുടെ പേരുപറയുകയായിരുന്നു.

നാടകത്തിലേക്കു പാടാൻ പൊന്നമ്മയെ തിരഞ്ഞെടുത്ത വിവരം അറിഞ്ഞ അച്ഛനു സന്തോഷമായി. പക്ഷേ, സങ്കടം സഹിക്കാതെ അമ്മ കിണറ്റിൽ ചാടാനോടി. ഒടുവിൽ അച്ഛൻ ജയിച്ചു; പൊന്നമ്മ നാടകസംഘത്തിൽ ചേർന്നു. തോപ്പിൽ ഭാസി എഴുതിയ ‘മൂലധനം’ എന്ന നാടകത്തിന്റെ റിഹേഴ്സലായിരുന്നു അത്. നാടകത്തിന്റെ ഉദ്ഘാടനത്തിനു 15 ദിവസം ബാക്കിനിൽക്കുമ്പോഴും നായികയെ കിട്ടിയില്ല. ഒടുവിൽ തോപ്പിൽഭാസി പൊന്നമ്മയെ അഭയം പ്രാപിച്ചു. ഈ മുഖം അഭിനയത്തിനുള്ളതാണെന്നു ധൈര്യം പകർന്നു. അവിടെനിന്നായിരുന്നു 1959 ൽ കവിയൂർ പൊന്നമ്മയെന്ന നടിയുടെ തുടക്കം. ഒരുവർഷം 400 സ്റ്റേജിലൊക്കെ അഭിനയിക്കുംവിധം പിന്നീട് പൊന്നമ്മ വളർന്നു. അക്കാലത്തെ പ്രമുഖ നടി കെപിഎസി സുലോചനയില്ലാതെ വരുമ്പോൾ അവരുടെ ഭാഗവും പൊന്നമ്മതന്നെ അഭിനയിച്ചു. കെപിഎസിക്കു പുറമേ പ്രതിഭ ആർട്സ് ക്ലബ്, കാളിദാസ കലാകേന്ദ്രം എന്നീ നാടകസമിതികളിലും നടിയായും ഗായികയായും പൊന്നമ്മ തിളങ്ങി. 

ADVERTISEMENT

കാത്തിരുന്നു, ഒരമ്മ

കാളിദാസ കലാകേന്ദ്രത്തിലെ ഡാൻസ് മാസ്റ്റർ തങ്കപ്പൻ പറഞ്ഞാണ് 18–ാം വയസ്സിൽ ആദ്യത്തെ സിനിമാഭിനയം. 1962 ൽ ആയിരുന്നു അത്. ‘ശ്രീരാമപട്ടാഭിഷേകം’ എന്ന ചിത്രത്തിൽ രാവണന്റെ ഭാര്യ മണ്ഡോദരിയുടെ വേഷമായിരുന്നു. ആദ്യഷോട്ടിൽ ഒന്നിച്ചഭിനയിച്ചത് അഭിനയവേദിയിലെ ‘രാവണൻ’ കൊട്ടാരക്കര ശ്രീധരൻ നായർ. പക്ഷേ, ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെയും സംഗീതവും നാടകവുമായി കഴിയുമ്പോഴാണ് 1964 ൽ സംഗീതാധ്യാപകനായ  എൽ.പി.ആർ.വർമ ‘കുടുംബിനി’ എന്ന സിനിമയിൽ പാടാൻ അവസരമൊരുക്കിയത്. റിക്കോർഡിങ് മദ്രാസിലാണ്. അമ്മ എതിർത്തു. പതിവുപോലെ, അച്ഛനു സന്തോഷമായിരുന്നു. പാടുക മാത്രമല്ല, അഭിനയിക്കുകയും വേണമെന്നു പൊന്നമ്മയെ കണ്ടപ്പോൾ സംവിധായകൻ ജെ. ശശികുമാർ ആവശ്യപ്പെട്ടു. 2 മക്കളുള്ള അമ്മയുടെ വേഷമണിയുമ്പോൾ പൊന്നമ്മയ്ക്ക് പ്രായം 19. 

തൊട്ടടുത്ത വർഷം ‘തൊമ്മന്റെ മക്കൾ’. അതിൽ സത്യന്റെയും മധുവിന്റെയും അമ്മവേഷം. സംവിധായകൻ വിസമ്മതിച്ചപ്പോൾ പൊന്നമ്മ വാശിപിടിച്ച് ആ വേഷം അഭിനയിക്കുകയായിരുന്നു. പിന്നാലെ ‘പുഷ്പാഞ്ജലി’യിൽ പ്രേംനസീറിന്റെ അമ്മ. മലയാളത്തിലെ അമ്മവേഷത്തിന്റെ പിറവി അങ്ങനെയായിരുന്നു. പിന്നീട് 6 പതിറ്റാണ്ടിനിടെ 800 ൽ ഏറെ ചിത്രങ്ങളിൽ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും താരങ്ങളുടെ അമ്മയായി ചായമണിഞ്ഞു. ആദ്യകാലത്ത് നസീറിനൊപ്പവും പിൽക്കാലത്ത് മോഹൻലാലിനൊപ്പവും മനോഹരമായ കോംബിനേഷൻ തീർക്കാൻ പൊന്നമ്മയുടെ അമ്മയ്ക്കു കഴിഞ്ഞു. അൻപതോളം സിനിമയിൽ ലാലും പൊന്നമ്മയും അമ്മയും മകനുമായി. അതെല്ലാം വാണിജ്യവിജയമായി; കുസൃതിയും ചാപല്യവുമുള്ള മകനും വാത്സല്യനിധിയായ അമ്മയും തമ്മിലുള്ള രസതന്ത്രം മലയാളസിനിമയുടെ വിജയസൂത്രവുമായി. 

‘അഭിനയം മാത്രമായിരുന്നു മനസ്സിൽ. അഭിനയിക്കുന്ന വേഷത്തിന്റെ ഗ്ലാമറൊന്നും ഒരിക്കലും പ്രശ്നമായി തോന്നിയിട്ടേയില്ല. നമ്മളെക്കാൾ പ്രായമുള്ള ആൾക്കാരുടെ അമ്മയായി അഭിനയിക്കുമ്പോൾ പോലും അഭിമാനമേ തോന്നിയിട്ടുള്ളൂ’- പൊന്നമ്മ പറയും. 

ഒരിക്കൽ തമിഴ് സിനിമയിലെ അതികായൻ ശിവാജി ഗണേശന്റെ മാനേജർ വിളിച്ചു; ‘ഗരുഡാ സൗഖ്യമാ’ എന്ന ചിത്രത്തിൽ ശിവാജിയുടെ അമ്മവേഷം ചെയ്യാൻ. അന്നു മലയാളത്തിൽ നല്ല തിരക്കായിരുന്നു. പൊന്നമ്മ പറഞ്ഞു, ‘എനിക്കെന്റെ നസീറും സത്യനുമൊക്കെ മതി’ എന്ന്.

ADVERTISEMENT

20–ാം വയസ്സിലായിരുന്നു പൊന്നമ്മയുടെ വിവാഹം. ‘റോസി’ എന്ന ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ എം.കെ.മണിസ്വാമിയുമായുള്ള ജീവിതത്തിൽ പിന്നീട് ചില താളപ്പിഴകൾ വന്നു. നിയമപരമായി ബന്ധം വേർപെടുത്തിയിരുന്നില്ലെങ്കിലും 3 പതിറ്റാണ്ടോളം മണിസ്വാമിയും കവിയൂർ പൊന്നമ്മയും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. രോഗബാധിതനായ മണിസ്വാമിയെ അവസാനകാലത്ത് കവിയൂർ പൊന്നമ്മ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു.

മറ്റൊരു വേദന അനുജത്തി കവിയൂർ രേണുകയുടെ അപ്രതീക്ഷിത വേർപാടായിരുന്നു. അടിയുറച്ച കൃഷ്ണഭക്തി പ്രതിസന്ധികളിൽ പൊന്നമ്മയ്ക്കു തുണയായി. മദ്രാസിൽ 37 വർഷം ജീവിച്ചു മടുത്തപ്പോൾ ആലുവയിൽ പെരിയാറിന്റെ തീരത്ത് ഒരു വീടുണ്ടായി. 20 വർഷമായി ആലുവയിലെ ശ്രീപീഠത്തിലായിരുന്നു താമസം.

എല്ലാവർക്കും അമ്മ

ചരാചരങ്ങളോടു മുഴുവൻ സ്നേഹവും വാത്സല്യവുമായിരുന്ന പൊന്നമ്മ, വാഷ് ബേസിനിൽ ഉറുമ്പോ പ്രാണിയോ ഉണ്ടെങ്കിൽ എടുത്തു കളഞ്ഞിട്ടേ ടാപ്പ് തുറക്കൂ. വീട്ടിൽ മീൻചോറുണ്ടാക്കി പൂച്ചയ്ക്കു നൽകും. കാക്കയ്ക്കും പ്രാവിനുമൊക്കെ പച്ചരി. അങ്ങനെ അവസാനകാലം വരെ എല്ലാവർക്കും പോറ്റമ്മയായിക്കൂടി ജീവിച്ചാണ് അവർ മടങ്ങിയത്.

നായ്ക്കളെ വളർത്തുന്നതായിരുന്നു മറ്റൊരിഷ്ടം. ചെന്നൈയിലെ വീട്ടിൽ 12 നായ്ക്കളുണ്ടായിരുന്നു. അയൽപക്കക്കാരിയായ നടി ശ്രീദേവിയുടെ അനുജത്തിയും പൊന്നമ്മയുടെ മകൾ ബിന്ദുവും കൂട്ടുകാരായിരുന്നു. ശ്രീദേവിയുടെ അനുജത്തി ബിന്ദുവിനു സമ്മാനിച്ച നായക്കുട്ടി പെറ്റു പെരുകിയാണ് 12 എണ്ണമായത്. 

ബാലചന്ദ്രമേനോന്റെ ‘ഒരു പൈങ്കിളിക്കഥ’യുടെ സെറ്റിൽവച്ച് ഒരു ദുശ്ശീലം പൊന്നമ്മയെ പിടികൂടി-വെറ്റില മുറുക്ക്. 

മേഘതീർഥത്തിൽ നിന്ന്

മേഘതീർഥവും ഗായത്രിദേവിയും

2009 ൽ കവിയൂർ പൊന്നമ്മ ഒരു ചലച്ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയായി. ഉണ്ണി ഉത്തരംപള്ളി സംവിധാനം ചെയ്ത ‘മേഘതീർഥം’. സംഗീതത്തിനുവേണ്ടി ജീവിതസമരം നടത്തുന്ന വയലിനിസ്റ്റ് ഗായത്രിദേവിയെന്ന കഥാപാത്രമായാണ് പൊന്നമ്മ ഇതിൽ അഭിനയിച്ചത്. സിനിമയ്ക്കുവേണ്ടി ആദ്യമായി ചായം പൂശിയപ്പോൾ കൊട്ടാരക്കര ശ്രീധരൻ നായരായിരുന്നു നായകനെങ്കിൽ സ്വയം നിർമിച്ച ചിത്രത്തിൽ കൊട്ടാരക്കരയുടെ മകൻ സായ്കുമാറായിരുന്നു നായകൻ.

സന്താനഗോപാലത്തിൽ

വേഷം പലത്

തിലകനും കവിയൂർ പൊന്നമ്മയും സിനിമകളിലെ മികച്ച കൂട്ടുകെട്ടായിരുന്നു. ‘പെരിയാറി’ൽ(1973) പൊന്നമ്മയുടെ മകനായി അഭിനയിച്ച തിലകൻ ‘തനിയാവർത്തന’ത്തിൽ സഹോദരനായും സന്ദേശം, ജാതകം, കിരീടം, ചെങ്കോൽ, കുടുംബവിശേഷം, സന്താനഗോപാലം എന്നിവയിൽ ജീവിതപങ്കാളിയായും അഭിനയിച്ചു.

English Summary:

Veteran Malayalam actor Kaviyoor Ponnamma passed away

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT