ADVERTISEMENT

കോഴിക്കോട് ∙ മേപ്പയൂർ ചെറുവണ്ണൂർ പവിത്രം ജ്വല്ലറി കവർച്ചാ കേസിലെ പ്രതിയെ ബിഹാറിൽനിന്നു സാഹസികമായി പിടികൂടി മേപ്പയൂർ പൊലീസ്. ബിഹാർ കിഷൻഗഞ്ച് ജില്ലയിലെ ദിഗൽ ബങ്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ മങ്കുര ബാൽവാടങ്കി ഹൗസിൽ മുഹമ്മദ്‌ മിനാർ ഉൽഹഖ്(24) ആണ് അറസ്റ്റിലായത്. ജൂലൈ ആറിന് പുലർച്ചെ ജ്വല്ലറിയുടെ പിന്നിലെ ചുവർ കുത്തിത്തുറന്ന് അകത്തു കടന്ന് 250 ഗ്രാം സ്വർണ്ണവും 5 കിലോഗ്രാം വെളളിയാഭരണങ്ങളുമാണ് മോഷ്ടിച്ചത്. കേസിലെ പ്രധാന സൂത്രധാരൻ ഇസാഖ് മാംഗുരയെ പിടികൂടാൻ കഴിഞ്ഞില്ല.

ഇസാഖ് മാംഗുര മുയിപ്പോത്ത്, പേരാമ്പ്ര ഭാഗങ്ങളിൽ ജോലി ചെയ്തുവരികയുമായിരുന്നു. സംഭവം കൃത്യമായി തയാറാക്കിയ ശേഷമാണ് ജൂലൈ 5ന് ബിഹാറിൽ നിന്നും മുഹമ്മദ്‌ മിനാർ ഉൽഹഖ് കേരളത്തിൽ എത്തിയത്. 6ന് പുലർച്ചെ ജ്വല്ലറിയുടെ പിന്നിലെ ചുമർ കുത്തിത്തുറന്ന് സ്വർണവും വെള്ളിയും കവർച്ച ചെയ്യുകയും പുലർച്ചെ നാട്ടിലേക്ക് ട്രയിൻ മാർഗം രക്ഷപ്പെടുകയുമായിരുന്നു. യാതൊരു തെളിവും അവശേഷിപ്പിക്കാത്ത കേസിൽ പൊലീസ് ആഴ്ചകളോളം പ്രതിയെ തേടി അലഞ്ഞു. ചെറുവണ്ണൂരിലെയും പരിസരങ്ങളിലെയും സിസിടികൾ മുഴുവൻ പരിശോധിച്ചെങ്കിലും അസാധാരണമായി ഒന്നും കാണാൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. വടകര മുതൽ പന്നിമുക്ക് വരെയുള്ള ക്യാമറകൾ പരിശോധിച്ചപ്പോഴാണ് മുയിപ്പോത്ത് ടൗണിലുള്ള സിസിടിവി കാമറയിൽ 6ന് പുലർച്ചെ 2 പേർ ദൃതിയിൽ നടന്നു പോകുന്ന ചിത്രം കാണുന്നത്. പുലർച്ചെ നടന്നു പോകുന്നത് നാട്ടുകാരല്ലെന്നും ഇതര സംസ്ഥാന തൊഴിലാളികളാണെന്നും മനസിലായതോടെ മുയിപ്പോത്ത് ഭാഗത്തുള്ള തൊഴിലാളികളെ ചുറ്റിപ്പറ്റിയായി അന്വേഷണം. പിന്നീട് പ്രദേശത്തു നിന്നും ഈ കാലയളവിൽ നാട്ടിലേക്ക് പോയ തൊഴിലാളികളെപ്പറ്റി വിവരം ശേഖരിച്ചു. മുയിപ്പോത്ത് താമസിച്ച 2 തൊഴിലാളികളെപ്പറ്റി അന്വേഷണം നടത്തുകയും ഇവരാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തുകയുമായിരുന്നു. പ്രതികൾ ബിഹാർ സ്വദേശികൾ ആണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് അന്വേഷണ സംഘത്തിലെ 4 പേർ ബിഹാറിലേക്ക് തിരിച്ചത്.

കഴിഞ്ഞ 18നായിരുന്നു കേരള പൊലീസ് സംഘം ബിഹാറിലേക്ക് തിരിച്ചത്. 22നാണ് ആദ്യ പ്രതിയെ മാർക്കറ്റിൽ വച്ച് പിടികൂടുന്നത്. അയാളുടെ മൊഴി പ്രകാരമാണ് സൂത്രധാരൻ അവിടെ ഉണ്ടെന്ന് മനസിലാകുന്നതും പിടിക്കാനുള്ള ശ്രമം നടത്തുന്നതും. 22 ന് രാത്രി തന്നെ പിടികൂടാനുള്ള ശ്രമം നടത്തി. 7 മണിയോടെ വീട്ടിൽ എത്തി. എന്നാൽ അറിയാത്തവരെ കണ്ട പ്രതി തോക്കെടുത്ത് ബഹളം വച്ച് ആളുകളെ കൂട്ടുകയായിരുന്നു. അര മണിക്കൂർ കൊണ്ട് പ്രദേശവാസികളായ ക്രിമിനലുകൾ ആയുധങ്ങളുമായി എത്തി പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സമസ്ത സിമാബെൻ ഉദ്യോഗസ്ഥർ എത്തി തടയുകയായിരുന്നു. ഈ സമയത്തിനുള്ളിൽ നാട്ടുകാർ മുഖ്യ പ്രതിക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കുകയും ചെയ്തു. പ്രതിയുമായി അവിടെ നിൽക്കരുതെന്ന ബോർഡർ പൊലിസിന്റെ അഭിപ്രായമാണ് 23ന് തന്നെ റിസർവേഷൻ ഇല്ലാതെ സാധാരണ കംപാർട്ട്മെന്റിൽ കേരളത്തിലേക്ക് തിരിച്ചത്. ലഗേജ് വയ്ക്കുന്ന മുകളിലെ കമ്പിയിൽ പ്രതിയെയും കൊണ്ട് 4 പൊലീസ് ഉദ്യോഗസ്ഥർ ഉറങ്ങാതെ 3 രാത്രിയും പകലും കഴിച്ചകൂട്ടി. വയറ്റിളക്കും പിടിച്ചതിനാൽ മൂന്നു ദിവസം ഭക്ഷണം കഴിക്കാനും സാധിച്ചില്ല. 23 ന് തിരിച്ച സംഘം ഭക്ഷണം കഴിക്കുന്നത് 26ന് രാത്രിയോടെ പാലക്കാട് എത്തിയതിന് ശേഷമാണ്.

മുൻ പേരാമ്പ്ര ഡിവൈഎസ്പി കെ.എം.ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും തുടർന്ന് ചുമതലയേറ്റ ഡിവൈഎസ്പി വി.വി.ലതീഷ് അന്വേഷണത്തിന് നേതൃത്വം നൽകുകയുമായിരുന്നു. എസ്ഐ സുധീർ ബാബു, എഎസ്ഐ കെ.ലിനേഷ്, സിവിൽ പൊലീസ് ഒഫിസർമാരായ പി.സിഞ്ചുദാസ്, കെ.ജയേഷ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ്‌ ചെയ്ത പ്രതിയെ ഇന്നലെ രാത്രിയോടെ മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മേപ്പയൂർ ഇൻസ്പെക്ടർ പി.ഷിജുവിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർമാരായ പി.കെ.റഫീഖ്, സുധീർ ബാബു, കെ.പി.ലത്തീഫ്, എഎസ്ഐ ഇ.കെ.മുനീർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.വിനീഷ്, എൻ.എം.ഷാഫി, എം.ലസിത്ത്, പി.സിഞ്ചുദാസ്, കെ.കെജയേഷ്, കെ.രതീഷ്, പി.ലിനീഷ്, സൈബർ സെൽ സിപിഒ പി.വിജീഷ്, അന്വേഷണത്തിനിടെ മരിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ജിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

English Summary:

Jewellery Theft: Accused Caught From Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com