മൂന്നര മണിക്കൂർ നീണ്ട അനിശ്ചിതത്വം; വാക്കേറ്റം, കയ്യാങ്കളി, ഒടുവിൽ എസ്എടി ആശുപത്രിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു
Mail This Article
തിരുവനന്തപുരം∙ മൂന്നര മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിന് ശേഷം എസ്എടി ആശുപത്രിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. വൈദ്യുതി പോയതോടെ രോഗികളുടെ കൂട്ടിരിപ്പുകാരും പൊലീസും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. നാന്നൂറിലധികം രോഗികളുള്ള ആശുപത്രിയിൽ വൈദ്യുതി മണിക്കൂറുകൾ മുടങ്ങിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
വൈദ്യുതി ഇല്ലാത്ത സമയത്ത് ആശുപത്രിയിൽ പ്രസവം നടന്നെന്നും ടോർച്ച് ഉപയോഗിച്ചാണ് പരിശോധനകൾ നടന്നതെന്നും രോഗികൾ ആരോപിച്ചിരുന്നു. കെഎസ്ഇബി ട്രാൻസ്ഫോർമർ തകരാറിലായതാണു വൈദ്യുതി തടസ്സപ്പെടാൻ കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. വൈദ്യുതിയില്ലാത്തത് സപ്ലൈ തകരാർ കൊണ്ടല്ലെന്നായിരുന്നു കെഎസ്ഇബി വിശദീകരണം.
പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉറപ്പുനൽകിയിരുന്നു. ഉദ്യോഗസ്ഥന്മാർ അവിടെയുണ്ടെന്നും ഇന്റേണൽ വർക്ക് മുഴുവൻ പൊതുമരാമത്ത് വകുപ്പാണെന്നുമായിരുന്നു കൃഷ്ണൻകുട്ടി പറഞ്ഞത്. വീട്ടിൽ 20 ദിവസം മാത്രം പ്രായമായ കൊച്ചുകുട്ടിയുണ്ടെന്നും വേദന അറിയാമെന്നും ഡെപ്യൂട്ടി മേയറും സിപിഐ നേതാവുമായ പി.കെ. രാജുവും പറഞ്ഞു.
വൈദ്യുതി മുടങ്ങിയതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി. സമഗ്ര സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് വീണാ ജോർജ് അറിയിച്ചു. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.