ഒക്ടോബർ 14: എല്ലാ കണ്ണുകളും മോദി സ്റ്റേഡിയത്തിലേക്ക്; അഹമ്മദാബാദിൽ ചരിത്രം ആവർത്തിക്കുമോ? വഴിമാറുമോ?
ക്രിക്കറ്റ് ആരാധകർ ലോകകപ്പ് ഫൈനലിനെക്കാൾ ആവേശത്തോടെ ഉറ്റുനോക്കുന്നൊരു മത്സരമുണ്ട്. ലോകക്രിക്കറ്റിലെ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും പ്രാഥമിക റൗണ്ടിൽ ഏറ്റുമുട്ടുന്ന ഒക്ടോബർ പതിനാലിലെ മത്സരമാണത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ആവേശക്കാഴ്ച്ചകൾ കാത്തിരിക്കുന്നവർക്ക്, മുൻ ലോകകപ്പുകളിലെ ഇതുവരെയുള്ള ഇന്ത്യ – പാക്കിസ്ഥാൻ മത്സരങ്ങളിലെ സുവർണ നിമിഷങ്ങളിലൂടെ ഒരു യാത്ര...
ക്രിക്കറ്റ് ആരാധകർ ലോകകപ്പ് ഫൈനലിനെക്കാൾ ആവേശത്തോടെ ഉറ്റുനോക്കുന്നൊരു മത്സരമുണ്ട്. ലോകക്രിക്കറ്റിലെ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും പ്രാഥമിക റൗണ്ടിൽ ഏറ്റുമുട്ടുന്ന ഒക്ടോബർ പതിനാലിലെ മത്സരമാണത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ആവേശക്കാഴ്ച്ചകൾ കാത്തിരിക്കുന്നവർക്ക്, മുൻ ലോകകപ്പുകളിലെ ഇതുവരെയുള്ള ഇന്ത്യ – പാക്കിസ്ഥാൻ മത്സരങ്ങളിലെ സുവർണ നിമിഷങ്ങളിലൂടെ ഒരു യാത്ര...
ക്രിക്കറ്റ് ആരാധകർ ലോകകപ്പ് ഫൈനലിനെക്കാൾ ആവേശത്തോടെ ഉറ്റുനോക്കുന്നൊരു മത്സരമുണ്ട്. ലോകക്രിക്കറ്റിലെ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും പ്രാഥമിക റൗണ്ടിൽ ഏറ്റുമുട്ടുന്ന ഒക്ടോബർ പതിനാലിലെ മത്സരമാണത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ആവേശക്കാഴ്ച്ചകൾ കാത്തിരിക്കുന്നവർക്ക്, മുൻ ലോകകപ്പുകളിലെ ഇതുവരെയുള്ള ഇന്ത്യ – പാക്കിസ്ഥാൻ മത്സരങ്ങളിലെ സുവർണ നിമിഷങ്ങളിലൂടെ ഒരു യാത്ര...
ക്രിക്കറ്റ് ആരാധകർ ലോകകപ്പ് ഫൈനലിനെക്കാൾ ആവേശത്തോടെ ഉറ്റുനോക്കുന്നൊരു മത്സരമുണ്ട്. ലോകക്രിക്കറ്റിലെ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും പ്രാഥമിക റൗണ്ടിൽ ഏറ്റുമുട്ടുന്ന ഒക്ടോബർ പതിനാലിലെ മത്സരമാണത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ആവേശക്കാഴ്ച്ചകൾ കാത്തിരിക്കുന്നവർക്ക്, മുൻ ലോകകപ്പുകളിലെ ഇതുവരെയുള്ള ഇന്ത്യ – പാക്കിസ്ഥാൻ മത്സരങ്ങളിലെ സുവർണ നിമിഷങ്ങളിലൂടെ ഒരു യാത്ര...
∙ 1992 – സിഡ്‌നിയിൽ ഇന്ത്യയ്ക്ക് 43 റൺസ് ജയം
1992 മാർച്ച് 4. ക്രിക്കറ്റിലെ പരമ്പരാഗത വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും അഞ്ചാം ലോകകപ്പിലെ നിർണായക മത്സരത്തിൽ ഏറ്റുമുട്ടുന്നു. ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുന്നതും ആദ്യമായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യയോട് പോരാടാൻ പാക്കിസ്ഥാൻ ടീം എത്തിയത് സാക്ഷാൽ ഇമ്രാൻ ഖാന്റെ നേതൃത്വത്തിലാണ്. പ്രാഥമിക റൗണ്ടിൽ കാര്യമായ വിജയമൊന്നും ഇരുടീമുകൾക്കും അതുവരെ നേടാനായിരുന്നില്ല. പാക്കിസ്ഥാന്റെ ആശ്വാസജയം സിംബാബ്‍വെക്കെതിരെ ഒതുങ്ങി. ഇന്ത്യ അക്കൗണ്ട് തുറന്നുമില്ല. ആ അവസരത്തിലാണ് ഇന്ത്യ – പാക്ക് മത്സരം.
സ്‍ലോ പിച്ചിൽ ഇന്ത്യ 49 ഓവറിൽ 216 റൺസിന് കൂടാരം കയറി. പാക്കിസ്ഥാനും ഏറെ പിടിച്ചുനിൽക്കാനായില്ല. വിക്കറ്റുകൾ ഒന്നൊന്നായി പൊഴിഞ്ഞു. നാലാമനായി ഇറങ്ങിയ മിയാൻദാദിലായിരുന്നു ഏറെ പ്രതീക്ഷ. എന്നാൽ, 110 പന്തുകൾ നേരിട്ട മിയാൻദാദ് ആകെ സ്വന്തമാക്കിയത് 40 റൺസ് മാത്രവും. ഇതിനിടെ മറ്റ് ബാറ്റർമാർ ഒന്നിനുപിറകേ ഒന്നായി ഡ്രസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. ഇന്ത്യൻ കീപ്പർ കിരൺ മൊറെയുടെ കൈയിലൊതുങ്ങിയത് 3 വിക്കറ്റുകളാണ്. ഇവയ്ക്കൊപ്പം പാക്ക് നായകൻ ഇമ്രാന്റെ റൺ ഔട്ടിലും മൊറെ നിർണായക പങ്കുവഹിച്ചു. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്നു മൊറെ.
ഇടയ്ക്കിടെ വിക്കറ്റിനുപിന്നിൽനിന്ന് എന്തൊക്കെയോ വിളിച്ചുപറയുന്നു, ഇടയ്ക്ക് ചാടിക്കൊണ്ട് അപ്പീൽ നടത്തുന്നു. അംപയർ ഡേവിഡ് ഷെപ്പേഡിനോട് മിയാൻദാദ് പരാതിപ്പെട്ടു. സച്ചിൻ എറിഞ്ഞ ഒരു പന്ത് ലെഗ്സൈഡിലൂടെ മിയാൻദാദിന്റെ ബാറ്റിൽ ഉരസിയശേഷമാണ് താൻ പിടിച്ചതെന്ന് ധരിച്ച് മൊറെ ചാടിക്കൊണ്ട് ആർത്തുവിളിച്ചു. ഇത് മിയാൻദാദിനെ ചൊടിപ്പിച്ചു.
പൊതുവേ പൊക്കം കുറഞ്ഞ മൊറെയുടെ ചാട്ടം അനുകരിച്ചുകൊണ്ട് മിയാൻദാദ് മോശമായ രീതിയിൽ മൊറെയെ അനുകരിച്ചു. ചരിത്രത്തിൽ ഇടം നേടിയ തവളച്ചാട്ടം. ഏറെ വൈകാതെ മിയാൻദാദ് ശ്രീനാഥിന്റെ പന്തിൽ പുറത്തുമായി. മൂന്നാം അംപയർ ടെഡ് വിക്ക്സ് പ്രശ്നം പറഞ്ഞുതീർക്കണമെന്ന് ഇരുടീമുകളുടെയും മാനേജർമാരോട് അഭ്യർഥിക്കുകയും ചെയ്തു.
ഈ സംഭവം മൈതാനത്തിനുപുറത്ത് ഏറെ ‘ആഘോഷിക്കപ്പെട്ടു’. ക്രിക്കറ്റിലെ ‘തെരുവു വഴക്കാളി’ എന്ന പേര് മിയാൻദാദിന് നേരത്തെതന്നെ സ്വന്തമായിരുന്നു. മിയാൻദാദിന്റെ അക്കൗണ്ടിലേക്ക് മറ്റൊരു നാണക്കേടുകൂടി. കായികലോകത്ത് ഇന്നും നാണക്കേടിന്റെ പര്യായമായി ഈ അനുകരണം അവശേഷിക്കുന്നു.
2015 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരംതന്നെ പാക്കിസ്ഥാനെതിരെയായിരുന്നു. ഇന്നത്തെ ഇന്ത്യയുടെ മിന്നുംതാരം വിരാട് കോലിയായിരുന്നു അന്ന് ഉപനായകൻ.
എന്നാൽ താൻ അതേ ദിവസം തന്നെ മിയാൻദാദിനൊപ്പം അത്താഴംകഴിച്ചാണ് പിരിഞ്ഞതെന്ന് മൊറെ പിന്നീട് പറഞ്ഞിട്ടുണ്ട്. മൈതനാത്ത് 110% അർപ്പണബോധത്തെടെയാണ് മിയാൻദാദ് കളിക്കുന്നതെന്നും മൊറെ സാക്ഷ്യപ്പെടുത്തി. അതേ അർപ്പണം തന്റെ ഭാഗത്തുനിന്നും വന്നപ്പോഴാണ് അരുതാത്തത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കളിയിൽ ഇന്ത്യ 43 റൺസിന് ജയിച്ചു. ലോകകപ്പിലെ ആദ്യ ഇന്ത്യ – പാക്ക് പോരാട്ടത്തിലെ ജയം ഇന്ത്യക്കൊപ്പം. സച്ചിൻ ആയിരുന്നു കളിയിലെ കേമൻ. രാജ്യസഭപോലും ഇന്ത്യൻ ജയത്തെ പ്രകീർത്തിച്ചു.
∙ 1996 ലോകകപ്പ്: അമീർ ശുഹെയ്ൽ– പ്രസാദ് പോരാട്ടം
ലോകകപ്പിൽ ഇക്കുറി പരമ്പരാഗത വൈരികൾ ഏറ്റുമുട്ടിയത് ക്വാർട്ടറിൽ. വേദി ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയം. സിദ്ദു നേടിയ 93 റൺസിന്റെ ബലത്തിൽ ഇന്ത്യ ഉയർത്തിയത് 287 റൺസ്. പാക്ക് മറുപടി ബാറ്റിങ്ങിൽ മികച്ച സ്കോറിങ്ങുമായി മുന്നോട്ടുപോയ അമീർ ശുഹെയ്ൽ, വെങ്കിടേഷ് പ്രസാദിനെതിരെ ബൗണ്ടറി നേടിയശേഷം പന്തുപോയ ഭാഗത്തേക്ക് ബാറ്റുചൂണ്ടി കളിയാക്കി.
എന്നാൽ ശുഹെയ്‍ലിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ച് പ്രസാദ് തൊട്ടടുത്ത പന്തിൽ പകരം വീട്ടി, പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. മൂന്നു വിക്കറ്റു വീതം നേടി അനിൽ കുംബ്ലെയും വെങ്കടേഷ് പ്രസാദും മിന്നിയപ്പോൾ ഇന്ത്യൻ ജയം 39 റൺസിന്. ആംഗ്യഭാഷയിൽ അമീർ ശുഹെയ്‍ലും– പ്രസാദും പരസ്പരം ഗ്രൗണ്ടിൽ ഏറ്റുമുട്ടിയത് വിവാദമുയർത്തി. മാൻ ഓഫ് ദ് മാച്ച്: നവജ്യോത് സിങ് സിദ്ദു.
∙ 1999: മാഞ്ചസ്‌റ്ററിൽ ഇന്ത്യൻ വിജയം 47 റൺസിന്
1999 ക്രിക്കറ്റ് ലോകകപ്പിനിടയിൽ ഇന്ത്യയുടെ മാസ്‌റ്റർ ബ്ലാസ്‌റ്റർ സച്ചിൻ തെൻഡുൽക്കർക്ക് നഷ്‌ടമായത് അദ്ദേഹത്തിന്റെ പിതാവും പ്രശസ്‌ത മറാത്തി കവിയുമായ രമേശ് തെൻഡുൽക്കറെയാണ്. പിതാവിന്റെ സംസ്‌കാരത്തിൽ പങ്കെടുത്ത് ഇംഗ്ലണ്ടിൽ തിരികെയെത്തിയ സച്ചിൻ കെനിയയ്‌ക്കെതിരെ നേടിയത് സെഞ്ചറി. അതിനുശേഷം നടന്ന പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിൽ, സച്ചിൻ നേടിയ 45 റൺസിന്റെകൂടി ബലത്തിലായിരുന്നു ഇന്ത്യൻ ജയം.
സച്ചിന്റെ മികച്ച പ്രകടനത്തിനൊപ്പം നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെയും രാഹുൽ ദ്രാവിഡിന്റെയും അർധസെഞ്ചറികൾ ഇന്ത്യയ്ക്ക് നൽകിയത് 227 റൺസ്. വെങ്കടേഷ് പ്രസാദ് വീഴ്ത്തിയ അഞ്ചു വിക്കറ്റുകളുടെ ബലത്തിൽ ഇന്ത്യ 47 റൺസിന് ജയം ആഘോഷിച്ചു. പ്രസാദ് തന്നെയായിരുന്നു കളിയിലെ താരവും. ഏകദിനക്രിക്കറ്റിൽ സച്ചിൻ അന്ന് 8000 റൺസും പൂർത്തിയാക്കി.
∙ 2003: സെഞ്ചൂറിയനിലെ ഇന്ത്യൻ വിജയം 6 വിക്കറ്റിന്
2003ലെ ലോകകപ്പിൽ സച്ചിൻ തെൻഡുൽക്കറെ പാഠം പഠിപ്പിക്കും എന്ന വമ്പ് പറച്ചിലുമായാണ് റാവൽപിണ്ഡി എക്സ്പ്രസ് എന്ന ശുഐബ് അക്തർ എത്തിയത്. എന്നാൽ കളിയിലെ ഒരോവർ കഴിഞ്ഞപ്പോഴേ ക്യാപ്‌റ്റൻ വഖാർ യൂനിസിന് അക്തറിനെ ബൗണ്ടറി ലൈനിൽ ഒളിപ്പിക്കേണ്ടിവന്നു. ശുഐബിന്റെ ആദ്യ പന്തിൽ സച്ചിൻ ഒന്നും ചെയ്‌തില്ല. അടുത്ത പന്തിൽ ബാറ്റ് ഉടവാൾ പോലെ ഉയർന്നു വീശി - തേഡ്‌മാനു മുകളിലൂടെ സിക്‌സർ. അടുത്ത പന്ത് സ്‌ക്വയർലെഗിലൂടെ ഫോർ. അടുത്തത് നേരെ... ശുഐബിന്റെ ആദ്യ ഓവറിൽ പിറന്നത് 18 റൺസ്. കളിയുടെ ഫലം അവിടെ തീരുമാനമായിരുന്നു.
ഒടുവിൽ ശുഐബ് തന്നെ സച്ചിന്റെ വിക്കറ്റെടുത്തു. പക്ഷേ ഇടത്തേക്കാലിന്റെ പേശിക്കേറ്റ പരുക്കു മൂലം കാലനക്കാൻ വയ്യാതെ നിന്ന സച്ചിന്റെ തലയ്‌ക്കു നേരെ ബൗൺസർ എറിയേണ്ടി വന്നു റാവൽപിണ്ടി എക്‌സ്‌പ്രസിന്, അദ്ദേഹത്തിന്റെ വിക്കറ്റ് നേടാൻ. പിന്നിൽ നിന്ന് ആക്രമിക്കുന്ന ഭീരുവിനെ പോലെ. സച്ചിൻ 98 റൺസ് നേടിയ മത്സരത്തിൽ ഇന്ത്യ 6 വിക്കറ്റിന് ജയിച്ചു.
∙ 2011: മൊഹാലിയിൽ ഇന്ത്യയ്ക്ക് 29 റൺസ് ജയം
ഇന്ത്യകൂടി ആതിഥ്യം വഹിച്ച 2011ലെ ലോകകപ്പ്. ഇന്ത്യയും പാക്കിസ്ഥാനും സെമിയിൽ നേർക്കുനേർ. മൊഹാലിയിലായിരുന്നു സെമി. മത്സരം കാണാനുള്ള ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ക്ഷണം പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി സ്വീകരിച്ചു. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം മരവിച്ചു കിടക്കുന്ന ഇന്ത്യ - പാക്ക് ബന്ധത്തിൽ പുതിയ ഉണർവുണ്ടാക്കാൻ ഇത് അവസരമൊരുക്കി. ഇന്ത്യ 29 റൺസിന് ജയിച്ചു. 85 റൺസെടുത്ത സച്ചിനായിരുന്നു അന്നും മാൻ ഓഫ് ദ് മാച്ച്.
∙ 2015 ലോകകപ്പ്: ഉപനായകന്റെ തിരിച്ചുവരവ്
2015 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരംതന്നെ പാക്കിസ്ഥാനെതിരെയായിരുന്നു. അന്ന് ഉപനായകൻ വിരാട് കോലി നേടിയ സെഞ്ചറി (107) ചരിത്രത്തിൽ ഇടം നേടി. ലോകകപ്പിൽ പാക്കിസ്‌ഥാനെതിരെ ഇന്ത്യൻ താരത്തിന്റെ ആദ്യ സെഞ്ചറി. മറികടന്നത് 2003ൽ ദക്ഷിണാഫ്രിക്കയിൽ സച്ചിൻ തെൻഡുൽക്കർ നേടിയ 98 റൺസ്. കോഹ്‌ലിയുടെ അന്നത്തെ പുഞ്ചിരിക്ക് ഒന്നിലേറെ കാരണങ്ങളുണ്ടായിരുന്നു. ലോകകപ്പിൽ പാക്കിസ്‌ഥാനെതിരെ ഒരു സെഞ്ചറി, അതിൽ ഇന്ത്യൻ ജയം, ബാറ്റ്‌സ്‌മാനെന്ന നിലയിൽ ഫോമിലേക്കുള്ള തിരിച്ചു വരവ്. ഒപ്പം പാക്കിസ്ഥാനെതിരെ മാൻ ഓഫ് ദ് മാച്ച് പുരസ്ക്കാരവും. ഇന്ത്യയ്ക്കായി 4 വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും അന്ന് തിളങ്ങി.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്കു ശേഷം കോലിക്ക് ഫോം നഷ്‌ടമായിരുന്നു. ത്രിരാഷ്‌ട്ര പരമ്പരയിൽ ആകെ നേടിയത് 24 റൺസ്. രണ്ടു സന്നാഹ മത്സരങ്ങളിൽ 23 റൺസ്. എന്നാൽ, ഇവയ്ക്കെല്ലാം ഒടുവിൽ ഏറ്റവും നിർണായകമായ സമയത്തു തന്നെ കോലി ഫോമിലേക്കുയർന്നു.
∙ 2019: മാഞ്ചസ്റ്ററിലെ ഇന്ത്യൻ വിജയം 89 റൺസ്
കളിക്കളത്തിലെ മാന്യത കാത്ത് അംപയർ ഔട്ട് വിളിക്കുന്നതിനു മുൻപേ തിരിച്ചു നടന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി നഷ്ടമാക്കിയത് കരിയറിലെ 42–ാം സെഞ്ചറി. മുഹമ്മദ് ആമിറിന്റെ 48–ാം ഓവറിലെ ബൗൺസറിൽ തന്റെ ബാറ്റു തട്ടിയ ശേഷമാണ് പാക്ക് നായകൻ സർഫ്രാസ് അഹമ്മദ് ക്യാച്ചെടുത്തത് എന്നു കരുതിയാണ് കോലി പവലിയനിലേക്ക് നടന്നത്.
ആമിറും സർഫ്രാസും അപ്പീൽ ചെയ്തെങ്കിലും അംപയർ വിരലുയർത്തിയിരുന്നില്ല. റീപ്ലേയിലും അൾട്ര എഡ്ജ് സാങ്കേതികവിദ്യയിലും പന്ത് ബാറ്റിൽ തൊട്ടിരുന്നില്ല എന്ന് പിന്നീടു വ്യക്തമായി. കോലി തന്നെ പിന്നീട് ഡ്രസ്സിങ് റൂമിലിരുന്ന് തന്റെ ബാറ്റ് പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാമായിരുന്നു. ബാറ്റിന്റെ ഹാൻഡിൽ ചെറുതായി ഇളകിയത് കോലി തെറ്റിദ്ധരിച്ചതാവാനാണ് സാധ്യത. കോലി പുറത്തായതിനു ശേഷം പിന്നീട് 14 പന്തുകളിൽ ഇന്ത്യ നേടിയത് 22 റൺസ് മാത്രമാണ്.
മഴ നിയമത്തിലൂടെ വിജയികളെ തീരുമാനിച്ച ലോകകപ്പിലെ ആദ്യ ഇന്ത്യ–പാക്ക് പോരാട്ടവും ഇതായിരുന്നു. 336 റൺസ് നേടിയ ഇന്ത്യയ്ക്ക് മറുപടി നൽകാനിറങ്ങിയ പാക്കിസ്ഥാന്റെ ബാറ്റിങ് മഴമൂലം തടസപ്പെട്ടു, 40 ഓവറിൽ 302 എന്ന വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന്റെ ഇന്നിങ്സ് 212/6ന് അവസാനിച്ചു. 140 റൺസ് നേടിയ രോഹിത് ശർമ ലോകകപ്പിലെ ഇന്ത്യ–പാക്ക് പോരാട്ടങ്ങളിലെ ഉയർന്ന വ്യക്തിഗത സ്കോർ സ്വന്തമാക്കി. മാൻ ഓഫ് ദ് മാച്ച് പുരസ്ക്കാരവും.