നെറ്റിപ്പട്ടം വിറ്റ് തീവണ്ടി വാങ്ങിയ തമ്പുരാൻ! വൈസ്രോയിയെ വിളിച്ചത് മാന്യസുഹൃത്തേ; അങ്ങ് രാജർഷിയെന്ന് തിലകൻ
വന്ദേഭാരത്, എക്സ്പ്രസ് ട്രെയിനുകൾ കുതിച്ചു പായുമ്പോൾ കൊച്ചി കേട്ട ആദ്യ ചൂളംവിളി 101 വയസ്സ് പിന്നിട്ടു. 1902 ജൂലൈ രണ്ടിന് ആദ്യ ചരക്കു വണ്ടിയും 16ന് യാത്ര വണ്ടിയും കൊച്ചിയിൽ എത്തി. ആദ്യ യാത്രികനായി കൊച്ചി മഹാരാജാവ് രാജർഷി രാമവർമയും. സൗത്ത്, നോർത്ത് റെയിൽവേയുടെ സ്റ്റേഷനുകൾ വരുന്നതിനു മുൻപ് കൊച്ചിക്കുണ്ടായിരുന്ന സ്റ്റേഷനിലാണ് ആദ്യമായി തീവണ്ടി കൂകിക്കിതച്ചെത്തിയത്. മദിരാശി സർക്കാരിന്റെ ഷൊർണൂർ റെയിൽ പാതയിൽ നിന്ന്, കൊച്ചിയിലേക്ക് തീവണ്ടി എത്തിക്കാൻ തന്റെ ആരാധന മൂർത്തിയുടെ 14 സ്വർണ നെറ്റിപ്പട്ടങ്ങൾ വിൽക്കേണ്ടി വന്ന രാജാവിന്റെ കഥ പുതുതലമുറയ്ക്ക് പരിചിതമാകണമെന്നില്ല. എറണാകുളം സൗത്ത് സ്റ്റേഷന്റെ പേര് മാറ്റി രാജർഷി രാമവർമയുടെ പേര് നൽകണമെന്ന കൊച്ചി നഗരസഭയുടെ നിർദേശത്തോടെ രാജർഷി രാമവർമ വീണ്ടും വാർത്തകളിൽ നിറയുകയാണ്. എറണാകുളം സുഭാഷ് പാർക്കിൽ വിദൂരത്തേക്കു കണ്ണു നട്ടിരിക്കുന്ന പ്രതിമയ്ക്കപ്പുറം അദ്ദേഹം കൊച്ചിക്ക് ആരായിരുന്നു എന്നറിയേണ്ടതുണ്ട്.
വന്ദേഭാരത്, എക്സ്പ്രസ് ട്രെയിനുകൾ കുതിച്ചു പായുമ്പോൾ കൊച്ചി കേട്ട ആദ്യ ചൂളംവിളി 101 വയസ്സ് പിന്നിട്ടു. 1902 ജൂലൈ രണ്ടിന് ആദ്യ ചരക്കു വണ്ടിയും 16ന് യാത്ര വണ്ടിയും കൊച്ചിയിൽ എത്തി. ആദ്യ യാത്രികനായി കൊച്ചി മഹാരാജാവ് രാജർഷി രാമവർമയും. സൗത്ത്, നോർത്ത് റെയിൽവേയുടെ സ്റ്റേഷനുകൾ വരുന്നതിനു മുൻപ് കൊച്ചിക്കുണ്ടായിരുന്ന സ്റ്റേഷനിലാണ് ആദ്യമായി തീവണ്ടി കൂകിക്കിതച്ചെത്തിയത്. മദിരാശി സർക്കാരിന്റെ ഷൊർണൂർ റെയിൽ പാതയിൽ നിന്ന്, കൊച്ചിയിലേക്ക് തീവണ്ടി എത്തിക്കാൻ തന്റെ ആരാധന മൂർത്തിയുടെ 14 സ്വർണ നെറ്റിപ്പട്ടങ്ങൾ വിൽക്കേണ്ടി വന്ന രാജാവിന്റെ കഥ പുതുതലമുറയ്ക്ക് പരിചിതമാകണമെന്നില്ല. എറണാകുളം സൗത്ത് സ്റ്റേഷന്റെ പേര് മാറ്റി രാജർഷി രാമവർമയുടെ പേര് നൽകണമെന്ന കൊച്ചി നഗരസഭയുടെ നിർദേശത്തോടെ രാജർഷി രാമവർമ വീണ്ടും വാർത്തകളിൽ നിറയുകയാണ്. എറണാകുളം സുഭാഷ് പാർക്കിൽ വിദൂരത്തേക്കു കണ്ണു നട്ടിരിക്കുന്ന പ്രതിമയ്ക്കപ്പുറം അദ്ദേഹം കൊച്ചിക്ക് ആരായിരുന്നു എന്നറിയേണ്ടതുണ്ട്.
വന്ദേഭാരത്, എക്സ്പ്രസ് ട്രെയിനുകൾ കുതിച്ചു പായുമ്പോൾ കൊച്ചി കേട്ട ആദ്യ ചൂളംവിളി 101 വയസ്സ് പിന്നിട്ടു. 1902 ജൂലൈ രണ്ടിന് ആദ്യ ചരക്കു വണ്ടിയും 16ന് യാത്ര വണ്ടിയും കൊച്ചിയിൽ എത്തി. ആദ്യ യാത്രികനായി കൊച്ചി മഹാരാജാവ് രാജർഷി രാമവർമയും. സൗത്ത്, നോർത്ത് റെയിൽവേയുടെ സ്റ്റേഷനുകൾ വരുന്നതിനു മുൻപ് കൊച്ചിക്കുണ്ടായിരുന്ന സ്റ്റേഷനിലാണ് ആദ്യമായി തീവണ്ടി കൂകിക്കിതച്ചെത്തിയത്. മദിരാശി സർക്കാരിന്റെ ഷൊർണൂർ റെയിൽ പാതയിൽ നിന്ന്, കൊച്ചിയിലേക്ക് തീവണ്ടി എത്തിക്കാൻ തന്റെ ആരാധന മൂർത്തിയുടെ 14 സ്വർണ നെറ്റിപ്പട്ടങ്ങൾ വിൽക്കേണ്ടി വന്ന രാജാവിന്റെ കഥ പുതുതലമുറയ്ക്ക് പരിചിതമാകണമെന്നില്ല. എറണാകുളം സൗത്ത് സ്റ്റേഷന്റെ പേര് മാറ്റി രാജർഷി രാമവർമയുടെ പേര് നൽകണമെന്ന കൊച്ചി നഗരസഭയുടെ നിർദേശത്തോടെ രാജർഷി രാമവർമ വീണ്ടും വാർത്തകളിൽ നിറയുകയാണ്. എറണാകുളം സുഭാഷ് പാർക്കിൽ വിദൂരത്തേക്കു കണ്ണു നട്ടിരിക്കുന്ന പ്രതിമയ്ക്കപ്പുറം അദ്ദേഹം കൊച്ചിക്ക് ആരായിരുന്നു എന്നറിയേണ്ടതുണ്ട്.
വന്ദേഭാരത്, എക്സ്പ്രസ് ട്രെയിനുകൾ കുതിച്ചു പായുമ്പോൾ കൊച്ചി കേട്ട ആദ്യ ചൂളംവിളി 101 വയസ്സ് പിന്നിട്ടു. 1902 ജൂലൈ രണ്ടിന് ആദ്യ ചരക്കു വണ്ടിയും 16ന് യാത്ര വണ്ടിയും കൊച്ചിയിൽ എത്തി. ആദ്യ യാത്രികനായി കൊച്ചി മഹാരാജാവ് രാജർഷി രാമവർമയും. സൗത്ത്, നോർത്ത് റെയിൽവേയുടെ സ്റ്റേഷനുകൾ വരുന്നതിനു മുൻപ് കൊച്ചിക്കുണ്ടായിരുന്ന സ്റ്റേഷനിലാണ് ആദ്യമായി തീവണ്ടി കൂകിക്കിതച്ചെത്തിയത്. മദിരാശി സർക്കാരിന്റെ ഷൊർണൂർ റെയിൽ പാതയിൽ നിന്ന്, കൊച്ചിയിലേക്ക് തീവണ്ടി എത്തിക്കാൻ തന്റെ ആരാധന മൂർത്തിയുടെ 14 സ്വർണ നെറ്റിപ്പട്ടങ്ങൾ വിൽക്കേണ്ടി വന്ന രാജാവിന്റെ കഥ പുതുതലമുറയ്ക്ക് പരിചിതമാകണമെന്നില്ല. എറണാകുളം സൗത്ത് സ്റ്റേഷന്റെ പേര് മാറ്റി രാജർഷി രാമവർമയുടെ പേര് നൽകണമെന്ന കൊച്ചി നഗരസഭയുടെ നിർദേശത്തോടെ രാജർഷി രാമവർമ വീണ്ടും വാർത്തകളിൽ നിറയുകയാണ്. എറണാകുളം സുഭാഷ് പാർക്കിൽ വിദൂരത്തേക്കു കണ്ണു നട്ടിരിക്കുന്ന പ്രതിമയ്ക്കപ്പുറം അദ്ദേഹം കൊച്ചിക്ക് ആരായിരുന്നു എന്നറിയേണ്ടതുണ്ട്. കേരളത്തിന്റെ വ്യവസായ നഗരമായി മാറിയ കൊച്ചിയുടെ വികസനത്തിന് വിത്തു പാകിയ രാജാവായിരുന്നു കൊച്ചി രാജവംശത്തിലെ സിംഹാസനാരൂഢനായ മഹാരാജാവ് രാജർഷി രാമവർമ. ബ്രിട്ടിഷ് റെസിഡന്റും അവരുടെ കരാർ കമ്പനിയും എതിർത്തിട്ടും ഷൊർണൂരിൽ നിന്നു കൊച്ചിയിലേക്കു പാത വിരിച്ചു തീവണ്ടി ഓടിച്ചതിനു പിന്നിലെ നിശ്ചയദാർഢ്യത്തിന്റെ ചരിത്രമാണ് രാജർഷി രാമവർമയുടെത്.
∙ ട്രെയിന്‍ വായ്പ തരില്ലെന്ന് ബ്രിട്ടിഷുകാർ, നികുതി ചുമത്താനാകില്ലെന്ന് തമ്പുരാൻ
ഒരു രാജ്യത്തിന്റെ വികസനം അവിടത്തെ സഞ്ചാരസൗകര്യത്തെ കൂടി ആശ്രയിച്ചിരിക്കും എന്ന ഉത്തമബോധ്യം രാമവർമ രാജാവിന് ഉണ്ടായിരുന്നു എന്നുള്ളതിനു തെളിവായി തീവണ്ടി പാത കൊച്ചിയിലേക്കു നീട്ടിയ സംഭവം മാത്രം മതിയാകും. രാജഭരണം ഏറ്റ ശേഷം അധികം താമസിയാതെ റോഡുകൾ, തോടുകൾ എന്നിവയുടെ എണ്ണം വർധിപ്പിച്ചു. ഇതിനിടയിലാണ് തീവണ്ടി പാളം കൊച്ചിയിലേക്കു കൊണ്ടുവരാൻ അദ്ദേഹം തീരുമാനിക്കുന്നത്. നിർമാണ ചെലവിനായി ബ്രിട്ടിഷുകാർ വലിയ തുകയാണ് ആവശ്യപ്പെട്ടത്. അതിനു ധനം കണ്ടെത്താനായി ബ്രിട്ടിഷ് സാമ്രാജ്യത്തോട് വായ്പയായി തുക ആവശ്യപ്പെട്ടെങ്കിലും അത് അവർ തള്ളി. ജനങ്ങൾക്കു മേൽ നികുതി ചുമത്തി പണം കണ്ടെത്തണം എന്ന നിർദേശമാണ് ബ്രിട്ടിഷുകാരുടെ ഭാഗത്തു നിന്നു വന്നത്. എന്നാൽ ജനങ്ങളെ കഷ്ടപ്പാടിലേക്കു തള്ളിവിടുന്ന അധിക നികുതി ചുമത്താൻ രാജാവ് വിസമ്മതിച്ചു.
കൊച്ചിയുടെ വരുമാനവും റെയിൽവേ പാത നിർമാണ ചെലവും തമ്മിലുള്ള വലിയ അന്തരം ചൂണ്ടിക്കാണിച്ചാണ് ബ്രിട്ടിഷുകാർ പദ്ധതിയെ എതിർത്തത്. അക്കാലത്ത് കൊച്ചിയുടെ വാർഷിക ബജറ്റിലും പത്തിരട്ടിയിലേറെയാണു റെയിൽപാത നിർമാണ ചെലവ്. നിർമാണച്ചെലവു കൊച്ചി വഹിക്കണമെന്നു പറയുന്നതോടെ കൊച്ചിയുടെ തീവണ്ടി എന്ന സ്വപ്നം അവസാനിക്കുമെന്ന് ബ്രിട്ടിഷുകാർ കണക്കുകൂട്ടി. ഒടുവിൽ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ 15 സ്വർണ നെറ്റിപ്പട്ടങ്ങളിൽ 14 എണ്ണം വിറ്റ് എറണാകുളം - ഷൊർണൂർ റെയിൽപാത പണിയുന്നതിന് പണം കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ മഹാരാജാവിന്റെ അഭ്യർഥന രാജകുടുംബത്തിലെ ക്ഷേത്രാധികാരികളും മറ്റു കുടുംബാംഗങ്ങളും നിരസിച്ചു.
∙പൂർണത്രയീശന്റെ മുന്നിൽ 72 വട്ടം കുമ്പിട്ടു, രാജകുടുംബത്തിന്റെ അലവൻസ് റദ്ദാക്കി
എങ്കിലും തമ്പുരാൻ പിൻവാങ്ങിയില്ല. ബന്ധപ്പെട്ട അധികാരികളുമായി വീണ്ടും വീണ്ടും ചർച്ച നടത്തി മഹാരാജാവ് ഈ നീക്കത്തിന് അനുമതി നേടി. ക്ഷേത്ര ട്രഷറിയിൽ നിന്നും നെറ്റിപ്പട്ടങ്ങൾ ഏറ്റെടുക്കുന്നതിനു മുൻപ് 72 പ്രാവശ്യം കുമ്പിടുകയും ചെയ്തു. ഇതിന്റെ ഒപ്പം 11 കിരീടവും ഹിൽപാലസിലെ സ്വർണശേഖരത്തിന്റെ പകുതിയും വിറ്റെന്നും പറയുന്നു. രാജകുടുംബാംഗങ്ങൾക്കു നൽകിയിരുന്ന അലവൻസ് നിർത്തലാക്കി. വിവിധ ക്ഷേത്രങ്ങളിൽ നിന്നു സ്വർണവും മറ്റും വാങ്ങിയാണ് തുക കണ്ടെത്തിയത് എന്നും പറയപ്പെടുന്നുണ്ട്. തന്റെ സ്വകാര്യ സ്വത്തും അദ്ദേഹം ഈ ആവശ്യത്തിന് ഉപയോഗിച്ചിട്ടുണ്ട്.
ഒരുവിധം പണിക്കാശ്ശ് തയാറായി വന്നപ്പോഴാണ് അടുത്ത പ്രശ്നം രൂപപ്പെട്ടത്. അങ്കമാലിക്കും ഇടപ്പള്ളിക്കും ഇടയിൽ കുറെ ഭാഗം തിരുവിതാംകൂർ രാജാവിന്റെ കൈവശമാണ്. ഇതിനായി 1899 ഒക്ടോബറിൽ തിരുവിതാംകൂർ രാജാവിനോട് ഈ പ്രദേശം വിട്ടു കിട്ടുന്നതിനായി അപേക്ഷ അയച്ചു. അതിനും അനുമതി ലഭിച്ചതോടെ 1899ൽ പാളത്തിന്റെ പണികൾ ആരംഭിച്ചു. മദ്രാസ് റെയിൽവേ കമ്പനിയാണ് പണി ഏറ്റെടുത്തത്. അക്കാലത്ത് 42 ലക്ഷം രൂപയ്ക്കാണു പാത നിർമിച്ചത് എന്നു പറയപ്പെടുന്നു. ഇതിനിടെ മഹാരാജാവിനെതിരെ രാജകുടുംബാംഗങ്ങളെ ഇളക്കി വിടാനുള്ള ശ്രമവും നടന്നു. എല്ലാ പ്രശ്നങ്ങളെയും ധീരമായി നേരിട്ട് 1902ൽ അദ്ദേഹം റെയിൽ പാത പൂർത്തിയാക്കി. 1902 ജൂലൈ 16ന് ആദ്യ യാത്രക്കാരനായ രാമവർമ രാജാവുമായി ആദ്യ തീവണ്ടി സ്റ്റേഷനിൽ എത്തി. കൊച്ചി നഗരത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ ഉന്നമനത്തിന് ഈ റെയിൽവേ പാത ഏറെ സഹായിച്ചിട്ടുണ്ട്. എന്നാൽ റെയിൽവേ വികസനത്തിൽ മാത്രം ഒതുങ്ങുന്നതല്ല രാജർഷിയുടെ ഭരണം.
∙ ഉത്തരോത്തരം പുരോഗമനാത്മകം, കഴ്സൻ പ്രഭുവിന്റെ സാക്ഷ്യം
‘‘കൊച്ചിയിൽ ഉള്ളതു മാതിരി ബുദ്ധിപൂർവമായതും ഉത്തരോത്തരം പുരോഗമനോന്മുഖമായതുമായ ഭരണം മറ്റെങ്ങും ഞാൻ കണ്ടിട്ടില്ല’’, ഭരണ തന്ത്രജ്ഞൻ കഴ്സൺ പ്രഭുവിന്റെ ഈ അഭിപ്രായം മതി രാജർഷി രാമവർമയുടെ ഭരണ മികവ് മനസ്സിലാക്കാൻ. 1895 മുതൽ 1914 വരെ രാജർഷി രാമവർമ കൊച്ചി രാജ്യം ഭരിച്ചു. 1917ൽ പുണെയിൽ നടന്ന രാജ്യാന്തര ആയുർവേദ കോൺഫറൻസിൽ സ്വാതന്ത്ര്യസമര നായകൻ ബാല ഗംഗാധര തിലകനാണ് രാമവർമ രാജാവിനെ കൊച്ചിയിലെ രാജർഷി എന്ന് സംബോധന ചെയ്തത്. ‘‘രാജകുമാരന്മാർക്കിടയിലെ ഉന്നത പണ്ഡിതനായിരുന്നെന്നു ഞാൻ കേട്ടിട്ടുണ്ട്. ഇദ്ദേഹം പണ്ഡിതർക്കിടയിലെ രാജാവാണ് എന്ന് ഇപ്പോൾ മനസ്സിലായി’’, എന്നാണ് പ്രശംസിച്ചതെന്ന് ചരിത്രകാരന്മാർ പറയുന്നു.
കർഷകർക്കു ഗുണം ചെയ്യുന്ന കുടിയാൻ ബിൽ നിർദേശിച്ചത് രാജർഷിയാണ്. ജനങ്ങളെ ഭരണവുമായി അടുപ്പിക്കാൻ ഗ്രാമ പഞ്ചായത്തുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശവും 1913ൽ തന്നെ അദ്ദേഹം സമർപ്പിച്ചിരുന്നു. സംസ്കൃത കോളജ്, ശാസ്ത്ര സദസ്സ് തുടങ്ങിയവ സ്ഥാപിച്ചതു പോലെ ഒട്ടേറെ പ്രവർത്തനങ്ങൾ വേറെയുണ്ട്. നീതിന്യായ വ്യവസ്ഥ കുറ്റമറ്റതാക്കി, വിദ്യാഭ്യാസം വിപുലമാക്കി... അങ്ങനെ കൊച്ചി രാജ്യത്തെ കരുത്തുറ്റതാക്കി മാറ്റിയതായിരുന്നു അദ്ദേഹത്തിന്റെ ഭരണം. എന്നാൽ ഒടുവിൽ അദ്ദേഹത്തിനു സ്ഥാനത്യാഗം ചെയ്യേണ്ടി വന്നെന്നു ചരിത്രം. അത് ബ്രിട്ടിഷുകാരുമായുള്ള സ്വരച്ചേർച്ചയില്ലായ്മ കാരണമാണെന്നും ശാരീരികാസ്വാസ്ഥ്യം മൂലമാണെന്നും പറയപ്പെടുന്നുണ്ട്. സ്വന്തമായി ചിന്തയും അടിയുറച്ച തീരുമാനവുമുള്ള രാജാവ് ബ്രിട്ടിഷുകാരുടെ കണ്ണിലെ കരടായിരുന്നു എന്നു സാരം.
∙ ഗുരുദക്ഷിണയായി പാഠശാല, മാനേജർ തന്നെ വിദ്യാർഥി
1852 ഡിസംബർ 27നാണ് രാജർഷി രാമവർമയുടെ ജനനം. അമ്മ കുഞ്ഞിക്കാവ് എന്ന വിളിപ്പേരുള്ള തമ്പുരാന്റെയും (തൃപ്പൂണിത്തുറ രാജകുടുംബത്തിലെ സ്ത്രീകളെയും തമ്പുരാൻ എന്നാണ് വിശേഷിപ്പിക്കുന്നത്) കൂടലാറ്റുപുറത്ത് മനയ്ക്കൽ ഭാസ്കരൻ അനുജൻ നമ്പൂതിരിപ്പാടിന്റെയും മകനായി ജനിച്ചു. റോബർട്ട് റൈറ്റ്, നാരാണയ്യർ എന്നിവരായിരുന്നു ഇംഗ്ലിഷ് അധ്യാപകർ. ഗോവിന്ദൻ നമ്പ്യാർ സംസ്കൃതവും പഠിപ്പിച്ചു. സംസ്കൃതത്തിൽ നല്ല ജ്ഞാനമുള്ളവനാകണം എന്ന് രാമവർമ രാജാവിന്റെ അമ്മയ്ക്കു നിർബന്ധം ഉണ്ടായിരുന്നു. 1041 ആണ്ടിന്റെ ആരംഭത്തിൽ രാമവർമയേയും അനുജനെയും മൂത്ത സഹോദരിയേയും സംസ്കൃതം പഠിപ്പിക്കാൻ ഗോവിന്ദൻ നമ്പ്യാരുടെ അടുത്തേക്ക് അയച്ചു. സംസ്കൃതം പഠിപ്പിക്കാൻ കൊച്ചി രാജ്യത്ത് അദ്ദേഹത്തെ പോലെ സമർഥനായ മറ്റാരും അക്കാലത്ത് ഉണ്ടായിരുന്നില്ല.
രാവിലെ 7 മുതൽ 9 വരെ സ്കൂൾ. ശേഷം ഭക്ഷണം കഴിക്കാനുള്ള സമയം. 10 മുതൽ 12 വരെ പഴയ പാഠങ്ങൾ പഠിക്കണം. 12 മുതൽ 2 വരെ ഇംഗ്ലിഷ് ക്ലാസ്, 3 മുതൽ 5 വരെ നമ്പ്യാരുടെ മേൽനോട്ടത്തിൽ സംസ്കൃത പഠനം. ഈ പാഠ്യക്രമത്തിന്റെ ഫലമായി അദ്ദേഹത്തിന് സംസ്കൃതത്തിൽ ഗണ്യമായ പുരോഗതി ഉണ്ടായെന്ന് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ഐ.കെ.കെ.മേനോൻ എഴുതിയ രാജർഷി രാമവർമയുടെ ജീവചരിത്രത്തിൽ പറയുന്നുണ്ട്. ഒഴിവ് ദിവസങ്ങളിൽ പോലും സംസ്കൃതം, കണക്ക്, ജ്യോതിശാസ്ത്രം എന്നിങ്ങനെ പഠിക്കേണ്ടി വന്നു. ഉപനയനത്തിനു ശേഷം ശേഷാചാര്യർ എന്ന പ്രസിദ്ധ പണ്ഡിതന്റെ കീഴിൽ തർക്കവും വ്യാകരണവും അഭ്യസിച്ചു. സംസ്കൃത ഭാഷയിൽ തർക്കം ഒരു നേരംപോക്ക് അല്ലെന്ന് മനസ്സിലായത് അപ്പോഴാണ് എന്ന് അദ്ദേഹം പറഞ്ഞിരുന്നതായി രേഖകൾ പറയുന്നു. രാജകുടുംബങ്ങളിലെ അംഗങ്ങളുടെ സംസ്കൃത പഠനം വേണ്ടവിധം നടക്കുന്നില്ലെന്ന് അറിഞ്ഞപ്പോൾ 1885ൽ രാമവർമയും 2 സഹോദരന്മാരും കൂടി സംസ്കൃത പാഠശാല ആരംഭിച്ചു. പേര് ‘ശ്രീ ശേഷാചാര്യ പാഠശാല’. ഒരു ശിഷ്യൻ ഗുരുവിനു കൊടുക്കാവുന്ന മികച്ച ഗുരുദക്ഷിണ. വലിയ തമ്പുരാൻ ആകുന്നത് വരെ ഈ സംസ്കൃത പാഠശാലയുടെ മാനേജർ രാമവർമ തന്നെയായിരുന്നു. ഇംഗ്ലിഷിലും പാണ്ഡിത്യം വേണമെന്ന ആഗ്രഹം കാരണം സി.പി.അച്യുതമേനോന്റെ അടുത്തുനിന്ന് ഇംഗ്ലിഷും അഭ്യസിച്ചു.
∙ വരുമാനം കൂട്ടിയ യുവരാജാവ്, കരം കൂട്ടാതെ ഈ നേട്ടം
വയസ്സിൽ മൂപ്പുള്ള 2 തമ്പുരാക്കന്മാരുടെ അടുത്തടുത്തുള്ള നിര്യാണത്തെ തുടർന്ന് രാമവർമ യുവരാജാവായി. 8 കൊല്ലമാണ് അദ്ദേഹം യുവരാജാവായിരുന്നത്. യുവരാജാവ് ആയിരിക്കുമ്പോൾ തന്നെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ എത്തി നാട്ടുകാരുടെ ക്ഷേമം അന്വേഷിക്കുന്നതിന് അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. വലിയ തമ്പുരാന് രാമവർമയെ വിശ്വാസവും സ്നേഹവും ആയിരുന്നതിനാൽ രാമവർമയോടു കൂടി ആലോചിച്ച ശേഷമാണ് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തിരുന്നത്. എല്ലാദിവസവും യുവ രാജാവ് 3 മണി മുതൽ 5 മണി വരെ വലിയ തമ്പുരാന്റെ ഒപ്പം ഉണ്ടായിരിക്കണം എന്നാണ് ചട്ടം. അതിലുപരി രാമവർമ മഹാരാജാവിന്റെ പ്രതിപുരുഷനായി രാജ്യകാര്യങ്ങളിൽ തീരുമാനങ്ങളും മറ്റും എടുത്തിരുന്നതായും രേഖകൾ പറയുന്നു. യുവരാജാവായിരിക്കുന്ന സമയത്താണ് രാമവർമയുടെ വിവാഹവും. കോമരത്ത് പാറുക്കുട്ടി അമ്മയെയാണ് ആദ്യം വിവാഹം കഴിച്ചത്. ഏകദേശം ഒരു കൊല്ലം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം. ഒരു വർഷത്തിനു ശേഷം അവർ മരിച്ചു. പിന്നെ ഒരുവ്യാഴവട്ടക്കാലം കഴിഞ്ഞിട്ടാണ് രാമവർമ വിവാഹം കഴിച്ചത്. ഇട്ട്യാണത്ത് പാറുക്കുട്ടി അമ്മയാണ് രണ്ടാം ഭാര്യ.
1895 ഒക്ടോബർ 28ന് രാമവർമ യുവരാജാവിനെ കൊച്ചി മഹാരാജാവായി സ്ഥാനാരോഹണം ചെയ്തു. കൊച്ചി രാജാക്കന്മാർ സിംഹാസനാരോഹണം ചെയ്യുന്ന മട്ടാഞ്ചേരിയിലെ കോവിലത്തു വച്ചാണ് രാമവർമയെയും രാജാവായി വാഴിച്ചത്. കൊല്ലവർഷം 1555–ാം ആണ്ടിൽ പോർച്ചുഗീസുകാർ പണിത് കൊച്ചി രാജാവിനു സമർപ്പിച്ച കൊട്ടാരമാണിത്. പിന്നീട് ഡച്ചുകാർ പോർച്ചുഗീസുകാരെ തോൽപിച്ചു കൊച്ചിയിൽ താമസമാക്കിയ സമയത്ത് കൊട്ടാരത്തിൽ പല പരിഷ്കാരങ്ങളും വരുത്തി. ഇതോടെ ഈ കൊട്ടാരത്തെ ഡച്ച് കൊട്ടാരം എന്നും വിളിക്കാൻ തുടങ്ങി. അദ്ദേഹം രാജഭരണം ഏറ്റെടുത്ത സമയത്ത് രാജ്യത്തിന്റെ സ്ഥിതി അത്രയ്ക്ക് ആശ്വാസകരമായിരുന്നില്ല. പ്രത്യേകിച്ചു രാജ്യത്തിന്റെ സാമ്പത്തിക കണക്കുകൾ. ഇതെല്ലാം ക്രമപ്പെടുത്തുകയാണ് ആദ്യം രാമവർമ മഹാരാജാവ് ചെയ്തത്. വേണ്ട പോലെ തരംതിരിക്കാതെ കിടന്നിരുന്ന വകുപ്പുകളും മറ്റും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ക്രമപ്പെടുത്തി. രാമവർമ രാജ്യഭരണം ഏറ്റെടുത്ത സമയത്ത് ഏകദേശം 20 ലക്ഷമായിരുന്നു സ്റ്റോറിന്റെ വരവ്. എന്നാൽ ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ കാരണം അദ്ദേഹം സ്ഥാനം ഒഴിഞ്ഞപ്പോൾ വരവ് 45 ലക്ഷമാക്കി വർധിച്ചിരുന്നു. ഇതു ജനങ്ങളില്‍ നിന്ന് കൂടുതൽ കരം പിരിച്ചുകൊണ്ടായിരുന്നില്ല. മറിച്ച്, കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ചതായിരുന്നു അതിനു കാരണം.
∙ മലകളുടെ എണ്ണമെടുത്ത രാമവർമ, പോസ്റ്റ് ഓഫിസിനെ പിന്നിലാക്കിയ അഞ്ചൽ വകുപ്പ്
ഭരണം ആരംഭിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ രാജ്യത്ത് ഒരു സർവേ നടത്താൻ രാമവർമ രാജാവ് തീരുമാനിച്ചു. മലകൾ പരിശോധിക്കാൻ മദിരാശി സർക്കാരിൽ നിന്ന് അവിടത്തെ ഉദ്യോഗസ്ഥനായ ഫോക്സ് എന്നയാളെ വരുത്തി. വസ്തുക്കൾ എല്ലാം തരംതിരിച്ച് അവയുടെ ഫലപുഷ്ടി അനുസരിച്ച് നികുതി ചുമത്താൻ തുടങ്ങിയതോടെ രാജ്യത്തിന്റെ വരവ് ഗണ്യമായി വർധിച്ചു. ശാസ്ത്രീയ രീതിയിൽ വനസംരക്ഷണം നടത്താൻ അതിനെ ഒരു പ്രത്യേക വകുപ്പാക്കി തിരിച്ചു. ഇതോടൊപ്പം തന്നെ എടുത്തു പറയേണ്ടതാണ് അദ്ദേഹത്തിന്റെ കാലത്തെ അഞ്ചൽ വകുപ്പിന്റെ വളർച്ചയും. കൊച്ചിയിൽ മുൻപ് തന്നെ പ്രത്യേകമായി അഞ്ചൽ വകുപ്പ് നിലവിലുണ്ടായിരുന്നു. പക്ഷേ അതിൽനിന്നും വലിയ ആദായം രാജ്യത്തേക്ക്ഉ ണ്ടായിരുന്നില്ല എന്നു മാത്രം. എന്നാൽ മഹാരാജാക്കന്മാരുടെ മുദ്രയോടു കൂടിയ കാർഡുകൾ, സ്റ്റാംപുകൾ തുടങ്ങിയവ രാമവർമ നടപ്പാക്കി. അഞ്ചൽ ഓഫിസുകളും അഞ്ചൽപെട്ടികളും വർധിപ്പിച്ചു. ബ്രിട്ടിഷ് പോസ്റ്റൽ സ്റ്റാംപുകളേക്കാൾ അഞ്ചൽ സ്റ്റാംപുകൾക്കു വില കുറവായതിനാലും രാജ്യത്തിന്റെ അകത്ത് കത്തുകളും മറ്റും വേഗം എത്തിക്കാൻ കഴിഞ്ഞതിനാലും ജനങ്ങൾ അധികവും അഞ്ചൽ വഴി കത്തുകൾ അയയ്ക്കാൻ തുടങ്ങി. ഇതോടെ സർക്കാരിലേക്കുള്ള വരവ് വർധിച്ചു.
ആശുപത്രികളിൽ രോഗികളെ കിടത്തി ചികിത്സിക്കുന്ന സമ്പ്രദായം അക്കാലം വരെ വളരെ കുറവായിരുന്നു. എന്നാൽ പ്രധാന പട്ടണങ്ങളിൽ എല്ലാം രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് സൗകര്യമായ വിധത്തിൽ അദ്ദേഹം ആശുപത്രികൾ സ്ഥാപിച്ചു. നീതിന്യായ കോടതികളുടെ കാര്യത്തിൽ ഒരു ഉടച്ചു വാർക്കൽ തന്നെ ഉണ്ടായെന്നു പറയാം. അദ്ദേഹത്തിന്റെ കാലംവരെ എക്സിക്യൂട്ടീവും ജുഡീഷ്യറിയും ഒന്നായിരുന്നു. ആ രണ്ടു വകുപ്പുകളും രണ്ടായി തിരിച്ചു. റവന്യു, പൊലീസ്, ആരോഗ്യം, സെക്രട്ടേറിയറ്റ്, ദേവസ്വം, എക്സൈസ് തുടങ്ങി പല വകുപ്പുകളും അദ്ദേഹമാണ് പരിഷ്കരിച്ചത്. എറണാകുളം, തൃശൂർ, മട്ടാഞ്ചേരി എന്നീ പട്ടണങ്ങളിൽ മുനിസിപ്പൽ ഭരണം ഏർപ്പെടുത്തിയതും രാമവർമ മഹാരാജാവിന്റെ കാലത്തായിരുന്നു.
∙ തൃപ്പൂണിത്തുറയിൽ ശാസ്ത്ര സദസ്, സംസ്കൃത കോളജിന്റെ സ്ഥാപകൻ
രാജഭരണം ഏറ്റെടുക്കുന്ന കാലത്ത് 58 സർക്കാർ വിദ്യാലയങ്ങളും സഹായധനം വാങ്ങുന്ന 118 വിദ്യാലയങ്ങളും മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് അത് യഥാക്രമം 102, 216 എന്ന നിലയിലേക്ക് ഉയർത്താൻ രാമവർമ രാജാവിനു സാധിച്ചു. വിദ്യാഭ്യാസ മേഖലയിൽ എത്രമാത്രം ശ്രദ്ധാലുവായിരുന്നു അദ്ദേഹം എന്നതിന് ഉത്തമ ഉദാഹരണമാണിത്. സംസ്കൃത ഭാഷയെ പരിപോഷിപ്പിക്കുന്നതിനും പണ്ഡിതന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും ഒട്ടേറെ കാര്യങ്ങളാണ് രാമവർമ മഹാരാജാവ് ചെയ്തത്. 1914ൽ തൃപ്പൂണിത്തുറയിൽ അദ്ദേഹം സ്ഥാപിച്ച സംസ്കൃത പാഠശാലയാണ് ഇന്ന് വളർന്ന് സംസ്കൃത കോളജ് ആയി ഉയർന്നത്. ഒട്ടേറെ താളിയോല ഗ്രന്ഥങ്ങൾ അദ്ദേഹം ശേഖരിച്ചിരുന്നു. ഷഷ്ടിപൂർത്തിയുടെ ഭാഗമായി സംസ്കൃത പോഷണത്തിന് 30,000 രൂപയും ഭാഷാപഠനത്തിന് 20,000 രൂപയും അദ്ദേഹം നീക്കിവച്ചു. വിവിധ സ്ഥലങ്ങളിൽ നിന്ന് പണ്ഡിതന്മാരെ ക്ഷണിച്ചു വരുത്തി 1926ൽ തൃപ്പൂണിത്തുറയിലെ ശാസ്ത്രസദസ് ആരംഭിച്ചതും അദ്ദേഹമാണ്. രാമവർമ തന്നെയായിരുന്നു സദസ്സിലെ അധ്യക്ഷനും. ബാലബോധനം, വേദാന്ത പരിഭാഷാ സംഗ്രഹം എന്നീ കൃതികളും അദ്ദേഹം രചിച്ചു.
∙ വള്ളത്തോൾ കടയിലിരുന്ന് എഴുതിയ കവിത, ആ മാടരാജത്യാഗം
രാജാവിന്റെ സ്ഥാനം ഏറ്റെടുത്ത് 10 വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ സ്ഥാനം ഒഴിയുന്നതിന് അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ വൈസ്രോയി ആ അപേക്ഷ നിരസിച്ചു. ബ്രിട്ടിഷ് സർക്കാർ രാമവർമ രാജാവിനു പല ബഹുമതികളും നൽകിയിരുന്നു. എല്ലാം അദ്ദേഹത്തിന്റെ കഴിവുകളെ ആദരിച്ചത് കൊണ്ടു മാത്രം. ആവശ്യം വന്നാൽ ബ്രിട്ടിഷ് സർക്കാരിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാനും രാജാവിനു മടി ഉണ്ടായിരുന്നില്ല. കത്തിൽ വൈസ്രോയിയെ ‘മൈ ലോഡ്’ എന്നു വിളിക്കുന്നതിനു പകരം ‘ഓണേർഡ് ഫ്രൻഡ്’ എന്നു സംബോധന ചെയ്തത് വലിയ വിവാദങ്ങൾ ഉണ്ടാക്കിയെങ്കിലും രാജാവ് കുലുങ്ങിയില്ല. ഒടുവിൽ രാമവർമയുടെ വാദം തന്നെ ജയിച്ചു. ഇതിനിടെ ബ്രിട്ടിഷുകാരുമായി പല പ്രശ്നങ്ങളും ഉടലെടുത്തു. ഒരു ശീതസമരത്തിലേക്ക് തന്റെ രാജ്യത്തെ വലിച്ചിഴയ്ക്കാൻ താൽപര്യം ഇല്ലാതിരുന്ന രാജാവ് 1914 നവംബർ 7ന് സ്ഥാനം ഒഴിയുകയായിരുന്നു.
ഇതോടെ ഭരണമൊഴിഞ്ഞ രാജാവ് എന്ന അപൂർവതയും അദ്ദേഹത്തിനു ലഭിച്ചു. ഒഴിഞ്ഞ വല്യമ്പ്രാൻ എന്നും രാജർഷി രാമവർമയ്ക്ക് പേരുണ്ട്. അദ്ദേഹത്തിന്റെ ഈ സ്ഥാനത്യാഗത്തെ പറ്റി മഹാകവി വള്ളത്തോൾ നാരായണ മേനോൻ ഒരു കവിത എഴുതി. വാർത്ത കേട്ട ഉടനെ കുന്നംകുളത്തെ ഒരു ചായക്കടയിൽ ഇരുന്ന് അദ്ദേഹം എഴുതിയതാണ് ‘മാടരാജവൈരാഗ്യം’. രാജ്യഭാരം ഒഴിഞ്ഞെങ്കിലും ജനങ്ങൾ സ്വമേധയാ പണം പിരിച്ചുണ്ടാക്കി നിർമിച്ച പ്രതിമയാണ് എറണാകുളം സുഭാഷ് പാർക്കിൽ ഇന്നു കാണുന്നത്. ജനങ്ങളുടെ സ്നേഹത്താൽ നിർമിക്കപ്പെട്ട ഒരു മഹാരാജാവിന്റെ പൂർണകായ പ്രതിമ. 1913 സെപ്റ്റംബർ 24ന് കൂടിയ ബഹുജന യോഗത്തിൽ വച്ച് പ്രതിമ സ്ഥാപന കമ്മിറ്റിയെ നിശ്ചയിച്ചു. എറണാകുളത്ത് മഹാരാജാവിന്റെ ഒരു വലിയ പ്രതിമയും ഓരോ താലൂക്കു കേന്ദ്രങ്ങളിലെയും പ്രധാന കെട്ടിടത്തിൽ ഓരോ ചെറിയ പ്രതിമയും സ്ഥാപിക്കണമെന്നതായിരുന്നു തീരുമാനം. ഒട്ടേറെ ജനങ്ങളാണ് പ്രതിമ സ്ഥാപിക്കാൻ പണം സംഭാവന ചെയ്തത്. പ്രതിമാസ്ഥാപനം ഉടനെ നടത്തണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഒന്നാം ലോകമഹായുദ്ധം മൂലം കുറെക്കാലത്തേക്കു നീട്ടി വയ്ക്കേണ്ടതായി വന്നു. ശേഷം ഇംഗ്ലണ്ടിലെ പ്രസിദ്ധ ശിൽപിയായിരുന്ന ഇ.ജി.ജില്ലിക്കനെക്കൊണ്ട് ഒരു പ്രതിമ ഉണ്ടാക്കി. മഹാരാജാവിന്റെ വിശ്വസ്തനായിരുന്ന എ.ആർ.ബാനർജിയുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം. 1925 ഒക്ടോബർ 13ന് പ്രതിമ അനാഛാദനം ചെയ്തു.
∙ ഇനി സൗത്ത് സ്റ്റേഷനിൽ തമ്പുരാന്റെ ഓർമകളുടെ ചൂളംവിളി
സ്ഥാനത്യാഗത്തിനു ശേഷം ലളിതമായ ജീവിതമായിരുന്നു രാമവർമ നയിച്ചിരുന്നത് എന്നു ചരിത്ര രേഖകൾ പറയുന്നു. കോവിലകത്തായിരിക്കുമ്പോൾ മുണ്ടും തോർത്തുമുണ്ടുമാണു വേഷം. ശിഷ്ടകാലം സന്യാസിയെ പോലെ ആയിരുന്നു ജീവിതം. നിത്യജീവിതത്തിൽ വലിയ ആവശ്യങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. 1932 ജനുവരി 29ന് തൃശൂരിൽ മെറി ലോഡ്ജ് പാലസ് എന്ന വേനൽക്കാല വസതിയിൽ വച്ചാണ് അദ്ദേഹം കാലം ചെയ്തത്. മൃതദേഹം രാജകീയ ബഹുമതികളോടെ കൊട്ടാരം വളപ്പിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ വസതി 1947ൽ കേരളവർമ കോളജ് സ്ഥാപിക്കുന്നതിന് വിട്ടുനൽകി. മികച്ച ഭരണാധികാരി എന്ന നിലയിൽ രാജർഷിയുടെ നൈപുണ്യവും നേതൃപാഠവും ഒപ്പം സംസ്കൃത ഭാഷയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളും ഇനിയും വിസ്മരിച്ചു കൂടാ എന്നു കരുതിയാകണം കൊച്ചി നഗരസഭ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് അദ്ദേഹത്തിന്റെ പേര് നിർദേശിച്ചത്. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനും മെട്രോ ടെർമിനൽ സ്റ്റേഷനും രാജർഷി രാമവർമയുടെ പേര് നൽകണമെന്ന ആവശ്യവും വിവിധ സംഘടനകൾ ഉയർത്തുന്നുണ്ട്.