2023 പിഡിസി!!! ഇക്കഴിഞ്ഞ ഏപ്രിൽ നാലിനാണു ശാസ്ത്രലോകം ആ വാക്കു കേട്ടത്. പൊതുജനത്തിന് അത് ഇപ്പോഴും അജ്ഞാതം. ഭൂമിയിൽ ‘സർവനാശം വിതയ്ക്കാൻ’ പോന്ന ഉൽക്കയുടെ പേരാണത്. മുൻകരുതലുകൾ എങ്ങനെ സ്വീകരിക്കാമെന്ന് ശാസ്ത്രജ്ഞർ കൂടിയിരുന്നാലോചിച്ചു. അതുപക്ഷേ സൈദ്ധാന്തികമായ ഒരു തരം മോക്ഡ്രിൽ ആയിരുന്നു. ലോകാവസാനം എങ്ങനെയെന്ന് വിവരിക്കുന്ന മോക്ഡ്രിൽ. പതിമൂന്നു വർഷംകൊണ്ട് ഭൂമിയെ സമീപിക്കുന്ന ഉൽക്കയ്ക്ക് നൽകിയ സാങ്കല്പിക നാമമാണ് 2023 പിഡിസി അഥവാ Planetary Defense Conference. ഉൽക്ക പതിക്കുന്നതും സാങ്കൽപികം. പക്ഷേ അത്തരമൊരു സാഹചര്യം മുൻകൂട്ടി കാണണമെന്ന് ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു.

2023 പിഡിസി!!! ഇക്കഴിഞ്ഞ ഏപ്രിൽ നാലിനാണു ശാസ്ത്രലോകം ആ വാക്കു കേട്ടത്. പൊതുജനത്തിന് അത് ഇപ്പോഴും അജ്ഞാതം. ഭൂമിയിൽ ‘സർവനാശം വിതയ്ക്കാൻ’ പോന്ന ഉൽക്കയുടെ പേരാണത്. മുൻകരുതലുകൾ എങ്ങനെ സ്വീകരിക്കാമെന്ന് ശാസ്ത്രജ്ഞർ കൂടിയിരുന്നാലോചിച്ചു. അതുപക്ഷേ സൈദ്ധാന്തികമായ ഒരു തരം മോക്ഡ്രിൽ ആയിരുന്നു. ലോകാവസാനം എങ്ങനെയെന്ന് വിവരിക്കുന്ന മോക്ഡ്രിൽ. പതിമൂന്നു വർഷംകൊണ്ട് ഭൂമിയെ സമീപിക്കുന്ന ഉൽക്കയ്ക്ക് നൽകിയ സാങ്കല്പിക നാമമാണ് 2023 പിഡിസി അഥവാ Planetary Defense Conference. ഉൽക്ക പതിക്കുന്നതും സാങ്കൽപികം. പക്ഷേ അത്തരമൊരു സാഹചര്യം മുൻകൂട്ടി കാണണമെന്ന് ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 പിഡിസി!!! ഇക്കഴിഞ്ഞ ഏപ്രിൽ നാലിനാണു ശാസ്ത്രലോകം ആ വാക്കു കേട്ടത്. പൊതുജനത്തിന് അത് ഇപ്പോഴും അജ്ഞാതം. ഭൂമിയിൽ ‘സർവനാശം വിതയ്ക്കാൻ’ പോന്ന ഉൽക്കയുടെ പേരാണത്. മുൻകരുതലുകൾ എങ്ങനെ സ്വീകരിക്കാമെന്ന് ശാസ്ത്രജ്ഞർ കൂടിയിരുന്നാലോചിച്ചു. അതുപക്ഷേ സൈദ്ധാന്തികമായ ഒരു തരം മോക്ഡ്രിൽ ആയിരുന്നു. ലോകാവസാനം എങ്ങനെയെന്ന് വിവരിക്കുന്ന മോക്ഡ്രിൽ. പതിമൂന്നു വർഷംകൊണ്ട് ഭൂമിയെ സമീപിക്കുന്ന ഉൽക്കയ്ക്ക് നൽകിയ സാങ്കല്പിക നാമമാണ് 2023 പിഡിസി അഥവാ Planetary Defense Conference. ഉൽക്ക പതിക്കുന്നതും സാങ്കൽപികം. പക്ഷേ അത്തരമൊരു സാഹചര്യം മുൻകൂട്ടി കാണണമെന്ന് ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 പിഡിസി!!! ഇക്കഴിഞ്ഞ ഏപ്രിൽ നാലിനാണു ശാസ്ത്രലോകം ആ വാക്കു കേട്ടത്. പൊതുജനത്തിന് അത് ഇപ്പോഴും അജ്ഞാതം. ഭൂമിയിൽ ‘സർവനാശം വിതയ്ക്കാൻ’ പോന്ന ഉൽക്കയുടെ പേരാണത്. മുൻകരുതലുകൾ എങ്ങനെ സ്വീകരിക്കാമെന്ന് ശാസ്ത്രജ്ഞർ കൂടിയിരുന്നാലോചിച്ചു. അതുപക്ഷേ സൈദ്ധാന്തികമായ ഒരു തരം മോക്ഡ്രിൽ ആയിരുന്നു. ലോകാവസാനം എങ്ങനെയെന്ന് വിവരിക്കുന്ന മോക്ഡ്രിൽ. പതിമൂന്നു വർഷംകൊണ്ട് ഭൂമിയെ സമീപിക്കുന്ന ഉൽക്കയ്ക്ക് നൽകിയ സാങ്കല്പിക നാമമാണ് 2023 പിഡിസി അഥവാ Planetary Defense Conference. ഉൽക്ക പതിക്കുന്നതും സാങ്കൽപികം. പക്ഷേ അത്തരമൊരു സാഹചര്യം മുൻകൂട്ടി കാണണമെന്ന് ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു. 

 

ADVERTISEMENT

ഒരുപക്ഷേ ഭൂമിയിലെ ജീവജാലങ്ങൾ ആകമാനം തുടച്ചുനീക്കപ്പെടുന്ന ദിവസമായിരിക്കാം അത്. നമുക്ക് ദിനോസറുകളെ നഷ്ടപ്പെട്ടതുപോലെയുള്ള ദിവസം. അത്തരമൊരു ഭീമൻ ഉൽക്ക ഭൂമിയെ ലക്ഷ്യമാക്കി നീങ്ങിയാൽ രക്ഷപ്പെടാനുള്ള സാധ്യതകൾ എന്തൊക്കെ, എങ്ങനെ പ്രതിരോധിക്കണം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാനായി, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിലെ ശാസ്ത്രജ്ഞർ 2023 ഏപ്രിൽ നാലിന് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ നടന്ന എട്ടാമത് പ്ലാനറ്ററി ഡിഫൻസ് കോൺഫറൻസിൽ അവതരണം നടത്തി. ആ വിഷയത്തിലേക്ക് കടക്കുന്നതിനു മുമ്പ് ഉൽക്ക അല്ലെങ്കിൽ അസ്റ്ററോയ്ഡ് എന്താണെന്നു മനസ്സിലാക്കാം. 

 

∙ ഉൽക്കകളുടെ ലോകം

യൂറോപ്യൻ സ്പേസ് ഏജൻസി പുറത്തുവിട്ട ആസ്റ്ററോയ്ഡ് ചിത്രങ്ങളിലൊന്ന് (Photo by N. Bartmann / EUROPEAN SPACE AGENCY / AFP)

ഒരു കിലോമീറ്റർ ആണ് പിഡിസിയുടെ വ്യാസമെങ്കിൽ ഈ ഉൽക്കയുടെ പതനം ഭൂമിയെ നാശത്തിന്റെ വക്കിലെത്തിക്കും. ഹിരോഷിമ ബോംബിന്റെ 66 ലക്ഷം ഇരട്ടി പ്രഹരശേഷിയാണ് ഈ ഉൽക്കയിലൂടെ ഭൂമി നേരിടേണ്ടിവരുന്നത്.

ADVERTISEMENT

സൗരയൂഥം രൂപീകൃതമായപ്പോൾ ‘ഉപേക്ഷിക്കപ്പെട്ട’ പാറക്കൂട്ടങ്ങളാണ് ഉൽക്കകളെന്ന് ലളിതമായി പറയാം. ഉൽക്കക്കൂട്ടം പ്രധാനമായി കാണപ്പെടുന്നത് ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങൾക്കിടയിലാണ്. ഏകദേശം പത്തുലക്ഷത്തോളം വരുന്ന, പല വലുപ്പത്തിലും രൂപത്തിലുമുള്ള ഉൽക്കകൾ സൗരയൂഥത്തിലുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. 525 കിലോമീറ്ററുള്ള വെസ്റ്റ മുതൽ 10 മീറ്റർ വരെ വ്യാസമുള്ള പേരില്ലാത്ത പാറക്കൂട്ടങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്, മണ്ണും കല്ലും പുറമെ. 

റഷ്യയിലെ ടുങ്കുസ്കയിൽ 1908ൽ ആസ്റ്ററോയ്ഡ് പതിച്ച ഭാഗം.

 

ഗോളാകൃതി മുതൽ പൊളിച്ചുവച്ച കപ്പലണ്ടിയുടെ രൂപത്തിൽ വരെ ഇവയെ കാണാം. ഭൂമിയെപ്പോലെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഇവ സൂര്യനെ ചുറ്റുന്നുണ്ട്. ഗ്രഹങ്ങളുടെയും മറ്റും ഗുരുത്വാകർഷണത്തിൽ കുടുങ്ങി പല തരത്തിലുള്ള ഭ്രമണപഥങ്ങളിൽ അവയെയും ചുറ്റുന്നുണ്ട്. പക്ഷേ ഈ പഥത്തിന് സ്ഥിരതയൊന്നുമില്ല. ചിലപ്പോൾ വഴിതെറ്റി ഇവ എങ്ങോട്ടെങ്കിലും പോകും. മണ്ണും കല്ലുമായി അമ്പതോളം ഉൽക്കകൾ ഭൂമിയിലേക്ക് ദിവസവും വരുന്നുണ്ട്. ഇവ നാം കൊള്ളിമീനുകളെന്ന് വിളിക്കുന്ന പ്രതിഭാസമായി അന്തരീക്ഷത്തിൽ കത്തി അലിഞ്ഞുചേരും. 

 

ADVERTISEMENT

അഞ്ചു മീറ്ററെങ്കിലും വ്യാസമുണ്ടെങ്കിലേ അവയ്ക്ക് ഭൂമിയുടെ ഉപരിതലത്തിൽ പതിക്കാനാവുകയുള്ളു. ഒരു കാറിന്റെ വലുപ്പമുള്ള ഉൽക്ക എല്ലാ വർഷവും ഭൂമിയിൽ പതിക്കാറുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചിലതൊക്കെ നാം അറിയും. മറ്റു ചിലത് ആരുമറിയാതെ പോകും. ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ വലുപ്പമുള്ള ഉൽക്ക 2000 വർഷത്തിലൊരിക്കൽ ഭൂമിയെ കടന്നുപോകും. ഏറ്റവുമവസാനം 2013-ൽ റഷ്യൻ നഗരമായ ചെല്യാബിൻസ്കിൽ പതിച്ച ഉൽക്കയ്ക്ക് ഒരു ടെന്നിസ് കോർട്ടിൻറെ വലുപ്പമുണ്ടായിരുന്നു. ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാക്കുകയും 1400 പേരെ പരുക്കേൽപിക്കുകയും ചെയ്ത ഈ ഉൽക്കയുടെ ഊർജം ഹിരോഷിമയിൽ വീണ അണുബോംബിനു സമാനമായിരുന്നു. 

 

പക്ഷേ നന്നായി ചെരിഞ്ഞ യാത്രാപഥത്തിലൂടെയാണ് ഇത് ഭൂമിയിൽ പതിച്ചത്. കുത്തനെയായിരുന്നെങ്കിൽ ഭീകരമായ നാശനഷ്ടങ്ങളുണ്ടാകുമായിരുന്നു. ചില ഉൽക്കകൾക്ക് ‘സഹയാത്രികരാ’യി നമ്മുടെ ചന്ദ്രനെപ്പോലെയുള്ള ഉപഗ്രഹങ്ങളുമുണ്ടാകും. കൊൽക്കത്തയിലെ പഴയ അംബാഡസർ ടാക്സികൾ പോലെ, തമ്മിലിടിച്ച് വരുത്തിവച്ച പരുക്കുകൾ കാരണമുണ്ടായ ഗർത്തങ്ങളാണ് അവയിലെങ്ങും. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം സ്വന്തം ഗുരുത്വാകർഷണശക്തിയിൽ ഉൽക്കകളെ ചുഴറ്റിയെറിയാറുണ്ട്. ഇങ്ങനെ വഴിതെറ്റുന്ന ഉൽക്കകളിലൊന്ന് അലഞ്ഞുതിരിഞ്ഞ് ഭൂമിയിലെത്തിയാൽ എന്താകും സ്ഥിതി? അതാണ് ശാസ്ത്രജ്ഞർ പരിശോധിച്ചത്. 

വാഷിങ്ടൻ ഡിസിയിലെ നാസയുടെ ആസ്ഥാനത്തിനിന്നുള്ള ദൃശ്യം (Photo by Stefani Reynolds / AFP)

 

∙ അകലെനിന്നുള്ള അപകടം

 

നാസ ശാസ്ത്രജ്ഞനായ പോൾ ഷോഡാസ് ആണ് 2023 പിഡിസി എന്ന അവതരണത്തിന് നേതൃത്വം നൽകിയത്. സംഭ്രമജനകമാണെന്നു കുറ്റപ്പെടുത്തരുത്, ഇനി പറയുന്നതെല്ലാം സാങ്കൽപികം. പക്ഷേ എപ്പോൾ വേണമെങ്കിലും യാഥാർഥ്യമാകാം. അപ്പോൾ പരിഭ്രമിക്കരുത്. ഭൂമിക്ക് അപകടകരമാകുന്ന ഉൽക്ക എന്ന പേരിൽ പിഎച്ച്എ (potentially hazardous asteroid) ആയാണ് പിഡിസിയെ കണക്കാക്കിയത്. കേട്ടാൽ തോന്നും ഇത് അടുത്തെങ്ങാനുമാണെന്ന്. 75 ലക്ഷം കിലോമീറ്റർ അകലെയായിരുന്നു പിഡിസി. എന്നാൽപിന്നെ എന്തിനു പേടിക്കുന്നു എന്നുതോന്നാം. പക്ഷേ അപകടത്തിന് എന്ത് അകലം എന്ന് ശാസ്ത്രജ്ഞർ ചോദിക്കും. 

 

ഹബ്ൾ ടെലസ്കോപ്പിലൂടെ നോക്കിയപ്പോൾ പ്രകാശം തീരെ കുറവുള്ള നക്ഷത്രം പോലെയാണ് അത് കാണപ്പെട്ടത്. പിന്നീട് ചിലെയിലെ സെറോ ടൊലോലൊ ഇന്റർ അമേരിക്കൻ വാനനിരീക്ഷണകേന്ദ്രത്തിലെ ഡാർക്ക് എനർജി ക്യാമറയിലൂടെയാണ് (ഡികാം) അതിനെ മനുഷ്യൻ നേരിട്ടു കണ്ടത്. മനുഷ്യന് പ്രപഞ്ചത്തെ വീക്ഷിക്കാനുള്ള കണ്ണായി 33 വർഷം കഴിഞ്ഞിട്ടും അവിരാമം പ്രവർത്തിക്കുകയാണ് ഹബ്ൾ. തന്നെ സൃഷ്ടിച്ച മനുഷ്യൻ പ്രപഞ്ചത്തിൽ എത്രത്തോളം നിസ്സാരനാണെന്നുകൂടി ഹബ്ൾ തെളിയിച്ചിട്ടുണ്ട്. 

 

∙ തുടക്കം ഇങ്ങനെ...

 

ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് അത് ‘സംഭവിച്ചത്’. പിഡിസി സൂര്യനെ ചുറ്റിയിരുന്ന ഭ്രമണപഥത്തിൽനിന്ന് വഴിമാറി. ഭൂമിയിലെത്താനുള്ള സാധ്യത ഒരു ശതമാനമേയുള്ളൂവെന്നായിരുന്നു വിലയിരുത്തൽ. അങ്ങനെയുണ്ടെങ്കിൽത്തന്നെ അത് 13 വർഷം കഴിഞ്ഞായിരിക്കും. കൃത്യമായി പറഞ്ഞാൽ 2036 ഒക്ടോബർ 22ന്. അകലെ ആകാശത്താണെങ്കിലും ആശങ്ക തള്ളിക്കളയരുതല്ലോ. പലതരത്തിലുള്ള മുൻകരുതലുകൾ ഇപ്പോഴേ സ്വീകരിക്കേണ്ടതുണ്ട്. ഉൽക്കയുടെ വലുപ്പത്തെക്കുറിച്ച് കാര്യമായൊന്നുമറിയില്ല. എവിടെയും വീഴാം. അതിലെ പദാർഥങ്ങളും അജ്ഞാതം. ഈ അജ്ഞതകളുടെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതലിനെക്കുറിച്ച് ലോകത്തെ മനസ്സിലാക്കിക്കാനാണ് നാസ ശാസ്ത്രജ്ഞർ വിയന്നയിൽ ശ്രമിച്ചത്. 

 

ഡൈമോർഫസിനു മേൽ ഡാർട്ട് പേടകം ഇടിക്കുന്നതിനു തൊട്ടുമുൻപത്തെ ചിത്രം. 2022 സെപ്റ്റംബർ 26ന് നാസ പുറത്തുവിട്ടത്. (Photo by NASA / AFP)

പക്ഷേ ഈ പിഡിസിക്ക് പല പ്രതിബന്ധങ്ങൾ തരണം ചെയ്തു വേണം ഭൂമിയിലെത്താൻ. ആ പ്രതിബന്ധങ്ങളാണ് ഭൂമിയുടെ അനുകൂല ഘടകങ്ങൾ. അവയെ മനുഷ്യൻ പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. പക്ഷേ അതിനു നമ്മളും പല പ്രതിബന്ധങ്ങളും തരണം ചെയ്യണം. ഉൽക്കയുടെ പ്രതിബന്ധങ്ങളെ ‘കീഹോളുകൾ’ എന്നാണ് ശാസ്ത്രജ്ഞർ വിളിക്കുന്നത്. താക്കോൽപ്പഴുതിലൂടെ കടന്നുവരുന്നതുപോലെയാണ് ഉൽക്കകൾ. ഈ താക്കോൽ പഴുതുകൾ എങ്ങനെ അടയ്ക്കാൻ കഴിയുമെന്നതാണ് ശാസ്ത്രജ്ഞരുടെ മുന്നിലെ വെല്ലുവിളി. 

 

Representative image. Photo Credits: themacx/ istock.com

∙ വലുപ്പം ദുരൂഹം, എന്താണു വഴി?

 

പിഡിസി പുറത്തുവിടുന്ന പ്രകാശം വിശകലനം ചെയ്ത് വലുപ്പം വിലയിരുത്താനായിരുന്നു ശാസ്ത്രജ്ഞരുടെ ശ്രമം. കൂടുതൽ പ്രകാശം പ്രതിഫലിപ്പിക്കുന്നെങ്കിൽ വലുപ്പം കൂടുതലാണെന്നർഥം. അവിടെയും പ്രശ്നമുണ്ട്. ചെറുതാണെങ്കിലും ഇളം നിറത്തിലുള്ള ഉൽക്ക കൂടുതൽ പ്രകാശം പ്രതിഫലിപ്പിക്കും. അതേസമയം ഇരുണ്ട ഉൽക്ക കുറച്ചു പ്രകാശം മാത്രമേ പുറത്തുകാണിക്കുകയുള്ളൂ. ആദ്യത്തേത് കുഴപ്പമില്ല. പക്ഷേ രണ്ടാമത്തെ ഉൽക്ക അതിന്റെ വലുപ്പം മനുഷ്യനിൽനിന്ന് മറച്ചുവയ്ക്കും. 

 

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (AFP / Brendan Smialowski)

പിഡിസിയുടെ വലുപ്പം 72 അടിയിൽനിന്ന് 660 അടി വരെയാകാമെന്ന് ശാസ്ത്രജ്ഞർ കണക്കാക്കി. പക്ഷേ പിഡിസി ഇരുണ്ടതാണെങ്കിൽ വലുപ്പം രണ്ടു കിലോമീറ്റർ വരെയാകാം. ഇതാണ് ആകെ പ്രശ്നമായത്. രണ്ടു കിലോമീറ്റർ വലുപ്പമുള്ള ഉൽക്കയെ വഴി തിരിക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെങ്കിൽ അങ്ങകലെ ബഹിരാകാശത്തുവച്ച് ആണവായുധം പ്രയോഗിക്കണം. 2022ൽ നാസ വഴിതിരിച്ചുവിട്ട ഡൈമോർഫസ് എന്ന ഉൽക്കയിൽ പരീക്ഷിച്ച ഡബ്ൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ് (Double Asteroid Redirection Test –DART) ദൗത്യത്തിലൂടെ പിഡിസിയെ പറ്റിക്കാനാകില്ലെന്നായിരുന്നു ശാസ്ത്രജ്ഞർ വിലയിരുത്തിയത്. ഭൂമിക്ക് ഉപദ്രവമുണ്ടാക്കാത്ത ഡൈമോർഫസിനുമേൽ നാസ പരീക്ഷണം നടത്തുകയായിരുന്നു. 

 

സൂര്യനോട് അപ്പോഴും അടുത്തുനിൽക്കുകയായിരുന്ന പിഡിസിയുടെ വലുപ്പം നിർണയിക്കാൻ ഹബ്ൾ ടെലസ്കോപ്പിനോ അതിന്റെ പിൻഗാമിയായി ഭൂമിയെ ചുറ്റുന്ന ജെയിംസ് വെബ് ടെലസ്കോപ്പിനോ കഴിയുകയില്ലെന്ന് ശാസ്ത്രജ്ഞർ മനസിലാക്കി. കാരണം ഇവയിലെ ക്യാമറകൾ ഉപയോഗിക്കുന്ന അൾട്രാ വയലറ്റ്, ഇൻഫ്രാറെഡ് രശ്മികൾ സൂര്യപ്രകാശത്തിൽ അപ്രസക്തമാകും. സാധാരണ പ്രകാശരശ്മികളെത്തന്നെ തൽക്കാലത്തേക്ക് ആശ്രയിക്കാൻ ശാസ്ത്രജ്ഞർ തീരുമാനിച്ചു. പിഡിസിയുടെ യാത്രാപഥം നിർണയിക്കുകയായിരുന്നു അതിലൂടെ ചെയ്യേണ്ടിയിരുന്നത്. ഭൂമിയേക്കാൾ വലുപ്പം കുറവാണെങ്കിലും വഴിതെറ്റി ഭൂമിയിൽനിന്ന് അകലേക്കു തെന്നിപ്പോകുകയാണെങ്കിലും ആശ്വസിക്കാം. രണ്ടിന്റെയും സാധ്യതകളെക്കുറിച്ച് ശാസ്ത്രജ്ഞർ ആരാഞ്ഞുതുടങ്ങി. 

2013 ഓഗസ്റ്റ് 16ന് ഭൂമിക്കു സമീപമെത്തിയ 2005 ഡബ്ല്യുകെ4 ആസ്റ്ററോയ്ഡ് (AFP PHOTO / NASA /JPL-Caltech/GSSR)

 

∙ പിഡിസി ഭൂമിയിൽ വീണാൽ...

 

പല ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് asteroid impact risk assessment model എന്ന മാതൃകയ്ക്ക് ശാസ്ത്രജ്ഞർ തയാറെടുപ്പു തുടങ്ങി. പലതുണ്ടെങ്കിലും പ്രധാനമായി ഭീതിജനകമായ മൂന്നു സാധ്യതകളാണ് അവർ മുന്നിൽ കണ്ടത്. 

ആസ്റ്ററോയ്ഡ് ബെന്നു. 2020 ഒക്ടോബർ 21ലെ ചിത്രം (AFP / NASA / Handout)

 

1. ഉപരിതലത്തിൽ പതിക്കുമ്പോഴുള്ള തീഗോളവും സ്ഫോടനവും.

വടക്കു പടിഞ്ഞാറൻ ഫ്രാൻസിൽ കണ്ടെത്തിയ 2023 സിഎക്‌സ്1 എന്ന ആസ്റ്ററോയ്ഡിന്റെ ഭാഗം. (Photo by Lou BENOIST / AFP)

2. സമുദ്രത്തിൽ പതിച്ചാലുണ്ടാകുന്ന സൂനാമി പോലുള്ള ദുരന്തങ്ങൾ.

3. ആഗോളാടിസ്ഥാനത്തിൽ ഭൂമിയിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ.

 

ഇതെല്ലാം കണക്കിലെടുത്ത് എത്രത്തോളം നാശനഷ്ടങ്ങളാണുണ്ടാകുന്നതെന്ന് നേരത്തേ പറഞ്ഞ മോഡലിലൂടെ നിർണയിക്കണം. മരണം, വസ്തുവകകൾക്കുണ്ടാകുന്ന നഷ്ടം എല്ലാം കണക്കിലെടുത്താണ് ഇതു ചെയ്യേണ്ടത്. വലുപ്പത്തിനനുസരിച്ച് ഇന്നത്തെ സ്ഥിതിയിൽ ഉണ്ടാകാവുന്ന നാശം അവർ കണക്കാക്കാൻ തുടങ്ങി. ആയിരം അടി വ്യാസമാണ് പിഡിസിക്കുള്ളതെങ്കിൽ 2000 മെഗാടൺ ആയിരിക്കും ഊർജ പ്രസരണം. ഇത് ഇടത്തരം ഭൂഖണ്ഡത്തെതന്നെ നശിപ്പിക്കും. ഹിരോഷിമയിൽ വീണ അണുബോംബിന്റെ 1.33 ലക്ഷം ഇരട്ടിയായിരിക്കും ഈ ഊർജം. ഇനി വലുപ്പം 2000 അടി ആണെന്നു വയ്ക്കുക. ഒരു ആഗോളദുരന്തത്തിന്റെ പ്രതീതിയുണ്ടാകും. 20,000 മെഗാടൺ ഊർജം പുറത്തുവിട്ട് പത്തിരട്ടി നാശമുണ്ടാക്കും. 

ആസ്റ്ററോയ്ഡിൽനിന്ന് ‘പ്ലാനറ്ററി ഡിഫൻസി’ലൂടെ ഭൂമിയെ രക്ഷിക്കുന്നതിന്റെ പ്രതീകാത്മക ചിത്രം (Image: istockphoto/Elen11)

 

ഒരു കിലോമീറ്റർ ആണ് പിഡിസിയുടെ വ്യാസമെങ്കിൽ ഈ ഉൽക്കയുടെ പതനം ഭൂമിയെ നാശത്തിന്റെ വക്കിലെത്തിക്കും. ഹിരോഷിമ ബോംബിന്റെ 66 ലക്ഷം ഇരട്ടി പ്രഹരശേഷിയാണ് ഈ ഉൽക്കയിലൂടെ ഭൂമി നേരിടേണ്ടിവരുന്നത്. വാക്കുകൾക്കതീതമായിരിക്കും നാശനഷ്ടം. കുത്തനെ പതിക്കുന്ന സ്ഥലത്തുനിന്ന് നൂറു മുതൽ 200 കിലോമീറ്റർ ചുറ്റുമായി ഈ ഉൽക്കയുടെ അവശിഷ്ടങ്ങൾ തെന്നിത്തെറിച്ച് നാശം സങ്കൽപിക്കാകുന്നതിനും അപ്പുറമാകും. ഇത്തരമൊരു പതനം സൃഷ്ടിക്കുന്ന അനന്തരഫലങ്ങളെക്കുറിച്ച് ശാസ്ത്ര സമൂഹത്തിനുതന്നെ അറിയില്ല. 

 

പിഡിസിയുടെ വലുപ്പത്തെക്കുറിച്ച് അറിഞ്ഞാലും ഇല്ലെങ്കിലും തയാറെടുപ്പിന് 13 വർഷം കിട്ടുമെന്നത് ആശ്വാസം. അതിനിടെ പല തരത്തിലുള്ള പേടകങ്ങൾ വിക്ഷേപിച്ച് പിഡിസിയെ നേരിടാം. പ്രതിബന്ധങ്ങൾ സൃഷ്ടിക്കാം, ബഹിരാകാശത്തു സ്ഫോടനം നടത്തി പിഡിസിക്ക് മുറിവേൽപിക്കാം, പിന്നീട് ആകമാനം നശിപ്പിക്കാം. 13 വർഷം കുറേ കഥകൾ മെനയാൻ മനുഷ്യന് പിഡിസി സാധ്യതകൾ നൽകും. ടിവി ചാനലുകളും സമൂഹമാധ്യമങ്ങളും തത്സമയ വാർത്തകളാൽ സമ്പന്നമാകും. ആൾദൈവങ്ങൾ നിമിഷംപ്രതി അവതരിക്കും. ലോകാവസാനമാണെന്ന് കരുതി ആണും പെണ്ണുമൊക്കെ എല്ലാം ആഘോഷിച്ചുതീർക്കും. ഏറ്റവുമവധികം ആശ്വസിക്കുന്നത് രാഷ്ട്രീയക്കാരായിരിക്കും, കാരണം അവർക്കിനി വോട്ടു വേണ്ടല്ലോ.

 

ഇക്കഴിഞ്ഞ പെസഹാ വ്യാഴാഴ്ചത്തെ പൗർണമി നാളിൽ ചന്ദ്രൻ പാടലവർണം പൂണ്ടതിനെക്കുറിച്ച് വിവിധ മതക്കാർ അവരുടേതായ കഥകൾ രചിച്ചിട്ടുണ്ട്. ചന്ദ്രന് ഒരിക്കലും ഏതെങ്കിലുമൊരു നിറം വാരിയണിയാൻ കഴിയില്ലെന്ന് ശാസ്ത്രം പല തവണ തെളിയിച്ചിട്ടുണ്ട്. അതൊക്കെ അവിടെ അങ്ങനെ നിൽക്കട്ടെ, പോൾ ഷോഡാസിലേക്കു തിരിച്ചുവരാം. 2021-പ്ലാനറ്ററി ഡിഫൻസ് കോൺഫറൻസിൽ ഉൽക്കയെ ലക്ഷ്യമിട്ടുള്ള പ്രതിരോധ സൈന്യമെന്ന് വിശേഷിപ്പിക്കുന്ന ശാസ്ത്രജ്ഞരുടെ കൂട്ടായ്മയുണ്ടായിരുന്നു. അവർക്കൊപ്പം നയകർത്താക്കളും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കെടുത്തു. 

 

ആറു പേരായിരുന്നു സേനാനായകർ. അവരിൽ ഒരാളായിരുന്നു നാസയുടെ കാലിഫോർണിയ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ സെന്റർ ഫോർ നിയർ ഏർത്ത് ബ്ജക്ട്സ് (സി-നിയോസ്) പ്രോഗ്രാം ഓഫിസ് മാനേജരായ പോൾ ഷോഡാസ്. ഭൂമിയോട് അടുത്തുനിൽക്കുന്ന 17,000 വസ്തുക്കളുടെ യാത്രാപഥം സി-നിയോസ് കണക്കാക്കി സൂക്ഷിച്ചിട്ടുണ്ടെന്നു മാത്രമല്ല ഇവയുടെ അടുത്ത നൂറു വർഷത്തേയ്ക്കുള്ള യാത്രയും നിരന്തര നിരീക്ഷണത്തിലാണ്. ഉൽക്കകളുടെ സാങ്കൽപികമായ പതനത്തെക്കുറിച്ചുള്ള പല മോഡലുകളും ഈ സംഘം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. 2023 പിഡിസി അത്തരത്തിലൊരു തിയററ്റിക്കൽ മോക്ഡ്രിൽ ആണ്. 

 

∙ ചെറുത്തുനിൽപ് എത്രത്തോളം...!

 

ഉൽക്കകളെ എങ്ങനെ ചെറുത്തുനിൽക്കുമെന്ന കാര്യത്തിൽ ഇപ്പോഴും ശാസ്ത്രജ്ഞർക്ക് വ്യത്യസ്താഭിപ്രായങ്ങളുണ്ട്. അത്രത്തോളം കടന്നു ചിന്തിക്കേണ്ടതില്ലെന്ന് നയകർത്താക്കളടക്കം കരുതുന്നു. ഉൽക്കകളെ ആക്രമിച്ചു നശിപ്പിക്കുക, വഴിതിരിച്ചുവിടുക, നിയന്ത്രിച്ചുനിർത്തുക തുടങ്ങിയ പല തരം ഉപായങ്ങളാണ് അവർ ചിന്തിക്കുന്നത്. ഭൂമിയുടെ ഭാവിയെക്കുറിച്ച് അത്രയ്ക്കങ്ങ് ചിന്തിക്കാത്ത മുൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പല ബഹിരാകാശ ദൗത്യങ്ങൾക്കുമുള്ള ധനവിനിയോഗം വെട്ടിക്കുറയ്ക്കുകയും ദൗത്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. 

 

നിയന്ത്രിച്ച് ചന്ദ്രനും ചൊവ്വയ്ക്കും, എന്തിന് ഭൂമിക്കും ചുറ്റുമുള്ള നിശ്ചിത ഭ്രമണപഥത്തിൽ കൊണ്ടുവന്നാൽ പല തരത്തിലുള്ള വിഭവ സമാഹരണത്തിനും ഗോളാന്തര യാത്രകൾക്കുമുള്ള ഇടത്താവളങ്ങളായും ഇത്തരം ഉൽക്കകളെ ഉപയോഗിക്കാമെന്ന നിലപാടിലാണ് ഒരു സംഘം ശാസ്ത്രജ്ഞർ. പരീക്ഷണത്തിന് ചെലവേറെയുണ്ടെങ്കിലും എല്ലാ രാജ്യങ്ങളും ഒന്നിച്ചു നിൽക്കുകയാണെങ്കിൽ മനുഷ്യരാശിക്കു പ്രയോജനപ്രദമാകുന്ന രീതിയിൽ ഉൽക്കകളെ ഉപയോഗിക്കാമെന്നും അവർ പറയുന്നു. 

 

∙ വീഴില്ല, എന്നാലും?

 

ഭൂമിയ്ക്കും മനുഷ്യനും വിനാശകരമാകുന്ന തരത്തിലുള്ള ഒരു ഉൽക്ക സങ്കൽപത്തിൽ മാത്രമാണെങ്കിലും വീണാലുണ്ടാകുന്ന സ്ഥിതിയെക്കുറിച്ച് ആലോചിച്ചുകൂടേയെന്ന് ചോദിക്കുന്നവരുണ്ട്. അതിന് യൂറോപ്യൻ സ്പേസ് ഏജൻസി മറുപടിയും നൽകുന്നുണ്ട്. പക്ഷേ അത് യൂറോപ്പിന്റെ കാര്യത്തിൽ മാത്രമാണെന്നേയുള്ളു. ഉൽക്ക വീഴുന്നതിനു മുൻപുള്ള ഒരു മാസം, 26 ദിവസം, അഞ്ചു ദിവസം, മൂന്നു ദിവസം, വീണുകഴിഞ്ഞുള്ള ഒരു മണിക്കൂർ എന്നിങ്ങനെ അവർ കണക്കുകൂട്ടിക്കൊണ്ടിരുന്നു. അവർ കണക്കു ചെയ്യട്ടെ. വീഴുന്നത് തങ്ങളുടെ മാത്രം വിധിയാണെന്ന് ചിന്തിച്ചാൽ എന്തു ചെയ്യും?

 

ഉൽക്ക വീണാൽ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ഭീതിജനകമായ പല കഥകളും സിനിമകളും നോവലുകളുമൊക്കെയുണ്ട്. എല്ലാം സാങ്കൽപികം തന്നെ. ചില ശാസ്ത്രസത്യങ്ങൾ പക്ഷേ നമുക്ക് മറച്ചുപിടിക്കാനാകില്ല. നേരത്തേ പറഞ്ഞതുപോലെ ഉൽക്കയുടെ വലുപ്പം, വീഴുന്ന സ്ഥലം, വീഴുന്ന രീതി, ഉൽക്കയുടെ പദാർഥ ഘടന എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചായിരിക്കും നാശത്തിന്റെ തോത്. 

 

ഒരു കിലോമീറ്റർ വ്യാസമുള്ള ഉൽക്കയുടെ കാര്യം മാത്രമെടുക്കാം. പതനം പുറത്തുവിടുന്ന ഊർജം ഒരു ലക്ഷം മെഗാടൺ. പതിക്കുമ്പോഴുണ്ടാകുന്ന ഗർത്തത്തിന്റെ വ്യാസം കുറഞ്ഞത് 11 കിലോമീറ്റർ. റേഡിയേഷൻ 150 കിലോമീറ്റർ. 500 കിലോമീറ്റർ വേഗതയുള്ള കാറ്റിൽ കെട്ടിടങ്ങളും വൃക്ഷങ്ങളുമടക്കം നശിക്കും. ചീറിയെത്തുന്ന അവശിഷ്ടങ്ങൾ കാരണമുണ്ടാകുന്ന മരണമായിരിക്കും ഏറ്റവും വലുത്. മാസങ്ങളോളം പൊടിയും ചെളിയും. മണിക്കൂറുകൾക്കുള്ളിൽ എല്ലാം ചുട്ടുചാമ്പലാക്കുന്ന അഗ്നിവാതം, മാസങ്ങളോളം ഭൂമികുലുക്കവും, കൊടുങ്കാറ്റും സൂനാമിയും. ഇരുൾ മൂടിയ ആകാശം, ഗന്ധകം നിറഞ്ഞ അന്തരീക്ഷം. ആസിഡ് മഴ. ഓസോൺ നാശം, ഹരിതവാതക നിർഗമനം.... ഇതൊക്കെയാണ് ഭീതിയുണർത്തുന്ന ഘടകങ്ങൾ. തൽക്കാലം ഇതിനെയൊക്കെ സാങ്കൽപികമായി കണ്ടു മറക്കാം. 

 

∙ ഉൽക്ക: സത്യവും മിഥ്യയും; അപോഫിസും ബെന്നുവും

 

പിഡിസി ഒരു സാങ്കൽപിക ഉൽക്കയാണെന്നും ഇപ്പറഞ്ഞതൊക്കെ കഥയാണെന്നും ഇല്ലാത്ത ഒരു സംഭവത്തെ ചുറ്റിപ്പറ്റിയാണ് ആശങ്കകളെന്നും ഉറപ്പായി പറയാം. അല്ലെങ്കിലും അതാണല്ലോ മോക്ഡ്രിൽ. ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നു നമുക്ക് ശാസ്ത്രത്തെ മുൻനിർത്തി വാദിക്കാം. വീണ്ടുമൊരു പക്ഷേ... പ്രപഞ്ചം പ്രവചനാതീതമാണ്. മാത്രമല്ല പല സങ്കൽപങ്ങളെയും പ്രപഞ്ചം യാഥാർഥ്യമാക്കിയിട്ടുമുണ്ട്. അടുത്ത നൂറു വർഷത്തേയ്ക്കെങ്കിലും ഒരു ഉൽക്കയും ഭൂമിയുടെ അടുത്തെങ്ങുമെത്തില്ലെന്ന് ശാസ്ത്രജ്ഞർ വസ്തുതകൾ നിരത്തി വാദിക്കുന്നു. 

 

340 മീറ്റർ വലിപ്പമുള്ള, 99942 എന്നു നമ്പരിട്ടു വിളിച്ച അപോഫിസ് എന്ന ഉൽക്ക 2004 മുതൽക്കുതന്നെ ഭൂമിയിൽ ഭീതിയുണർത്തിയിരുന്നു. അപോഫിസിനെ നിരന്തരം നിരീക്ഷിച്ചിരുന്ന ശാസ്ത്രജ്ഞർ കണ്ടത് അതിന്റെ പാത ഭൂമിയിൽനിന്ന് അകലുന്നതാണ്. 2021ൽ ശാസത്രജ്ഞർ അതിനെ ഹിറ്റ്ലിസ്റ്റിൽനിന്ന് ഒഴിവാക്കി. എന്നാലും ഭീതി ഒഴിവായിട്ടില്ല. അടുത്ത വരവിൽ അപോഫിസ് 2029 ഏപ്രിൽ 13-ന് ഭൂമിയിൽനിന്ന് 31,000 കിലോമീറ്റർ മാത്രം അകലെയുള്ള ഭ്രമണപഥത്തിലൂടെ കടന്നുപോകും. നമ്മുടെ മിക്ക വാർത്താ വിനിമയ ഉപഗ്രഹങ്ങളും ഭൂമിയിൽനിന്ന് 34,000 കിലോമീറ്റർ മാത്രം അകലെയാണെന്നോർക്കുക. ചന്ദ്രൻ 3,84,400 കിലോമീറ്റർ അകലെയും. 

 

അപോഫിസ് കടന്നുപോകുന്നത് ഭൂമിയുടെ കിഴക്കൻ അർധ ഗോളത്തിലെ 200 കോടി പേർക്കെങ്കിലും നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയും. ഭൂമിയിൽ പ്രത്യേകിച്ച് പ്രശ്നമൊന്നുമുണ്ടാക്കുകയില്ലെന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞർ പല തരത്തിലുള്ള പരീക്ഷണങ്ങൾക്കായി പ്രതീക്ഷയർപ്പിച്ച് അപോഫിസിനെ കാത്തിരിക്കുകയാണ്. പക്ഷേ അപ്പോഴും ഭൂമിയിൽ പതിക്കാനുള്ള സാധ്യത 2.7 ശതമാനമുണ്ടെന്ന് അവർ വിലയിരുത്തുന്നു. 2029നു മുൻപ് ആകാശത്ത് ഗുരുത്വാകർഷണത്തിൽ നിലവിലുള്ള സന്തുലിതാവസ്ഥയ്ക്ക് എന്തെങ്കിലും മാറ്റമുണ്ടായാൽ എല്ലാ പ്രവചനങ്ങളും വിശ്വാസങ്ങളും തകിടം മറിയും. 

ഗ്രീക്ക് പുരാണത്തിൽ അപോഫിസ് ഒരു പിശാച് സർപ്പമാണ്. സൂര്യദേവന്റെ യാത്ര തടയാൻ ഇരുട്ടിൽ പതുങ്ങിയിരിക്കുന്ന സർപ്പം. ബെന്നു എന്നു പേരുള്ള ഉൽക്കയും അപകടകാരിയാണ്. 2135ൽ അത് ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പക്ഷേ ഭൂമിയിൽപതിക്കാനുള്ള സാധ്യത 0.037 ശതമാനം മാത്രമാണ്. നാസ 2016 സെപ്റ്റംബറിൽ വിക്ഷേപിച്ച ഒസിറിക്സ്-റെക്സ് പേടകം 2022 ഡിസംബർ മൂന്നിന് ബെന്നുവിലെത്തി കാർബൺ സമ്പന്നമായ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതുമായി 2023 സെപ്റ്റംബർ 24ന് പേടകം തിരിച്ചെത്തും. ബെന്നു ഈജിപ്തുകാരുടെ പക്ഷി രൂപമുള്ള ദൈവമാണ്. ഒസിറിസ്-റെക്സിന്റെ, അപോഫിസിനെ തേടിയുള്ള യാത്ര നിശ്ചയിച്ചിരിക്കുന്നത് 2029ലാണ്. 

 

∙ ശാസ്ത്രം പകരുന്ന ധൈര്യം

സാങ്കൽപികമായ അവസ്ഥയെ വസ്തുതകളിലൂടെ വിശകലനം ചെയ്യുന്നതാണ് നാം വിയന്നയിലെ പ്ലാനറ്ററി ഡിഫൻസ് കോൺഫറൻസിൽ കണ്ടത്. ശാസ്ത്രജ്ഞർ ഇതിനെ കഥയാക്കി തള്ളിക്കളയുന്നുണ്ടെങ്കിലും ഇത്തരമൊരു മോഡൽ ഉണ്ടാകുന്നത് നല്ലതാണ്. ഒരു പ്രായോഗിക അസ്റ്ററോയ്ഡ് മോക്ക്ഡ്രില്ലിനുള്ള ചിട്ടവട്ടങ്ങളൊക്കെ ഇതിൽനിന്നു ലഭിക്കും. 300 മീറ്റർ വ്യാസമുള്ള ഒരു ഉൽക്ക 70,000 വർഷത്തിലൊരിക്കൽ മാത്രമേ ഭൂമിയിൽ പതിക്കുകയുള്ളു എന്നും 600 മീറ്ററുള്ള ഉൽക്ക രണ്ടു ലക്ഷം വർഷത്തിലൊരിക്കൽ മാത്രമേ ഭൂമിയിലെത്തുകയുള്ളു എന്നും അവർ വിലയിരുത്തുന്നു. 

 

ഭൂമിയിലെ ജീവജാലങ്ങളെ അപ്പാടെ നശിപ്പിക്കുന്ന ഉൽക്കാപതനം ഏഴു ലക്ഷം വർഷത്തിലൊരിക്കൽ മാത്രമേ സംഭവിക്കുകയുള്ളൂ. അത്തരമൊന്നായിരിക്കണം ദശലക്ഷക്കണത്തിനു വർഷം മുൻപ് നമ്മുടെ ദിനോസറുകളെ നശിപ്പിച്ചത്. എന്തെങ്കിലും പേടി അവശേഷിക്കുന്നുണ്ടെങ്കിൽ നമുക്ക് എം.എം. മണിയുടെ വാക്കുകൾ കടമെടുത്ത് ആശ്വസിക്കാം. അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് കൊണ്ടുപോകുന്നുവെന്ന് അറിഞ്ഞപ്പോൾ മണിയാശാൻ പറഞ്ഞത്, ഇനി അവിടെയുള്ളവർ അനുഭവിക്കട്ടെ എന്നാണ്. അതുപോലെ ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന ആരും ഉൽക്കാപതനത്തെ ഭയപ്പെടേണ്ട കാര്യമില്ല. എന്തൊരു സ്വാർഥചിന്ത!.

 

English Summary: What Would Happen if an Asteroid Hit the Earth? Experts to Conduct Impact 'Mock Drill'

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT