കൊയ്ത ഉടൻ കർഷകരുടെ അക്കൗണ്ടിൽ പണം; മാതൃകയാക്കാം മിൽമയെ; പ്രതീക്ഷ കതിരിടട്ടെ നെല്ല് സംഭരണത്തിൽ
വികേന്ദ്രീകൃത രീതിയിൽ 2005 മുതൽ സംസ്ഥാനത്തു നടപ്പാക്കിവരുന്ന നെല്ലു സംഭരണ മാതൃകയിലെ പോരായ്മകൾ കണ്ടെത്തി തിരുത്താൻ സഹായിക്കുന്ന ശുപാർശകളാണ് സർക്കാരിന്റെ ജലവിഭവവകുപ്പ് മുൻ ഉപദേഷ്ടാവ് ഡോ.വി.കെ.ബേബി അധ്യക്ഷനായ വിദഗ്ധസമിതി ഈയിടെ സമർപ്പിച്ചത്. സംസ്ഥാനത്തെ രണ്ടു ലക്ഷത്തോളം നെല്ലുൽപാദകർക്കും പുഴുക്കലരിയെ
വികേന്ദ്രീകൃത രീതിയിൽ 2005 മുതൽ സംസ്ഥാനത്തു നടപ്പാക്കിവരുന്ന നെല്ലു സംഭരണ മാതൃകയിലെ പോരായ്മകൾ കണ്ടെത്തി തിരുത്താൻ സഹായിക്കുന്ന ശുപാർശകളാണ് സർക്കാരിന്റെ ജലവിഭവവകുപ്പ് മുൻ ഉപദേഷ്ടാവ് ഡോ.വി.കെ.ബേബി അധ്യക്ഷനായ വിദഗ്ധസമിതി ഈയിടെ സമർപ്പിച്ചത്. സംസ്ഥാനത്തെ രണ്ടു ലക്ഷത്തോളം നെല്ലുൽപാദകർക്കും പുഴുക്കലരിയെ
വികേന്ദ്രീകൃത രീതിയിൽ 2005 മുതൽ സംസ്ഥാനത്തു നടപ്പാക്കിവരുന്ന നെല്ലു സംഭരണ മാതൃകയിലെ പോരായ്മകൾ കണ്ടെത്തി തിരുത്താൻ സഹായിക്കുന്ന ശുപാർശകളാണ് സർക്കാരിന്റെ ജലവിഭവവകുപ്പ് മുൻ ഉപദേഷ്ടാവ് ഡോ.വി.കെ.ബേബി അധ്യക്ഷനായ വിദഗ്ധസമിതി ഈയിടെ സമർപ്പിച്ചത്. സംസ്ഥാനത്തെ രണ്ടു ലക്ഷത്തോളം നെല്ലുൽപാദകർക്കും പുഴുക്കലരിയെ
വികേന്ദ്രീകൃത രീതിയിൽ 2005 മുതൽ സംസ്ഥാനത്തു നടപ്പാക്കിവരുന്ന നെല്ലു സംഭരണ മാതൃകയിലെ പോരായ്മകൾ കണ്ടെത്തി തിരുത്താൻ സഹായിക്കുന്ന ശുപാർശകളാണ് സർക്കാരിന്റെ ജലവിഭവവകുപ്പ് മുൻ ഉപദേഷ്ടാവ് ഡോ.വി.കെ.ബേബി അധ്യക്ഷനായ വിദഗ്ധസമിതി ഈയിടെ സമർപ്പിച്ചത്. സംസ്ഥാനത്തെ രണ്ടു ലക്ഷത്തോളം നെല്ലുൽപാദകർക്കും പുഴുക്കലരിയെ ആശ്രയിച്ചു ജീവിക്കുന്നവർക്കും സംസ്ഥാന സർക്കാരിനും സപ്ലൈകോയ്ക്കും വലിയ സാമ്പത്തിക ആശ്വാസവും നേട്ടങ്ങളും ഇതു നടപ്പാക്കിയാൽ ലഭിക്കും.
നിലവിൽ കേന്ദ്രപൂളിൽനിന്നു കിലോയ്ക്ക് 4.50 രൂപയ്ക്കു സംസ്ഥാനത്തിനു ലഭ്യമാക്കുന്ന അരിക്കുവേണ്ടിയാണ് കേന്ദ്ര താങ്ങുവിലയായ 21.83 രൂപയ്ക്കൊപ്പം സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന ബോണസായ 6.73 രൂപ കൂടി ചേർത്ത് 28.56 രൂപയ്ക്കു കർഷകരിൽനിന്നു നെല്ലു സംഭരിക്കുന്നത്. ഇതു മില്ലുകളിൽ എത്തിച്ചു സംസ്കരിച്ച് അരിയാക്കി തിരികെ പൊതുവിതരണ സംവിധാനത്തിൽ എത്തുമ്പോൾ കിലോയ്ക്ക് 80 രൂപ വരെ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ ചേർന്നു പ്രത്യക്ഷമായും പരോക്ഷമായും ചെലവിടുന്നു. വിപണിവിലയുടെ ഇരട്ടിയെക്കാൾ ചെലവ്!
കർഷകർക്കു ലഭിക്കുന്ന 28.56 രൂപ കൂടാതെയുള്ള ചെലവുകൾ എന്തെല്ലാമെന്നോ? ഡോ.വി.കെ.ബേബി സമിതി കണ്ടെത്തിയവ താഴെപ്പറയുന്നു:
∙ കേന്ദ്രം നിശ്ചയിച്ച ഔട്ട് ടേൺ റേഷ്യോ 68 ശതമാനത്തിൽനിന്നും 64 ആയി കുറച്ചതുമൂലം കഴിഞ്ഞ 5 വർഷം സർക്കാരിനുണ്ടായ അധികച്ചെലവ് 726 കോടി രൂപ. (ഒരു ക്വിന്റൽ നെല്ല് സംസ്കരിക്കുമ്പോൾ 68 കിലോ അരി കിട്ടണമെന്നതാണ് ഔട്ട് ടേൺ റേഷ്യോ)
∙ ഉപോൽപന്നങ്ങളായ ഉമി, തവിട് തുടങ്ങിയവയുടെ മൂല്യം നിശ്ചയിച്ച് തുക ഈടാക്കാത്തതു നിമിത്തം നഷ്ടപ്പെട്ടത് 414 കോടി രൂപ.
∙ നെൽക്കൃഷി പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരു വർഷം ചെലവിടുന്നതു 384 കോടി രൂപയാണ്. ഇതു കൂടി കണക്കാക്കിയാൽ ഒരു കിലോ സിഎംആർ (കസ്റ്റംഡ് മിൽ റൈസ്– സംഭരിച്ച നെല്ല് കുത്തി അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ നൽകുന്നത്) അരിക്ക് 64.50 രൂപ വരും.
∙ സപ്ലൈകോ ചെലവിട്ടതും കേന്ദ്ര സർക്കാർ അനുവദിക്കാതിരുന്നതുമായ 784 കോടി രൂപയും ഓഡിറ്റ് വൈകിയതുമൂലം ലഭിക്കാൻ വൈകിയ 89 കോടി രൂപയും പാഡി രസീതിന്റെ വായ്പയുടെ പലിശയായ 704 കോടി രൂപയും സപ്ലൈകോയുടെ സംഭരണച്ചെലവും മറ്റും കൂടി കണക്കിലെടുത്താൽ ഒരു കിലോ സിഎംആർ അരിക്ക് 80 രൂപയോളം വരും.
∙ പ്രോത്സാഹന ബോണസ് ഇനത്തിൽ മാത്രം പ്രതിവർഷം 600 കോടി രൂപയാണു സംസ്ഥാനം ചെലവിടുന്നത്. എന്നാൽ, കൃഷി വകുപ്പിന്റെ ആകെ വാർഷിക പദ്ധതി അടങ്കലാകട്ടെ 540 കോടി രൂപ മാത്രവും.
∙ വില വൈകരുത്
അധികച്ചെലവു നിയന്ത്രിക്കാൻ പൊതുസംഭരണ കേന്ദ്രങ്ങൾ സ്ഥാപിച്ച്, ‘മിൽമ’ മാതൃകയിൽ ഗുണനിലവാരത്തിനനുസൃതമായി വിലവിവരപ്പട്ടിക പ്രസിദ്ധീകരിച്ച്, കർഷകർക്ക് അപ്പപ്പോൾ ബാങ്ക് അക്കൗണ്ടിൽ വില ലഭിക്കുന്ന രീതി നടപ്പാക്കാം. പ്രാഥമിക സഹകരണ സംഘങ്ങൾ, പാടശേഖരസമിതികൾ, കാർഷിക ഉൽപാദക-വിപണന കമ്പനികൾ എന്നിവയ്ക്കും ഇവയൊന്നും ഇല്ലാത്ത സ്ഥലങ്ങളിൽ സ്വകാര്യ സംരംഭകർക്കും സംഭരണകേന്ദ്രങ്ങൾ സ്ഥാപിക്കാം. ഈ കേന്ദ്രങ്ങൾ വഴി, കർഷകർക്കു കൊയ്ത ഉടൻ പാഡി രസീതു പ്രകാരം അവരുടെ അക്കൗണ്ടിൽ കേന്ദ്ര താങ്ങുവില നൽകണം.
സംസ്ഥാന പ്രോത്സാഹന ബോണസ് നെൽക്കൃഷിയുടെ സ്ഥലവിസ്തൃതിയുടെ അടിസ്ഥാനത്തിൽ നിജപ്പെടുത്തി, അക്കൗണ്ടിൽ താങ്ങുവില ലഭിച്ചയുടൻ സർക്കാർ പ്രത്യേകം നൽകണം. 2200 കിലോഗ്രാം/ഹെക്ടർ എന്ന സംഭരണ തോതിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ ബോണസ്. സർക്കാർ സംഭരിച്ച നെല്ല് സ്വകാര്യ മില്ലുകളിൽ ദീർഘനാൾ സൂക്ഷിക്കുന്നതു മാറ്റി, സംസ്കരിച്ച് ഒരാഴ്ചയ്ക്കകം റേഷൻ വിതരണത്തിന് എത്തിക്കണം. മില്ലുകൾക്ക് ഇതിനു വരുന്ന സേവനച്ചെലവും ന്യായമായ ലാഭവും മാത്രം സപ്ലൈകോ നൽകണം.
പൊതു സംഭരണകേന്ദ്രത്തിൽ നിന്നു മില്ലിലും സംസ്കരിച്ചു പൊതുവിതരണ ശൃംഖലയിലും എത്തിക്കുന്നതിനു പ്രത്യേകം പ്രത്യേകം ഗതാഗത സംവിധാനം മത്സരാടിസ്ഥാനത്തിൽ സപ്ലൈകോ ക്രമീകരിക്കണം. സംഭരണത്തിലെ കൃത്രിമങ്ങൾ, സംഭരിച്ച അരി പൊതുവിതരണ ശൃംഖലയ്ക്കു പുറത്തു വിൽക്കൽ, സബ്സിഡി ദുർവിനിയോഗം തുടങ്ങിയവ ഇതുവഴി നിയന്ത്രിക്കാൻ കഴിയുമെന്നാണു കമ്മിറ്റിയുടെ പ്രധാന നിർദേശം.
∙ പണം ലാഭിക്കാനുള്ള വഴികൾ
ഗുണനിലവാരമനുസരിച്ചു വില നിശ്ചയിക്കുമ്പോൾ കേന്ദ്രം നിശ്ചയിച്ചിട്ടുള്ള ഔട്ട് ടേൺ റേഷ്യോ കൃത്യമായി പാലിക്കാനും കഴിഞ്ഞ 5 വർഷം 726 കോടിയോളം രൂപയുടെ അധികച്ചെലവ് വന്നത് ഒഴിവാക്കാനും സാധിക്കും. ഉമി, തവിട് എന്നിവയുടെ മൂല്യം കണക്കാക്കി തുക ഈടാക്കിയാൽ ആ രീതിയിൽ തുക നഷ്ടപ്പെടുന്നതും ഒഴിവാക്കാം. വലിയ വിപണിമൂല്യമുള്ള തവിടെണ്ണ സംസ്കരിച്ചു വിതരണം ചെയ്യുന്നതിനുള്ള സംരംഭങ്ങൾ സപ്ലൈകോയ്ക്കും ആരംഭിക്കാം. മറ്റ് ഇടപാടുകളിൽനിന്നു മാറ്റി നെല്ല് സംഭരണത്തിനു സപ്ലൈകോ പ്രത്യേക അക്കൗണ്ട് തുടങ്ങി, കേന്ദ്രസർക്കാരിനു യഥാസമയം കണക്കുകൾ ഓഡിറ്റ് ചെയ്തു നൽകിയാൽ കുറഞ്ഞ സമയംകൊണ്ട് കേന്ദ്ര ഫണ്ട് ലഭിക്കും.
നിലവിലെ കൺസോർഷ്യം ബാങ്കുകളുടെ വായ്പകൾ ഇതിനായി പുനഃക്രമീകരിക്കാം. ഇതര സംസ്ഥാനങ്ങൾക്കു റിസർവ് ബാങ്ക് പ്രത്യേകം അനുവദിച്ച ഭക്ഷ്യ സബ്സിഡി ക്രെഡിറ്റ് ലൈൻ കേരളവും അപേക്ഷ നൽകി നേടിയെടുക്കണം. കർഷക റജിസ്ട്രേഷൻ മുതൽ പൊതുവിതരണ കേന്ദ്രത്തിൽ നെല്ല് എത്തുന്നതുവരെ അളവു പരിശോധിച്ചു വിശകലനം ചെയ്യാനുള്ള സംവിധാനം സപ്ലൈകോ ഓൺലൈൻ പ്ലാറ്റ്ഫോമിലും കർഷകരെ സഹായിക്കാനായി കൃഷി വകുപ്പ് തയാറാക്കിയിട്ടുള്ള എയിംസ് (AIMS) പ്ലാറ്റ്ഫോമിലും തത്സമയം ലഭ്യമാക്കണം. നിലവിൽ കർഷകർ വിലവിവരം വർഷം തോറും റജിസ്റ്റർ ചെയ്യുന്ന രീതി മാറ്റി ഒറ്റത്തവണ റജിസ്ട്രേഷനുള്ള സോഫ്റ്റ്‌വെയർ നൽകണം.
വർഷംതോറും സംസ്ഥാന സർക്കാർ മുൻകൂട്ടി നെല്ലു സംഭരണനയം, വിളവെടുപ്പ് കലണ്ടർ, സംഭരണ കലണ്ടർ എന്നിവ തയാറാക്കണം. ഇതനുസരിച്ചു കൃഷി, ധന വകുപ്പുകളും സപ്ലൈകോയും ഏകോപനത്തോടെ സംഭരണത്തിന്റെ വിവിധ ഘട്ടങ്ങൾ നടപ്പാക്കണം. ഇവയ്ക്കു നേതൃത്വം നൽകാനായി സംസ്ഥാനതലത്തിൽ കാബിനറ്റ് സമിതി, ജില്ലാതലത്തിൽ കലക്ടർ അധ്യക്ഷനായ ഉദ്യോഗസ്ഥസമിതി തുടങ്ങിയവ സംഘടിപ്പിക്കണം. കേന്ദ്രപൂളിൽനിന്നു ലഭ്യമായ 5 ലക്ഷം മെട്രിക് ടൺ അരി കൂടി സ്വീകരിച്ചു വിതരണം ചെയ്തും കേരളത്തിൽ സംഭരിക്കുന്ന പുഴുക്കലരി മാർക്കറ്റ് വിലയ്ക്ക് വിറ്റും സപ്ലൈകോയ്ക്കു ഗണ്യമായ ലാഭം നേടാം.
പാലക്കാടൻ മട്ട, കുട്ടനാടൻ അരി എന്നിവയ്ക്കു കേരളത്തിനു പുറത്തു വിപണി കണ്ടെത്താനും കഴിയണം. ചെലവ് പുനഃക്രമീകരിച്ചാൽ സപ്ലൈകോ വിപണികളിൽ പുഴുക്കലരിക്കു ഗണ്യമായ സബ്സിഡി സാധാരണക്കാർക്കു നൽകാനാകും. 4.50 രൂപ കിലോയ്ക്കു ലഭ്യമായ ഒരു ഉൽപന്നം കർഷകർക്ക് 28.56 രൂപ ലഭ്യമാക്കാൻ സർക്കാരുകൾ 64.50 രൂപ ചെലവിടുന്നതു നീതീകരിക്കാനാവില്ല. കുറഞ്ഞത് 300 കോടി രൂപയുടെയെങ്കിലും സാമ്പത്തികനേട്ടം സംഭരണം മെച്ചപ്പെടുത്തുന്നതുവഴി മാത്രം വർഷംതോറും സംസ്ഥാനത്തിനു ലഭിക്കും.
വിപണിയെ ആശ്രയിക്കുന്ന മാതൃക സ്വീകരിച്ചാലും കർഷകരുടെയും കേരളത്തിലെ ഉപഭോക്താക്കളുടെയും താൽപര്യം സംരക്ഷിക്കാനാവശ്യമായ പൊതു സംഭരണകേന്ദ്രങ്ങളും മിൽ ക്രമീകരണവും ശക്തമായി തുടരണം. വികേന്ദ്രീകൃത സംഭരണത്തിനു പകരം താങ്ങുവിലയും കേന്ദ്രീകൃത സംഭരണവും നടപ്പാക്കണം. വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങൾ ശേഖരിച്ച് തയാറാക്കിയ സമിതി റിപ്പോർട്ട് ഗൗരവ പരിഗണന അർഹിക്കുന്നതാണെന്നതിൽ സംശയമില്ല. എല്ലാ വർഷവും ആക്ഷേപങ്ങൾക്കിട നൽകുന്ന നെല്ലുസംഭരണ പ്രക്രിയ സുസ്ഥിരമായി മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.
(കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം)