ഗുരുതരമായ ആരോഗ്യപ്രതിസന്ധിയിലേക്കാണോ കേരളം നീങ്ങുന്നത്? കഴിഞ്ഞ കുറച്ചുനാളുകളായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പകർച്ചവ്യാധികളുടെ എണ്ണവും അതുവഴിയുണ്ടാകുന്ന മരണങ്ങളുടെ എണ്ണവും കണ്ടാൽ ആർക്കും തോന്നാനിടയുള്ള സംശയമാണത്. ഇപ്പോൾ ഇതാ വീണ്ടും നിപ്പ. കോഴിക്കോടാണ് പതിനാലുകാരനിൽ നിപ്പ സ്ഥിരീകരിച്ചത്. കേരളത്തിൽനിന്ന് എന്നന്നേക്കുമായി ഓടിച്ചുവിട്ടുവെന്ന് കരുതിയ കോളറ തിരിച്ചു വന്നതും അടുത്തിടെയാണ്. ലോകത്താകെ നൂറോളം കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ള അമീബിക് മസ്തിഷ്കജ്വരവും കേരളത്തിൽ അടുത്തിടെ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ചെള്ളുപനി, കരിമ്പനി, കുരങ്ങുപനി എന്നിവ മാത്രമല്ല സിക വൈറസ് ബാധ വരെ കേരളത്തിലുണ്ടായി. പുതിയ രോഗങ്ങൾ ദിനംപ്രതിയെന്നോണം വന്നുകൊണ്ടിരിക്കുന്നു. സ്ഥിരം രോഗങ്ങൾ മനുഷ്യജീവനുകളെടുക്കുന്നത് കൂടുന്നു. മരുന്നിനെ പോലും വെല്ലുവിളിച്ചാണ് പല രോഗാണുക്കളുടെയും മുന്നേറ്റം.

ഗുരുതരമായ ആരോഗ്യപ്രതിസന്ധിയിലേക്കാണോ കേരളം നീങ്ങുന്നത്? കഴിഞ്ഞ കുറച്ചുനാളുകളായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പകർച്ചവ്യാധികളുടെ എണ്ണവും അതുവഴിയുണ്ടാകുന്ന മരണങ്ങളുടെ എണ്ണവും കണ്ടാൽ ആർക്കും തോന്നാനിടയുള്ള സംശയമാണത്. ഇപ്പോൾ ഇതാ വീണ്ടും നിപ്പ. കോഴിക്കോടാണ് പതിനാലുകാരനിൽ നിപ്പ സ്ഥിരീകരിച്ചത്. കേരളത്തിൽനിന്ന് എന്നന്നേക്കുമായി ഓടിച്ചുവിട്ടുവെന്ന് കരുതിയ കോളറ തിരിച്ചു വന്നതും അടുത്തിടെയാണ്. ലോകത്താകെ നൂറോളം കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ള അമീബിക് മസ്തിഷ്കജ്വരവും കേരളത്തിൽ അടുത്തിടെ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ചെള്ളുപനി, കരിമ്പനി, കുരങ്ങുപനി എന്നിവ മാത്രമല്ല സിക വൈറസ് ബാധ വരെ കേരളത്തിലുണ്ടായി. പുതിയ രോഗങ്ങൾ ദിനംപ്രതിയെന്നോണം വന്നുകൊണ്ടിരിക്കുന്നു. സ്ഥിരം രോഗങ്ങൾ മനുഷ്യജീവനുകളെടുക്കുന്നത് കൂടുന്നു. മരുന്നിനെ പോലും വെല്ലുവിളിച്ചാണ് പല രോഗാണുക്കളുടെയും മുന്നേറ്റം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുതരമായ ആരോഗ്യപ്രതിസന്ധിയിലേക്കാണോ കേരളം നീങ്ങുന്നത്? കഴിഞ്ഞ കുറച്ചുനാളുകളായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പകർച്ചവ്യാധികളുടെ എണ്ണവും അതുവഴിയുണ്ടാകുന്ന മരണങ്ങളുടെ എണ്ണവും കണ്ടാൽ ആർക്കും തോന്നാനിടയുള്ള സംശയമാണത്. ഇപ്പോൾ ഇതാ വീണ്ടും നിപ്പ. കോഴിക്കോടാണ് പതിനാലുകാരനിൽ നിപ്പ സ്ഥിരീകരിച്ചത്. കേരളത്തിൽനിന്ന് എന്നന്നേക്കുമായി ഓടിച്ചുവിട്ടുവെന്ന് കരുതിയ കോളറ തിരിച്ചു വന്നതും അടുത്തിടെയാണ്. ലോകത്താകെ നൂറോളം കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ള അമീബിക് മസ്തിഷ്കജ്വരവും കേരളത്തിൽ അടുത്തിടെ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ചെള്ളുപനി, കരിമ്പനി, കുരങ്ങുപനി എന്നിവ മാത്രമല്ല സിക വൈറസ് ബാധ വരെ കേരളത്തിലുണ്ടായി. പുതിയ രോഗങ്ങൾ ദിനംപ്രതിയെന്നോണം വന്നുകൊണ്ടിരിക്കുന്നു. സ്ഥിരം രോഗങ്ങൾ മനുഷ്യജീവനുകളെടുക്കുന്നത് കൂടുന്നു. മരുന്നിനെ പോലും വെല്ലുവിളിച്ചാണ് പല രോഗാണുക്കളുടെയും മുന്നേറ്റം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുതരമായ ആരോഗ്യപ്രതിസന്ധിയിലേക്കാണോ കേരളം നീങ്ങുന്നത്? കഴിഞ്ഞ കുറച്ചുനാളുകളായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പകർച്ചവ്യാധികളുടെ എണ്ണവും അതുവഴിയുണ്ടാകുന്ന മരണങ്ങളുടെ എണ്ണവും കണ്ടാൽ ആർക്കും തോന്നാനിടയുള്ള സംശയമാണത്. ഇപ്പോൾ ഇതാ വീണ്ടും നിപ്പ. കോഴിക്കോടാണ് പതിനാലുകാരനിൽ  നിപ്പ സ്ഥിരീകരിച്ചത്. കേരളത്തിൽനിന്ന് എന്നന്നേക്കുമായി ഓടിച്ചുവിട്ടുവെന്ന് കരുതിയ കോളറ തിരിച്ചു വന്നതും അടുത്തിടെയാണ്. 

ലോകത്താകെ നൂറോളം കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ള അമീബിക് മസ്തിഷ്കജ്വരവും കേരളത്തിൽ അടുത്തിടെ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ചെള്ളുപനി, കരിമ്പനി, കുരങ്ങുപനി എന്നിവ മാത്രമല്ല സിക വൈറസ് ബാധ വരെ കേരളത്തിലുണ്ടായി. പുതിയ രോഗങ്ങൾ ദിനംപ്രതിയെന്നോണം വന്നുകൊണ്ടിരിക്കുന്നു. സ്ഥിരം രോഗങ്ങൾ മനുഷ്യജീവനുകളെടുക്കുന്നത് കൂടുന്നു. മരുന്നിനെ പോലും വെല്ലുവിളിച്ചാണ് പല രോഗാണുക്കളുടെയും മുന്നേറ്റം. ഇതൊന്നും നിരീക്ഷിക്കാൻ കേരളത്തിലെ പേരെടുത്ത ആരോഗ്യസംവിധാനത്തിനു സാധിക്കുന്നില്ലേ? 

ADVERTISEMENT

ഇങ്ങനെ തുടർന്നാൽ ‘കേരള മോഡൽ’ എന്നു പേരെടുത്ത ആരോഗ്യസംവിധാനത്തിന്റെ പെരുമ നഷ്ടപ്പെടാൻ അധികം കാലമെടുക്കില്ലെന്നുതന്നെയാണ് വ്യക്തമാകുന്നത്. എന്താണ് കേരളത്തിലെ ആരോഗ്യ മേഖലയിൽ സംഭവിക്കുന്നത്? തുടർച്ചയായി ഇത്രയധികം പകർച്ചവ്യാധികൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത് എന്തുകൊണ്ടാണ്? ഇതിനെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കില്ലേ? എന്തെല്ലാം മാറ്റങ്ങളാണ് കേരളത്തിലെ പകർച്ചവ്യാധികളിൽ സംഭവിക്കുന്നത്? എവിടെനിന്നാണ് ഈ രോഗങ്ങളെല്ലാം വരുന്നത്? എപ്പിഡമിയോളജിസ്റ്റും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ പ്രഫസറും ഐഎംഎ തിരുവനന്തപുരം സെക്രട്ടറിയുമായ ഡോ.എ.അല്‍ത്താഫ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദമായി സംസാരിക്കുന്നു.

ഡോ. എ.അൽത്താഫ് (Photo Arranged)

∙ 2024ൽ ജൂലൈ വരെയുള്ള കണക്കെടുക്കാൽ 150ന് അടുത്ത് മരണങ്ങളാണ് കേരളത്തിൽ പകർച്ചവ്യാധികൾ മൂലം റിപ്പോർട്ട് ചെയ്തത്. ഏറ്റവും ഒടുവിൽ കോഴിക്കോട് നിപ്പ വീണ്ടും എത്തിയെന്ന സംശയം. കൂടാതെ, തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്ത കോളറ അടക്കം വെസ്റ്റ്നൈൽ, പക്ഷിപ്പനി, അമീബിക് ജ്വരം എന്നിവയെല്ലാം ഇക്കൊല്ലം കേരളം കണ്ടുകഴിഞ്ഞു. സംസ്ഥാനം ആരോഗ്യ പ്രതിസന്ധിയിലേക്കാണോ നീങ്ങുന്നത്?

രാജ്യാന്തരതലത്തിൽ തന്നെ കാലാവസ്ഥയിലെ വ്യതിയാനം അടക്കമുള്ള കാരണങ്ങൾ മൂലം പകർച്ചവ്യാധികൾ ഈ വർഷം വലിയ തോതിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനിയുടെ കാര്യമെടുത്താൽ, ചരിത്രത്തിലിന്നേവരെ ഏറ്റവുമധികം കേസുകളുണ്ടായത് 2023ൽ ആയിരുന്നു. ലോകാരോഗ്യ സംഘടന 46 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2024ൽ ആദ്യ 6 മാസം കൊണ്ടുതന്നെ അത് ഒരു കോടി കവിഞ്ഞു. ഒരു ശതമാനത്തിൽ താഴെ കേസുകളേ റിപ്പോർട്ട് ചെയ്യാറുള്ളൂ എന്നും ഓർക്കണം. കേരളത്തിന്റെ കാര്യമെടുത്താൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി, പുതിയ വൈറസുകൾ മൂലമുള്ള രോഗങ്ങളുണ്ടാകുന്നതും ഒരിക്കൽ ഏതാണ്ട് നിർമാജനം ചെയ്ത രോഗങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്നതും തുടർച്ചയായി നടക്കുന്നതാണ്. അതിന് ഒട്ടേറെ കാരണങ്ങൾ ഉണ്ട്.

പുതിയ പകർച്ചവ്യാധികൾ ഉണ്ടാവുകയും പഴയത് വീണ്ടും വ്യാപിക്കുകയും ചെയ്യുന്നതിന് രാജ്യാന്തരതലത്തിൽ തന്നെ പറയുന്ന അനുകൂലമായ എല്ലാ ഘടകങ്ങളും ഒത്തിണങ്ങുന്ന സ്ഥലമാണ് കേരളം. കഴിഞ്ഞ മുപ്പതു വർഷത്തിനിടെ ലോകത്ത് എവിടെയൊക്കെ എന്തൊക്കെ ഇൻഫെക്‌ഷൻസ് വന്നിട്ടുണ്ടോ അതൊന്നും കേരളത്തിൽ സാന്നിധ്യമറിയിക്കാതെ പോയിട്ടില്ല. ട്രോപ്പിക്കൽ ഡിസീസുകളുടെ ഒരു ഗാലറി എന്നു തന്നെ വിശേഷിപ്പിക്കാവുന്ന രീതിയിലാണ് കേരളത്തിന് രൂപമാറ്റം സംഭവിച്ചിട്ടുള്ളത്.

നിരീക്ഷണ സംവിധാനങ്ങൾ കുറേക്കൂടി ഊർജിതമാവണം എന്നാണ് അടുത്തിടെയുണ്ടായ
സംഭവങ്ങൾ സൂചിപ്പിക്കുന്നത്. അതിലെ ഭീഷണി എന്താണെന്നു ചോദിച്ചാൽ അടുത്തൊരു പാൻഡമിക് ഉണ്ടാവുന്നത് ഒരുപക്ഷേ ചൈനയിലെ വുഹാനിലാവണമെന്നില്ല, കേരളത്തിലാവാം!

ഡോ.എ.അൽത്താഫ്

ADVERTISEMENT

സ്ക്രബ് ടൈഫസ് അഥവാ ചെള്ളുപനി മുൻപ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്തിരുന്നതാണ്. 2003ലാണ് കേരളത്തിൽ ആദ്യമായി സ്ക്രബ് ടൈഫസ് റിപ്പോർട്ട് ചെയ്തത്. 2023ലും കേസുകളും മരണവും ഉണ്ടായി. കാലാ അസർ അഥവാ കരിമ്പനി ഉത്തരേന്ത്യയിൽ ഉണ്ടായിരുന്നതാണ്. 2004ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. കർണാടകയിൽ റിപ്പോർട്ട് ചെയ്തിരുന്ന കുരങ്ങുപനി കഴിഞ്ഞ പത്തുവർഷത്തോളമായി കേരളത്തിലും വരുന്നുണ്ട്. 2011ലാണ് വെസ്റ്റ്നൈൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്. മങ്കി പോക്സ്, കോവിഡ് ഒക്കെ രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തതും കേരളത്തിലാണ്.

∙ കേരളം എന്തുകൊണ്ടാണ് ഇത്തരം പകർച്ചവ്യാധികൾക്ക് അനുകൂലമായി മാറുന്നത്?

വിവിധ ജനവിഭാഗങ്ങളുടെ കേരളത്തിലേക്കുള്ള കുടിയേറ്റം, രാജ്യാന്തര യാത്രകളിലെ വർധന, കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, അശാസ്ത്രീയമായ നഗരവികസനം തുടങ്ങിയ കാരണങ്ങൾ അതിനു പിന്നിലുണ്ട്. ഏതാണ്ട് 30 ലക്ഷത്തോളം അതിഥി തൊഴിലാളികൾ പല സംസ്ഥാനങ്ങളിൽ നിന്നായി കേരളത്തിലുണ്ട്. അതുപോലെ ലക്ഷക്കണക്കിന് മലയാളികൾ മറ്റിടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. നാല് രാജ്യാന്തര വിമാനത്താവളങ്ങൾ വഴി പതിനായിരക്കണക്കിനാളുകൾ ദിനം പ്രതി സഞ്ചരിക്കുന്നു. ഇതെല്ലാം പകർച്ചവ്യാധികളുടെ വ്യാപന സാധ്യതകൾ കൂട്ടുന്ന ഘടകമാണ്.

കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ നിപ്പ ഐസലേഷൻ വാർഡ്. (ഫയൽ ചിത്രം : മനോരമ)

വനനശീകരണം ഒരു വലിയ കാരണമാണ്. വവ്വാലുകളെയും മറ്റു ചില വന്യ മൃഗങ്ങളെയും ഒരുപാട് രോഗങ്ങളുടെ വാഹകരായാണ് കാണുന്നത്. ഏതെങ്കിലുമൊരു ഘട്ടത്തിൽ ഇവയ്ക്ക് മനുഷ്യരുമായുണ്ടാകുന്ന സമ്പർക്കം രോഗങ്ങൾക്ക് കാരണമായേക്കാം. പക്ഷേ ഇത് വെറുമൊരു സൂണോട്ടിക് ഇൻഫക്‌ഷൻ (ജന്തുജന്യ അണുബാധ) മാത്രമായി ഒതുങ്ങുകയുമില്ല. നിപ്പയുടെ കാര്യമെടുക്കാം. ആദ്യമായി മലേഷ്യയിൽ 1998ലാണ് നിപ്പ പൊട്ടിപ്പുറപ്പെട്ടത്. എൽനിനോ പ്രതിഭാസത്തെത്തുടർന്ന് വ്യാപകമായി വനമേഖലകൾ നശിക്കുകയും അതിനെത്തുടർന്ന് വവ്വാലുകൾ നഗര ആവാസ മേഖലകളിലേക്ക് പോയതുമാണ് ഇതിന് കാരണമായി പറയുന്നത്. നിപ്പ ആദ്യം പന്നികളിലേക്കും അവയിൽനിന്ന് പന്നി ഫാമിലെ തൊഴിലാളികളിലേക്കുമാണ് പടർന്നത്. അന്ന് അത് അവരിൽ മാത്രം ഒതുങ്ങി നിന്നെങ്കിലും പിന്നീട് ബംഗാളിലും ബംഗ്ലദേശിലും റിപ്പോർട്ട് ചെയ്ത വേരിയന്റുകൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതായിരുന്നു. കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ സൂണോട്ടിക് ഇൻഫെ‌ക്‌ഷൻ ആയി തുടങ്ങുകയും പിന്നീട് കൈവിട്ടുപോകുകയും ചെയ്തതാണ്.

നിപ്പ ബാധിച്ചു മരിച്ചയാളുടെ ഭൗതികശരീരം കോവിഡ് പ്രോട്ടോകോൾ പ്രകാരം കബറടക്കുന്നു. ( ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ കേരളത്തിനെ സംബന്ധിച്ച് പുതിയ വൈറസുകൾ വരാനും പടരാനും അനുകൂലഘടകങ്ങൾ ഉണ്ടെന്നത് നമ്മുടെ ആരോഗ്യ സംവിധാനത്തിന് മുൻകൂട്ടി അറിയുന്നതാണല്ലോ. പിന്നെ എന്തുകൊണ്ടാണ് നമുക്ക് അത് പിടിച്ചുനിർത്താൻ കഴിയാത്തത്?

പ്രതിരോധനടപടികൾ പലതും ഗ്രൗണ്ട് ലെവലിൽ നടക്കുന്നില്ലെന്നുള്ള വിമർശനങ്ങൾ പലരും ഉയർത്തി കണ്ടിട്ടുണ്ട്. നാല് നിപ്പ ഔട്ട്ബ്രേക്കുകൾ ഉണ്ടായിട്ടും ഓരോന്നിലും ആദ്യത്തെ കേസ് എങ്ങനെയാണ് മനുഷ്യരിലേക്ക് പടർന്നത് എന്ന് ഈ നിമിഷം വരെ നമുക്കറിയില്ല. അതേസമയം, ബംഗാളിലോ ബംഗ്ലദേശിലോ വന്ന കേസുകളിൽ എങ്ങനെയാണ് നിപ്പ വന്നതെന്നും പടർന്നതെന്നും കൃത്യമായി അറിയാം. കൂടുതൽ ഔട്ട്ബ്രേക്കുകൾ ഉണ്ടാവുന്നത് തടയണമെങ്കിൽ ഈ അറിവ് ആവശ്യമാണ്. അതിന് പ്രാഥമികമായുള്ള അന്വേഷണങ്ങൾക്കൊപ്പം ആഴത്തിലുള്ള പഠനങ്ങളും ആവശ്യമാണ്.

∙ രോഗനിരീക്ഷണ സംവിധാനത്തിന് പാളിച്ചകൾ ഉണ്ടെന്നാണോ പറഞ്ഞുവരുന്നത്? പുതിയ രോഗങ്ങളെ സമയബന്ധിതമായി കണ്ടെത്തുന്നതിലും പരാജയമുണ്ടോ?

നിപ്പ ഔട്ട്ബ്രേക്ക് മൂന്നു തവണയും കണ്ടെത്തിയത് സ്വകാര്യ ആശുപത്രിയിലാണ്. സ്വകാര്യ ആശുപത്രികൾ മെച്ചപ്പെടുന്നു എന്നതിനൊപ്പം സർക്കാർ സംവിധാനം കുറച്ചുകൂടി കാര്യക്ഷമമാവണം എന്നുകൂടിയാണ് ഇതിനെ വായിക്കേണ്ടത്. സ്വകാര്യ ആശുപത്രികളെ സംബന്ധിച്ച് ഇക്കാര്യങ്ങളിൽ കൃത്യമായ ഒരു നിരീക്ഷണ സംവിധാനമില്ല. പക്ഷേ, സർക്കാർ ആശുപത്രികളുടെ കാര്യം അങ്ങനെയല്ല. പകർച്ചവ്യാധികൾ കൃത്യമായി നിരീക്ഷിക്കുന്ന ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (IDSP) എന്ന സംവിധാനമുണ്ട്.

കോവിഡ് പരിശോധന കേന്ദ്രത്തിൽ രോഗികളെ കാത്തിരിക്കുന്ന ആരോഗ്യപ്രവർത്തകർ. (ഫയൽ ചിത്രം∙മനോരമ)

ഇതിനു പുറമേ ഗവ.മെഡിക്കൽ കോളജുകൾക്ക് മാത്രമായി പ്രിവൻഷൻ ഓഫ് എപിഡെമിക്സ് ആൻഡ് ഇൻഫക്‌ഷ്യസ് ഡിസീസ് സെൽ (PEID Cell) എന്ന പ്രോഗാമുണ്ട്. ഇത് ഇന്ത്യയിൽ തന്നെ ആദ്യമാണ്. ഇവയൊക്കെ മെച്ചപ്പെട്ട രീതിയിൽ തന്നെ പ്രവർത്തിക്കുന്നുമുണ്ട്. പക്ഷേ, ഇനിയും ഊർജിതമായ പ്രവർത്തനങ്ങൾ വേണം എന്നാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. അതിലെ ഭീഷണി എന്താണെന്നു ചോദിച്ചാൽ അടുത്തൊരു പാൻഡമിക് ഉണ്ടാവുന്നത് ഒരുപക്ഷേ ചൈനയിലെ വുഹാനിലാവണമെന്നില്ല, കേരളത്തിലാവാം! (വുഹാനിലാണ് കോവിഡ് ആദ്യം പൊട്ടിപ്പുറപ്പെട്ടത്)

ഇത്രയും വനവും വന്യമേഖലയും ഒക്കെയുള്ള കേരളത്തിൽ സൂണോട്ടിക് ഇൻഫെക്‌ഷൻ സംഭവിക്കാനും അത് മനുഷ്യരിലേക്ക് പടരാനുമുള്ള സാധ്യതയുണ്ട്. മറുവശത്ത്, ഉത്തരേന്ത്യയിൽ നിന്നും മറ്റും ഒരുപാടു പേർ കേരളത്തിലേക്ക് വരുന്നതിനൊപ്പം കോളറയും മലേറിയയും പോലുള്ള രോഗങ്ങളും എത്താം. അത്തരം വൈറസുകൾക്ക് മാറ്റങ്ങൾ സംഭവിക്കാനും പുതിയ തരം ലക്ഷണങ്ങളോടെ അത് പടരാനുമിടയുണ്ട്. എലിപ്പനിയുടെ കാര്യത്തിൽ ഇത്തരമൊരു വ്യത്യാസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

 മുൻപ് കുറേക്കൂടി ചികിത്സിച്ചു മാറ്റാൻ കഴിയുന്ന രോഗമായിരുന്നു എലിപ്പനി. പക്ഷേ, നാലോ അഞ്ചോ ദിവസം കൊണ്ടുതന്നെ രോഗം ഗുരുതരമായി രോഗി മരിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. രോഗം സ്ഥിരീകരിക്കാനോ ചികിത്സ നൽകാനോ ഉള്ള സമയം ലഭിക്കുന്നില്ല. 

∙ എങ്ങനെ പടരുന്നുവെന്ന് അറിയാവുന്ന, കൃത്യമായ ചികിത്സയുള്ള രോഗങ്ങൾക്കു പോലും ഇത്രയധികം ആളുകൾ പ്രതിവർഷം മരിക്കുന്നു എന്നത് അതീവ ഗുരുതരമായ സാഹചര്യമല്ലേ?

തീർച്ചയായും. കഴിഞ്ഞ മൂന്നുവർഷവും 300 പേർ വീതം കേരളത്തിൽ എലിപ്പനി വന്ന് മരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയും ആശുപത്രികളും ചികിത്സാ സംവിധാനങ്ങളുമുള്ള കേരളത്തിൽ ഒരിക്കലും ഇത്രയും മരണങ്ങൾ ഉണ്ടാവാൻ പാടില്ല. നിപ്പ വന്ന് കേരളത്തിൽ മരിച്ചത് 24 പേരാണ്. അതേസമയം ഓരോ ദിവസം നാലോ അഞ്ചോ പേരു വീതം എലിപ്പനിയോ ഡെങ്കിപ്പനിയോ ബാധിച്ച് മരിക്കുകയാണ്. അതിനോട് നമ്മൾ ‘യൂസ്ഡ്’ ആയിപ്പോകുകയാണ്. 

(Representative image by angelp/iStock)

പുതിയ രോഗങ്ങൾ കൂടുതലായി കടന്ന് വരുന്നതും പഴയ രോഗങ്ങളുടെ തിരിച്ചു വരവും കാണിക്കുന്നത് നമ്മുടെ രോഗ നിരീക്ഷണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന വസ്തുതയിലേക്കാണ്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും കേരള സെന്റർ ഫോർ ഡിസീസ് സർവയ്‌ലൻസിന്റെയും പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തേണ്ടിയിരിക്കുന്നു. മെഡിക്കൽ കോളജുകളിൽ എൺപതുകളിൽ സ്ഥാപിക്കപ്പെട്ട ‘പീഡ് സെല്ലുകൾ’ (Prevention of Epidemic and Infectious Diseases Cell) രോഗ നിരീക്ഷണത്തിനായി ഇന്ത്യയിൽ തന്നെ അത്തരത്തിൽ ആദ്യത്തേതായിരുന്നു. അവയുടെ പ്രവർത്തനം കൂടുതൽ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.

∙ ലോകത്ത് എല്ലായിടത്തുമുള്ള വൈറസുകൾ ഇവിടെ വരാതെ പോവില്ലെന്ന് പറഞ്ഞല്ലോ. ഈ നിരീക്ഷണ സംവിധാനത്തിന്റെ അഭാവം മൂലം രോഗങ്ങൾ തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതയുണ്ടോ? 

സമാന രോഗലക്ഷണങ്ങൾ ഉള്ള രോഗങ്ങളുണ്ട്. ഡെങ്കിയുടെ അതേ ലക്ഷണങ്ങൾ വെസ്റ്റ്‌നൈൽ വൈറസും കാണിക്കാറുണ്ട്. ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നതിനിടെ വെസ്റ്റ്‌നൈൽ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൃത്യമായ ഒരു സർവൈലൻസ് ഇല്ലെങ്കിൽ, മറ്റു പല ഇൻഫെക്‌ഷനുകൾ വരാനും അത് മിസ് ആയി പോകാനുമുള്ള സാധ്യതയും കൂടുതലാണ്. കേരളത്തിലെ സാഹചര്യത്തിൽ, അങ്ങനെ വരാൻ ഏറ്റവും സാധ്യതയുള്ള ഒരു രോഗം യെല്ലോ ഫീവർ ആണ്. യെല്ലോ ഫീവർ പരത്തുന്നത് ഈഡിസ് കൊതുകാണ്. അതേ കൊതുക് പരത്തുന്ന മറ്റ് രോഗങ്ങൾ, അതായത് സിക, ഡെങ്കി, ചിക്കുൻഗുനിയ എന്നിവയുടെയെല്ലാം സാന്നിധ്യം ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ മാരകമായ യെല്ലോ ഫീവറും ഒരുപക്ഷേ വന്നേക്കാം. സർവൈലൻസിന്റെ അഭാവംകൊണ്ട് ഒരുപക്ഷേ മറ്റേതെങ്കിലും രോഗമായി തെറ്റിദ്ധരിക്കപ്പെടാനും മതി. 

ഡെങ്കി ഉൾപ്പെടെയുള്ള രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുക്. (Photo by JOAQUIN SARMIENTO / AFP)

മിഡിൽ ഈസ്റ്റിൽ ഉൾപ്പെടെ 27ൽ അധികം രാജ്യങ്ങളിൽ വന്നിട്ടുള്ളതാണ് മെർസ് കൊറോണ വൈറസ്. ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷേ, നിപ്പ പോലെ, കോവിഡ് പോലെ ഏതു നിമിഷവും വരാനിടയുണ്ട്. സാധാരണ കൊറോണ കേസ് ആയാവും റിപ്പോർട്ട് ചെയ്യപ്പെട്ടേക്കുക. പക്ഷേ, മെർസ് കൊറോണ വൈറസ് 36 ശതമാനം മരണനിരക്ക് ഉള്ള, വളരെ അപകടകാരിയായ വൈറസാണ്. കരുതിയിരിക്കുക എന്നതേയുള്ളൂ. ഇതുകൊണ്ടൊക്കെയാണ് സർവൈലൻസ് ശക്തിപ്പെടുത്തണം എന്ന് പറയുന്നത്. ആരോഗ്യപ്രവർത്തകർക്ക് കൃത്യമായ പരിശീലനം നൽകണം, ഹോസ്പിറ്റലിൽ പരിശോധനാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം.

അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രം റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ജപ്പാൻ ജ്വരം ആണോയെന്ന് പരിശോധന നടത്താറുണ്ട്. സമാന ലക്ഷണങ്ങൾ നിപ്പയ്ക്കുമുണ്ട്. നിപ്പ കൂടി അക്കൂട്ടത്തിൽ പരിശോധിക്കുന്നത് സ്ഥിരമാക്കിയാൽ ഔട്ട്ബ്രേക്ക് എങ്ങനെയാണുണ്ടാവുന്നത് എന്ന് ഒരുപക്ഷേ കണ്ടെത്താൻ കഴിഞ്ഞേക്കും. 

കേരളത്തിൽ ആലപ്പുഴയും എറണാകുളവുമാണ് ജപ്പാൻ ജ്വരത്തിന് സാധ്യതയുള്ള ജില്ലകളായി കണക്കാക്കുന്നത്. അവിടങ്ങളിലെ രോഗത്തിന് കാരണമായ വെക്ടറിന്റെ സാന്നിധ്യം കൊണ്ടാണത്. പക്ഷേ, ഇപ്പോൾ മറ്റു ജില്ലകളിലും ജപ്പാൻ ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിന്റെ സാഹചര്യത്തിൽ ഒരിക്കലും ഇത്രയും കേസുകൾ വരേണ്ടതല്ല. ശക്തമായ ഒരു നിരീക്ഷണസംവിധാനത്തിന്റെ ആവശ്യകതയാണ് ഇതെല്ലാം കാണിക്കുന്നത്.

∙ അടുത്തിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന രോഗങ്ങളിൽ കോളറയും മഞ്ഞപ്പിത്തവും അമീബിക് ജ്വരവും ഉൾപ്പെടെ പലതിലും മലിനജലമാണല്ലോ വില്ലൻ. എന്തായിരിക്കാം അതിനു പിന്നിൽ?

30 ശതമാനം പേർക്കു മാത്രമാണ് കേരളത്തിൽ ട്രീറ്റ് ചെയ്യപ്പെട്ട അഥവാ അത്യാവശ്യം ശുദ്ധീകരിക്കപ്പെട്ട പൈപ്പ് വെള്ളം കിട്ടുന്നത് എന്നാണ് കണക്കുകൾ പറയുന്നത്. കേരളത്തിലെ ഭൂരിഭാഗം പേരും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കിണറുകളെയാണല്ലോ. ഈ വെള്ളം ശുദ്ധമാണോ? വിവിധ പഠനങ്ങൾ കാണിക്കുന്നത്, കിണറിൽ നിന്നു ലഭിക്കുന്ന 90 ശതമാനും വെള്ളവും മലിനജലമാണ് എന്നാണ്. കോളിഫോം ബാക്ടീരിയയുടെ അളവ് കിണർ വെള്ളത്തിൽ അപകടകരമാംവിധം കൂടുതൽ ആണ്. അതിന് കാരണം വേറൊന്നുമല്ല, സുവിജ് ട്രീറ്റ്മെന്റിന് ഒരു ശാസ്ത്രീയമായ സംവിധാനവും നമുക്കില്ലാത്തതുകൊണ്ടാണ്. കുടിവെള്ളവും സെപ്റ്റിക് ടാങ്കുകളിലെ കുഴലും തമ്മിൽ ഇടകലരുന്ന രീതിയാണ് കേരളം മുഴുവൻ. സുവിജ് ട്രീറ്റ്മെന്റിനു വേണ്ടിയുള്ള ഒരു സംവിധാനം അടിയന്തരമായി കേരളം മുഴുവൻ വേണം. എന്നാലേ ജലജന്യ രോഗങ്ങൾ ആവർത്തിക്കാതിരിക്കാനും പിടിച്ചു നിർത്താനും സാധിക്കൂ.

മാലിന്യം നിറഞ്ഞ മീനച്ചിലാർ. കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന വെള്ളമാണിത്. (ചിത്രം∙മനോരമ)

അത് മാത്രമല്ല, വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താനും ശുദ്ധീകരിച്ച് അത് വിതരണം ചെയ്യാനുമുള്ള സംവിധാനവും ഉണ്ടാവേണ്ടതുണ്ട്. വെള്ളം ടെസ്റ്റ് ചെയ്യാൻ പ്രൈവറ്റ് ലാബുകൾ ഉണ്ടെങ്കിലും ഇതിന്റെയൊക്കെ ആധികാരികത എത്രത്തോളമുണ്ടെന്ന് പറയാൻ വയ്യ. വെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുക, ക്ലോറിനേഷൻ നടത്തുക എന്നതൊക്കെ  കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കേരളത്തിലെ ജലാശയങ്ങൾ അങ്ങേയറ്റം മലിനീകരിക്കപ്പെട്ട നിലയിലാണ്.

∙ ആരോഗ്യസംവിധാനത്തിൽ ഒരു ഉടച്ചുവാർക്കലിന്റെ ആവശ്യമുണ്ടെന്നത് ശരി തന്നെ. പക്ഷേ, ഇത്രയും പകർച്ചവ്യാധികൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സ്വയം സുരക്ഷയെക്കുറിച്ചും ഓരോരുത്തരും ബോധവാന്മാരാകേണ്ടേ? എന്തൊക്കെയാണ് നാം ശ്രദ്ധിക്കണ്ടത്?

ശുചിത്വബോധം കൈമോശം വരാതിരിക്കുക എന്നതാണ് പ്രധാനം. ഇത്രയധികം ആളുകൾക്ക് ഹെപ്പറ്റൈറ്റിസ് എ വരുക എന്നു പറഞ്ഞാൽ അത്രയും പേർ തിളപ്പിക്കാത്ത വെള്ളം കുടിക്കുന്നു എന്നാണ് പ്രാഥമികമായി മനസ്സിലാക്കേണ്ടത്. വെള്ളം തിളപ്പിച്ചാറ്റി കുടിക്കുക, ഭക്ഷണം അടച്ചുവയ്ക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതിൽ വീഴ്ച വരാതെ നോക്കണം. കുടിവെള്ളത്തിന്റെ സ്രോതസും സുവിജ് ട്രീറ്റ്മെന്റ് പ്ലാനും തമ്മിൽ ഇടകലരുന്നില്ല എന്നത് ഉറപ്പുവരുത്തണം. നമ്മുടെ ഏറ്റവും അടുത്ത പരിസരത്തെ കൊതുക് മാത്രമേ നമ്മെ കടിക്കൂ. ഈഡിസ് ഈജിപ്റ്റി കൊതുക് ശുദ്ധജലത്തിലാണ് വളരുന്നത്. അതുകൊണ്ടു‌തന്നെ കൊതുക് വളരുന്ന എല്ലാ സാഹചര്യങ്ങളും നിർബന്ധമായും ഒഴിവാക്കണം. വീടും പരിസരവും തൊഴിലിടങ്ങളും വിദ്യാലയങ്ങളുമെല്ലാം വൃത്തിയായി സൂക്ഷിച്ചാൽ ഡെങ്കി വ്യാപനം നല്ല രീതിയിൽ കുറയ്ക്കാനാവും. 

ഡെങ്കിപ്പനി വ്യാപകമായതോടെ പരിശോധനാ ലാബുകളിൽ തിരക്കേറുകയാണ്. (ഫയൽ ചിത്രം∙മനോരമ)

പനി വരുന്നവർ മറ്റുള്ളവരോട് ഇടപഴകാതെ മാസ്ക് ധരിക്കുകയും കൈകൾ അണുവിമുക്തമാക്കുകയും വേണം. മറ്റൊന്ന് സ്വയം ചികിത്സയ്ക്ക് മുതിരരുത് എന്നതാണ്. സാധാരണ പനിയാണെങ്കിൽ ഒരുപക്ഷേ മൂന്നു ദിവസം കൊണ്ട് മാറിയേക്കാം. പക്ഷേ, എന്ത് പനിയാണ് വന്നതെന്ന് നമുക്കറിയില്ലല്ലോ. അതിവേഗം രോഗം ഗുരുതരമാവുന്നത് പല കേസുകളിലും കാണുന്നുണ്ട്. നല്ല ആഹാരശീലവും പ്രധാനമാണ്. പച്ചക്കറിയും പഴങ്ങളും മാംസവും ഒക്കെച്ചേർന്ന ബാലൻസ്ഡ് ഡയറ്റ് ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കും. പച്ചക്കറിയും പഴവർഗങ്ങളും നിർബന്ധമായും ആഹാരത്തിന്റെ ഭാഗമാക്കണം. 

∙ വലിയതരത്തിൽ ആരോഗ്യ സാക്ഷരതയുള്ള സംസ്ഥാനമാണല്ലോ കേരളം. നിലവിലെ പകർച്ചവ്യാധി വ്യാപനങ്ങൾ ‘കേരള മോഡൽ’ എന്ന ലേബലിന് ആഗോളതലത്തിൽ തന്നെ ഇടിവ് തട്ടിക്കില്ലേ? കേരളത്തിന് പിഴവ് സംഭവിച്ചോ?

200 വർഷത്തെ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ചരിത്രമുണ്ട് കേരളത്തിന്. 1796ൽ ഇറങ്ങിയ വസൂരിയുടെ വാക്സീൻ 14 വർഷങ്ങൾക്കപ്പുറം 1810ൽ തന്നെ തിരുവിതാംകൂറിൽ കൊടുത്തുതുടങ്ങിയിരുന്നു. ജനങ്ങളുടെ ഭാഗത്തു നിന്ന് എതിർപ്പുണ്ടെന്ന് കണ്ടപ്പോൾ അന്നത്തെ റീജന്റ് ആയിരുന്ന ഗൗരി ലക്ഷ്മിഭായി തന്നെ നേരിട്ട് വാക്സീൻ എടുക്കാൻ തയാറായതൊക്കെ ആ ചരിത്രത്തിന്റെ ഭാഗമാണ്. പിന്നീട് നമുക്ക് വാക്സിനേഷൻ വകുപ്പ് ഉണ്ടാകുന്നു, ശുചീകരണ വകുപ്പ് ഉണ്ടാകുന്നു, അത് പിന്നീട് പൊതുജനാരോഗ്യ വകുപ്പ് ആയി മാറുന്നു. പബ്ലിക് ഹെൽത്ത് ട്രെയിനിങ് സ്കൂളുകൾ വരുന്നു. മിഷനറിമാരുടെ വരവിനെ തുടർന്ന് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ മാറ്റങ്ങളൊക്കെ നമ്മുടെ ആരോഗ്യ സാക്ഷരതയെ സ്വാധീനിച്ചിട്ടുണ്ട്.

കോവിഡ് വാക്സിനേഷൻ ക്യാംപിൽ നിന്നുള്ള ദൃശ്യം. (Photo Arranged)

നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചരിത്രം നോക്കിയാലും ആരോഗ്യകരമായ കാര്യങ്ങൾക്കും ശുചിത്വബോധത്തിനും ഒക്കെ നൽകിയിരുന്ന പിന്തുണ കാണാം. കാലാവസ്ഥയും ഭക്ഷ്യലഭ്യതയും ഒക്കെ ഇത്തരത്തിൽ ആരോഗ്യകരമായ ഒരു ജനതയെ വാർത്തെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അതായത് എല്ലാ തരത്തിലും സംഘടിതമായിരുന്ന ഒരു കൂട്ടായ്മയുടെ പരിണിതഫലമാണ് ഇന്നു കാണുന്ന കേരള മോഡൽ. 1947ൽ ഇന്ത്യ സ്വതന്ത്രമാകുമ്പോൾ രാജ്യത്തേറ്റവും മാതൃശിശുമരണനിരക്ക് കുറഞ്ഞ സ്ഥലമായിരുന്നു കേരളം. തീർച്ചയായും പിന്നീട് വന്ന സർക്കാരുകൾ ഇതിന് തുടർച്ച നൽകിയിട്ടുണ്ട്.

ഇഎംഎസ് മന്ത്രിസഭയിലെ ആരോഗ്യ മന്ത്രിയായിരുന്ന ഡോ.എ.ആർ.മേനോനാണ് കോഴിക്കോട് മെഡിക്കൽ കോളജ് സ്ഥാപിക്കുന്നത്. മലബാറിലെ പല മേഖലകളിലേക്കും ആ സമയത്ത് ആരോഗ്യമേഖലയിലെ വികസനമെത്തി. പിന്നീട് ആരോഗ്യവകുപ്പിന് എടുത്തുപറയത്തക്ക പ്രാധാന്യം ഉണ്ടാവുന്നത് 1975ൽ അച്യുതമേനോന്റെ കാലത്താണ്. പുതിയതായി 500 പബ്ലിക് ഹെൽത്ത് സെന്ററുകൾ, ശ്രീചിത്ര മെഡിക്കൽ സെന്റർ, കെഎച്ച്ആർഡബ്ല്യുഎസ്, ആർസിസി എന്നിവയെല്ലാം തുടങ്ങാനുള്ള തീരുമാനമൊക്കെ അക്കാലത്തെ സംഭാവനകളാണ്. പിന്നീട് ഒരു പ്രധാനകക്ഷി ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നത് ശ്രീമതി ടീച്ചറിന്റെ കാലത്താണ്. വിപ്ലവകരമായ ഒരുപാട് മാറ്റങ്ങൾ അപ്പോഴുണ്ടായി. സ്പെഷാലിറ്റി കേഡർ വരുന്നതും കെഎംഎസ്‌സിഎൽ ആരംഭിക്കുന്നതും മെഡിക്കൽ കോളജുകൾക്കുണ്ടാകുന്ന മാറ്റവും ഉൾപ്പെടെ ഒരു നൂറോളം കാര്യങ്ങളെങ്കിലും എടുത്തു പറയാനാവും.

കോവിഡ് സ്ഥിരീകരിച്ച വ്യക്തിയെ ആശുപത്രിയിലേക്ക് മാറ്റാൻ ആരോഗ്യപ്രവർത്തകരെത്തിയപ്പോൾ. (File Photo by PTI)

പിന്നീട് ആർദ്രം പോലുള്ള ഒരുപാട് ജനകീയ പദ്ധതികളുമുണ്ടായി. പക്ഷേ, ഇതിനിടയിൽ സംഭവിച്ചത് എന്താണെന്നു വച്ചാൽ, രോഗപ്രതിരോധം എന്നതിൽ നിന്ന് നമ്മുടെ ശ്രദ്ധ പാളുകയും ചികിത്സയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തു. പ്രതിരോധത്തിന് ഊന്നൽ നൽകണമെങ്കിൽ, ആഴത്തിലുള്ള പഠനങ്ങൾ നടക്കണം. അതിനു പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അതിൽ വലിയ ഉത്തരവാദിത്തം വഹിക്കാനുണ്ട്. ഇതെല്ലാം അവഗണിക്കപ്പെട്ടു. അതാണ് ഇപ്പോൾ പകർച്ചവ്യാധികൾ ആവർത്തിക്കുന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിച്ചത്.

English Summary:

Health Concerns Mount in Kerala Amid Epidemics and Emerging Virus Threats: Is Kerala's Health Model Faltering?