ADVERTISEMENT

ലഹോർ∙ അഫ്ഗാനിസ്ഥാനെതിരായ എട്ടു റൺസ് തോൽവിയോടെ ചാംപ്യൻസ് ട്രോഫിയിൽ സെമി കാണാതെ പുറത്തായതിനു പിന്നാലെ, ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റിനെ ‘ട്രോളി’ ഇന്ത്യൻ ആരാധകർ. ചാംപ്യൻസ് ട്രോഫിക്കു തൊട്ടുമുൻപായി നടന്ന ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ 3–0ന് തോറ്റതിനു പിന്നാലെ, ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിക്കുമെന്ന തരത്തിൽ ഡക്കറ്റ് നടത്തിയ പരാമർശമാണ് ട്രോളുകൾക്ക് ആധാരം. ‘അഫ്ഗാനിസ്ഥാനെതിരായ മത്സരം ജയിച്ച ശേഷം നമുക്ക് ഇന്ത്യയ്‌ക്കെതിരായ സെമിയെക്കുറിച്ചും ഫൈനലിനെക്കുറിച്ചും ആലോചിക്കാം’ എന്ന്, മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും ബെൻ ഡക്കറ്റിന് മറുപടിയുമായി എത്തിയത് രംഗം കൊഴുപ്പിച്ചു.

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര 3–0ന് നഷ്ടമാകുന്ന സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ്, ആഴ്ചകൾക്കു മുൻപ് ബെൻ ഡക്കറ്റ് ചാംപ്യൻസ് ട്രോഫി ഫൈനൽ പരാമർശം നടത്തിയത്. ‘‘ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര 3–0ന് നഷ്ടപ്പെട്ടാലും, അവരെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ തോൽപ്പിക്കുന്നിടത്തോളം കാലം ഞാനത് വിഷയമാക്കുന്നില്ല’ എന്നായിരുന്നു ഡക്കറ്റിന്റെ പ്രസ്താവന. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ തോൽപ്പിച്ചാൽ ഈ തോൽവി ആരും ഓർക്കില്ലെന്നും ഡക്കറ്റ് അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ, ചാംപ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ബിയിൽനിന്ന് സെമി കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേട് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ഡക്കറ്റിനെതിരായ ട്രോളുകൾ വ്യാപകമായത്. ഇംഗ്ലണ്ടിന്റെ പുറത്താകലിലേക്കു നയിച്ച അഫ്ഗാനിസ്ഥാനെതിരായ മത്സരം നടക്കുന്നതിനിടെ തന്നെ ഡക്കറ്റിനെ ‘ട്രോളി’ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്തെത്തിയിരുന്നു.

‘ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടമായാലും കുഴപ്പമില്ല എന്ന്, ബെൻ ഡക്കറ്റ് ഇക്കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിനിടെ പ്രഖ്യാപിച്ചിരുന്നു. ചാംപ്യൻസ് ട്രോഫി സെമിയിൽ ഞങ്ങൾ ഇന്ത്യയെ തോൽപ്പിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. സത്യത്തിൽ ഇന്നത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ജയിച്ച് പ്രതീക്ഷ നിലനിർത്തണമെങ്കിൽ ഇംഗ്ലണ്ട് ബുദ്ധിമുട്ടും എന്നതാണ് അവസ്ഥ. സെമിയെക്കുറിച്ചൊക്കെ നമുക്ക് അതുകഴിഞ്ഞ് ചർച്ച ചെയ്യാം’ – ആകാശ് ചോപ്ര കുറിച്ചു.

∙ അമ്പോ അഫ്ഗാൻ !

നേരത്തെ, പൊരുതാനുറച്ചിറങ്ങിയ അഫ്ഗാൻ വീര്യത്തിനു മുന്നിൽ ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ പതറി വീഴാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. ചാംപ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുമായി യുവതാരം ഇബ്രാഹിം സദ്രാൻ (146 പന്തിൽ 177) മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ കുറിച്ചത് 8 റൺസിന്റെ ആവേശ ജയം.

ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാൻ, സദ്രാന്റെ സെഞ്ചറിക്കരുത്തിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് നേടി. ചാംപ്യൻസ് ട്രോഫിയിൽ ഒരു അഫ്ഗാൻ താരത്തിന്റെ ആദ്യ സെഞ്ചറിയാണിത്. മറുപടി ബാറ്റിങ്ങിൽ ജോ റൂട്ടിന്റെ (111 പന്തിൽ 120) സെഞ്ചറിയുടെ ബലത്തിൽ ഇംഗ്ലണ്ട് തിരിച്ചടിക്കു ശ്രമിച്ചെങ്കിലും 9 റൺസ് അകലെ അവരുടെ പോരാട്ടം അവസാനിച്ചു. അഫ്ഗാനിസ്ഥാനായി അസ്മത്തുല്ല ഒമർസായി 5 വിക്കറ്റ് നേടി.

ഗ്രൂപ്പിലെ രണ്ടാം തോൽവിയോടെ ഇംഗ്ലണ്ട് ടൂർണമെന്റിൽ നിന്നു പുറത്താവുകയും ചെയ്തു. ജയത്തോടെ തങ്ങളുടെ സെമിഫൈനൽ പ്രതീക്ഷ സജീവമാക്കി നിലനിർത്താൻ അഫ്ഗാനിസ്ഥാന് സാധിച്ചു. അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയെ തോൽപിച്ചാൽ അഫ്ഗാനിസ്ഥാന് സെമി ഉറപ്പിക്കാം.

English Summary:

England Star Ben Duckett Trolled Brutally For Old "India" Comment After Champions Trophy 2025 Exit

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com