ADVERTISEMENT

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സിനായി അലറിവിളിക്കുന്നൊരു യുവാവിന്റെ വിഡിയോ ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ കണ്ടാൽ അതിലാർക്കും പുതുമയില്ല. ലക്ഷക്കണക്കിന് ആരാധകരാണിപ്പോൾ ബ്ലാസ്റ്റേഴ്സിന്. പക്ഷേ, ഈ യുവാവ് വ്യത്യസ്തനാണ്. നിഖിൽ ഭരദ്വാജ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടറാണ് ഈ ഇരുപത്തഞ്ചുകാരൻ. ബ്ലാസ്റ്റേഴ്സ് ഉടമ ആന്ധ്ര സ്വദേശി നിമ്മഗഡ്ഡ പ്രസാദിന്റെ മകനാണു നിഖിൽ

ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫുട്ബോളിൽ സെമി കളിക്കാനൊരുങ്ങുമ്പോൾ നിഖിൽ പറയുന്നു: ‘‘അടുത്ത സീസണിനെക്കുറിച്ച് ആശങ്കയില്ല. യുവതാരങ്ങളിലാണു ക്ലബ്ബിന്റെ ഊന്നൽ. അവർക്കു ദീർഘകാല കരാറാണു നൽകിയിരിക്കുന്നത്. അവർ കേന്ദ്രബിന്ദുക്കളായ ടീമായിരിക്കും വരുംവർഷങ്ങളിൽ.’’

∙ ലൂണ, വാസ്കെസ്, ഡയസ്, ലെസ്കോവിച് എന്നിവരെ നിലനിർത്തുമോ എന്നോർക്കുമ്പോൾ ആരാധകർക്കു ടെൻഷൻ...

സീസൺ ഒന്നു പൂർണമായിക്കോട്ടെ. ഈ ടീം ഒരു വലിയ കുടുംബമാണ്. സ്നേഹമുള്ള കുടുംബം. ഒരുമിച്ചായിരിക്കുക എന്ന ഘടകത്തെ നിർണയിക്കുന്ന ഒരുപാടു ഘടകങ്ങളുണ്ടല്ലോ. സ്ഥിരത നിർണായകമാണ്. അതു പടുത്തുയർത്താനാണു ശ്രമിക്കുന്നത്.

∙ വുക്കൊമനോവിച്ചിന്റെ ടീമിനെ വ്യത്യസ്തമാക്കുന്നതെന്താണ്?

മനോഭാവം. യൂറോപ്പിൽ ഉയർന്ന തലത്തിൽ പന്തുകളിച്ചുള്ള അനുഭവം, കോച്ചിങ് പരിചയസമ്പത്ത്. ഇവ രണ്ടും ചേരുമ്പോൾ സമ്മർദം നേരിടാനും കളിക്കാരെ മാനേജ് ചെയ്യാനും അദ്ദേഹത്തിനു സാധിക്കുന്നു. കൂട്ടായ്മയുടെ സംസ്കാരം വളർത്താനും സാധിച്ചു. ഓരോ കളിക്കാരനും സ്റ്റാഫും സ്വന്തം റോൾ നന്നായി മനസ്സിലാക്കുന്നു, ദൗത്യങ്ങൾ നിറവേറ്റുന്നു.

∙ റിക്രൂട്മെന്റ് നയം വ്യത്യസ്തമായിരുന്നു. നിഷു, ഖബ്ര തുടങ്ങിയ പരിചയസമ്പന്നരെ ടീമിലെടുത്തു. വിശദീകരിക്കാമോ?

പരിചയസമ്പത്തും നേതൃഗുണവുമുള്ളവരെ കൊണ്ടുവരണമെന്നു തീരുമാനിച്ചിരുന്നു. യുവാക്കളെ നയിക്കാനും കാര്യങ്ങൾ പറഞ്ഞുകൊടുക്കാനും ആളുകൾ വേണം. കളത്തിൽ മാത്രമല്ല, പുറത്തും. യുവാക്കളുടെ സ്വാഭാവികമായ ഊർജസ്വലതയ്ക്കു പകരംവയ്ക്കാൻ മറ്റൊന്നുമില്ലെന്നു തിരിച്ചറിഞ്ഞു.

∙ മുൻസീസണിലായിരുന്നു സ്പോർട്ടിങ് ഡയറക്ടറുടെ നിയമനം. വിദേശി വേണമെന്നു തീരുമാനിച്ചത്?

ചെറിയ ക്ലബ്ബല്ല നമ്മുടേത്. ബ്രാൻഡ് വളരുകയാണ്. മികച്ച ബ്രാൻഡായി വളരുമ്പോൾ കളിയുടെ വശവും മെച്ചപ്പെടണം. അതിനുവേണ്ടുന്ന ചേരുവയാണു സ്പോർട്ടിങ് ഡയറക്ടർ. ആദ്യദിനം മുതൽ കരോലിസ് സ്കിൻകിസ് വ്യത്യസ്തനായിരുന്നു. ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടണമെന്നതിനാൽ ഏതാനും വർഷത്തേക്കുള്ള കരാറാണു നൽകിയത്. ക്ലബ്ബിൽ പുതുതായി എത്തുന്ന ഓരോ അംഗത്തെയും വിശ്വാസത്തിലെടുക്കുന്ന ആരാധകരെ കാണുമ്പോഴാണ് എന്റെ സന്തോഷം ഇരട്ടിക്കുന്നത്.

English Summary: Interview with Nikhil Bhardwaj, Kerala Blasters FC Director

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com